പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Friday, September 18, 2015

ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങളോ?

വയാഥാസ്ഥിതികര്‍ എഴുതുന്നു: ''ഖുര്‍ആനില്‍ നസ്ഖ് ഉണ്ടോ എന്ന വിഷയത്തില്‍ അഹ്‌ലുസ്സുന്നയുടെ പാതയില്‍ നിന്നു തെറ്റി ചേകന്നൂരി മതക്കാരുടെ ആദര്‍ശത്തിലാണ് മടവൂരികള്‍ എത്തിനില്ക്കുന്നത്. ഒരു ചേകന്നൂരി നേതാവിന്റെ വരികള്‍ കാണുക: ''ഒരിക്കല്‍ പറഞ്ഞ ഒരു കാര്യം മാറ്റിപ്പറയുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്ന സമ്പ്രദായം ദൈവത്തിനില്ല. (ഖുര്‍ആന്‍ ട്രൂത്ത് ദര്‍ശനം -2007 സപ്തംബര്‍, പേജ് 27).'' (അല്‍ഇസ്വ്‌ലാഹ് മാസിക -2012 മെയ്, പേജ് 29)

ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ നമ്മേക്കാള്‍ അവകാശമുള്ള മുഹമ്മദ് നബി(സ)യില്‍ നിന്നും സ്ഥിരപ്പെട്ടുവന്ന ഹദീസുകളിലൊന്നും ദുര്‍ബലമാക്കപ്പെട്ട ഒരു ഖുര്‍ആന്‍ സൂക്തംപോലും ഉള്ളതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. വ്യാഖ്യാനത്തിന്ന് പഴുതില്ലാത്ത സൂക്തങ്ങള്‍ (മുഹ്കമ്), വ്യാഖ്യാനം ആവശ്യമുള്ള സൂക്തങ്ങള്‍, വ്യാഖ്യാനം വ്യക്തമല്ലാത്ത സൂക്തങ്ങള്‍ (മുതശാബിഹ്) എന്നിങ്ങനെയുള്ള സൂക്തങ്ങള്‍ മാത്രമാണ് വിശുദ്ധ ഖുര്‍ആനില്‍ നമുക്ക് കാണാന്‍ സാധിക്കുക. വിശുദ്ധ ഖുര്‍ആനിലെ സര്‍വ സൂക്തങ്ങളും സുദൃഢമായതാണെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ ധാരാളം സ്ഥലങ്ങളില്‍ പ്രഖ്യാപിക്കുന്നുണ്ട് (ഹൂദ് 1). വൈരുധ്യം ഉണ്ടാകുന്ന സന്ദര്‍ഭത്തിലാണ് ദുര്‍ബലപ്പെടുത്തിയ (മന്‍സൂഖ്) സൂക്തം ഉണ്ടാവുക. വിശുദ്ധ ഖുര്‍ആനില്‍ വൈരുധ്യമില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ അമാനുഷിക ദൃഷ്ടാന്തമായി എടുത്തുപറയുന്നു (നിസാഅ് 82). അല്ലാഹു ചില നിയമത്തെ വികസിപ്പിക്കുകയും ചില നിയമങ്ങളെ സങ്കോചിപ്പിക്കുകയും ചെയ്യാറുണ്ട്. ഈ സത്യത്തെ ജൂത-ക്രിസ്ത്യാനികള്‍ തന്നെ സത്യത്തിന്റെ തുലാസ് എന്ന അവരുടെ ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നതു കാണാം (മീസാനുല്‍ ഹഖ്, സത്യത്തിന്റെ തുലാസ്, പേജ് 71,78). ഇസ്‌ലാമിലെ സാങ്കേതികമായ അര്‍ഥത്തില്‍ ഇതിന് ആമും ഖാസും (വികസിപ്പിക്കലും സങ്കോചിപ്പിക്കലും) എന്ന് പറയുന്നു. ചില പണ്ഡിതന്മാര്‍ ഈ ആശയത്തിലാണ് വിശുദ്ധ ഖുര്‍ആനിലെ ചില സൂക്തങ്ങളെ സംബന്ധിച്ച് അത് മന്‍സൂഖ് ആണെന്ന് പറയുന്നത്. ചില ഉദാഹരണങ്ങളിലൂടെ ഇത് വിശദീകരിക്കാം.

എ). ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട സന്ദര്‍ഭത്തില്‍ മദ്യപാനം അറബികളുടെ ജീവിതവുമായി വളരെയേറെ ബന്ധപ്പെട്ടിരുന്നു. മരണവേളയില്‍ വരെ മദ്യപാനത്തോടുള്ള താല്പര്യം അവര്‍ പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ മദ്യപാനത്തെ ക്രമാനുഗതമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ നിരോധിച്ചത്, ആദ്യമായി നമസ്‌കരിക്കുന്ന സന്ദര്‍ഭത്തില്‍ മദ്യപിക്കരുതെന്ന് നിര്‍ദേശിച്ചു (അന്നിസാഅ് 43). ശേഷം പരിപൂര്‍ണമായും നിരോധിച്ചു (മാഇദ 90). ഇവിടെ ആദ്യത്തെ സൂക്തത്തെ വികസിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം പള്ളിയിലേക്ക് പോകുമ്പോള്‍ നിങ്ങള്‍ മദ്യപാനം നടത്തരുതെന്ന് ഒരു സ്ഥലത്ത് പറയുകയും ശേഷം മറ്റൊരു സ്ഥലത്ത് നടത്തിക്കൊള്ളുവിന്‍ എന്ന് പറയുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് വൈരുധ്യം ഉണ്ടാവുകയും ദുര്‍ബലപ്പെടുത്തല്‍ അനിവാര്യമാവുകയും ചെയ്യുക. നിരുപാധികം മദ്യപാനം നിഷിദ്ധമാകുമ്പോള്‍ പള്ളിയിലേക്ക് പോകുന്ന സന്ദര്‍ഭത്തില്‍ മദ്യപാനം പാടില്ലെന്ന നിയമം ഒന്നുകൂടി ശക്തിപ്പെടുകയാണ് ചെയ്യുന്നത്. ആദ്യനിയമം (സൂക്തം) ദുര്‍ബലപ്പെട്ടത് (മന്‍സൂഖ്) ആണെങ്കില്‍ പള്ളിയില്‍ പോകുന്ന സന്ദര്‍ഭത്തില്‍ മദ്യപിക്കല്‍ അനുവദനീയമാവുകയാണ് ചെയ്യുക. ചില പണ്ഡിതന്മാര്‍ മന്‍സൂഖിന് തെളിവായി ഉദ്ധരിക്കുന്നത് പള്ളിയില്‍ പോകുമ്പോള്‍ നിങ്ങള്‍ മദ്യപിക്കരുത് എന്ന് പറയുന്ന സൂക്തമാണ്. ഇതില്‍ നിന്നുതന്നെ അവര്‍ മന്‍സൂഖ് കൊണ്ട് നാം വിവരിച്ച ആശയമാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലപ്പെട്ട സൂക്തങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാല്‍ മാത്രമേ വിശ്വാസികളാവുകയുള്ളൂ എന്ന് ജല്പിക്കുന്ന ഇവര്‍ക്കും ജൂത-ക്രിസ്ത്യാനികള്‍ക്കും ഇതൊന്നും തലയില്‍ കയറുകയില്ല. ബുഖാരി മുസ്‌ലിമിലെ ഹദീസുകളില്‍ ഒന്ന് പോലും ദുര്‍ബലമാക്കപ്പെട്ടത് ഇല്ലെന്നും നവയാഥാസ്ഥിതികര്‍ അല്‍ ഇസ്വ്‌ലാഹ് മാസികയില്‍ എഴുതുകയും ചെയ്യുന്നു.

ബി). ആദ്യകാലത്ത് ഇസ്‌ലാം യുദ്ധം നിരുപാധികം വിരോധിച്ചിരുന്നു. ഇങ്ങോട്ട് ശത്രുക്കള്‍ ആക്രമിച്ചാലും അങ്ങോട്ട് ആക്രമിക്കുവാന്‍ പാടില്ലെന്ന് പ്രഖ്യാപിച്ചു (അന്നിസാഅ് 77). ദൂതന്റെ മേല്‍ പ്രബോധനമല്ലാതെയില്ല. നീ ഭംഗിയായി ക്ഷമിക്കുക. നീ അവരില്‍ നിന്ന് പിന്തിരിയുക എന്നെല്ലാം നിര്‍ദേശിച്ചു. എന്നാല്‍ പിന്നീട് ഇങ്ങോട്ട് ആക്രമിക്കുക. മതസ്വാതന്ത്ര്യം നിഷേധിക്കുക. ശക്തിയുള്ളവന്‍ ദുര്‍ബലന്‍മാരെ മര്‍ദിക്കുക മുതലായ സന്ദര്‍ഭങ്ങളില്‍ കണിശമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ യുദ്ധം മതപരമാക്കി (സൂറ: ഹജ്ജ് 39, അന്നിസാഅ് 75). അതിനാല്‍ മുകളില്‍ പ്രസ്താവിച്ച, മതസഹിഷ്ണുത പുലര്‍ത്തുവാന്‍ പറയുന്ന, വിട്ടുവീഴ്ച ചെയ്യുവാന്‍ പറയുന്ന, ക്ഷമിക്കുവാന്‍ പറയുന്ന സര്‍വസൂക്തങ്ങളും ദുര്‍ബലപ്പെട്ടുവെന്ന് ഇമാം സുയൂഥി(റ)പോലെയുള്ളവര്‍ തഫ്‌സീര്‍ ജലാലൈനിയിലും മറ്റും പറയുന്നതു കാണാം. സൂറത്ത് കാഫിറൂന്‍ എന്ന അധ്യായം മുഴുവന്‍ ദുര്‍ബലമാക്കപ്പെട്ടതാണെന്ന് ജലാലൈനിയില്‍ പ്രസ്താവിക്കുന്നു. വാളിന്റെ സൂക്തം കൊണ്ട് ദുര്‍ബലമാക്കപ്പെട്ടു എന്നാണ് ഇവര്‍ പറയുക.  എന്നാല്‍ ഇവരില്‍ ഒരാളും മുകളില്‍ വിവരിച്ച മഹത്തായ തത്വങ്ങള്‍ അമുസ്‌ലിംകളുടെ നേരെ പ്രകടിപ്പിക്കുവാന്‍ പാടില്ലെന്ന് പറയുന്നില്ല. അപ്പോള്‍ അവര്‍ ഉദ്ദേശിച്ചത് വിശാലമായ നിയമത്തെ യുദ്ധത്തിന്റെ സൂക്തങ്ങള്‍ കൊണ്ട് സങ്കോചിപ്പിച്ചു എന്നതാണ്. അതായത് ഇങ്ങോട്ട് അക്രമിച്ചാല്‍ പോലും അങ്ങോട്ട് ആക്രമിക്കാതെ ക്ഷമിക്കുകയും പിന്തിരിയുകയും ചെയ്യണമെന്ന് പറയുന്ന സൂക്തങ്ങളുടെ താല്പര്യം വിശാലമായിരുന്നത് ഇപ്പോള്‍ സങ്കോചിപ്പിച്ചു. ഇങ്ങോട്ട് ആക്രമിച്ചാല്‍ പ്രതിരോധിക്കുവാനും മര്‍ദിതരുടെ മോചനത്തിനുവേണ്ടിയും മതസ്വാതന്ത്ര്യം ലഭിക്കുവാനും യുദ്ധം ചെയ്യാം എന്ന് വിവക്ഷ.

ക്രിസ്ത്യാനികള്‍ എഴുതുന്നു: ''അതുകൊണ്ട് പഴയ നിയമം പുതിയ നിയമത്താല്‍ അസാധുവാക്കപ്പെട്ടു എന്നു പറയുന്നതു ശരിയല്ല. യഹൂദന്മാര്‍ക്കുവേണ്ടി മാത്രമായി ഉദ്ദേശിച്ചിരുന്ന പ്രാദേശികവും താല്ക്കാലികവുമായ ചില ആചാരാനുഷ്ഠാനങ്ങള്‍ മാറ്റപ്പെട്ടു എന്നു മാത്രമേയുള്ളൂ. വളരുന്ന ചെടിയില്‍ നിന്ന് വിത്തിന്റെ പുറന്തോട് വേര്‍പെട്ടുപോയി എന്നു മാത്രം. ചെടിയാകട്ടെ ക്രമാനുഗതമായി വളര്‍ന്നു ദൈവനാമ മഹത്വത്തിനുവേണ്ടി ഫലം കായ്ച്ചുകൊണ്ടിരിക്കുന്നു. വളരുന്ന ചെടിയുടെ ഇലകള്‍ ആ വിത്തിനെ നശിപ്പിച്ചുകളഞ്ഞു എന്നു പറയുന്നതുപോലെ അര്‍ഥശൂന്യമാണ്. പുതിയ നിയമം തൗറാത്തിനെ അസാധുവാക്കിയെന്ന് പറയുന്നത്. ഇലകള്‍ വിത്തിനെ നശിപ്പിക്കുന്നില്ല. അല്ലെങ്കില്‍ വിത്തില്‍ നിന്നും പുതിയ ഇലകള്‍ വളര്‍ന്നുവരികയില്ല. ചെടിയില്‍നിന്ന് ഇലകള്‍ വളര്‍ന്നുവരുന്നതില്‍ നിന്നു മനസ്സിലാക്കാവുന്നത് വിത്തു സജീവമായി നിലനില്ക്കുന്നു എന്നാണ്. ഇവിടെ വിത്തിന് ഉന്മൂല നാശം സംഭവിക്കുന്നില്ല. പ്രത്യുത വിത്തിലടങ്ങിയിരിക്കുന്ന ജീവചൈതന്യത്തിന്റെ വളര്‍ച്ചയും വികാസവുമാണ് നടക്കുന്നത്. കേവലം പുറന്തോടിനു മാത്രമേ നാശം സംഭവിക്കുന്നുള്ളൂ. എന്തെന്നാല്‍ ഭൂമിയുടെ ഉള്ളില്‍ നിന്നും മുളച്ചുവരുന്ന ചെടിയുടെ ഇലകള്‍ ഉയരത്തില്‍  നിന്നും പ്രവഹിക്കുന്ന സൂര്യപ്രാശം സ്വീകരിച്ചുതുടങ്ങുമ്പോള്‍ പിന്നെ പുറന്തോടിന്റെ ആവശ്യം അസ്തമിച്ചുകഴിഞ്ഞു (മിസാനുല്‍ ഹഖ് സത്യത്തിന്റെ തുലാസ് ഇ ഏ ജലമിറലൃ ഉ ഉ പേജ് 71) ഈ വികാസവും സങ്കോചവുമാണ് ചില പണ്ഡിതന്മാര്‍ ഖുര്‍ആനില്‍ മന്‍സൂഖായ ആയത്ത് ഉണ്ടെന്നതുകൊണ്ട് വിവക്ഷിക്കുന്നത്. അതായത് ആമും ഖാസും ഖുര്‍ആനില്‍ ഉണ്ട്. ഇതിനെ നാം ഒരിക്കലും എതിര്‍ക്കുന്നില്ല.

വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങള്‍ (മന്‍സൂഖ്) ഉണ്ടെന്നതിന് ജൂത-ക്രിസ്ത്യാനികള്‍ എടുത്തുകാണിക്കാറുള്ള സൂക്തങ്ങളുടെ സത്യാവസ്ഥ വിശദമായി അടുത്ത ലക്കങ്ങളില്‍ വിവരിക്കുന്നതാണ്. ഇന്‍ശാ അല്ലാഹ്. വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങള്‍ ഉണ്ടെന്നു വിശ്വസിച്ചാല്‍ മാത്രമേ വിശ്വാസിയും മുസ്‌ലിമും ആവുകയുള്ളൂ എന്നുവരെ എഴുതിവിട്ട (അല്‍ഇസ്വ്‌ലാഹ് മാസിക 2012, പേജ് 29, ഖണ്ഡിക 2, വരി 14). ഇവര്‍ പറയുന്നത് ബുഖാരി, മുസ്‌ലിം എന്നീ ഹദീസുഗ്രന്ഥങ്ങളില്‍ ദുര്‍ബലപ്പെട്ട ഹദീസുകള്‍ ഇല്ലെന്ന് വിശ്വസിച്ചാല്‍ മാത്രമേ വിശ്വാസിയും മുസ്‌ലിമും ആവുകയുള്ളൂ എന്നാണ്. തലതിരിഞ്ഞ ഇവര്‍ തലതിരിഞ്ഞ നിലക്ക് തന്നെയാണ് മുജാഹിദ് പ്രസ്ഥാനത്തെ അവതരിപ്പിക്കുന്നത്.

എ അബ്ദുസ്സലാം സുല്ലമി
ശബാബ് 2012 ജൂലൈ 27

No comments:

Post a Comment