പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക
Showing posts with label അബ്ദുസ്സലാം സുല്ലമി. Show all posts
Showing posts with label അബ്ദുസ്സലാം സുല്ലമി. Show all posts

Wednesday, June 1, 2016

വിശുദ്ധ ഖുര്‍ആനും മുജാഹിദ് പ്രസ്ഥാനവും | എ അബ്ദുസ്സലാം സുല്ലമി


മുജാഹിദ് പ്രസ്ഥാനത്തിന് കേരളത്തില്‍ തുടക്കം കുറിക്കാന്‍ കാരണമായത് അരീക്കോട് സ്വദേശിയായ എന്‍ വി അബ്ദുസ്സലാം മൗലവിയുടെ ഇമാം റാസി(റ)യെ അടിസ്ഥാനമാക്കിയുള്ള ഖുര്‍ആന്‍ ക്ലാസുകളായിരുന്നു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശിയായ മര്‍ഹൂം മമ്മു ഹാജി അദ്ദേഹത്തിന്റെ ഖുര്‍ആന്‍ ക്ലാസ്സാണ് മുജാഹിദ് പ്രസ്ഥാനത്തിന് ജീവന്‍ നല്കിയത് എന്ന് പലപ്പോഴും പറയാറുണ്ട്. ഇദ്ദേഹം മൗലവിയുടെ ഖുര്‍ആന്‍ ക്ലാസിലെ പഠിതാവായിരുന്നു. മുജാഹിദ് പ്രസ്ഥാനത്തിന് പ്രചുരപ്രചാരം ഉണ്ടാക്കിയത് എ അലവി മൗലവിയുടെ വാദപ്രതിവാദമായിരുന്നു.

പൂനൂരില്‍ നടന്ന വാദപ്രതിവാദത്തില്‍ പതി അബ്ദുല്‍ ഖാദിര്‍ മൗലവിയോട് അലവി മൗലവി ഒരു ചോദ്യം ഉന്നയിച്ചു: ബദ്‌രീങ്ങളേ കാക്കണേ, മുഹ്‌യുദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്നിങ്ങനെ മരണപ്പെട്ടുപോയവരോട് സഹായം തേടല്‍ അനുവദനീയമാണെന്ന് വിശുദ്ധ ഖുര്‍ആന്റെ വല്ല ആയത്തു കൊണ്ടും തെളിയിക്കാമോ? പതി ഇതിന്ന് പറഞ്ഞ മറുപടി ആദ്യം ചോദിക്കേണ്ടതു നിങ്ങളല്ല എന്നായിരുന്നു. വ്യവസ്ഥയില്‍ ആരാണ് ചോദിക്കേണ്ടത് എന്ന് എഴുതിയിട്ടില്ല എന്ന് വ്യവസ്ഥ കാണിച്ച് പറയുമ്പോള്‍ പതി പറയും: മുഹമ്മദുന്‍ റസൂലുല്ലാഹി കൊണ്ട് ഞാന്‍ തെളിയിക്കാമെന്ന്. അതായത് ഹദീസ് കൊണ്ട് തെളിയിക്കാം. ഇസ്‌ലാമിന്റെ ഒന്നാം പ്രമാണം വിശുദ്ധ ഖുര്‍ആനാണ്. അതുകൊണ്ട് തെളിയിക്കാന്‍ സാധിക്കുമോ എന്നാണ് ഞാന്‍ ചോദിച്ചത് എന്ന് പറയുമ്പോള്‍ പതി വീണ്ടും ഹദീസ് കൊണ്ട് തെളിയിക്കാം എന്നു പറയും.

വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് സാധിക്കുമോ എന്നാണ് ഞാന്‍ ചോദിച്ചത്. ഖുര്‍ആന്‍ കൊണ്ട് ഈ സഹായതേട്ടം ശിര്‍ക്കാണെന്ന് ഞാന്‍ തെളിയിക്കാം എന്ന് പറഞ്ഞു അലവി മൗലവി മുജാഹിദ് പ്രസ്ഥാനം ഈ സഹായതേട്ടം ശിര്‍ക്കാണെന്നതിന് അടിസ്ഥാനമാക്കുന്ന ആയത്തുകള്‍ ഓതി വിവരിക്കും. ഇത് പ്രസംഗിക്കാനുള്ള അവസരമല്ല, ആയത്ത് ഇവിടെ ഉദ്ധരിക്കേണ്ടതുമില്ല. നിങ്ങളല്ല ആദ്യം ചോദിക്കേണ്ടത് എന്ന് പതി മറുപടി പറയും.

അലവി മൗലവി വീണ്ടും ഖുര്‍ആന്‍ ഓതി ഈ സഹായതേട്ടം ശിര്‍ക്കാണെന്ന് സ്ഥാപിക്കും. പതി വീണ്ടും പഴയ വാദം ഉന്നയിക്കും. അങ്ങനെ സുബ്ഹ് നമസ്‌കാരത്തിന് ബാങ്ക് വിളിക്കപ്പെട്ടു. വാദപ്രതിവാദം അവസാനിച്ചു. ഈ സംഭവം കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന് അസ്തിവാരമുണ്ടാകാനും ജനങ്ങള്‍ക്കിടയില്‍ ഈ പ്രസ്ഥാനം അറിയപ്പെടാനും വിശുദ്ധ ഖുര്‍ആന്റെ സ്വാധീനം ജനങ്ങളില്‍ ചെലുത്തുവാനും കാരണമായി.

വിശുദ്ധ ഖുര്‍ആനെ ഒന്നാം പ്രമാണമാക്കി അതിന്റെ വിവക്ഷയെ അംഗീകരിച്ചുകൊണ്ടുള്ള മുജാഹിദുകളുടെ വാദപ്രതിവാദം ധാരാളമായി കേരളത്തില്‍ നടന്നു. പതിയായിരുന്നു ശിര്‍ക്ക് സ്ഥാപിക്കുവാന്‍ വേണ്ടി ഹദീസും ഒന്നാം പ്രമാണമാണെന്ന നിലക്ക് വാദപ്രതിവാദം മാറ്റി മറിക്കാന്‍ ശ്രമിച്ചത്. ആ വാദത്തെ എം സി സിയും അലവി മൗലവിയും ചെറുത്തു തോല്‍പിച്ചു. ഈ വാദം തന്നെയാണ് മുജാഹിദുകള്‍ക്കിടയില്‍ വിശ്വാസരംഗത്ത് ശിര്‍ക്കും അന്ധവിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കാന്‍ ജിന്നുവാദികളും പ്രചരിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ വെളിച്ചം അണയ്ക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. ഖുര്‍ആനിനു വിരുദ്ധമായ ഹദീസുകള്‍ ഉദ്ധരിച്ചുകൊണ്ട്. ബുഖാരിക്ക് ഹദീസ് തിരിഞ്ഞില്ലേ എന്നാണ് ഇവരുടെ ചോദ്യം. ഈ ചോദ്യം ഉന്നയിക്കേണ്ടത് ഹദീസ് പണ്ഡിതന്മാരുടെ ഇമാമായ ഇബ്‌നു ജൗസിയോടും ഇബ്‌നു ഖയ്യിമിനോടും മാലിക്കിനോടും ഇമാം ഖത്വാബിയോടും ഇമാം ഖുര്‍ത്വുബിയോടും മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച അബൂബക്കര്‍ റാസിയോടും ഇമാം ഗസ്സാലിയോടും ഇമാം ഹറമൈനിയോടും ഇബ്‌നുഹസമിനോടും (റ) ആണ്.

ആദം നബി(അ) തെറ്റ് ചെയ്യുമ്പോള്‍ മുഹമ്മദ് നബി(സ)യുടെ ഹക്ക് കൊണ്ട് പ്രാര്‍ഥിച്ചു എന്ന് പറയുന്ന ഹദീസ് (ഇമാം ഹാകിം ഉദ്ധരിച്ചത്) പരമ്പര സ്വഹീഹാണെന്ന് പറയുന്നു. എന്നിട്ടും മര്‍ഹൂം കെ പി മുഹമ്മദ് മൗലവിയുടെ തവസ്സുല്‍ എന്ന പുസ്തകത്തില്‍ ഈ ഹദീസ് വിശുദ്ധ ഖുര്‍ആനിന്ന് എതിരാണെന്ന് പറയുന്നു. ഹാക്കിമിന്ന് ഖുര്‍ആന്‍ തിരിഞ്ഞില്ലേ എന്ന് ഇവര്‍ക്ക് ചോദിക്കാം.
മുജാഹിദ് പ്രസ്ഥാനത്തിന് അസ്തിത്വം ഉണ്ടാക്കിയ മറ്റൊന്ന് കൂട്ടായി അബ്ദുല്ലഹാജിയുടെ ഏഴ് ദിവസത്തെ ഖുര്‍ആന്‍ തൗഹീദ് പ്രസംഗമായിരുന്നു. അദ്ദേഹം ഹദീസുകള്‍ തന്നെ ഉദ്ധരിക്കാറില്ല. അലവീ, നിന്റെ ഹദീസുമായി പോയിക്കോ എന്ന് അലവി മൗലവിയോട് അദ്ദേഹം പറയാറുണ്ടായിരുന്നു. രണ്ടത്താണി സെയ്ദ് മൗലവിയുടെ മൂന്ന് ദിവസത്തെ ഖുര്‍ആന്‍ ഹദീസ് പ്രസംഗവും മുജാഹിദ് പ്രസ്ഥാനത്തിന് അസ്തിത്വം ഉണ്ടാക്കി.

കേരളത്തില്‍ ഹദീസ് നിഷേധം ചില മൗലവിമാര്‍ ഉന്നയിക്കുവാന്‍ തുടങ്ങിയപ്പോള്‍ സ്ഥിതി മാറി, പ്രമാണങ്ങളുടെ കാര്യത്തില്‍ അട്ടിമറി സംഭവിക്കുവാന്‍ തുടങ്ങി. ഖുര്‍ആനെ പിന്‍തള്ളി ഹദീസിനായി അമിത പ്രാധാന്യം. എങ്കിലും വിശുദ്ധ ഖുര്‍ആനും ഹദീസും ഒന്നാം പ്രമാണമാണ്. ഖുര്‍ആനിന്നും ഹദീസിന്നും മതവിധികള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ ഒരേ പരിഗണനയും ആദരവുമാണ് എന്ന് ഒരാളും പറഞ്ഞിരുന്നില്ല. ജിന്നുവാദികള്‍ ഇപ്രകാരം ജല്പിക്കുവാനും തുടങ്ങിയിരിക്കുന്നു. ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ടതായ ഗ്രന്ഥമാണ്. ഖുര്‍ആന്‍ സമ്പൂര്‍ണ ഹുദയാണെന്ന തത്വം വ്യാഖ്യാനത്തിന് ഒരിക്കലും എതിരല്ല. നമുക്ക് ഖുര്‍ആനെ വ്യാഖ്യാനിക്കാം. മുഹമ്മദ് നബി(സ)ക്ക് അവകാശമില്ലെന്ന് പറയുന്നത് ഖുര്‍ആന്‍ നിഷേധം തന്നെയാണ്.

നബി(സ)യുടെ വ്യാഖ്യാനം അല്ലാഹുവിന്റെ അംഗീകാരത്തോടുകൂടിയുള്ളതാണ്. ഹദീസിനെ ഒഴിവാക്കി ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന ആരാധനാകര്‍മങ്ങള്‍ തന്നെ നമുക്ക് അനുഷ്ഠിക്കുവാന്‍ സാധ്യമല്ല. മുഹമ്മദ് നബി(സ)ക്ക് മതപരമായ വിഷയത്തില്‍ തന്നെ ഖുര്‍ആനിന്ന് പുറമെ ധാരാളം വഹ്‌യ് ലഭിച്ചിട്ടുണ്ട്. മാതാപിതാക്കളെ അനുസരിക്കുവാന്‍ ഖുര്‍ആന്‍ പറയുന്നു. കല്പിക്കുവാന്‍ അവകാശമുള്ളവരെയും ആ രംഗത്തു അനുസരിക്കുവാന്‍ പറയുന്നു. അവര്‍ പറയുന്നത് ഖുര്‍ആനില്‍ തന്നെ കാണണം എന്നില്ല. ഖുര്‍ആനിന്ന് എതിരാകുവാന്‍ പാടില്ല എന്ന് മാത്രം. എന്നാല്‍ മുഹമ്മദ് നബി(സ)യെ അനുസരിക്കണമെങ്കില്‍ അദ്ദേഹം പറയുന്നതെല്ലാം ഖുര്‍ആനില്‍ തന്നെ കാണണമെന്ന് പറയുന്നപക്ഷം അനുസരണത്തിന്റെ വിഷയത്തില്‍ മാതാപിതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും ഉള്ള സ്ഥാനം മുഹമ്മദ് നബി(സ)ക്ക് ഇല്ലെന്ന് പറയേണ്ടിവരും. ഇത് തനിച്ച ഖുര്‍ആന്‍ നിഷേധം തന്നെയാണ്. കൂടുതല്‍ വ്യവസ്ഥയുള്ളത് നബി(സ)യെ അനുസരിക്കുവാനാണെന്ന് പറയേണ്ടിവരും. ഖുര്‍ആന്‍ സമ്പൂര്‍ണ ഹിദായത്താണെന്നു പറയുമ്പോള്‍ ആ ഹിദായത്തില്‍ പെട്ടതാണ് നബി(സ) കൊണ്ടുവന്നതാണെന്ന് ഉറപ്പായാല്‍ ആ സംഗതി അംഗീകരിക്കുക എന്നത് ഖുര്‍ആനില്‍ കണ്ടിട്ടില്ലെങ്കിലും മുകളില്‍ നാം വിവരിച്ച കാരണങ്ങളാല്‍ തന്നെ ഹദീസിന്റെ പ്രാമാണികത മുജാഹിദുകളെ ആരും പഠിപ്പിക്കേണ്ടതില്ല. ആ ഹദീസ് സ്വഹീഹാകുവാന്‍ ഇസ്‌ലാം അതിന്റെ സനദിന്നും മത്‌നിന്നും ചില വ്യവസ്ഥകള്‍ പറയുന്നുണ്ട്. ഇവ പരിപൂര്‍ണമാവാത്ത ഹദീസുകള്‍ സ്വഹീഹാണെന്ന് പറഞ്ഞു ഉദ്ധരിക്കുക. ഖുര്‍ആനിന്ന് എതിരായ ഹദീസുകള്‍ ഹദീസ് ഖുര്‍ആന്റെ വ്യാഖ്യാനമാണെന്ന് പറഞ്ഞ് ഉദ്ധരിക്കുക. ഇത്തരം പ്രവണതയെ ആണ് മുജാഹിദുകള്‍ എതിര്‍ക്കുന്നത്. ഇത് ഹദീസ് നിഷേധമല്ല. ഹദീസില്‍ തെറ്റും ശരിയും വേര്‍തിരിക്കലാണ്. ഇതിനുള്ള അവസരം അവസാനിച്ചിട്ടില്ല. അവസാനിക്കുകയുമില്ല.           

Friday, May 13, 2016

അല്ലാഹുവിന്റെ വിധിയും കണ്ണേറും | എ അബ്ദുസ്സലാം സുല്ലമി



അല്ലാഹുവില്‍ നിന്ന് മാത്രമേ അദൃശ്യവും അഭൗതികവുമായ നിലയ്ക്ക് നന്മയും തിന്മയും വരികയുള്ളൂ. നാവ്, കണ്ണ്, കറുത്തപൂച്ച, നായ, കൂമന്‍ മുതലായവയെല്ലാം ദൃശ്യവും ഭൗതികവുമായ  സൃഷ്ടികളാണ്. ദൃശ്യവും ഭൗതികവുമായ ജീവികളില്‍ നിന്നും വസ്തുക്കളില്‍ നിന്നും ദൃശ്യവും ഭൗതികവുമായ നിലയ്ക്ക് മാത്രമേ നന്മയും തിന്മയും വരികയുള്ളൂ. ജിന്നും മലക്കും അദൃശ്യവും അഭൗതികവുമായ അല്ലാഹുവിന്റെ സൃഷ്ടികളാണ്. അതിനാല്‍ അവര്‍ ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തിലും നാം ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തിലും നമുക്ക് ന്മയും തിന്മയും ചെയ്യാന്‍ അവര്‍ക്ക് സാധ്യമല്ല. ഒരു മനുഷ്യന് മറ്റൊരു മനുഷ്യന് നന്മയും തിന്മയും ചെയ്യാന്‍ സാധിക്കുന്നതുപോലെ.

ഇത്രയും വിവരിച്ചത് ഇസ്‌ലാമിലെ ഏകദൈവ വിശ്വാസത്തിന്റെ പ്രധാന ആശയമാണ്. അദൃശ്യവും അഭൗതികവുമായ (ഗൈബ്) നിലയ്ക്ക് അല്ലാഹുവിനെ മാത്രമേ ഭയപ്പെടാന്‍ പാടുള്ളൂ എന്നത് വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളില്‍ വ്യക്തമാക്കിയതാണ്. ഒരാളുടെ കണ്ണിനെയും നാവിനെയും അഭൗതികവും അദൃശ്യവുമായ നിലയ്ക്ക് ഭയപ്പടല്‍ ശിര്‍ക്കാണ്. ഇവ ഫലിക്കുമെങ്കില്‍ അദൃശ്യവും അഭൗതികവുമായ നിലയ്ക്ക് ഇവയെ ഭയപ്പെടല്‍ അനിവാര്യമാകുന്നതാണ്. അദൃശ്യവും അഭൗതികവുമായ ഭയം ശിര്‍ക്കായതുകൊണ്ടാണ് ശകുനം ശിര്‍ക്കായി വിശുദ്ധ ഖുര്‍ആനും സുന്നത്തും ദര്‍ശിക്കുന്നത്. അദൃശ്യമായ ഭയത്തിനാണ് ശകുനം, നഹ്‌സ് എന്നെല്ലാം പറയുന്നത്. ശകുനത്തിന്റെ ഒരു ഇനം തന്നെയാണ് നാക്കേറും കണ്ണേറും. നാവിന്റെ പരദൂഷണവും ഏഷണിയും കളവുംഭയപ്പെടല്‍ അദൃശ്യവും അഭൗതികവുമായ ഭയമല്ല. ഇവ കാരണം ദൃശ്യവും ഭൗതികവുമായ നിലയ്ക്കാണ് നന്മയും തിന്മയും ഉണ്ടാവുക. ഇതുപോലെ കണ്ണിന്റെ വശ്യത മൂലം ഉണ്ടാകുന്ന നന്മയും തിന്മയും ദൃശ്യവും ഭൗതികവുമാണ്.

പഞ്ചേന്ദ്രിയങ്ങള്‍ക്കും ബുദ്ധിക്കും അതീതമായതിനാണ് അദൃശ്യം. എന്നാല്‍ ശാസ്ത്രീയമായ ഉപകരണങ്ങളിലൂടെ മാത്രം ദര്‍ശിക്കാന്‍ സാധിക്കുന്നവക്ക് സാങ്കേതികമായി അദൃശ്യം, അഭൗതികം എന്ന് പറയുകയില്ല. ഒരു കാലത്ത് അദൃശ്യവും അഭൗതികവുമായത് പില്‍ക്കാലത്ത് ദൃശ്യവും ഭൗതികവുമാകുന്നില്ല. അതേസമയം ഒരു കാലത്ത് അജ്ഞാതമായതും പില്‍ക്കാലത്ത് കണ്ടുപിടിച്ചതുമായ വസ്തുക്കള്‍ അജ്ഞാതമായ കാലത്തും അദൃശ്യവും അഭൗതികവുമായ വസ്തുക്കളായിരുന്നില്ല. ശൂന്യതയില്‍ നിന്ന് ഒരു വസ്തുവിന് അസ്തിത്വം നല്‍കുന്നതിനാണ് സാങ്കേതികമായി സൃഷ്ടിപ്പ് എന്ന് പറയുക. പരിവര്‍ത്തനം ചെയ്യുന്നതിന് പറയുകയില്ല. എന്നാല്‍ ഭാഷാപരമായി പരിവര്‍ത്തനം ചെയ്യുന്നതിനും നാം സൃഷ്ടിപ്പ് എന്ന് പറയാറുണ്ട്.

ഭാഷാപരമായ അര്‍ഥവും സാങ്കേതികമായ അര്‍ഥവും രണ്ടാണ്. കണ്ണേറ് ഫലിക്കുമോ, ഇല്ലയോ എന്നത് വിശ്വാസപരമായ കാര്യമാണ്. തൗഹീദുമായി ബന്ധപ്പെടുന്നതാണ്. ഇത്തരം വിഷയങ്ങള്‍ സ്ഥിരപ്പെടുത്താന്‍ ഒറ്റപ്പെട്ട റിപ്പോര്‍ട്ടുകള്‍ പേരാ. ഹദീസ് സ്വഹീഹാകാന്‍ ആശയത്തിനും പരമ്പരയ്ക്കും ഹദീസ് പണ്ഡിതന്മാര്‍ നിശ്ചയിച്ച നിബന്ധനകള്‍ എല്ലാം പൂര്‍ത്തിയായാലും ഖബറുല്‍ വാഹിദ് കൊണ്ട് വിശ്വാസകാര്യങ്ങള്‍ സ്ഥിരപ്പെടുകയില്ല എന്നാണ് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. ഇതാണ് ഇമാം ബുഖാരി ഉള്‍പ്പെടെയുള്ള ഹദീസ് പണ്ഡിതന്മാരും മദ്ഹബിന്റെ ഇമാമുകളും മുസ്‌ലിം ലോകവും അഭിപ്രായപ്പെടുന്നത് ഖബറുല്‍ വാഹിദ് കൊണ്ട് ഇല്‍മ് ലഭിക്കുമെന്ന് പറയുന്നവരും ദൃഢമായ അറിവ് ലഭിക്കുമെന്നും അതിനാല്‍ ബാഹ്യമായ തെളിവുകള്‍ ഇല്ലാതെതന്നെ വിശ്വാസകാര്യത്തിന് പറ്റുമെന്നും പറയുന്നില്ല.

എന്നാല്‍ ജിന്നുവാദികള്‍ കണ്ണേറ് സ്ഥാപിക്കാന്‍ തിര്‍മിദിയും ഇബ്‌നുമാജയും ഉദ്ധരിച്ച ഒരു റിപ്പോര്‍ട്ട് ഉദ്ധരിക്കാറുണ്ട്. ജിന്നുവാദികളുടെ നേതാവ് എഴുതുന്നു: അസ്മാഅ് ബിന്‍ത് ഉമൈസ്(റ) നബി(സ)യോട് ചോദിച്ചു: അല്ലാഹുവിന്റെ ദുതരേ! ജഅ്ഫറിന്റെ മക്കള്‍ക്ക് കണ്ണേറ് ബാധിക്കുകയാണ്. ഞാന്‍ അവര്‍ക്ക് വേണ്ടി മന്ത്രം ചെയ്യിക്കട്ടെയോ? നബി(സ) മറുപടി പറഞ്ഞു: അതേ (മന്ത്രം ചെയ്യിച്ചോളൂ). അല്ലാഹുവിന്റെ വിധിയെ അതിജയിക്കുന്ന എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ കണ്ണേറ് അതിനെ അതിജയിക്കുമായിരുന്നു (തിര്‍മിദി 2059, ഇബ്‌നുമാജ 3510). തിര്‍മിദിയുടെ റിപ്പോര്‍ട്ടിലുള്ളത് ജഅ്ഫറിന്റെ മക്കള്‍ക്ക് കണ്ണേറ് പെട്ടെന്ന് ഫലിക്കുകയാണ് എന്നാണ്.'' (ജിന്ന്, സിഹ്ര്‍, കണ്ണേറ്, റുഖിയ, ശറഇയ്യ: ഒരു പ്രാമാണിക പഠനം, കെ കെ സകരിയ്യാ സ്വലാഹി, പേ. 108)

ആശയവും പരമ്പരയും ദുര്‍ബലമായ ഹദീസാണിത്. ആശയത്തിന്റെ ദുര്‍ബലത നാം വിവരിച്ചു. ഒരാള്‍ക്ക് കണ്ണേറ് മൂലം ഉണ്ടായ ഉപദ്രവവും അല്ലാതെ ഉണ്ടായ ഉപദ്രവവും എങ്ങനെയാണ് വേര്‍തിരിച്ച് മനസ്സിലാക്കുക? രണ്ടും ഒരേ ചികിത്സയാണോ? അതിനാല്‍ വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതില്ല എന്നാണോ മറുപടി. എല്ലാ മനുഷ്യന്റെ കണ്ണേറും ഫലിക്കുമോ? അതല്ല പ്രത്യേകം ചിലരുടെ കണ്ണേറ് മാത്രമാണോ ഫലിക്കുക? കേരളത്തില്‍ അപ്രകാരം അറിയപ്പെട്ട ആരെങ്കിലുമുണ്ടോ? കണ്ണേറ് ഫലിക്കുമെങ്കില്‍ സെക്യൂരിറ്റി കൊണ്ട് എന്ത് ഫലമാണ് ലഭിക്കുക? തീവ്രവാദികള്‍ക്ക് കണ്ണേറുകാരെ വാടകക്ക് എടുത്താല്‍പോരേ? കണ്ണേറ്‌കൊണ്ട് ഉപദ്രവിച്ചതാണ് എന്ന് പറഞ്ഞാല്‍ കോടതി ശിക്ഷ വിധിക്കുമോ? കണ്ണേറുപോലെ സുരക്ഷിതമാര്‍ഗം ഉണ്ടാകുമ്പോള്‍ എന്തിനാണ് കേസില്‍ കുടുങ്ങുന്ന ബോംബ് പോലെയുള്ള മാര്‍ഗങ്ങള്‍ തീവ്രവാദികള്‍ സ്വീകരിക്കുന്നത്?

എന്റെ കണ്ണേറ് ഫലിക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്ന വല്ലവരും ഉണ്ടോ? കണ്ണേറ് ഫലിപ്പിക്കാന്‍ അവനെ വെല്ലുവിളിച്ചാല്‍ വെല്ലുവിളി അവന്‍ സ്വീകരിക്കുമോ? നിന്റെ കണ്ണേറാണ് എനിക്ക് പറ്റിയത് എന്ന് പറഞ്ഞാല്‍ അയാള്‍ അത് അംഗീകരിക്കുമോ? കണ്ണേറുകൊണ്ട് എന്തെല്ലാം ഉപദ്രവങ്ങള്‍ ഒരാളെ ഏല്‍പിക്കാന്‍ സാധിക്കും? വധിക്കാന്‍ സാധിക്കുമോ? വധിച്ചാല്‍ കൊലക്കുറ്റത്തിന് അയാളെ ശിക്ഷിക്കാന്‍ മതം അനുവദിക്കുമോ? വസ്തു നശിപ്പിച്ചാല്‍ നഷ്ടപരിഹാരം ചോദിക്കാന്‍ അവകാശമുണ്ടോ? കെട്ടിടം തകര്‍ത്താല്‍ എന്താണ് ശിക്ഷ? പാലം പൊളിക്കാനും വിമാനം വീഴ്ത്താനും ആളെ വീഴ്ത്താനും കണ്ണേറുകൊണ്ട് സാധിക്കുമോ? കണ്ണ് മാറ്റിവെച്ചാല്‍ ഈ സിദ്ധി നഷ്ടപ്പെടുമോ? ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണിവ.

കണ്ണേറ് ഫലിക്കുമെന്ന് നബി(സ) പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ ഇവര്‍ തിര്‍മിദിയും ഇബ്‌നുമാജയും ഉദ്ധരിക്കുന്നു. തിര്‍മിദിയുടെയും ഇബ്‌നുമാജയുടെയും പരമ്പരയില്‍ അംറുബ്‌നു ദീനാര്‍ എന്നയാളുണ്ട്. ഇയാളെക്കുറിച്ച് ഒരാളും വിശ്വ സ്തനാണെന്ന് അഭിപ്രായപ്പെടുന്നില്ല. ഇയാളുടെ കണ്ണേറിന്റെ ഹദീസ് ഉദ്ധരിച്ച തിര്‍മിദി തന്നെ ഇയാള്‍ ദുര്‍ബലനാണെന്ന് പറയുന്നു. ബുഖാരിയും മുസ്‌ലിമും ഇയാളെ വര്‍ജിച്ചിരിക്കുന്നു. ഇബ്‌നുഇല്ലിയ്യ(റ) പറയുന്നു: ഇയാള്‍ക്ക് ഹദീസുകള്‍ മനപ്പാഠമില്ല. ഇമാം അഹ്മദ്(റ) പറയുന്നു: ദുര്‍ബലനാണ്. ഇയാളുടെ ഹദീസുകള്‍ നിഷിദ്ധമാണ്. ഇബ്‌നുമഈന്‍(റ) പറയുന്നു: യാതൊരു പരിഗണനയും ഇയാള്‍ അര്‍ഹിക്കുന്നില്ല. ഹദീസുകള്‍ എല്ലാം അവഗണിക്കേണ്ടതാണ്. അംറുബ്‌നു അലി(റ) പറയുന്നു: ഇയാളുടെ ഹദീസുകള്‍ ദുര്‍ബലമാണ്. ഇമാം അബൂഹാതിം(റ) പറയുന്നു: നിഷിദ്ധമായ ഹദീസിന്റെ വ്യക്തിയാണ്.

ഇദ്ദേഹത്തെപ്പറ്റി മുഹദ്ദിസുകള്‍ പറയുന്നു: ''അബൂസൂര്‍അ: ഇയാളുടെ ഹദീസുകള്‍ വളരെ ദുര്‍ബലമാണ്. ഇമാം ബുഖാരി(റ): വിമര്‍ശിക്കപ്പെട്ടവനാണ്. ഇമാം അബൂദാവൂദ്(റ): യാതൊരു പരിഗണനയും ഇയാള്‍ അര്‍ഹിക്കുന്നില്ല. തിര്‍മിദി(റ): ഇയാള്‍ പ്രബലനല്ല. ഇമാം നസാഈ(റ): ഇയാള്‍ വിശ്വസ്തനല്ല. മുറ(റ): ദുര്‍ബലനാണ്. ഇമാം ജൗസിജാനി(റ): ദുര്‍ബലനാണ്. ഇമാം ദാറഖുത്‌നി(റ): ഇയാള്‍ ദുര്‍ബലനാണ്. ഇബ്‌നുഹിബ്ബാന്‍(റ): ഇയാളുടെ ഹദീസുകള്‍ അനുവദനീയമല്ല. നിര്‍മിതമായ ഹദീസുകള്‍ ഇയാള്‍ ഉദ്ധരിക്കാറുണ്ട്. ഇമാം ഹാകിം(റ): പ്രബലനല്ല. ഇമാം സാജി(റ): ഇയാള്‍ ദുര്‍ബലനാണ്.'' (തഹ്ദീബ്, മീസാന്‍)

ഇയാളുടെ വാചകങ്ങളാണ് നബി(സ) പറയുന്നു എന്ന് പറഞ്ഞ് ജിന്നുവാദികള്‍ ഉദ്ധരിക്കുന്നത്. ഹദീസിനെ അല്ലാഹു സംരക്ഷിക്കും എന്ന് ഇവര്‍ പറഞ്ഞതിന്റെ ശരിയായ ഉദ്ദേശമാണ് നാം മുകളില്‍ കണ്ടത്. ജിന്നുവാദികള്‍ വാറോലകള്‍ ഹദീസാണെന്ന് പറഞ്ഞു രേഖപ്പെടുത്തിയാലും വാറോലകളെ കണ്ടുപിടിക്കാനുള്ള മാധ്യമങ്ങള്‍ അല്ലാഹു നമ്മുടെ മുന്നില്‍ തുറന്നുതന്നിട്ടുണ്ട്. അത് നാം ഉപയോഗിച്ചാല്‍ മതി. ഇത് ഹദീസ് നിഷേധമല്ല. ഹദീസുകളില്‍ നെല്ലും പതിരും വേര്‍തിരിക്കലാണ്.

നബി(സ)യുടെ ഹദീസിനെ കള്ള ഹദീസുകളില്‍ നിന്ന് മോചിപ്പിക്കലാണ്. ഹദീസ് നിഷേധം എന്നതിന്റെ മുന്നില്‍ ഒരു പദംകൂടി ചേര്‍ത്തിയാല്‍ മതി. കള്ള ഹദീസ് നിഷേധം.   



ശബാബ്,
2016 മെയ് 13

Friday, September 18, 2015

ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങളോ? -2

ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട (മന്‍സൂഖ്) ആയത്തുകള്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ ക്രിസ്ത്യാനികളും ജൂതന്മാരും പ്രസിദ്ധീകരിച്ച തഅ്‌ലീഖാത്ത് പോലെയുള്ള ഗ്രന്ഥങ്ങളില്‍ എടുത്തുകാണിക്കാറുള്ള തെളിവുകളെ വിശകലനം ചെയ്യാം:
മരണവും ഇദ്ദയും

ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങളോ?

വയാഥാസ്ഥിതികര്‍ എഴുതുന്നു: ''ഖുര്‍ആനില്‍ നസ്ഖ് ഉണ്ടോ എന്ന വിഷയത്തില്‍ അഹ്‌ലുസ്സുന്നയുടെ പാതയില്‍ നിന്നു തെറ്റി ചേകന്നൂരി മതക്കാരുടെ ആദര്‍ശത്തിലാണ് മടവൂരികള്‍ എത്തിനില്ക്കുന്നത്. ഒരു ചേകന്നൂരി നേതാവിന്റെ വരികള്‍ കാണുക: ''ഒരിക്കല്‍ പറഞ്ഞ ഒരു കാര്യം മാറ്റിപ്പറയുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്ന സമ്പ്രദായം ദൈവത്തിനില്ല. (ഖുര്‍ആന്‍ ട്രൂത്ത് ദര്‍ശനം -2007 സപ്തംബര്‍, പേജ് 27).'' (അല്‍ഇസ്വ്‌ലാഹ് മാസിക -2012 മെയ്, പേജ് 29)

Wednesday, December 24, 2014

നബിദിനവും ഖുര്‍ആനും



നബിദിനം എന്ന അനാചാരത്തെ ഇസ്‌ലാമിലെ പുണ്യകര്‍മമാക്കുവാന്‍വേണ്ടി പുരോഹിതന്‍ 53 ആയത്തുകളാണ്  ഉദ്ധരിച്ചിരിക്കുന്നത്. എന്നാല്‍ ഒരു ആയത്തിലെങ്കിലും നബിദിനം ആഘോഷിക്കല്‍ പുണ്യകര്‍മമാണെന്നതിന് ഒരു സൂചനയെങ്കിലും കണ്ടെത്തുവാന്‍ സാധ്യമല്ല. സാധിക്കുമെങ്കില്‍ നബി(സ)ക്കും സ്വഹാബിവര്യന്മാര്‍ക്കും നാലാംനൂറ്റാണ്ട് വരെ ജീവിച്ച മുസ്‌ലിം പണ്ഡിതന്മാര്‍ക്കും അത് അജ്ഞാതമാവുകയില്ല. മുസ്‌ലിയാര്‍ ഉദ്ധരിച്ച ആയത്തുകളുടെ പൊതുവായ സ്വഭാവം വിവരിക്കാം.

1. ''അനുഗ്രഹത്തെ സ്മരിക്കുവാന്‍ പറയുന്ന സൂക്തങ്ങള്‍'' (സുന്നത്ത് ജമാഅത്ത് ഖുര്‍ആനില്‍, പേജ്: 172). ഇതില്‍ ആര്‍ക്കും അഭിപ്രായ ഭിന്നതയില്ല. അനുഗ്രഹത്തെ ഓര്‍മിച്ച് അനാചാരങ്ങള്‍ ചെയ്യുകയല്ല പ്രത്യുത, അവയെ വര്‍ജിച്ച് നബിചര്യ സ്വീകരിക്കുകയാണ് വേണ്ടത്. പെരുന്നാളുകള്‍ ആഘോഷിക്കുവാന്‍ ഇസ്‌ലാം കല്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മദ്യപാനത്തില്‍ ഏര്‍പെടുന്നതിനെയും സിനിമാ നടന്‍മാരെയും നടിമാരെയും ക്ഷണിച്ച് വരുത്തി നൃത്തംചവിട്ടിക്കുന്നതിനെയും അംഗീകരിക്കുവാന്‍ സാധ്യമല്ല. അനുഗ്രഹത്തെ ഓര്‍മിക്കുവാന്‍ പറഞ്ഞതില്‍ നബിദിനത്തിന് തെളിവുണ്ടെങ്കില്‍ എന്തുകൊണ്ട് നബിക്കും സ്വഹാബിവര്യന്മാര്‍ക്കും അത് മനസ്സിലായില്ല?

''അനുഗ്രഹം എടുത്തുപറയുവാന്‍ കല്‍പിക്കുന്ന സൂക്തങ്ങള്‍'' (പേജ്: 173). ഇതിനും വിരോധം പറയുന്നില്ല. നബി(സ)യുടെ ജന്മദിനം ആഘോഷിക്കുവാന്‍ ഇതില്‍ തെളിവില്ല. ഗവേഷണത്തിലൂടെ പുണ്യകര്‍മം സ്ഥിരപ്പെടുകയില്ല. സ്ഥിരപ്പെടുമെങ്കില്‍ പതിനായിരക്കണക്കിന് പുണ്യകര്‍മങ്ങള്‍ ഇനിയും ഉണ്ടാക്കുവാന്‍ സാധിക്കുന്നതാണ്.

''പ്രവാചകന്മാരുടെ മദ്ഹ് ഖുര്‍ആനില്‍ പറഞ്ഞ സൂക്തങ്ങള്‍'' (പേജ് 173). എന്നിട്ടും ഈ നബിമാരുടെ ജന്മദിനം ആഘോഷിക്കുവാന്‍ മുഹമ്മദ് നബി(സ) നിര്‍ദേശിച്ചില്ല. സുന്നികള്‍ ഇബ്‌റാഹീം നബി(അ), മൂസാനബി(അ), ഈസാനബി(അ) എന്നിവരുടെ ജന്മദിനം പോലും ആഘോഷിക്കുന്നില്ലല്ലോ. ക്രിസ്തുമസ് എന്തുകൊണ്ട് ഇവര്‍ ആഘോഷിക്കുന്നില്ല? പ്രവാചകന്‍മാരുടെ മദ്ഹ് മാത്രമല്ല സ്വഹാബിവര്യന്മാരുടെ മദ്ഹും ഖുര്‍ആനില്‍ പറയുന്നുണ്ട്. എന്നിട്ടും ഒരു സ്വഹാബിവര്യന്റെ ജന്മദിനംപോലും ഇവര്‍ എന്തുകൊണ്ട് ആഘോഷിക്കുന്നില്ല?

എല്ലാ പക്ഷികളും മൃഗങ്ങളും അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നുണ്ടെന്നും  എങ്ങനെ  നമസ്‌കരിക്കണമെന്ന് അവ ഗ്രഹിച്ചിട്ടുണ്ടെന്നും ഖുര്‍ആന്‍ വിവരിച്ച് തന്നു. അവയുടെ മദ്ഹും പറയുന്നുണ്ട്. സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും മദ്ഹും വിവരിക്കുന്നതു കാണാം.

''അല്ലാഹുവിന്റെ ചിഹ്‌നങ്ങളെ ആദരിക്കുവാന്‍ പറയുന്ന സൂക്തങ്ങള്‍'' (പേജ്: 175). ഈ സൂക്തങ്ങള്‍ ഇവര്‍ക്ക് എതിരാണ്. ഇവര്‍ നബിചര്യയെ അല്ല, പ്രത്യുത അനാചാരങ്ങളെയാണ് ആദരിക്കുന്നത്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കുന്നവര്‍ ഇസ്‌ലാമില്‍ പുതിയ പുണ്യകര്‍മങ്ങള്‍ ഉണ്ടാക്കുകയില്ല. നബി(സ) ഉപേക്ഷിച്ചത് ഉപേക്ഷിക്കലും സുന്നത്താണ്. (അല്‍ ഉമ്മ്)

''മുഹമ്മദ് നബി(സ)യെ ആദരിക്കുവാന്‍ പറയുന്ന സൂക്തങ്ങള്‍'' (പേജ് 176). ഈ വര്‍ഗത്തിന് മൗലിദിന്റെ പൈസയും ചോറും കണ്ട് ബുദ്ധിഭ്രമം സംഭവിച്ചിരിക്കുകയാണ്. മതത്തില്‍ പുതിയതായി ഉണ്ടാക്കുന്നതെല്ലാം അനാചാരമാണെന്നും അവയെല്ലാം വര്‍ജിക്കണമെന്നും നബി(സ) പ്രഖ്യാപിച്ചതിനെ അവഗണിച്ചുകൊണ്ടാണ് ഇവര്‍ നബിയുടെ ജന്മദിനം ആഘോഷിക്കുന്നതുതന്നെ.

''പൂര്‍വിക നബിമാരെ പിന്‍പറ്റുവാന്‍ മുഹമ്മദ് നബി(സ)യോട് കല്പിച്ച സൂക്തങ്ങള്‍'' (പേജ്: 178). ഇതുകൊണ്ട് തന്നെയാണ് നബി(സ) പൂര്‍വിക നബിമാരുടെ ജന്മദിനം ആഘോഷിക്കാതിരുന്നത്; നബി(സ) തന്റെ ജന്മദിനം ആഘോഷിക്കുവാന്‍ കല്പിക്കാതിരുന്നതും.

''സത്യവിശ്വാസികളുടെ മദ്ഹ് പറയുന്ന സൂക്തങ്ങള്‍'' (പേജ്: 179). എന്നിട്ട് എന്തുകൊണ്ട് ഇവര്‍ സ്വഹാബിവര്യന്മാരുടെ ജന്മദിനംപോലും ആഘോഷിക്കുന്നില്ല, ഇവരുടെ ഉസ്താദുമാരുടെ ജന്മദിനം ആഘോഷിക്കുന്നില്ല?

''മുഹമ്മദ് നബി(സ)യുടെ ശ്രേഷ്ഠത വിവരിക്കുന്ന സൂക്തങ്ങള്‍''(പേജ്: 181). ഇതില്‍ തന്റെ ജന്മദിനം ആഘോഷിക്കാന്‍ തെളിവുള്ളതായി നബി(സ)ക്കുപോലും മനസ്സിലായില്ല. നബി(സ) ജനിച്ച ദിവസത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മാസത്തിന്റെ കാര്യത്തില്‍പോലും പൂര്‍വിക പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഞാന്‍ ഇന്ന മാസത്തിലാണ് ജനിച്ചത്, ഇന്ന തിയ്യതിയിലാണ് ജനിച്ചത് എന്ന് നബി(സ) വിവരിച്ചു തരികയുണ്ടായില്ല. മുഹമ്മദ് നബി(സ)യിലൂടെ ദീന്‍ പൂര്‍ത്തിയാക്കി തന്നതും അനുഗ്രഹമാണ്. ആ ദീനില്‍ ജന്മദിനം ആഘോഷിക്കുക എന്ന സമ്പ്രദായമില്ല. ജനനദിനത്തിനും മാസത്തിനും വര്‍ഷത്തിനും പുണ്യം കല്‍പിക്കുന്ന സമ്പ്രദായവും ഇസ്‌ലാമില്‍ ഇല്ല. ഇതുകൊണ്ടാണ് പ്രഗത്ഭരായ പല സ്വഹാബിവര്യന്മാരുടെയും സ്വഹാബി വനിതകളുടെയും മഹാന്‍മാരായ ഇമാമുകളുടെയും ഔലിയാഇന്റെയും ജന്മദിനവും മാസവും വര്‍ഷവും സംബന്ധിച്ച് തര്‍ക്കം ഉണ്ടായത്. ചിലരുടേത് പൂര്‍ണമായി അജ്ഞാതവുമാണ്.

''നബി(സ) ലോകത്തിന് അനുഗ്രഹമാണെന്നു പറഞ്ഞ സൂക്തം'' (പേജ്: 183). എന്നിട്ടും ഈ വര്‍ഗം സ്വര്‍ഗത്തില്‍ പ്രവേശിക്കുവാന്‍വേണ്ടി നബി(സ) കാണിച്ചുതരാത്ത ജന്മദിനം ആഘോഷിക്കുകയാണ്.

''നബി(സ) സാധാരണ മനുഷ്യനല്ലെന്ന് സ്ഥാപിക്കുവാനുള്ള ശ്രമം'' (പേജ്: 184, 185). നബി(സ) അസാധാരണ മനുഷ്യനായിട്ടും തന്റെ ജന്മദിനം ആഘോഷിക്കുവാന്‍ കല്പിച്ചില്ല. അവിടുന്ന് ആഘോഷിച്ചതുമില്ല.

അല്ലാഹുവിന്റെ ദിവസങ്ങള്‍

''പ്രവാചകന്‍ ജനിച്ചദിവസത്തില്‍ മദ്ഹ് പറയുന്നതിന് വല്ല പ്രത്യേകതയുമുണ്ടോ? ഉണ്ടെന്നാണ് ഖുര്‍ആനില്‍നിന്ന് വ്യക്തമാകുന്നത്. (അല്ലാഹു അനുഗ്രഹം ചെയ്ത ദിവസങ്ങളെക്കുറിച്ച് നബിയേ, തങ്ങള്‍ അവരെ അനുസ്മരിപ്പിക്കുക. എല്ലാ നന്ദിയുള്ള ക്ഷമാശീലര്‍ക്കും ഇതില്‍ ദൃഷ്ടാന്തമുണ്ട്). ഇബ്‌റാഹീം:5'' (സുന്നത്ത് ജമാഅത്ത് ഖുര്‍ആനില്‍, പേജ് 189)

എങ്കില്‍ എന്തുകൊണ്ട് പ്രവാചകന്‍ ജനിച്ചദിവസവും മാസവും സംബന്ധിച്ച് മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നതയുണ്ടായി? നബി(സ) എന്തുകൊണ്ട് താന്‍ ജനിച്ചമാസമെങ്കിലും വ്യക്തമാക്കിതന്നില്ല?

ഖുര്‍ആനിന്റെ നിര്‍ദേശം പാലിക്കുവാന്‍ കൂടുതല്‍ ബാധ്യതയുള്ള നബി(സ)യും സ്വഹാബിവര്യന്മാരും എന്തുകൊണ്ട് ഈ മാസത്തിലും ദിവസത്തിലും മദ്ഹ് പ്രത്യേകമായി ചൊല്ലിയില്ല. മദ്ഹബിന്റെ ഇമാമുകളില്‍ ആരെങ്കിലും നബി(സ) ജനിച്ച മാസത്തിലോ ദിവസത്തിലോ നബി(സ)യുടെ മദ്ഹ് പറയുവാന്‍ നിര്‍ദേശിച്ചതായി തെളിയിക്കുവാന്‍ സാധിക്കുമോ? ഇമാം ശാഫിഈ(റ)ക്ക് ധാരാളം കിതാബുകള്‍ ഉണ്ടെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഏതെങ്കിലും ഒരു കിതാബിലെങ്കിലും നബി(സ)യുടെ ജന്മദിനത്തില്‍ മദ്ഹ് വര്‍ധിപ്പിക്കുവാന്‍ പറഞ്ഞത് കാണിച്ചുതരുമോ? നബിദിനം ആഘോഷിക്കുവാന്‍ അദ്ദേഹം നിര്‍ദേശിച്ചതു ഉദ്ധരിക്കാമോ?

മുസ്‌ലിയാര്‍ ആയത്തിന്റെ ആദ്യഭാഗം വെട്ടിമാറ്റിയാണ് വളരെ നീചമായ ദുര്‍വ്യാഖ്യാനത്തിനു കളമൊരുക്കിയത്. ആയത്തിന്റെ പൂര്‍ണരൂപവും അതിന് സുന്നികളുടെ തന്നെ പരിഭാഷയില്‍ നല്കിയ അര്‍ഥവും കാണുക: ''സത്യമായും മൂസയെ നാം നമ്മുടെ (ഒമ്പത്) ദൃഷ്ടാന്തങ്ങളുമായി നിയോഗിച്ചു. (അദ്ദേഹത്തോടു നാം പറഞ്ഞു:) താങ്കളുടെ ജനതയെ (ഇസ്‌റാഈല്‍ സന്തതികള്‍) അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്ക് നയിക്കുക. അല്ലാഹുവിന്റെ ദിനങ്ങളെ (അവന്റെ അനുഗ്രഹം) കുറിച്ച് അവരെ അനുസ്മരിപ്പിക്കുകയും ചെയ്യുക. എല്ലാ കൃതജ്ഞരായ ക്ഷമാശീലര്‍ക്കും നിശ്ചയം ഇതില്‍ ദൃഷ്ടാന്തങ്ങളുണ്ട്''(ഇബ്‌റാഹീം 5). (തഫ്‌സീറുല്‍ ഖുര്‍ആന്‍, പേജ് 258) മൂസാനബി(അ)യോട്, അല്ലാഹു ബനൂ ഇസ്‌റാഈല്യര്‍ക്ക് ചെയ്തുകൊടുത്ത അനുഗ്രഹം അവരെ ഓര്‍മിപ്പിച്ച് തൗറാത്ത് അനുസരിച്ച് ജീവിക്കുവാന്‍ അവരോടു കല്പിക്കുവാന്‍ അല്ലാഹു നിര്‍ദേശിക്കുകയാണ്. അല്ലാഹു അനുഗ്രഹം ചെയ്ത ദിവസങ്ങളില്‍ അനുസ്മരിപ്പിക്കുവാനല്ല, പ്രത്യുത ആ ദിവസങ്ങളെ സംബന്ധിച്ച് അനുസ്മരിപ്പിക്കുവാനാണ് കല്പന. അനുഗ്രഹം ലഭിച്ച ദിവസങ്ങളില്‍ അനുസ്മരിക്കുവാനാണ് കല്പിക്കുന്നതെന്ന് അര്‍ഥം നല്‍കി നബി(സ) ജനിച്ച ദിവസത്തില്‍ ആ അനുഗ്രഹം എടുത്തുപറയല്‍ പ്രത്യേക പുണ്യകര്‍മമാണെന്ന് ഈ പുരോഹിതന്‍ ജല്‍പിക്കുകയാണ്. 'അല്ലാഹുവിന്റെ ദിവസങ്ങളെക്കുറിച്ച്' (ബി അയ്യാമില്ലാഹി) എന്നത് 'അല്ലാഹുവിന്റെ ദിവസങ്ങളില്‍' (ഫീ അയ്യാമില്ലാഹി) എന്നാക്കി അട്ടിമറിക്കുകയാണ് ഇവര്‍ ചെയ്തത്.

'അതുകൊണ്ട് അവര്‍ സന്തോഷിക്കട്ടെ'

''റബീഉല്‍ അവ്വല്‍ 12 മുസ്‌ലിംകള്‍ ആഘോഷിക്കുന്നത് പ്രവാചകനായ മുഹമ്മദ് നബി ജന്മംകൊണ്ടു എന്ന അനുഗ്രഹം ആ ദിവസത്തിനുള്ളതുകൊണ്ടാണ്. ഇതിന് ഖുര്‍ആന്‍ സാക്ഷിയാണ്. (ജനങ്ങളേ നിങ്ങളുടെ നാഥനില്‍നിന്ന് സദുപദേശവും ഹൃദയങ്ങളിലുള്ളവയ്ക്ക് (രോഗങ്ങള്‍ക്ക്) ചികിത്സയും വന്നിരിക്കുന്നു. നേര്‍വഴിയും സത്യവിശ്വാസികള്‍ക്കുള്ള അനുഗ്രഹവുമത്രെ അത്. പറയുക, അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവുംകൊണ്ട് അവര്‍ സന്തോഷിക്കട്ടെ! അത് അവര്‍ സംഭരിക്കുന്നതില്‍ ഏറ്റവും ഉത്തമമാണ്) (യൂനുസ്: 57,58)'' (സുന്നത്ത് ജമാഅത്ത് ഖുര്‍ആനില്‍, പേജ്: 191) അത് എന്നാണ് മുസ്‌ലിയാര്‍പോലും നല്‍കുന്ന അര്‍ഥം. അപ്പോള്‍ ഖുര്‍ആനിന്റെ ശ്രേഷ്ഠതയാണ് ആയത്തില്‍ വിവരിക്കുന്നത്. ഖുര്‍ആന്‍ റമദാന്‍ മാസത്തില്‍ ലൈലത്തുല്‍ ഖദ്ര്‍ എന്ന രാത്രിയിലാണ് അവതരിക്കപ്പെട്ടത്. റബീഉല്‍ അവ്വല്‍ 12ന് അല്ല. നബി(സ)യെ സംബന്ധിച്ച് 'അത്' എന്ന് പറയാന്‍ ന്യായമില്ലല്ലോ. ഈ വര്‍ഗം തന്നെ ജന്മദിനം ആഘോഷിക്കാറുള്ളത് റബീഉല്‍ അവ്വല്‍ 12ന് മാത്രമല്ല. ആ മാസത്തിലെ പലദിവസങ്ങളിലും അവര്‍ ഈ അനാചാരം നടത്തുന്നുണ്ടല്ലോ.

''പറയുക, അല്ലാഹുവിന്റെ ഔദാര്യവും (ഇസ്‌ലാം) അവന്റെ കാരുണ്യവും (ഖുര്‍ആന്‍) കൊണ്ട് അവര്‍ സന്തോഷിക്കട്ടെ'' (തഫ്‌സീറുല്‍ ഖുര്‍ആന്‍, പേജ് 218) ബ്രാക്കറ്റുകള്‍ മുസ്‌ലിയാരുടേതു തന്നെ.
കൂറ്റനാട് മുസ്‌ലിയാരുടെ പരിഭാഷയില്‍ പറയുന്നത് ഖുര്‍ആനിന്റെ അവതരണം അല്ലാഹുവിന്റെ കാരുണ്യം മൂലമാണെന്നാണ്. അതുകൊണ്ട്, ഖുര്‍ആന്‍ ലഭിച്ചതുകാരണം അവര്‍ സന്തോഷിക്കട്ടെ എന്നാണ് (ഫത്ഹുര്‍റഹ്മാന്‍, 2:524)

''റഹ്മത്ത് എന്നതിന്റെ വിവക്ഷ ഖുര്‍ആനാണ്'' (ജലാലൈനി). ഖുര്‍ആനിന്റെ അവതരണമാണ് ഇവിടെ ഉദ്ദേശ്യം. (റൂഹുല്‍ബയാന്‍ 4:54) ''ഖുര്‍ആന്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടത് അല്ലാഹു നിങ്ങളുടെ മേല്‍ പ്രകടിപ്പിച്ച റഹ്മത്തുകൊണ്ടാണ്.''(ഖാസിന്‍, 3:195)

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''ഖുര്‍ആനും ഇസ്‌ലാമുമാണ് വിവക്ഷ'' (സഈദുബ്‌നു മന്‍സൂര്‍, ഇബ്‌നു മുന്‍ദിര്‍, ബൈഹഖി) (തഫ്‌സീര്‍ ഇബ്‌നുഅബ്ബാസ്, പേജ് 176). റഹ്മത്ത് എന്നതുകൊണ്ട് മുഹമ്മദ് നബിയാണ് ഉദ്ദേശ്യം എന്ന് വന്നാലും നബിദിനം ആഘോഷിക്കുവാന്‍ അതില്‍ യാതൊരു തെളിവുമില്ല. നബിചര്യ ജീവിതത്തില്‍ അനുഷ്ഠിച്ചുകൊണ്ടാണ് പ്രവാചകത്വത്തില്‍ നാം സന്തോഷിക്കേണ്ടത്; മതത്തില്‍ പുതിയ പുണ്യകര്‍മങ്ങള്‍ നിര്‍മിച്ചുകൊണ്ടല്ല.

ഇബ്‌നുഹജറില്‍ അസ്ഖലാനി(റ) പറയുന്നു: ''തീര്‍ച്ചയായും മൗലിദിന്റെ അടിസ്ഥാനം (അസ്വ്‌ല്) തന്നെ ബിദ്അത്താണ്. ഇത് മൂന്നാം നൂറ്റാണ്ട് വരെയുള്ള നല്ലവരായ സലഫുകളില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല.'' (അല്‍ ഹാവി 1:260) ഇമാം ഫാകിഹാനി(റ) പറയുന്നു: ''ഈ മൗലിദിന് ഖുര്‍ആനിലും സുന്നത്തിലും യാതൊരു രേഖയുമില്ല. മതത്തില്‍ മാതൃകയായ പൂര്‍വികരുടെ ചര്യയെ അനുഗമിക്കുന്ന ഒരു പണ്ഡിതനില്‍നിന്നും ഇത് ഉദ്ധരിക്കപ്പെടുന്നില്ല. എന്നാല്‍ ഇത് മറ്റൊരു പണിയുമില്ലാത്തവരുണ്ടാക്കിയ അനാചാരമാണ്. ശാപ്പാടു രാമന്മാര്‍ മനുഷ്യന്റെ ദേഹേച്ഛയെ മുതലെടുത്തതുമാണ്.'' (അല്‍ഹാവി, 1: 255)           

എ അബ്ദുസ്സലാം സുല്ലമി  

Friday, April 1, 2011

അഭൗതികമാര്‍ഗത്തില്‍ ആത്മീയ ചികിത്സകളോ?

തുടര്‍ച്ച/ എ അബ്‌ദുസ്സലാം സുല്ലമി

ബര്‍കത്ത്‌ എടുക്കുന്നതിനെ രണ്ടായി തിരിക്കാം. ഒന്ന്‌), അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെ അല്ലാഹുവില്‍ നിന്ന്‌ മാത്രമേ നന്മ പ്രതീക്ഷിക്കാനും ആഗ്രഹിക്കാനും പാടുള്ളൂവെന്ന രീതിയില്‍. ഇത്‌ തൗഹീദിന്റെ പ്രധാന വശമാണ്‌. അല്ലാഹുവിന്‌ പുറമെയുള്ള സൃഷ്‌ടികളില്‍ നിന്ന്‌ അദൃശ്യവും അഭൗതികവുമായ നിലയ്‌ക്ക്‌ നന്മ ആഗ്രഹിക്കല്‍ ശിര്‍ക്കും കുഫ്‌റുമാണ്‌. പ്രവാചകന്റെ മുടികൊണ്ടോ വസ്‌ത്രം കൊണ്ടോ വിയര്‍പ്പ്‌ കൊണ്ടോ മറ്റോ അദൃശ്യവും അഭൗതികവുമായ നിലയ്‌ക്ക്‌ നന്മ ആഗ്രഹിച്ചുകൊണ്ട്‌ ബര്‍ക്കത്ത്‌ എടുക്കല്‍ ഈ വകുപ്പില്‍ പെടുന്നു.

രണ്ട്‌). ഒരു വസ്‌തു മുഖേന ആവേശം സ്വീകരിക്കല്‍. വിശുദ്ധഖുര്‍ആന്‍ കൈയിലെടുത്ത്‌ മുസ്‌ലിംകള്‍ യുദ്ധക്കളത്തിലിറങ്ങിയപ്പോള്‍ ഖുര്‍ആന്‍ കൊണ്ട്‌ അവര്‍ ബര്‍കത്തെടുത്തു എന്ന്‌ പറയാം. സത്യത്തിനും ആദര്‍ശത്തിനും വേണ്ടി ജീവിച്ച പിതാവ്‌ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തെക്കുറിച്ച സ്‌മരണ ആവേശവും പ്രചോദനവും നല്‌കാനായി പുത്രന്‍ പിതാവുമായി ബന്ധപ്പെട്ട എന്തെങ്കിലും വസ്‌തുക്കള്‍ (ഉദാ: കണ്ണട, വടി, ഡയറി) സൂക്ഷിച്ചുവെക്കുകയും അതില്‍ നിന്ന്‌ മാനസികമായ പ്രചോദനം നേടുകയും ചെയ്‌താല്‍ അതിനും ബര്‍കത്തെടുത്തു എന്ന്‌ പറയാം. മാനസികമായ പ്രചോദനത്തിലുപരി അദൃശ്യമാര്‍ഗത്തിലൂടെയുള്ള നന്മയോ തിന്മയോ ഈ അവശിഷ്‌ടങ്ങളില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നില്ല. ദാഹം തീര്‍ക്കാന്‍ വെള്ളം കുടിച്ചാല്‍ അതു മുഖേന ബര്‍കത്തെടുത്തു എന്ന്‌ പറയാം.

ആദ്യത്തെ രീതിയിലുള്ള ബര്‍കത്തെടുക്കല്‍ ശിര്‍ക്കും കുഫ്‌റുമാണ്‌. ഏതു കാലത്തും ബഹുദൈവ വിശ്വാസികള്‍ സ്വീകരിച്ച മാര്‍ഗമാണത്‌. കേരളത്തിലെ മുസ്‌ലിയാക്കള്‍ ബര്‍കത്തെടുക്കല്‍ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഇതാണ്‌. അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെ അല്ലാഹുവില്‍ നിന്ന്‌ മാത്രമേ നന്മ പ്രതീക്ഷിക്കാന്‍ പാടുള്ളൂ എന്ന ഇബാദത്തിന്റെ ആശയത്തെ തകര്‍ക്കാന്‍ വേണ്ടി അല്ലാഹു അല്ലാത്തവരില്‍ നിന്ന്‌ അദൃശ്യവും അഭൗതികവുമായ നിലക്ക്‌ നന്മ ആഗ്രഹിക്കുകയും ചോദിക്കുകയും ചെയ്യാമെന്ന്‌ സ്ഥാപിക്കാനാണ്‌ തൗഹീദ്‌ ഒരു സമഗ്രപഠനം എന്ന പുസ്‌തകത്തില്‍ നെല്ലിക്കുത്ത്‌ ഇസ്‌മാഈല്‍ മുസ്‌ലിയാര്‍ ചില സലഫീ പണ്ഡിതന്മാര്‍ തബര്‍റുക്ക്‌ അനുവദനീയമാണെന്ന്‌ പറയാന്‍ ഉദ്ധരിക്കാറുള്ള തെളിവുകള്‍ ഉദ്ധരിച്ചിട്ടുള്ളത്‌.

മുസ്‌ലിയാര്‍ എഴുതുന്നു: ``മറഞ്ഞ വഴിയിലൂടെ ഗുണം തേടുകയും സിദ്ധിക്കുകയും ചെയ്‌തതിന്‌ നബിയുടെയും സ്വഹാബത്തിന്റെയും ജീവിതത്തില്‍ തെളിവുകള്‍ അനേകമുണ്ട്‌. ഖൈബര്‍ യുദ്ധത്തില്‍ ധീര സമരം നടത്തിയ സലമത്ത്‌ബ്‌നുല്‍ അഖ്‌വഅ്‌(റ) പറയുന്നത്‌ കാണുക: ഖൈബര്‍ യുദ്ധത്തില്‍ എനിക്കൊരു വെട്ടേറ്റു. ജനങ്ങള്‍ സലമത്ത്‌ നശിച്ചു എന്ന്‌ പറഞ്ഞു. അപ്പോള്‍ ഞാന്‍ നബി(സ) തങ്ങളെ സമീപിച്ചു. നബി ആ മുറിവില്‍ മൂന്നു പ്രാവശ്യം ഊതി. പിന്നീടതിനു ഇതുവരെ ഒരു രോഗവും ബാധിച്ചില്ല (ബുഖാരി, മിശ്‌കാത്ത്‌ 2:533). ഈ സംഭവം മറഞ്ഞ വഴിക്ക്‌ ഗുണം തേടലല്ലേ?... നബിയെ അകമഴിഞ്ഞു സ്‌നേഹിക്കുകയും നബിയുടെ തബര്‍റുകില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരായിരുന്നു സ്വഹാബാക്കള്‍. നബി വുദ്വൂവെടുത്ത വെള്ളത്തിന്റെ അവശിഷ്‌ടമെടുത്ത്‌ അവര്‍ ശരീരത്തില്‍ പുരട്ടിയിരുന്നത്‌ അഴുക്കുകളയാന്‍ വേണ്ടിയായിരുന്നില്ല, പ്രത്യുത അനുഗ്രഹം മോഹിച്ചുകൊണ്ടായിരുന്നു. മാത്രമല്ല, ഈ ബര്‍കത്ത്‌ ലഭിക്കാനായി അവര്‍ തമ്മില്‍ മത്സരം തന്നെ നടത്തിയിരുന്നതായി ബുഖാരി തന്നെ രേഖപ്പെടുത്തുന്നു. ഒരാള്‍ തുപ്പിയ വെള്ളം അറപ്പൊന്നുമില്ലാതെ കുടിക്കാനാരാണ്‌ തയ്യാറാവുക?

ഉമ്മസുലൈം(റ) നബിയുമായി മുലകുടിബന്ധമുള്ള ഒരു സ്വഹാബി സ്‌ത്രീയാണ്‌. ഒരിക്കല്‍ നബി ഉറങ്ങിയപ്പോള്‍ വിയര്‍ത്ത്‌ കുളിച്ചു. ആ വിയര്‍പ്പ്‌ ഉമ്മുസുലൈം(റ) വടിച്ചെടുത്ത്‌ സൂക്ഷിച്ചു. നബി അത്‌ കണ്ടപ്പോള്‍ എന്തിനാണെന്നന്വേഷിച്ചു. റസൂലേ, ഞങ്ങളുടെ കുട്ടികള്‍ക്ക്‌ അതിന്റെ ബര്‍കത്ത്‌ ഞങ്ങളാഗ്രഹിക്കുന്നു എന്ന്‌ ഉമ്മുസുലൈം(റ) പറഞ്ഞു. നബി(സ) പറഞ്ഞു: നീ സത്യം കണ്ടെത്തി (ബുഖാരി, മുസ്‌ലിം, മിശ്‌കാത്ത്‌ 517). ഉസ്‌മാനുബിന്‍ അബ്‌ദില്ല പറയുന്നത്‌ കാണുക: എന്നെ എന്റെ വീട്ടുകാര്‍ ഒരു വെള്ളപാത്രവുമായി ഉമ്മുസലമ ബീവിയുടെ സന്നിധിയിലേക്കയച്ചു. അക്കാലത്ത്‌ ഒരാള്‍ക്ക്‌ കണ്ണേറോ മറ്റു രോഗങ്ങളോ ഉണ്ടായാല്‍ നബിയുടെ ഭാര്യയായ ഉമ്മുസലമ ബീവിയിലേക്ക്‌ ഒരു വെള്ളപാത്രം കൊടുത്തയച്ചു അവരുടെ കൈവശം ഒരു വെള്ളിപ്പാത്രത്തില്‍ സൂക്ഷിച്ചുവെച്ചിരുന്ന നബിയുടെ മുടി ആ വെള്ളത്തിലിട്ടിളക്കി കൊടുത്തയക്കുകയും അതില്‍ നിന്ന്‌ കുടിക്കുകയും ചെയ്യല്‍ പതിവായിരുന്നു (ബുഖാരി). നബി അത്‌ അബൂത്വല്‍ഹതിന്‌ കൊടുത്തുകൊണ്ട്‌ ജനങ്ങള്‍ക്ക്‌ വിതരണം ചെയ്യാനാവശ്യപ്പെട്ടു (ബുഖാരി).'' (തൗഹീദ്‌ ഒരു സമഗ്രപഠനം, പേജ്‌ 113-118).

നബി(സ)യുടെ മുടികൊണ്ട്‌ ബര്‍കത്തെടുക്കുകയാണെങ്കില്‍ അദൃശ്യവും അഭൗതികവും മറഞ്ഞതുമായ മാര്‍ഗത്തിലൂടെ അതില്‍ നിന്ന്‌ നന്മ പ്രതീക്ഷിച്ചുകൊണ്ടാണെന്ന്‌ ഇവര്‍ തന്നെ പ്രഖ്യാപിക്കുന്നു. ശിര്‍ക്കിന്റെ അടിത്തറയും ആരംഭവും ഈ ബര്‍ക്കത്തെടുക്കലാണ്‌. ഇമാം ശാത്വിബി (മരണം ഹി. 790) എഴുതുന്നു: ``ഈ ബര്‍കത്തെടുക്കലാണ്‌ ആരാധനയുടെ അടിത്തറ. നബി(സ)ക്ക്‌ സ്വഹാബിമാര്‍ ബൈഅത്ത്‌ ചെയ്‌ത മരത്തെ ഉമര്‍(റ) മുറിച്ചുകളഞ്ഞത്‌ ഇതുകൊണ്ടാണ്‌. ഈ ബര്‍കത്തെടുക്കല്‍ ആണ്‌ പൂര്‍വികസമുദായങ്ങളിലെ വിഗ്രഹാരാധനയുടെ അടിത്തറയും.'' (ഇഅ്‌തിസ്വാം 2:9-11).

ലാത്ത, ഉസ്സ, മനാത്ത എന്നീ വിഗ്രഹങ്ങളെ ആരാധിക്കാന്‍ മുശ്‌രിക്കുകളെ പ്രേരിപ്പച്ചത്‌ തബര്‍റുക്ക്‌ എടുക്കാന്‍ വേണ്ടിയായിരുന്നുവെന്ന്‌ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു: ``അവര്‍ മഹാന്മാരുടെ പ്രതിമകളുടെ അടുക്കല്‍ നിന്ന്‌ ബര്‍കത്തെടുക്കല്‍ മുഖേന മഴയെ ആഗ്രഹിച്ചിരുന്നു.'' (മദാരിക്ക്‌ 4:196). ഒരാളെ ദൈവമാക്കിക്കൊണ്ട്‌ അയാളില്‍ നിന്ന്‌ ബര്‍കത്തെടുക്കാന്‍ പാടില്ലെന്ന്‌ സര്‍വ മുസ്‌ലിയാക്കന്മാരും സമ്മതിക്കുമല്ലോ. അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെ ഒരാളില്‍ നിന്നോ ഒരു വസ്‌തുവില്‍ നിന്നോ നന്മയോ അനുഗ്രഹമോ പ്രതീക്ഷിച്ചാല്‍ അത്‌ ആ മനുഷ്യനെ/വസ്‌തുവിനെ ദൈവമാക്കലാണ്‌; ദൈവമാക്കുക എന്ന വിശ്വാസം ഇല്ലെങ്കില്‍ പോലും. എന്നെയും ഈ പ്രപഞ്ചത്തെയും സൃഷ്‌ടിച്ച്‌ പരിപാലിച്ചുപോരുന്നത്‌ ഇന്നവനാണ്‌/ഇന്ന വസ്‌തുവാണ്‌ എന്ന്‌ വിശ്വസിച്ചാല്‍ മാത്രമേ ഒരാളെ ദൈവമാക്കലാവുകയുള്ളൂ എന്നത്‌ മുസ്‌ലിയാക്കന്മാരുടെ മാത്രം ജല്‌പനമാണ്‌. എങ്കില്‍ മക്കാമുശ്‌രിക്കുകളെ സംബന്ധിച്ച്‌ ലാത്തയും ഉസ്സയും ഇലാഹാവുകയില്ല. ദാതുഅന്‍വാത്വ്‌ എന്ന മരത്തെ ഇലാഹ്‌ എന്ന്‌ നബി(സ) വിശേഷിപ്പിച്ചത്‌ അദൃശ്യവും അഭൗതികവും മറഞ്ഞതുമായ മാര്‍ഗത്തിലൂടെ അതില്‍ നിന്ന്‌ നന്മ പ്രതീക്ഷിച്ചതുകൊണ്ടാണ്‌.

അവരുടെ തെളിവുകള്‍

1). നബി(സ) ജീവിച്ചിരുന്ന സന്ദര്‍ഭത്തില്‍ തടവുകയും ഊതുകയും ഉമിനീര്‍ പുരട്ടുകയും ചെയ്‌തപ്പോള്‍ രോഗശമനം ലഭിച്ചതായി പറയുന്ന ഹദീസുകള്‍.

മറുപടി: അദൃശ്യവും അഭൗതികവുമായ നിലയ്‌ക്ക്‌ അല്ലാഹു അല്ലാത്തവരില്‍ നിന്ന്‌ നന്മ ആഗ്രഹിച്ചുകൊണ്ട്‌ ബര്‍കത്തെടുക്കാമെന്നതിന്‌ ഈ ഹദീസുകള്‍ തെളിവല്ല. നബി(സ)യുടെ പ്രാര്‍ഥനകൊണ്ടാണ്‌ ഈ സന്ദര്‍ഭങ്ങളില്‍ ഫലം സിദ്ധിച്ചത്‌. നബി(സ)യില്‍ നിന്ന്‌ പ്രാര്‍ഥന മാത്രമാണ്‌ സ്വഹാബികള്‍ ആഗ്രഹിച്ചത്‌. ഊതലിനും ഉമിനീരിനും തടവലിനും അദൃശ്യവും അഭൗതികവുമായ കഴിവുകള്‍ ഉള്ളതുകൊണ്ടല്ല. പ്രാര്‍ഥിക്കുമ്പോള്‍ കൈ ഉയര്‍ത്തുക, മുഖത്തു തടവുക പോലെയുള്ള ചില ബാഹ്യപ്രവര്‍ത്തനങ്ങള്‍ മാത്രമാണിതെല്ലാം. നാം പ്രാര്‍ഥിക്കുമ്പോഴും ഇപ്രകാരമെല്ലാം ചെയ്യാറുണ്ടല്ലോ. ശരീരത്തില്‍ ഊതാറുണ്ട്‌. സ്വഹാബിമാര്‍ നബിയില്‍ നിന്ന്‌ അദൃശ്യവും അഭൗതികവുമായ നിലക്ക്‌ നന്മ പ്രതീക്ഷിച്ചിരുന്നുവെങ്കില്‍ നബി(സ)യുടെ അടുക്കല്‍ വരാതെ തന്നെ അവര്‍ നബിയെ വിളിച്ച്‌ സഹായം തേടുമായിരുന്നു. അല്ലാഹുവിനോടു പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയുമില്ല. ഭൗതിക സഹായങ്ങള്‍ ചോദിക്കുന്നതു പോലെ ചോദിക്കുക മാത്രമാണ്‌ ചെയ്യുക. ഖൈബര്‍ യുദ്ധത്തില്‍ അടിമകളെ ലഭിച്ചപ്പോള്‍ മകള്‍ ഫാതിമ(റ) വന്ന്‌ ഒരു വേലക്കാരിയെ നേരിട്ടു ചോദിക്കുകയാണ്‌ ചെയ്‌തത്‌. അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയായിരുന്നില്ല.

2). നബി(സ) ഹജ്ജിന്റെ വേളയില്‍ തന്റെ മുടി ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ പറഞ്ഞ ഹദീസുകള്‍ (ബുഖാരി 171, മുസ്‌ലിം 1365). അബൂത്വല്‍ഹത്തിനും അനസിനും ഉമ്മുസുലൈമിനും ഇതില്‍ നിന്നും മുടികള്‍ നല്‌കിയത്‌ (മുസ്‌ലിം 1306).

മറുപടി 1: എന്റെ മുടിക്ക്‌ അദൃശ്യവും അഭൗതികവുമായ നിലക്ക്‌ നന്മ ചെയ്യാന്‍ സാധിക്കും; അതിനാല്‍ ഈ ഉദ്ദേശ്യത്തോടു കൂടി എന്റെ മുടികള്‍ കൊണ്ട്‌ നിങ്ങള്‍ ബര്‍കത്തെടുക്കുക എന്ന്‌ നബി(സ) ഈ സന്ദര്‍ഭത്തില്‍ ആരോടും പറഞ്ഞിരുന്നില്ല.

മറുപടി 2: മുടി കരസ്ഥമാക്കിയെന്നു പറയുന്ന അനസ്‌(റ), ഉമ്മുസുലൈം(റ), അബൂത്വല്‍ഹ(റ) മുതലായവര്‍ ഈ മുടികൊണ്ട്‌ രോഗശമനത്തിനും മറ്റും തബര്‍റുക്ക്‌ എടുത്തതായി ഒരൊറ്റ ഹദീസിലും പറയുന്നില്ല.

മറുപടി 3: പിന്നെ എന്തിനാണ്‌ ഇപ്രകാരമെല്ലാം ചെയ്‌യത്‌? ഹാഫിള്‌ ഇബ്‌നുഹജര്‍(റ) എഴുതുന്നു: ``സ്വഹാബിമാര്‍ അപ്രകാരം ചെയ്‌തത്‌- ഉര്‍വതിന്റെ മുന്നില്‍ വെച്ച്‌- അവരതില്‍ അതിരുകവിഞ്ഞതും യുദ്ധംനടന്നാല്‍ സ്വഹാബിമാര്‍ നബിയെ ഉപേക്ഷിച്ച്‌ ഓടിക്കളയും എന്ന്‌ ഭയപ്പെട്ടതിനെ ഖണ്ഡിക്കാന്‍ വേണ്ടിയായിരിക്കാം. സാഹചര്യത്തിന്റെ ഭാഷ്യമനുസരിച്ച്‌ അവര്‍ ഇപ്രകാരം പറഞ്ഞതുപോലെയാണിത്‌: ആരാണ്‌ തങ്ങളുടെ നേതാവിനെ ഇപ്രകാരം സ്‌നേഹിക്കുക? ആരാണ്‌ ഇപ്രകാരം ആദരിക്കുക. എങ്കില്‍, എങ്ങനെയാണ്‌ ഞങ്ങള്‍ അദ്ദേഹത്തെ ശത്രുക്കളെ ഏല്‌പിച്ചുകൊണ്ട്‌ ഓടിക്കളയുക? എന്നാല്‍ അവര്‍ അദ്ദേഹത്തെ കൊണ്ട്‌ വളരെ കഠിനമായ സന്തോഷമുള്ളവരാണ്‌. അദ്ദേഹത്തിന്റെ മതംകൊണ്ടും അദ്ദേഹത്തെ സഹായിക്കല്‍ കൊണ്ടും. ഗോത്രങ്ങളില്‍ ചിലര്‍ ചിലരെ കുടുംബ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സ്‌നേഹിക്കുന്നു.'' (ഫത്‌ഹുല്‍ബാരി 7:231, നമ്പര്‍ 2731)

നബി(സ)യുടെ മുടി സൂക്ഷിക്കാന്‍ വേണ്ടി അവിടുന്ന്‌ അനുവദിച്ചതും സ്വഹാബിമാര്‍ നബി(സ)യുടെ മുടി, പാദുകം, പാത്രങ്ങള്‍, പടയങ്കി, ഊന്നുവടി, വാള്‍, കോപ്പ, മോതിരം മുതലായവ നബി(സ)യുടെ മരണശേഷം സൂക്ഷിച്ചുവെച്ചിരുന്നതും നബി(സ)യോട്‌ ആത്മാര്‍ഥമായ സ്‌നേഹം അനുയായികള്‍ക്ക്‌ ഉണ്ടെന്ന്‌ ബോധ്യപ്പെടുത്തി ശത്രുക്കളെ ഭയപ്പെടുത്താന്‍ വേണ്ടിയായിരുന്നു. അതുപോലെ രണ്ടാമത്തെ ഇനമായി മുകളില്‍ വിവരിച്ച രീതിയില്‍ തബര്‍റുക്‌ എടുക്കാന്‍ വേണ്ടിയുമായിരുന്നു.

3. ആര്‍ക്കെങ്കിലും കണ്ണേറോ രോഗങ്ങളോ ഉണ്ടായാല്‍ നബിയുടെ ഭാര്യ ഉമ്മുസലമ(റ)യിലേക്ക്‌ ഒരു വെള്ളപ്പാത്രം കൊടുത്തയച്ച്‌ അവരുടെ കൈവശം ഒരു വെള്ളിപ്പാത്രത്തില്‍ സൂക്ഷിച്ചിരുന്ന നബിയുടെ മുടി ആ വെള്ളത്തിലിട്ടിളക്കിക്കൊണ്ട്‌ കൊടുത്തയച്ചിരുന്നു എന്ന്‌ പറയുന്ന ഹദീസ്‌ (ബുഖാരി 5896)

മറുപടി 1. അദൃശ്യവും അഭൗതികവുമായ നിലക്ക്‌ ഉപകാരം ചെയ്യാന്‍ ഈ മുടിക്ക്‌ കഴിവുണ്ടെന്ന്‌ വിശ്വസിച്ചുകൊണ്ട്‌ ഉമ്മുസലമ(റ)യോ മറ്റു സ്വഹാബികളോ യാഥാസ്ഥിതികര്‍ ബര്‍കത്തെടുക്കുന്നതു പോലെ ഈ മുടികൊണ്ട്‌ ബര്‍ക്കത്ത്‌ എടുത്തിരുന്നില്ല. ഉമ്മുസലമ(റ)യും ഉമ്മുസുലൈമും(റ) മറ്റു സ്വഹാബിമാരും നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ രോഗശമനത്തിന്‌ ഉപയോഗിച്ചിരുന്നുവെങ്കില്‍ തേന്‍, കരിഞ്ചീരകം, പച്ചമരുന്നുകള്‍, കൂന്‌ മുതലായവ രോഗശമനത്തിന്‌ ഉപയോഗിക്കുമ്പോള്‍ എന്ത്‌ വീക്ഷണമാണോ ഉണ്ടായിരുന്നത്‌ ആ വീക്ഷണം മാത്രമാണ്‌ ഉണ്ടായിരുന്നത്‌. തേന്‍ സ്വഹാബിമാര്‍ മരുന്നിന്‌ ഉപയോഗിക്കുമ്പോള്‍ ദൃശ്യവും ഭൗതികവുമായ നിലയ്‌ക്ക്‌ ഉപകാരം പ്രതീക്ഷിച്ചതു പോലെ തന്നെയാണ്‌ ഇവ മരുന്നിന്‌ ഉപയോഗിച്ച സന്ദര്‍ഭത്തിലും പ്രതീക്ഷിച്ചിരുന്നത്‌.

മറുപടി 2: ഒരാള്‍ രോഗശമനത്തിന്‌ തേന്‍ ഉപയോഗിക്കുമ്പോഴും, ദാഹശമനത്തിന്‌ വെള്ളം കുടിക്കുമ്പോഴും വിശപ്പടക്കാന്‍ ഭക്ഷണം കഴിക്കുമ്പോഴും തേന്‍, വെള്ളം, ഭക്ഷണം കൊണ്ട്‌ ബര്‍കത്തെടുത്തുവെന്ന്‌ പറയാം. ഇതുപോലെയുള്ള ബര്‍കത്തെടുക്കലാണ്‌ സ്വഹാബിമാര്‍ നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ കൊണ്ട്‌ ചെയ്‌തിരുന്നത്‌. ഒരാള്‍ രോഗശമനത്തിന്‌ വിഷം കഴിച്ചാലോ വിശപ്പടക്കാന്‍ പന്നിമാംസം കഴിച്ചാലോ ദാഹശമനത്തിന്‌ മദ്യപിച്ചാലോ ബര്‍കത്തെടുത്തുവെന്ന്‌ പറയാന്‍ പറ്റില്ല.

മറുപടി 3: ഈ ഹദീസ്‌ പ്രമാണയോഗ്യമല്ല. നബി(സ) ഉമ്മുസലമ(റ)യോട്‌ തന്റെ മുടി രോഗശമനത്തിന്‌ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചത്‌ പ്രസ്‌താവിക്കുന്നില്ല. നബി(സ)യുടെ അംഗീകാരത്തോടു കൂടിയാണ്‌ അവര്‍ ഇപ്രകാരം ചെയ്‌തതെന്നും പ്രസ്‌താവിക്കുന്നില്ല. നബി(സ)ക്ക്‌ രോഗമായപ്പോള്‍ തന്റെ തലമുടി വെള്ളത്തില്‍ മുക്കി അവിടുന്ന്‌ കുടിച്ചതായി ഉമ്മുസലമ(റ)യോ മറ്റു സ്വഹാബിമാരോ രേഖപ്പെടുത്തിയിട്ടില്ല.

മറുപടി 4: ഇമാം ശാത്വിബി എഴുതുന്നു: ``തബര്‍റുക്ക്‌ എടുക്കല്‍ നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ കൊണ്ട്‌ മാത്രം പ്രത്യേകമാക്കപ്പെട്ടതാണെന്ന്‌ സ്വഹാബിമാര്‍ വിശ്വസിച്ചിരുന്നു. കാരണം പ്രവാചകന്റെ പദവി ഇവയെ എല്ലാം വിശാലമാക്കും. സ്വഹാബിമാര്‍ നബിയുടെ മരണശേഷം അവരെക്കൊണ്ട്‌ അവര്‍ക്കുശേഷം വന്നവര്‍ (താബിഉകള്‍) ബര്‍ക്കത്തെടുക്കുന്നതിനെ ഒരു രീതിയിലും അനുവദിച്ചിരുന്നില്ല. ഇത്തരം സംഭവം അവരില്‍ നിന്നുണ്ടായിട്ടില്ല. നബി(സ)യുടെ മരണശേഷം ഈ സമുദായത്തിന്‌ അബൂബക്കറിനെക്കാള്‍(റ) ഉത്തമനായ മറ്റൊരു വ്യക്തിയെ അവിടുന്നു വിട്ടേച്ചു പോയിട്ടില്ല. കാരണം അബൂബക്കര്‍(റ) നബിയുടെ ഖലീഫയായിരുന്നു. എന്നാല്‍ അദ്ദേഹത്തെക്കൊണ്ട്‌ ആരും തബര്‍റുക്ക്‌ എടുക്കുകയുണ്ടായില്ല.

അബൂബക്കറിന്‌ ശേഷം സമുദായത്തില്‍ ഏറ്റവും ഉത്തമന്‍ ഉമര്‍(റ) ആയിരുന്നു. ശേഷം ഉസ്‌മാനും അലി(റ)യും മറ്റുള്ള സ്വഹാബിമാരും. ഇവരെക്കാള്‍ ശ്രേഷ്‌ഠരായവര്‍ ഈ ഉമ്മത്തിന്‌ ഇല്ല തന്നെ. എന്നാല്‍ ഇവരില്‍ ഒരാളെക്കൊണ്ടും ആരും ബര്‍കത്തെടുത്തതായി സ്വഹീഹായി ഉദ്ധരിക്കപ്പെടുന്നില്ല. നബിയെക്കൊണ്ടു അവര്‍ തബര്‍റുക്ക്‌ എടുത്ത മാര്‍ഗത്തിലൂടെയോ മറ്റോ ഇവരില്‍ നിന്ന്‌ ബര്‍കത്തെടുത്തതായി ഉദ്ധരിക്കപ്പെടുന്നില്ല. എന്നാല്‍ അവരുടെ വാക്കുകളെയും പ്രവൃത്തികളെയും പിന്‍തുടരുകയാണ്‌ അവര്‍ ചെയ്‌തത്‌. ഇതുപോലെ നബിചര്യ പിന്‍തുടരുന്നതിലും. അപ്പോള്‍ ബര്‍കത്തെടുക്കല്‍ ഉപേക്ഷിക്കുന്നതില്‍ സ്വഹാബിമാരുടെ ഇജ്‌മാഅ്‌ (ഏകാഭിപ്രായം) ഉണ്ടായിട്ടുണ്ട്‌.'' (ഇഅ്‌തിസ്വാം 2:10)


രോഗശമനത്തിന്‌ തേന്‍ ഉപയോഗിച്ച വീക്ഷണത്തില്‍ മാത്രമായിരുന്നു സ്വഹാബിമാര്‍ നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ രോഗമനത്തിന്‌ ഉപയോഗിച്ചിരുന്നത്‌ എന്നും രോഗശമനത്തിന്‌ തേന്‍ ഉപയോഗിക്കുന്നതിന്‌ ബര്‍കത്തെടുത്തു എന്ന്‌ പറയുന്നതുപോലെ തന്നെയാണ്‌ നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ കൊണ്ട്‌ സ്വഹാബിമാര്‍ ബര്‍കത്തെടുത്തു എന്ന്‌ പറയുന്നതും എന്ന്‌ മുമ്പ്‌ വിശദീകരിച്ചതിനെ ഇമാം ശാത്വിബി(റ)യുടെ വിവരണം ബലപ്പെടുത്തുന്നു.

മറുപടി 5: സ്വഹാബിമാര്‍ നബി(സ)യെ ഖബറടക്കിയപ്പോള്‍ ഒരു മുടിപോലും മുറിച്ചെടുക്കാതെയാണ്‌ ഖബറടക്കം ചെയ്‌തത്‌ എന്നതില്‍ നിന്നും നാം എന്താണ്‌ മനസ്സിലാക്കേണ്ടത്‌? ഖബറടക്കം ചെയ്യുമ്പോള്‍ എടുക്കുവാന്‍ പറ്റുന്നതും ആദരിക്കപ്പെടുന്നതുമായ വസ്‌തുക്കള്‍ എടുത്തുമാറ്റണം എന്നാണ്‌ കര്‍മശാസ്‌ത്രവിധി.

മറുപടി 6: ബുഖാരിയുടെ നിവേദകന്മരില്‍ വിമര്‍ശന വിധേയരായവര്‍ ഈ ഹദീസിന്റെ പരമ്പരയിലുണ്ട്‌. അതില്‍പെട്ട ഒരാളാണ്‌ ഇസ്‌റാഈല്‍ ഇബ്‌നുയൂനുസ്‌. ഇയാളെക്കുറിച്ച്‌ ഇബ്‌നുഹജര്‍(റ) പറയുന്നു: യഹ്‌യാ ഖത്വാന്‍(റ) പറയുന്നു: ദ്വഈഫായ ഹദീസുകള്‍ ഇദ്ദേഹത്തില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇമാം അഹ്‌മദ്‌(റ) പറയുന്നു: ഇമാം യഹ്‌യാ(റ) ഇയാളില്‍ നിന്ന്‌ യാതൊന്നും നിവേദനം ചെയ്യാറില്ല. ഇബ്‌നുശൈബ(റ) പറയുന്നു: ഹദീസിന്റെ വിഷയത്തില്‍ ഇയാള്‍ അയോഗ്യനാണ്‌. അലിയ്യുബ്‌നു മദീനി(റ) പറയുന്നു: ഇദ്ദേഹം ദുര്‍ബലനാണ്‌. ഇബ്‌നുസഅ്‌ദ്‌(റ) പറയുന്നു: ഹദീസ്‌ പണ്ഡിതന്മാരില്‍ ഇയാളെ ദുര്‍ബലപ്പെടുത്തിയവരുണ്ട്‌. ഇബ്‌നുഹസം(റ) പറയുന്നു: ഇയാള്‍ ദുര്‍ബലനാണ്‌. ഇബ്‌നുമഹ്‌ദി(റ) പറയുന്നു: ഇയാള്‍ ഹദീസുകള്‍ മോഷ്‌ടിക്കുന്നയാളാണ്‌.'' (തഹ്‌ദീബ്‌ 1:231). ഇബ്‌നുഹജര്‍(റ) പ്രഖ്യാപിക്കുന്നു: ``ബുഖാരിക്കും മുസ്‌ലിമിനും ശ്രേഷ്‌ഠതയുണ്ടെന്ന്‌ പറയുന്നത്‌ അവരുടെ ഗ്രന്ഥത്തില്‍ പെട്ട ഹദീസുകളില്‍ ഹാഫിദുകളില്‍ ആരും വിമര്‍ശിക്കാത്തതിന്‌ മാത്രം പ്രത്യേകമായതാണ്‌.'' (നുഖ്‌ബത്തുല്‍ ഫിക്‌റി, പേജ്‌ 31)

മറുപടി 7: ഫത്‌ഹുല്‍മുഈനില്‍ എഴുതുന്നു: ``വുദ്വൂവിലെ കാല്‍ കഴുകലെന്ന കര്‍മത്തെ കുളി കഴിയുന്നതു വരെ നബി പിന്തിച്ചത്‌ ബുഖാരിയിലുണ്ടെങ്കിലും പിന്തിക്കാതിരിക്കലാണ്‌ ശ്രേഷ്‌ഠമെന്ന്‌ ഇമാം നവവി(റ) റൗളയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.'' (ഇബ്‌റാഹീം പുത്തൂര്‍ ഫൈസിയുടെ പരിഭാഷ, പേജ്‌ 59) ധാരാളം ഹദീസുകളില്‍ നബിയിലേക്ക്‌ ചേര്‍ത്തിക്കൊണ്ട്‌ തന്നെ ബുഖാരിയിലും മുസ്‌ലിമിലും നബി(സ) കാല്‍ അവസാനമാണ്‌ കഴുകിയിരുന്നതെന്ന്‌ പറയുന്നു. എന്നിട്ടും ശാഫിഈ മദ്‌ഹബ്‌ ഈ ഹദീസുകളെ വര്‍ജിക്കുന്നു. ഉമ്മുസലമ(റ)യുടെ ഹദീസ്‌ നബി(സ)യിലേക്ക്‌ ബന്ധിക്കപ്പെടുന്നില്ല. ഹദീസിന്റെ പരിധിയില്‍ പോലും വരുന്നതുമല്ല. ഇതു ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുമില്ല.

അബൂഹുറയ്‌റ(റ) പറയുന്നു: ``നബി(സ) പറഞ്ഞു: മനുഷ്യന്‍ അല്ലാഹുവിന്‌ തൃപ്‌തിപ്പെട്ട ഒരു വാക്കു പറയും. പ്രാധാന്യം കല്‌പിച്ച്‌ കൊണ്ടല്ല അത്‌ പറയുക. ആ വാക്ക്‌ കാരണം അല്ലാഹു അവനെ പല പടികള്‍ ഉയര്‍ത്തും. വേറൊരു മനുഷ്യന്‍ ദൈവകോപത്തിന്‌ കാരണമായ ഒരു വാക്ക്‌ പറയും. അതിന്‌ അവന്‍ പ്രാധാന്യം കല്‌പിക്കുകയില്ല. ആ വാക്ക്‌ കാരണം അല്ലാഹു അവനെ നരകത്തില്‍ വീഴ്‌ത്തും.'' (ബുഖാരി 6478). ഈ ഹദീസിന്റെ ആശയം ഖുര്‍ആന്‍ കൊണ്ട്‌ തന്നെ സ്ഥിരപ്പെട്ടതാണ്‌. എന്നിട്ടും അല്‍ബാനി ഈ ഹദീസിനെ ദുര്‍ബലമാക്കുന്നു. അദ്ദേഹം എഴുതുന്നു: ``ഈ ഹദീസ്‌ ദുര്‍ബലമാണ്‌. ബുഖാരി ഇത്‌ നിവേദനം ചെയ്യുന്നു. ഒന്നാമത്തെ കാരണം അബ്‌ദുര്‍റഹ്‌മാന്റെ ഓര്‍മയില്‍ ചീത്തയുണ്ട്‌. ബുഖാരി ഇദ്ദേഹത്തെ തെളിവ്‌ പിടിക്കുന്നതോടൊപ്പം.'' (സില്‍സില 3:463, നമ്പര്‍ 1299)


ശേഷം ഈ ഹദീസിനെ ദുര്‍ബലമാക്കാനുള്ള കാരണം വിവരിച്ച്‌ എഴുതുന്നത്‌ ശ്രദ്ധിക്കുക: ``തീര്‍ച്ചയായും ഞാന്‍ ഈ ഹദീസിനെ സംബന്ധിച്ചും അതിന്റെ നിവേദകനെ സംബന്ധിച്ചും ഇത്ര ദീര്‍ഘമായി സംസാരിച്ചത്‌ സുന്നത്തിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ്‌. കെട്ടിച്ചമക്കുന്നവന്‍ കെട്ടിച്ചമക്കാതിരിക്കാന്‍ വേണ്ടിയും അജ്ഞനോ അസൂയക്കാരനോ ആരോപിക്കുന്നവനോ അല്‍ബാനി ബുഖാരിയിലെ ഹദീസിനെ വിമര്‍ശിക്കുകയും ദുര്‍ബലമാക്കുകയും ചെയ്‌തുവെന്ന്‌ പറയാതിരിക്കാന്‍ വേണ്ടിയുമാണ്‌. തീര്‍ച്ചയായും കാഴ്‌ചയുള്ള സര്‍വ മനുഷ്യര്‍ക്കും ഞാന്‍ സ്വന്തം ബുദ്ധികൊണ്ടും അഭിപ്രായം കൊണ്ടും ബുഖാരിയിലെ ഹദീസിനെ ദുര്‍ബലമാക്കിയിട്ടില്ലെന്ന്‌ വ്യക്തമാണ്‌. സ്വാഭീഷ്‌ട പ്രകാരം വ്യാഖ്യാനിക്കുന്ന ആളുകള്‍ മുമ്പും പിമ്പും ചെയ്യുന്നതുപോലെ. തീര്‍ച്ചയായും ഞാന്‍ അവലംബിച്ചത്‌ ഈ നിവേദകനെ സംബന്ധിച്ച്‌ പണ്ഡിതന്മാര്‍ പറഞ്ഞ അഭിപ്രായത്തെ മാത്രമാണ്‌. മഹത്തായ ഹദീസ്‌ വിജ്ഞാനശാഖയിലെ പൊതുനിയമങ്ങളെയുമാണ്‌ ആധാരമാക്കിയിട്ടുള്ളത്‌. ദുര്‍ബല ഹദീസിനെ തള്ളാനുള്ള അവരുടെ സാങ്കേതിക നിയമങ്ങളെയും മാത്രമാണ്‌ അവലംബിച്ചിട്ടുള്ളത്‌.'' (സില്‍സില, പേജ്‌ 463, വാ. 3, നമ്പര്‍ 1299)

4. അദൃശ്യവും അഭൗതികവുമായ നിലക്ക്‌ അല്ലാഹുവില്‍ നിന്ന്‌ മാത്രമേ നന്മ പ്രതീക്ഷിക്കാന്‍ പാടുള്ളൂ എന്ന്‌ പറയുന്ന തൗഹീദിന്റെ ആശയത്തെ തബര്‍റുക്ക്‌ കൊണ്ട്‌ തകര്‍ക്കാന്‍ വേണ്ടി നെല്ലിക്കുത്ത്‌ ഇസ്‌മാഈല്‍ മുസ്‌ലിയാര്‍ എഴുതുന്നു: ``താബിഉകളില്‍ പ്രമുഖനായിരുന്ന ഇബ്‌നുസീരിന്‍(റ) മറ്റൊരു താബിഅ്‌ ആയിരുന്ന അബീദത്തിനോട്‌(റ) പറഞ്ഞു: അനസ്‌(റ) മുഖേന ലഭിച്ച നബിയുടെ മുടി എന്റെ കൈവശമുണ്ട്‌. ഇത്‌ കേട്ട്‌ സന്തോഷാധിക്യത്താല്‍ മുടിയുടെ ബഹുമാനം ഓര്‍ത്തുകൊണ്ട്‌ അബീദത്ത്‌(റ) പറഞ്ഞു: ആ മുടിയില്‍ നിന്ന്‌ ഒന്ന്‌ എന്റെ അടുക്കല്‍ ഉണ്ടാകുന്നത്‌ ദുന്‍യാവും അതിലുള്ള സര്‍വതും എനിക്ക്‌ ലഭിക്കുന്നതിനേക്കാള്‍ പ്രിയങ്കരമാണ്‌. (ബുഖാരി)'' (തൗഹീദ്‌ ഒരു സമഗ്രപഠനം, പേജ്‌ 145)

മറുപടി 1: ഇതു ഹദീസല്ല. സ്വഹാബിയുടെ (അനസിന്റെ) പ്രസ്‌താവനയുമല്ല. അബീദത്ത്‌ എന്ന താബിഅ്‌ന്റെ പ്രസ്‌താവനയാണ്‌.

മറുപടി 2: അനസ്‌(റ) ഈ മുടികൊണ്ട്‌ അദൃശ്യവും അഭൗതികവുമായ നിലക്ക്‌ നന്മ പ്രതീക്ഷിച്ചുകൊണ്ട്‌ ബര്‍കത്ത്‌ എടുത്തത്‌ ഹദീസില്‍ പ്രസ്‌താവിക്കുന്നില്ല.

മറുപടി 3: മുകളിലത്തെ ഹദീസില്‍ നാം വിവരിച്ച ഇസ്‌റാഈല്‍ ഇബ്‌നു യൂനുസ്‌ എന്ന നിവേദകന്‍ ഇതിന്റെ പരമ്പരയിലുണ്ട്‌.

മറുപടി 4: നബി(സ)യുടെ മുടിയില്‍ നിന്ന്‌ ഒന്ന്‌ എന്റെ അടുക്കല്‍ ഉണ്ടാകുന്നത്‌ ദുന്‍യാവും അതിലുള്ള സര്‍വതും എനിക്ക്‌ ലഭിക്കുന്നതിനെക്കാള്‍ പ്രിയങ്കരമാണ്‌ എന്ന്‌ നമുക്കും പറയാവുന്നതാണ്‌. ഇങ്ങനെ നാം പറയുന്നത്‌ നബി(സ)യോടുള്ള സ്‌നേഹം കൊണ്ട്‌ മാത്രമാണ്‌. അദൃശ്യവും അഭൗതികവുമായ നിലക്ക്‌ ഇതില്‍ നിന്ന്‌ നന്മ പ്രതീക്ഷിച്ച്‌ ശിര്‍ക്ക്‌ ചെയ്യാനും ഈ മുടി മുഖേന സാമ്പത്തികചൂഷണം നടത്താനും വേണ്ടിയല്ല. സ്വഹാബികള്‍ നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ കൊണ്ട്‌ ബര്‍കത്തെടുത്തിരുന്നത്‌ ഒരാള്‍ രോഗശമനത്തിന്‌ തേന്‍ കുടിക്കുന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു. അല്ലാതെ, യാഥാസ്ഥിതികര്‍ വിവരിക്കുന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അല്ല.

--
*കടപ്പാട്: ശബാബ് വാരിക
(http://www.shababweekly.net/index.php?option=com_content&view=article&id=728:2011-04-01-08-03-36&catid=48:lead3)
2011 ഏപ്രിൽ 1 വെള്ളി
1432 റബീഉൽ ആഖർ 27

Thursday, December 30, 2010

തസ്‌ബീഹ്‌ നമസ്‌കാരവും സ്‌ത്രീപള്ളിപ്രവേശവും

എ അബ്‌ദുസ്സലാം സുല്ലമി

“റമളാന്‍ മാസത്തില്‍ പുരുഷ ഇമാമിന്റെ നേതൃത്വത്തില്‍ സ്‌ത്രീകള്‍ തസ്‌ബീഹ്‌ നിസ്‌കാരം നിര്‍വഹിക്കുന്ന സമ്പ്രദായം കണ്ടുവരുന്നു. ഇതു നല്ല ഒരാചാരമാണ്‌. പുരുഷന്റെ പിന്നില്‍ തുടര്‍ന്ന്‌ നിസ്‌കരിക്കുന്ന സ്‌ത്രീകള്‍ മൂന്നു മുഴത്തിലേറെ പിന്നില്‍ നില്‍ക്കലാണ്‌ സുന്നത്ത്‌.'' 
“നാലു റക്‌അത്തുള്ള തസ്‌ബീഹ്‌ നിസ്‌കാരത്തില്‍ മുന്നൂറ്‌ തവണ സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി, വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്‌ബര്‍ എന്നു ചൊല്ലേണ്ടതാണ്‌. ഖിറാഅത്തിനു ശേഷം പതിനഞ്ച്‌ പ്രാവശ്യവും റുകൂഅ്‌, ഇഅ്‌തിദാല്‍, രണ്ടു സുജൂദുകള്‍, ഇടയിലെ ഇരുത്തം എന്നിവയില്‍ സുന്നത്തായ ദിക്‌റുകള്‍ക്കു ശേഷം പത്തു പ്രാവശ്യം വീതവും ഇസ്‌തിറാഹത്തിന്റെ ഇരുത്തത്തില്‍ പത്തുപ്രാവശ്യമായും ഓരോ റക്‌അത്തിലും എഴുപത്തിയഞ്ചു തവണയും...'' (സുന്നി അഫ്‌കാര്‍ -2007 സപ്‌തംബര്‍, പേജ്‌ 22,23).
അഞ്ച്‌ നേരത്തെ ഫര്‍ദ്‌ നമസ്‌കാരങ്ങളിലും ജുമുഅ നമസ്‌കാരത്തിലും പെരുന്നാള്‍ നമസ്‌കാരങ്ങളിലും ഗ്രഹണനമസ്‌കാരങ്ങളിലും സ്‌ത്രീകള്‍ പുരുഷന്മാരുടെ പിന്നില്‍ ഒരു മറപോലുമില്ലാതെ പങ്കെടുത്ത്‌ നമസ്‌കരിച്ചത്‌ നൂറിലധികം ഹദീസുകളില്‍ സ്ഥിരപ്പെട്ടുവന്നതാണ്‌. പ്രവാചകന്റെ കാലത്തു മാത്രമല്ല, സ്വഹാബിമാരുടെയും ശേഷമുള്ള നൂറ്റാണ്ടുകളിലും ഇങ്ങനെയായിരുന്നു. മുജാഹിദുകള്‍ ഒരു മറയ്‌ക്കു പിന്നിലാണ്‌ സ്‌ത്രീകളെ നമസ്‌കാരത്തില്‍ പങ്കെടുപ്പിക്കാറുള്ളത്‌. എന്നാല്‍ പരപുരുഷ ദര്‍ശനം ഉണ്ടാകുമെന്നും അത്‌ കുഴപ്പത്തിന്‌ വഴിവെക്കുമെന്നും ആരോപിച്ച്‌ സ്‌ത്രീകളുടെ പള്ളിപ്രവേശത്തെ ഹറാമാക്കിയ പുരോഹിതന്മാര്‍ നബിചര്യയുടെ പിന്‍ബലമില്ലാത്ത തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ സ്‌ത്രീകള്‍ക്ക്‌ പുരുഷന്മാരുടെ കൂടെ ജമാഅത്തായി നമസ്‌കാരിക്കാമെന്നു പറയുന്നു! അതും മൂന്നു മുഴം മാത്രം പിന്തിനിന്നുകൊണ്ട്‌!!
സ്‌ത്രീകള്‍ ജുമുഅക്ക്‌ പുറപ്പെടുന്ന സന്ദര്‍ഭത്തിലാണ്‌ ഇവര്‍ക്ക്‌ പരപുരുഷദര്‍ശനത്തിന്റെ പ്രശ്‌നം ഉത്ഭവിക്കാറുള്ളത്‌. എന്നാല്‍ ഗ്രാമപഞ്ചായത്ത്‌/ബ്ലോക്ക്‌ പഞ്ചായത്ത്‌/ജില്ലാ പഞ്ചായത്ത്‌ എന്നിവയിലേക്കോ അല്ലെങ്കില്‍ പുരുഷന്മാര്‍ പങ്കെടുക്കുന്ന മറ്റേതെങ്കിലും മീറ്റിംഗിലേക്കോ പങ്കെടുക്കാന്‍ സ്‌ത്രീകള്‍ പുറപ്പെടുന്ന സന്ദര്‍ഭത്തിലോ തസ്‌ബീഹ്‌ നമസ്‌കാരത്തിന്‌ പുറപ്പെടുന്ന സന്ദര്‍ഭത്തിലോ ഇവര്‍ക്ക്‌ പരപുരുഷ ദര്‍ശനത്തിന്റെ പ്രശ്‌നം ഉണ്ടാവാറില്ല!
തസ്‌ബീഹ്‌ നമസ്‌കാരം ബിദ്‌അത്താണ്‌. അതിന്‌ പ്രവാചകചര്യയുടെ പിന്‍ബലമില്ല. തസ്‌ബീഹ്‌ നമസ്‌കാരത്തെക്കുറിച്ച ഹദീസുകള്‍ താഴെ ഉദ്ധരിക്കാം:
1). അബൂറാഫിഇ(റ) പറയുന്നു: ``റസൂല്‍(സ) അബ്ബാസി(റ)നോട്‌ പറഞ്ഞു: പിതൃവ്യാ, ഞാന്‍ അങ്ങേക്ക്‌ നല്‌കുന്നില്ലയോ, ഞാന്‍ ഉപകാരം ചെയ്യുന്നില്ലയോ, ഞാന്‍ ബന്ധം പുലര്‍ത്തുന്നില്ലയോ? അബ്ബാസ്‌(റ)പറഞ്ഞു: അതെ, അല്ലാഹുവിന്റെ ദൂതരേ. നബി(സ) പറഞ്ഞു: അതിനാല്‍ താങ്കള്‍ നാല്‌ റക്‌അത്ത്‌ നമസ്‌കരിക്കുക. ഓരോ റക്‌അത്തിലും ഫാതിഹയും ഒരു സൂറത്തും ഓതണം. ഓത്ത്‌ കഴിഞ്ഞാല്‍ താങ്കള്‍ സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്‌ബര്‍ എന്ന്‌ റുകൂഅ്‌ ചെയ്യുന്നതിന്‌ മുമ്പായി പതിനഞ്ചു പ്രാവശ്യം പറയുക. പിന്നെ റുകൂഅ്‌ ചെയ്യുകയും പത്ത്‌ പ്രാവശ്യം ഇതു ചൊല്ലുകയും ചെയ്യുക. പിന്നെ സുജൂദ്‌ ചെയ്‌തു പത്ത്‌ പ്രാവശ്യം ചൊല്ലുക. താങ്കള്‍ ഖിയാമിലേക്ക്‌ വരുന്നതിന്‌ മുമ്പായി. അങ്ങനെ ഓരോ റക്‌അത്തിലും എഴുപത്തിയഞ്ച്‌ എണ്ണം വീതം. അത്‌ നാല്‌ റക്‌അത്തില്‍ മുന്നൂറ്‌ എണ്ണമായിരിക്കും. അപ്പോള്‍ നിന്റെ പാപങ്ങള്‍ മണല്‍ പോലെയുണ്ടെങ്കിലും അല്ലാഹു നിനക്ക്‌ പൊറുത്തുതരും. അബ്ബാസ്‌(റ) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഓരോ ദിവസവും ഇത്‌ ചെയ്യാന്‍ ഒരാള്‍ക്ക്‌ സാധിച്ചില്ലെങ്കില്‍ എന്ത്‌ ചെയ്യണം? നബി(സ) പറഞ്ഞു: താങ്കള്‍ വെള്ളിയാഴ്‌ച ദിവസം ചൊല്ലുക. അതിന്‌ താങ്കള്‍ക്ക്‌ സാധ്യമല്ലെങ്കില്‍ മാസത്തിലൊരിക്കല്‍. കൊല്ലത്തിലൊരിക്കലെങ്കിലും ചൊല്ലുക എന്ന്‌ വരെ നബി(സ) പറഞ്ഞു.'' (തിര്‍മിദി, ഇബ്‌നുമാജ)
2). അനസ്‌(റ) പറയുന്നു: ``ഉമ്മുസുലൈം(റ) നബി(സ)യെ സമീപിച്ചുകൊണ്ട്‌ പറഞ്ഞു: എനിക്ക്‌ നമസ്‌കാരത്തില്‍ പറയാന്‍ ചില കലിമതുകള്‍ പഠിപ്പിച്ചുതന്നാലും. നബി(സ) പറഞ്ഞു: പത്തു പ്രാവശ്യം അല്ലാഹു അക്‌ബര്‍ എന്ന്‌ പറയുക, പത്ത്‌ പ്രാവശ്യം സ്വുബ്‌ഹാനല്ലാഹ്‌ എന്നു പറയുക, പത്ത്‌ പ്രാവശ്യം അല്‍ഹംദുലില്ലാഹ്‌ എന്നു പറയുക. ശേഷം നീ ഉദ്ദേശിച്ചത്‌ ചോദിക്കുക. അവന്‍ നിനക്ക്‌ ഉത്തരം നല്‌കും.'' (തിര്‍മിദി)
3). ഇബ്‌നു അബ്ബാസ്‌(റ) പറയുന്നു: ``നബി(സ) അബ്ബാസിനോടു പറഞ്ഞു: അബ്ബാസ്‌! പിതൃവ്യാ! ഞാന്‍ താങ്കള്‍ക്ക്‌ നല്‌കുന്നില്ലയോ, ഞാന്‍ താങ്കള്‍ക്ക്‌ വേണ്ടത്‌ തരുന്നില്ലയോ? ഞാന്‍ താങ്കള്‍ക്ക്‌ ദാനം നല്‌കുന്നില്ലയോ? ഞാന്‍ താങ്കളോട്‌ കുടുംബബന്ധം ചേര്‍ക്കുന്നില്ലയോ? പത്ത്‌ കാര്യങ്ങള്‍ താങ്കള്‍ ചെയ്യുകയാണെങ്കില്‍ അല്ലാഹു താങ്കള്‍ക്ക്‌ താങ്കളുടെ ദോഷങ്ങള്‍, അതിന്റെ തുടക്കവും ഒടുക്കവും പുതുതായി മനപ്പൂര്‍വം ചെയ്‌തതും പിഴച്ചുപോയതും ചെറുതും വലുതും രഹസ്യമായതും പരസ്യമായതും എല്ലാം പൊറുത്തു തന്നിരിക്കുന്നു. പത്ത്‌ കാര്യങ്ങള്‍: താങ്കള്‍ നാല്‌ റക്‌അത്ത്‌ നമസ്‌കരിക്കുക. ഓരോ റക്‌അത്തിലും ഫാതിഹയും സൂറത്തും ഓതുക. ആദ്യ റക്‌അത്തില്‍ ഫാതിഹയില്‍ നിന്ന്‌ വിരമിച്ചാല്‍ ഖിയാമില്‍ തന്നെയിരിക്കെ സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്‌ബര്‍ എന്ന്‌ പതിനഞ്ച്‌ പ്രാവശ്യം ചൊല്ലുക. പിന്നെ റുകൂഅ്‌ ചെയ്യുകയും റുകൂഇല്‍ പത്ത്‌ പ്രാവശ്യം ഇത്‌ ചൊല്ലുകയും ചെയ്യുക. പിന്നെ റുകൂഇല്‍ നിന്ന്‌ തലയുയര്‍ത്തി പത്ത്‌ പ്രാവശ്യം ചൊല്ലുക. പിന്നെ സുജൂദില്‍ പ്രവേശിക്കുക. സുജൂദില്‍ പത്ത്‌ പ്രാവശ്യം ചൊല്ലുക. അപ്പോള്‍ ഓരോ റക്‌അത്തിലും എഴുപത്തിയഞ്ച്‌ വീതമായി. അങ്ങനെ താങ്കള്‍ നാല്‌ റക്‌അത്തിലും ചൊല്ലുക. എല്ലാ ദിവസവും ഒരു പ്രാവശ്യം താങ്കള്‍ അങ്ങനെ നമസ്‌കരിക്കാനാവുമെങ്കില്‍ ചെയ്‌തുകൊള്ളുക. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഓരോ വെള്ളിയാഴ്‌ചയും ചെയ്യുക. അതിനു സാധ്യമല്ലെങ്കില്‍ മാസത്തിലൊരിക്കല്‍. അതുമല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍. അതുമല്ലെങ്കില്‍ നിന്റെ ആയുഷ്‌കാലത്ത്‌ ഒരിക്കലെങ്കിലും ചെയ്യുക.'' (അബൂദാവൂദ്‌, ഇബ്‌നുമാജ)
4). അബുല്‍ ജാസാഅ്‌(റ) പറയുന്നു: സ്വഹാബിയായ ഒരാള്‍ എന്നോട്‌ പറഞ്ഞു: ഒരു ദിവസം പ്രവാചകന്‍ എന്നോട്‌ പറഞ്ഞു: നാളെ നീ എന്റെയടുക്കല്‍ വരിക. നിനക്ക്‌ ഞാന്‍.... നല്‌കാം. പ്രവാചകന്‍ എനിക്ക്‌ വല്ല ദാനവും നല്‌കുമെന്ന്‌ ഞാന്‍ വിചാരിച്ചു. പിന്നീട്‌ പ്രവാചകന്‍ പറഞ്ഞു: രാത്രിയായാല്‍ നീ നാല്‌ റക്‌അത്ത്‌ നമസ്‌കരിക്കുക. പിന്നീട്‌ പ്രവാചകന്‍ പറഞ്ഞു: ശേഷം നീ രണ്ടാം സുജൂദില്‍ നിന്ന്‌ എഴുന്നേറ്റ്‌ ഇരിക്കുക (എഴുന്നേറ്റ്‌ നില്‌ക്കരുത്‌). അങ്ങനെ പത്ത്‌ തവണ വീതം തസ്‌ബീഹും തഹ്‌മീദും തക്‌ബീറും തഹ്‌ലീലും ചൊല്ലുക. അതുപോലെ നാല്‌ റക്‌അത്തിലും തുടരുക. പിന്നീട്‌ പ്രവാചകന്‍ പറഞ്ഞു: ഭൂമിയില്‍ ഏറ്റവും വലിയ ദോഷി നീയാണെങ്കിലും ഈ നമസ്‌കാരം കാരണം അതെല്ലാം നിനക്ക്‌ പൊറുക്കപ്പെട്ടു. ഞാന്‍ ചോദിച്ചു: ആ സമയം എനിക്കത്‌ നിര്‍വഹിക്കാന്‍ സാധിച്ചില്ലെങ്കിലോ? നബി(സ) പറഞ്ഞു: എങ്കില്‍ നീ രാത്രിയിലും പകലും അത്‌ നിര്‍വഹിക്കുക. മറ്റൊരു നിവേദനത്തില്‍ ഇപ്രകാരം നബി(സ) പറഞ്ഞതു ജഅ്‌ഫറി(റ)നോടാണ്‌.'' (അബൂദാവൂദ്‌)
5). അബ്‌ദുല്ലാഹിബ്‌നുല്‍ മുബാറക്‌ തസ്‌ബീഹ്‌ നമസ്‌കാരത്തെ സംബന്ധിച്ചു പറഞ്ഞു: ``നീ തക്‌ബീര്‍ ചൊല്ലുക. ശേഷം പറയുക: സുബ്‌ഹാനകല്ലാഹുമ്മ വബിഹംദിക തബറാകഇസ്‌മുക. വതആലാജദുക. വലാഇലാഹു ഗൈറുക. ശേഷം പതിനഞ്ച്‌ പ്രാവശ്യം സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹുഅക്‌ബര്‍. ശേഷം അഊദു ചൊല്ലി ബിസ്‌മി ഓതുക. ശേഷം ഫാതിഹയും ഒരു സൂറത്തും ഓതുക. ശേഷം പത്തു പ്രാവശ്യം ചൊല്ലുക. ശേഷം റുകൂഅ്‌ ചെയ്യുക.... അങ്ങനെ 75 പ്രാവശ്യം ഓരോ റക്‌ത്തിലും ചൊല്ലുക. ഓരോ റക്‌അത്തും പതിനഞ്ച്‌ പ്രാവശ്യം ചൊല്ലിക്കൊണ്ട്‌ ആരംഭിക്കുക. ശേഷം ഓതുക. ശേഷം പത്തു പ്രാവശ്യം ചൊല്ലുക. രാത്രിയാണ്‌ നമസ്‌കരിക്കുന്നതെങ്കില്‍ ഓരോ രണ്ട്‌ റക്‌അത്തിലും സലാം വീട്ടുന്നതാണ്‌ എനിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ടത്‌. പകലില്‍ നമസ്‌കരിക്കുകയാണെങ്കില്‍ ഓരോ രണ്ട്‌ റക്‌അത്തിലും നീ ഉദ്ദേശിക്കുന്നുവെങ്കില്‍ സലാം വീട്ടുക. ഉദ്ദേശിക്കുന്നുവെങ്കില്‍ സലാം വീട്ടാതിരിക്കുക.'' (തിര്‍മിദി)
ഈ ഹദീസുകളില്‍ തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ രൂപം വിവരിക്കുന്നതില്‍ ധാരാളം വൈരുധ്യങ്ങള്‍ കാണാം. ഹദീസുകള്‍ ശ്രദ്ധിച്ച്‌ വായിക്കുന്നവര്‍ക്ക്‌ വിശദീകരണത്തിന്റെ ആവശ്യമില്ലാതെ തന്നെ ഇതു വ്യക്തമാകും. രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബില്‍ എഴുതുന്നു: ``തസ്‌ബീഹ്‌ നമസ്‌കാരം നല്ലതാണെന്ന വാദത്തില്‍ വിമര്‍ശനമുണ്ട്‌. തീര്‍ച്ചയായും അതിന്റെ ഹദീസുകള്‍ ദുര്‍ബലമാണ്‌. പുറമെ അറിയപ്പെടുന്ന നമസ്‌കാരത്തിന്റെ രൂപത്തെ മാറ്റി മറിക്കലുമുണ്ട്‌. അതിനാല്‍ സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ ഇതു നിര്‍വഹിക്കാതിരിക്കലാണ്‌ നല്ലത്‌. എന്നാല്‍ ഈ നമസ്‌കാരത്തിന്റെ ഹദീസുകള്‍ സ്ഥിരപ്പെട്ടതല്ല. ഉഖൈലി(റ) പറയുന്നു: തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ സ്ഥിരപ്പെട്ട ഒരു ഹദീസും വന്നിട്ടില്ല. ഇപ്രകാരം ഇബ്‌നുഅറബിയും മറ്റുള്ളവരും തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ സ്വഹീഹായ ഹദീസും ഹസനായ ഹദീസും വന്നിട്ടില്ലെന്ന്‌ പറയുന്നു.'' (4:54).
ഇമാം സുയൂഥി(റ) ഉദ്ധരിക്കുന്നു: ``ഉഖൈലി(റ)പറയുന്നു: തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ ഒരൊറ്റ ഹദീസും സ്ഥിരപ്പെട്ടിട്ടില്ല. ഇബ്‌നുഅറബി(റ) പറയുന്നു: ഇതില്‍ സ്വഹീഹായ ഹദീസോ ഹസനായ ഹദീസോ ഇല്ല. ഇബ്‌നുജൗസി(റ) ഈ ഹദീസുകളെ മനുഷ്യനിര്‍മിതമായ ഹദീസിന്റെ ഗണത്തിലാണ്‌ പെടുത്തിയിരിക്കുന്നത്‌. (അല്ലആലി 2:44). ഈ ഹദീസിന്റെ പരമ്പരയെല്ലാം ദുര്‍ബലമാണെന്ന്‌ ഇമാം ശൗക്കാനി(റ)യും പറയുന്നു (അല്‍ഫവാഇദ്‌, പേജ്‌ 38)
ഇമാം നവവി(റ)യുടെ ഉസ്‌താദായ അബൂശാമ(റ) എഴുതുന്നു: ``തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ കൂടുതല്‍ ഹദീസുകള്‍ വന്നിട്ടുണ്ടെങ്കിലും അവ സ്വഹീഹല്ല. അബൂദാവൂദ്‌ തന്റെ സുനനിലും തിര്‍മിദി തന്റെ ജാമിഇലും ഇബ്‌നുമാജ തന്റെ സുനനിലും ഹാകിം തന്റെ മുസ്‌തദ്‌റകിലും ബൈഹഖി തന്റെ സുനനിലും തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ ഹദീസുകള്‍ ഉദ്ധരിച്ചതു കൊണ്ട്‌ ആരും വഞ്ചിതരാകരുത്‌.'' (അല്‍ബാഇസ്‌, പേജ്‌ 47)
അദ്ദേഹം വീണ്ടും എഴുതുന്നു: ``ഹാഫിദ്‌ അബൂജഅ്‌ഫര്‍(റ) പറയുന്നു: തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ സ്ഥിരപ്പെട്ട ഒരു ഹദീസുമില്ല. ശൈഖ്‌ അബുല്‍ഫര്‍ജ്‌ നിര്‍മിതമായ ഹദീസുകള്‍ വിവരിക്കുന്ന ഗ്രന്ഥത്തില്‍ തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ ഹദീസുകള്‍ ഉദ്ധരിക്കുന്നു. ഈ നമസ്‌കാരത്തിന്റെ ഹദീസുകളുടെ പരമ്പരകള്‍ ചിലതു നബിയിലേക്ക്‌ എത്തിയിട്ടില്ല. ചിലതു പരമ്പര മുറിഞ്ഞതാണ്‌. ചിലത്‌ നിവേദകര്‍ ദുര്‍ബലരായവരാണ്‌. ഇത്തരം ന്യൂനതകളില്‍ നിന്ന്‌ ഈ ഹദീസുകള്‍ ഒഴിവാകുന്നില്ല.'' (അല്‍ബാഇസ്‌, പേജ്‌ 47)
ഇമാം ശാഫിഈ(റ)യുടെ ശിഷ്യനായ ഇമാം ശീറാസി(റ) എഴുതുന്നു: ``തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ ഒരു ഹദീസ്‌ പോലും സ്വഹീഹായിട്ടില്ല.'' (സിഫ്‌ദസ്സആദ, പേജ്‌ 144). ഇബ്‌നുഹജറില്‍ അസ്‌ഖലാനി(റ) എഴുതുന്നു: ``തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ സര്‍വ പരമ്പരകളും ദുര്‍ബലമായതാണ്‌.'' ഇബ്‌നുതീമിയ്യാ, മുസ്‌നി മുതലായവരും ഇതിനെ ദുര്‍ബലമാക്കുന്നു.'' (തല്‍ഖീസ്‌ 4:185) ഹദീസ്‌ നിരൂപകന്മാരില്‍ പ്രഥമ സ്ഥാനത്ത്‌ നില്‌ക്കുന്ന ഇബ്‌നുജൗസി(റ) മനുഷ്യനിര്‍മിതമായ ഹദീസുകള്‍ വിവരിക്കുന്ന അല്‍മൗളൂആത്ത്‌ 2:465ല്‍ ഈ നമസ്‌കാരത്തിന്റെ പരമ്പരകള്‍ ദുര്‍ബലമായതാണെന്ന്‌ സ്ഥാപിക്കുന്നു. ഇബ്‌നുഖുസൈമ(റ) തന്റെ സ്വഹീഹില്‍ തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ ഹദീസുകള്‍ ദുര്‍ബലമാണെന്ന്‌ പറയുന്നു. (വാള്യം 1, പേജ്‌ 601, ഹദീസ്‌ നമ്പര്‍ 1216)
ഫര്‍ദ്‌ നമസ്‌കാരങ്ങള്‍ കൃത്യമായി അനുഷ്‌ഠിക്കുമെന്നും എന്നാല്‍ സുന്നത്ത്‌ നമസ്‌കാരങ്ങള്‍ യാതൊന്നും ഞാന്‍ നമസ്‌കരിക്കുകയില്ലെന്നും പറഞ്ഞ ഒരു വ്യക്തിയോട്‌ താങ്കള്‍ സ്വര്‍ഗത്തില്‍ പോകുമെന്ന്‌ നബി(സ) പറഞ്ഞതായി നിവേദനം ചെയ്യുന്ന ഹദീസ്‌ ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ ധാരാളം സ്ഥലത്ത്‌ ഉദ്ധരിക്കുന്നതു കാണാം. എന്നാല്‍ നബി(സ) നമസ്‌കരിക്കാത്ത ഒരു നമസ്‌കാരം വല്ലവനും നമസ്‌കരിച്ചാല്‍ അവന്‍ നരകത്തിലാണെന്ന്‌ നബി(സ) പറഞ്ഞ ധാരാളം ഹദീസുകള്‍ സ്വഹീഹായി ഉദ്ധരിക്കപ്പെടുന്നു. വിശുദ്ധ ഖുര്‍ആനും ഈ യാഥാര്‍ഥ്യം നമ്മെ പഠിപ്പിക്കുന്നു. സംശയമുള്ളത്‌ ഉപേക്ഷിക്കാനും നബി(സ) നമ്മോട്‌ നിര്‍ദേശിക്കുന്നു.

Sunday, October 25, 2009

പ്രാര്‍ഥനയില്ലാത്ത ധാരാളം ആരാധനകളോ?


എ അബ്‌ദുസ്സലാം സുല്ലമി  /



“പ്രാര്‍ഥനയില്ലാത്ത ധാരാളം ആരാധനകളുണ്ട്‌” (കെ കെ സകരിയ്യ സ്വലാഹി). മുജാഹിദ്‌ പ്രസ്ഥാനം പ്രബോധനം ചെയ്‌തുകൊണ്ടിരിക്കുന്ന തൗഹീദിനെ തകര്‍ക്കാന്‍ നവയാഥാസ്ഥിതികര്‍ ഇപ്പോള്‍ വാദിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാനരഹിതവും ഖുര്‍ആന്‍-ഹദീസ്‌ വിരുദ്ധവുമായ ജല്‌പനമാണിത്‌. അല്ലാഹു പറയുന്നു: “നിങ്ങളുടെ റബ്ബ്‌ പറയുന്നു: നിങ്ങള്‍ എന്നെ വിളിച്ച്‌ പ്രാര്‍ഥിക്കുവീന്‍. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‌കാം. നിശ്ചയമായും എന്നെ ആരാധിക്കുന്നതിനെക്കുറിച്ച്‌ അഹങ്കരിക്കുന്നവര്‍ നിന്ദ്യരായ നിലയില്‍ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌.” അല്ലാഹു ഇവിടെ, `എന്നോട്‌ ദുആ ചെയ്യുന്നതിനെക്കുറിച്ച്‌ അഹങ്കരിക്കുന്നവര്‍' എന്ന്‌ പറയേണ്ട സ്ഥാനത്ത്‌ എന്നെ ആരാധിക്കുന്നതിനെക്കുറിച്ച്‌ അഹങ്കരിക്കുന്നവര്‍ എന്നാണ്‌ പറയുന്നത്‌. പ്രാര്‍ഥനയും ആരാധനയും ഒന്നുതന്നെയാണെന്ന്‌ അല്ലാഹു ഇവിടെ പ്രഖ്യാപിക്കുന്നു. എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നു; രണ്ടാണെന്ന്‌. പര്യായപദം എന്ന നിലക്കാണ്‌ പ്രാര്‍ഥനയും ആരാധനയും അല്ലാഹു ഇവിടെ ദര്‍ശിക്കുന്നത്‌. ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ മുഹമ്മദ്‌ നബി(സ) പറയുന്നു: “നുഅ്‌മാന്‍(റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ പ്രവാചകന്‍ പറഞ്ഞു: നിശ്ചയം പ്രാര്‍ഥനയാണ്‌ ആരാധന. ശേഷം നബി(സ) പാരായണം ചെയ്‌തു: നിങ്ങളുടെ നാഥന്‍ പറയുന്നു: നിങ്ങള്‍ എന്നെ വിളിച്ച്‌ പ്രാര്‍ഥിക്കുവിന്‍. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം ചെയ്യുന്നതാണ്‌. നിശ്ചയം എനിക്ക്‌ ആരാധന അര്‍പ്പിക്കുന്നതിനെക്കുറിച്ച്‌ അഹങ്കരിക്കുന്നവര്‍ പിറകെ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്‌.” (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്‌)

Sunday, September 6, 2009

വിപത്തുകള്‍ ഒഴിവാകാന്‍ നബി(സ)യുടെ ഖബ്‌റിടത്തില്‍ പ്രാര്‍ഥിക്കാമെന്നോ?!






എ അബ്‌ദുസ്സലാം സുല്ലമി



“മനുഷ്യരെ ബാധിക്കുന്ന രോഗം, ദാരിദ്ര്യം എന്നീ ബുദ്ധിമുട്ടുകള്‍ക്ക്‌ മാത്രമല്ല മനുഷ്യരെ ബാധിക്കുന്ന ഏതുതരം പ്രയാസങ്ങള്‍ക്കും നബി(സ)യുടെ ഖബറിടത്തില്‍ ചെന്ന്‌ നബി(സ)യുടെ സലാംമടക്കല്‍ ആഗ്രഹിച്ചുകൊണ്ടു സലാംപറയാമെന്നാണല്ലോ സുല്ലമി പറഞ്ഞത്‌.” (സുന്നിഅഫ്‌കാര്‍ വാരിക, -2009 ജൂലൈ 1, പേജ്‌ 25). “സലാംസുല്ലമി ശബാബില്‍ എഴുതിയത്‌ അറിഞ്ഞുകൊണ്ടും മനപ്പൂര്‍വവുമാണെന്നാണ്‌ മനസ്സിലാകുന്നത്‌. അങ്ങനെയെങ്കില്‍ ഈ മാറ്റം സ്വാഗതാര്‍ഹം തന്നെ.”(പേജ്‌ 25)

Sunday, February 8, 2009

ആലുവ സംവാദവും തൗഹീദിനെ അപമാനിക്കലും


എ അബ്‌ദുസ്സലാം സുല്ലമി


യാഥാസ്ഥിതികര്‍: കുഞ്ഞീതുമദനി എഴുതി: നജീബ്‌ താമരശ്ശേരി ചുരത്തിലൂടെ ഇറങ്ങിവരുന്ന ഒരു ബസ്സില്‍ സഞ്ചരിക്കുന്നു. ആറാമത്തെ വളവിലെത്തിയപ്പോള്‍ ബസ്സിന്റെ ബ്രേക്ക്‌ പൊട്ടി. അത്‌ നിയന്ത്രണാതീതമായിത്തീരുന്നു. ഇടതുവശത്ത്‌ ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകള്‍, വലതുവശത്ത്‌ അത്യഗാധമായ ഗര്‍ത്തം! അവന്റെ മുഴുവന്‍ ശക്തിയും തന്ത്രവും തളര്‍ന്നുപോകുന്നു. അവന്‍ പഠിച്ച പതിനെട്ടടവും നിഷ്‌ഫലമായിത്തീരുന്നു. ഇനി മനുഷ്യാതീത ശക്തിക്ക്‌ മാത്രമേ തന്നെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്ന്‌ അവനുറപ്പാകുന്നു. ഈ ഘട്ടത്തില്‍ തന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന്‌ നിഷ്‌കളങ്കമായി ഒരു പ്രാര്‍ഥന ഉയരുന്നു: `പടച്ചവനേ രക്ഷിക്കണേ.' (അല്ലാഹുവിന്റെ ഔലിയാക്കള്‍, പേജ്‌ 101)

ചുരത്തില്‍ ധാരാളം ജിന്നുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്‌. ബസ്സിന്റെ ബ്രേക്ക്‌പൊട്ടിയ ഈ സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ചുതേടിയാല്‍ ഇവരുടെ പുതിയ നിര്‍വചനപ്രകാരം ശിര്‍ക്കല്ല. ബസ്സിന്റെ ബ്രേക്ക്‌ പൊട്ടി അപകടത്തില്‍ പെടുക എന്നത്‌ മനുഷ്യകഴിവിന്‌ അതീതമായ അപകടം മാത്രമാണല്ലോ. ജിന്നുകള്‍ക്കും മലക്കുകള്‍ക്കും ബ്രേക്ക്‌പൊട്ടിയ ബസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കും. അതിനാല്‍ ഈ സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായംതേടല്‍ ശിര്‍ക്കാണോ? പ്രാര്‍ഥനയാണോ? (ആലുവ കുന്നത്തേരി സംവാദത്തില്‍ സുന്നികളുടെ വിഷയാവതരണത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍)

നവയാഥാസ്ഥിതികര്‍: ഇവരുടെ വിഷയാവതരണത്തിലോ ചോദ്യോത്തര സന്ദര്‍ഭത്തിലോ സംവാദം അവസാനിക്കുന്നതിന്റെ ഏതെങ്കിലും സന്ദര്‍ഭത്തിലോ കുഞ്ഞീതുമദനി മുകളില്‍ വിവരിച്ച സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായംതേടല്‍ പ്രാര്‍ഥനയാണെന്നോ ശിര്‍ക്കാണെന്നോ ഇസ്വ്‌ലാഹ്‌ മാസികയില്‍ ഇവര്‍ എഴുതിയത്‌ പോലെ ഹറാമാണെന്നോ (മദ്യപാനം പോലെ) ഇവര്‍ പ്രഖ്യാപിക്കുകയുണ്ടായില്ല. മൗനം വിദ്വാനു ഭൂഷണം എന്ന തത്ത്വം പാലിക്കുകയാണ്‌ ചെയ്‌തത്‌. പ്രാര്‍ഥനയും ശിര്‍ക്കുമാണെന്ന്‌ പറഞ്ഞാല്‍ അതുമൂലമുണ്ടാകുന്ന അപകടം ശരിക്കും ഇവര്‍ മനസ്സിലാക്കി. ഇപ്രകാരം മറുപടി നല്‍കിയാല്‍ പല അപകടങ്ങളും ഉണ്ടാകുന്നതാണ്‌.