പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Friday, April 1, 2011

അഭൗതികമാര്‍ഗത്തില്‍ ആത്മീയ ചികിത്സകളോ?

തുടര്‍ച്ച/ എ അബ്‌ദുസ്സലാം സുല്ലമി

ബര്‍കത്ത്‌ എടുക്കുന്നതിനെ രണ്ടായി തിരിക്കാം. ഒന്ന്‌), അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെ അല്ലാഹുവില്‍ നിന്ന്‌ മാത്രമേ നന്മ പ്രതീക്ഷിക്കാനും ആഗ്രഹിക്കാനും പാടുള്ളൂവെന്ന രീതിയില്‍. ഇത്‌ തൗഹീദിന്റെ പ്രധാന വശമാണ്‌. അല്ലാഹുവിന്‌ പുറമെയുള്ള സൃഷ്‌ടികളില്‍ നിന്ന്‌ അദൃശ്യവും അഭൗതികവുമായ നിലയ്‌ക്ക്‌ നന്മ ആഗ്രഹിക്കല്‍ ശിര്‍ക്കും കുഫ്‌റുമാണ്‌. പ്രവാചകന്റെ മുടികൊണ്ടോ വസ്‌ത്രം കൊണ്ടോ വിയര്‍പ്പ്‌ കൊണ്ടോ മറ്റോ അദൃശ്യവും അഭൗതികവുമായ നിലയ്‌ക്ക്‌ നന്മ ആഗ്രഹിച്ചുകൊണ്ട്‌ ബര്‍ക്കത്ത്‌ എടുക്കല്‍ ഈ വകുപ്പില്‍ പെടുന്നു.

രണ്ട്‌). ഒരു വസ്‌തു മുഖേന ആവേശം സ്വീകരിക്കല്‍. വിശുദ്ധഖുര്‍ആന്‍ കൈയിലെടുത്ത്‌ മുസ്‌ലിംകള്‍ യുദ്ധക്കളത്തിലിറങ്ങിയപ്പോള്‍ ഖുര്‍ആന്‍ കൊണ്ട്‌ അവര്‍ ബര്‍കത്തെടുത്തു എന്ന്‌ പറയാം. സത്യത്തിനും ആദര്‍ശത്തിനും വേണ്ടി ജീവിച്ച പിതാവ്‌ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തെക്കുറിച്ച സ്‌മരണ ആവേശവും പ്രചോദനവും നല്‌കാനായി പുത്രന്‍ പിതാവുമായി ബന്ധപ്പെട്ട എന്തെങ്കിലും വസ്‌തുക്കള്‍ (ഉദാ: കണ്ണട, വടി, ഡയറി) സൂക്ഷിച്ചുവെക്കുകയും അതില്‍ നിന്ന്‌ മാനസികമായ പ്രചോദനം നേടുകയും ചെയ്‌താല്‍ അതിനും ബര്‍കത്തെടുത്തു എന്ന്‌ പറയാം. മാനസികമായ പ്രചോദനത്തിലുപരി അദൃശ്യമാര്‍ഗത്തിലൂടെയുള്ള നന്മയോ തിന്മയോ ഈ അവശിഷ്‌ടങ്ങളില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നില്ല. ദാഹം തീര്‍ക്കാന്‍ വെള്ളം കുടിച്ചാല്‍ അതു മുഖേന ബര്‍കത്തെടുത്തു എന്ന്‌ പറയാം.

ആദ്യത്തെ രീതിയിലുള്ള ബര്‍കത്തെടുക്കല്‍ ശിര്‍ക്കും കുഫ്‌റുമാണ്‌. ഏതു കാലത്തും ബഹുദൈവ വിശ്വാസികള്‍ സ്വീകരിച്ച മാര്‍ഗമാണത്‌. കേരളത്തിലെ മുസ്‌ലിയാക്കള്‍ ബര്‍കത്തെടുക്കല്‍ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഇതാണ്‌. അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെ അല്ലാഹുവില്‍ നിന്ന്‌ മാത്രമേ നന്മ പ്രതീക്ഷിക്കാന്‍ പാടുള്ളൂ എന്ന ഇബാദത്തിന്റെ ആശയത്തെ തകര്‍ക്കാന്‍ വേണ്ടി അല്ലാഹു അല്ലാത്തവരില്‍ നിന്ന്‌ അദൃശ്യവും അഭൗതികവുമായ നിലക്ക്‌ നന്മ ആഗ്രഹിക്കുകയും ചോദിക്കുകയും ചെയ്യാമെന്ന്‌ സ്ഥാപിക്കാനാണ്‌ തൗഹീദ്‌ ഒരു സമഗ്രപഠനം എന്ന പുസ്‌തകത്തില്‍ നെല്ലിക്കുത്ത്‌ ഇസ്‌മാഈല്‍ മുസ്‌ലിയാര്‍ ചില സലഫീ പണ്ഡിതന്മാര്‍ തബര്‍റുക്ക്‌ അനുവദനീയമാണെന്ന്‌ പറയാന്‍ ഉദ്ധരിക്കാറുള്ള തെളിവുകള്‍ ഉദ്ധരിച്ചിട്ടുള്ളത്‌.

മുസ്‌ലിയാര്‍ എഴുതുന്നു: ``മറഞ്ഞ വഴിയിലൂടെ ഗുണം തേടുകയും സിദ്ധിക്കുകയും ചെയ്‌തതിന്‌ നബിയുടെയും സ്വഹാബത്തിന്റെയും ജീവിതത്തില്‍ തെളിവുകള്‍ അനേകമുണ്ട്‌. ഖൈബര്‍ യുദ്ധത്തില്‍ ധീര സമരം നടത്തിയ സലമത്ത്‌ബ്‌നുല്‍ അഖ്‌വഅ്‌(റ) പറയുന്നത്‌ കാണുക: ഖൈബര്‍ യുദ്ധത്തില്‍ എനിക്കൊരു വെട്ടേറ്റു. ജനങ്ങള്‍ സലമത്ത്‌ നശിച്ചു എന്ന്‌ പറഞ്ഞു. അപ്പോള്‍ ഞാന്‍ നബി(സ) തങ്ങളെ സമീപിച്ചു. നബി ആ മുറിവില്‍ മൂന്നു പ്രാവശ്യം ഊതി. പിന്നീടതിനു ഇതുവരെ ഒരു രോഗവും ബാധിച്ചില്ല (ബുഖാരി, മിശ്‌കാത്ത്‌ 2:533). ഈ സംഭവം മറഞ്ഞ വഴിക്ക്‌ ഗുണം തേടലല്ലേ?... നബിയെ അകമഴിഞ്ഞു സ്‌നേഹിക്കുകയും നബിയുടെ തബര്‍റുകില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരായിരുന്നു സ്വഹാബാക്കള്‍. നബി വുദ്വൂവെടുത്ത വെള്ളത്തിന്റെ അവശിഷ്‌ടമെടുത്ത്‌ അവര്‍ ശരീരത്തില്‍ പുരട്ടിയിരുന്നത്‌ അഴുക്കുകളയാന്‍ വേണ്ടിയായിരുന്നില്ല, പ്രത്യുത അനുഗ്രഹം മോഹിച്ചുകൊണ്ടായിരുന്നു. മാത്രമല്ല, ഈ ബര്‍കത്ത്‌ ലഭിക്കാനായി അവര്‍ തമ്മില്‍ മത്സരം തന്നെ നടത്തിയിരുന്നതായി ബുഖാരി തന്നെ രേഖപ്പെടുത്തുന്നു. ഒരാള്‍ തുപ്പിയ വെള്ളം അറപ്പൊന്നുമില്ലാതെ കുടിക്കാനാരാണ്‌ തയ്യാറാവുക?

ഉമ്മസുലൈം(റ) നബിയുമായി മുലകുടിബന്ധമുള്ള ഒരു സ്വഹാബി സ്‌ത്രീയാണ്‌. ഒരിക്കല്‍ നബി ഉറങ്ങിയപ്പോള്‍ വിയര്‍ത്ത്‌ കുളിച്ചു. ആ വിയര്‍പ്പ്‌ ഉമ്മുസുലൈം(റ) വടിച്ചെടുത്ത്‌ സൂക്ഷിച്ചു. നബി അത്‌ കണ്ടപ്പോള്‍ എന്തിനാണെന്നന്വേഷിച്ചു. റസൂലേ, ഞങ്ങളുടെ കുട്ടികള്‍ക്ക്‌ അതിന്റെ ബര്‍കത്ത്‌ ഞങ്ങളാഗ്രഹിക്കുന്നു എന്ന്‌ ഉമ്മുസുലൈം(റ) പറഞ്ഞു. നബി(സ) പറഞ്ഞു: നീ സത്യം കണ്ടെത്തി (ബുഖാരി, മുസ്‌ലിം, മിശ്‌കാത്ത്‌ 517). ഉസ്‌മാനുബിന്‍ അബ്‌ദില്ല പറയുന്നത്‌ കാണുക: എന്നെ എന്റെ വീട്ടുകാര്‍ ഒരു വെള്ളപാത്രവുമായി ഉമ്മുസലമ ബീവിയുടെ സന്നിധിയിലേക്കയച്ചു. അക്കാലത്ത്‌ ഒരാള്‍ക്ക്‌ കണ്ണേറോ മറ്റു രോഗങ്ങളോ ഉണ്ടായാല്‍ നബിയുടെ ഭാര്യയായ ഉമ്മുസലമ ബീവിയിലേക്ക്‌ ഒരു വെള്ളപാത്രം കൊടുത്തയച്ചു അവരുടെ കൈവശം ഒരു വെള്ളിപ്പാത്രത്തില്‍ സൂക്ഷിച്ചുവെച്ചിരുന്ന നബിയുടെ മുടി ആ വെള്ളത്തിലിട്ടിളക്കി കൊടുത്തയക്കുകയും അതില്‍ നിന്ന്‌ കുടിക്കുകയും ചെയ്യല്‍ പതിവായിരുന്നു (ബുഖാരി). നബി അത്‌ അബൂത്വല്‍ഹതിന്‌ കൊടുത്തുകൊണ്ട്‌ ജനങ്ങള്‍ക്ക്‌ വിതരണം ചെയ്യാനാവശ്യപ്പെട്ടു (ബുഖാരി).'' (തൗഹീദ്‌ ഒരു സമഗ്രപഠനം, പേജ്‌ 113-118).

നബി(സ)യുടെ മുടികൊണ്ട്‌ ബര്‍കത്തെടുക്കുകയാണെങ്കില്‍ അദൃശ്യവും അഭൗതികവും മറഞ്ഞതുമായ മാര്‍ഗത്തിലൂടെ അതില്‍ നിന്ന്‌ നന്മ പ്രതീക്ഷിച്ചുകൊണ്ടാണെന്ന്‌ ഇവര്‍ തന്നെ പ്രഖ്യാപിക്കുന്നു. ശിര്‍ക്കിന്റെ അടിത്തറയും ആരംഭവും ഈ ബര്‍ക്കത്തെടുക്കലാണ്‌. ഇമാം ശാത്വിബി (മരണം ഹി. 790) എഴുതുന്നു: ``ഈ ബര്‍കത്തെടുക്കലാണ്‌ ആരാധനയുടെ അടിത്തറ. നബി(സ)ക്ക്‌ സ്വഹാബിമാര്‍ ബൈഅത്ത്‌ ചെയ്‌ത മരത്തെ ഉമര്‍(റ) മുറിച്ചുകളഞ്ഞത്‌ ഇതുകൊണ്ടാണ്‌. ഈ ബര്‍കത്തെടുക്കല്‍ ആണ്‌ പൂര്‍വികസമുദായങ്ങളിലെ വിഗ്രഹാരാധനയുടെ അടിത്തറയും.'' (ഇഅ്‌തിസ്വാം 2:9-11).

ലാത്ത, ഉസ്സ, മനാത്ത എന്നീ വിഗ്രഹങ്ങളെ ആരാധിക്കാന്‍ മുശ്‌രിക്കുകളെ പ്രേരിപ്പച്ചത്‌ തബര്‍റുക്ക്‌ എടുക്കാന്‍ വേണ്ടിയായിരുന്നുവെന്ന്‌ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു: ``അവര്‍ മഹാന്മാരുടെ പ്രതിമകളുടെ അടുക്കല്‍ നിന്ന്‌ ബര്‍കത്തെടുക്കല്‍ മുഖേന മഴയെ ആഗ്രഹിച്ചിരുന്നു.'' (മദാരിക്ക്‌ 4:196). ഒരാളെ ദൈവമാക്കിക്കൊണ്ട്‌ അയാളില്‍ നിന്ന്‌ ബര്‍കത്തെടുക്കാന്‍ പാടില്ലെന്ന്‌ സര്‍വ മുസ്‌ലിയാക്കന്മാരും സമ്മതിക്കുമല്ലോ. അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെ ഒരാളില്‍ നിന്നോ ഒരു വസ്‌തുവില്‍ നിന്നോ നന്മയോ അനുഗ്രഹമോ പ്രതീക്ഷിച്ചാല്‍ അത്‌ ആ മനുഷ്യനെ/വസ്‌തുവിനെ ദൈവമാക്കലാണ്‌; ദൈവമാക്കുക എന്ന വിശ്വാസം ഇല്ലെങ്കില്‍ പോലും. എന്നെയും ഈ പ്രപഞ്ചത്തെയും സൃഷ്‌ടിച്ച്‌ പരിപാലിച്ചുപോരുന്നത്‌ ഇന്നവനാണ്‌/ഇന്ന വസ്‌തുവാണ്‌ എന്ന്‌ വിശ്വസിച്ചാല്‍ മാത്രമേ ഒരാളെ ദൈവമാക്കലാവുകയുള്ളൂ എന്നത്‌ മുസ്‌ലിയാക്കന്മാരുടെ മാത്രം ജല്‌പനമാണ്‌. എങ്കില്‍ മക്കാമുശ്‌രിക്കുകളെ സംബന്ധിച്ച്‌ ലാത്തയും ഉസ്സയും ഇലാഹാവുകയില്ല. ദാതുഅന്‍വാത്വ്‌ എന്ന മരത്തെ ഇലാഹ്‌ എന്ന്‌ നബി(സ) വിശേഷിപ്പിച്ചത്‌ അദൃശ്യവും അഭൗതികവും മറഞ്ഞതുമായ മാര്‍ഗത്തിലൂടെ അതില്‍ നിന്ന്‌ നന്മ പ്രതീക്ഷിച്ചതുകൊണ്ടാണ്‌.

അവരുടെ തെളിവുകള്‍

1). നബി(സ) ജീവിച്ചിരുന്ന സന്ദര്‍ഭത്തില്‍ തടവുകയും ഊതുകയും ഉമിനീര്‍ പുരട്ടുകയും ചെയ്‌തപ്പോള്‍ രോഗശമനം ലഭിച്ചതായി പറയുന്ന ഹദീസുകള്‍.

മറുപടി: അദൃശ്യവും അഭൗതികവുമായ നിലയ്‌ക്ക്‌ അല്ലാഹു അല്ലാത്തവരില്‍ നിന്ന്‌ നന്മ ആഗ്രഹിച്ചുകൊണ്ട്‌ ബര്‍കത്തെടുക്കാമെന്നതിന്‌ ഈ ഹദീസുകള്‍ തെളിവല്ല. നബി(സ)യുടെ പ്രാര്‍ഥനകൊണ്ടാണ്‌ ഈ സന്ദര്‍ഭങ്ങളില്‍ ഫലം സിദ്ധിച്ചത്‌. നബി(സ)യില്‍ നിന്ന്‌ പ്രാര്‍ഥന മാത്രമാണ്‌ സ്വഹാബികള്‍ ആഗ്രഹിച്ചത്‌. ഊതലിനും ഉമിനീരിനും തടവലിനും അദൃശ്യവും അഭൗതികവുമായ കഴിവുകള്‍ ഉള്ളതുകൊണ്ടല്ല. പ്രാര്‍ഥിക്കുമ്പോള്‍ കൈ ഉയര്‍ത്തുക, മുഖത്തു തടവുക പോലെയുള്ള ചില ബാഹ്യപ്രവര്‍ത്തനങ്ങള്‍ മാത്രമാണിതെല്ലാം. നാം പ്രാര്‍ഥിക്കുമ്പോഴും ഇപ്രകാരമെല്ലാം ചെയ്യാറുണ്ടല്ലോ. ശരീരത്തില്‍ ഊതാറുണ്ട്‌. സ്വഹാബിമാര്‍ നബിയില്‍ നിന്ന്‌ അദൃശ്യവും അഭൗതികവുമായ നിലക്ക്‌ നന്മ പ്രതീക്ഷിച്ചിരുന്നുവെങ്കില്‍ നബി(സ)യുടെ അടുക്കല്‍ വരാതെ തന്നെ അവര്‍ നബിയെ വിളിച്ച്‌ സഹായം തേടുമായിരുന്നു. അല്ലാഹുവിനോടു പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയുമില്ല. ഭൗതിക സഹായങ്ങള്‍ ചോദിക്കുന്നതു പോലെ ചോദിക്കുക മാത്രമാണ്‌ ചെയ്യുക. ഖൈബര്‍ യുദ്ധത്തില്‍ അടിമകളെ ലഭിച്ചപ്പോള്‍ മകള്‍ ഫാതിമ(റ) വന്ന്‌ ഒരു വേലക്കാരിയെ നേരിട്ടു ചോദിക്കുകയാണ്‌ ചെയ്‌തത്‌. അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയായിരുന്നില്ല.

2). നബി(സ) ഹജ്ജിന്റെ വേളയില്‍ തന്റെ മുടി ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ പറഞ്ഞ ഹദീസുകള്‍ (ബുഖാരി 171, മുസ്‌ലിം 1365). അബൂത്വല്‍ഹത്തിനും അനസിനും ഉമ്മുസുലൈമിനും ഇതില്‍ നിന്നും മുടികള്‍ നല്‌കിയത്‌ (മുസ്‌ലിം 1306).

മറുപടി 1: എന്റെ മുടിക്ക്‌ അദൃശ്യവും അഭൗതികവുമായ നിലക്ക്‌ നന്മ ചെയ്യാന്‍ സാധിക്കും; അതിനാല്‍ ഈ ഉദ്ദേശ്യത്തോടു കൂടി എന്റെ മുടികള്‍ കൊണ്ട്‌ നിങ്ങള്‍ ബര്‍കത്തെടുക്കുക എന്ന്‌ നബി(സ) ഈ സന്ദര്‍ഭത്തില്‍ ആരോടും പറഞ്ഞിരുന്നില്ല.

മറുപടി 2: മുടി കരസ്ഥമാക്കിയെന്നു പറയുന്ന അനസ്‌(റ), ഉമ്മുസുലൈം(റ), അബൂത്വല്‍ഹ(റ) മുതലായവര്‍ ഈ മുടികൊണ്ട്‌ രോഗശമനത്തിനും മറ്റും തബര്‍റുക്ക്‌ എടുത്തതായി ഒരൊറ്റ ഹദീസിലും പറയുന്നില്ല.

മറുപടി 3: പിന്നെ എന്തിനാണ്‌ ഇപ്രകാരമെല്ലാം ചെയ്‌യത്‌? ഹാഫിള്‌ ഇബ്‌നുഹജര്‍(റ) എഴുതുന്നു: ``സ്വഹാബിമാര്‍ അപ്രകാരം ചെയ്‌തത്‌- ഉര്‍വതിന്റെ മുന്നില്‍ വെച്ച്‌- അവരതില്‍ അതിരുകവിഞ്ഞതും യുദ്ധംനടന്നാല്‍ സ്വഹാബിമാര്‍ നബിയെ ഉപേക്ഷിച്ച്‌ ഓടിക്കളയും എന്ന്‌ ഭയപ്പെട്ടതിനെ ഖണ്ഡിക്കാന്‍ വേണ്ടിയായിരിക്കാം. സാഹചര്യത്തിന്റെ ഭാഷ്യമനുസരിച്ച്‌ അവര്‍ ഇപ്രകാരം പറഞ്ഞതുപോലെയാണിത്‌: ആരാണ്‌ തങ്ങളുടെ നേതാവിനെ ഇപ്രകാരം സ്‌നേഹിക്കുക? ആരാണ്‌ ഇപ്രകാരം ആദരിക്കുക. എങ്കില്‍, എങ്ങനെയാണ്‌ ഞങ്ങള്‍ അദ്ദേഹത്തെ ശത്രുക്കളെ ഏല്‌പിച്ചുകൊണ്ട്‌ ഓടിക്കളയുക? എന്നാല്‍ അവര്‍ അദ്ദേഹത്തെ കൊണ്ട്‌ വളരെ കഠിനമായ സന്തോഷമുള്ളവരാണ്‌. അദ്ദേഹത്തിന്റെ മതംകൊണ്ടും അദ്ദേഹത്തെ സഹായിക്കല്‍ കൊണ്ടും. ഗോത്രങ്ങളില്‍ ചിലര്‍ ചിലരെ കുടുംബ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സ്‌നേഹിക്കുന്നു.'' (ഫത്‌ഹുല്‍ബാരി 7:231, നമ്പര്‍ 2731)

നബി(സ)യുടെ മുടി സൂക്ഷിക്കാന്‍ വേണ്ടി അവിടുന്ന്‌ അനുവദിച്ചതും സ്വഹാബിമാര്‍ നബി(സ)യുടെ മുടി, പാദുകം, പാത്രങ്ങള്‍, പടയങ്കി, ഊന്നുവടി, വാള്‍, കോപ്പ, മോതിരം മുതലായവ നബി(സ)യുടെ മരണശേഷം സൂക്ഷിച്ചുവെച്ചിരുന്നതും നബി(സ)യോട്‌ ആത്മാര്‍ഥമായ സ്‌നേഹം അനുയായികള്‍ക്ക്‌ ഉണ്ടെന്ന്‌ ബോധ്യപ്പെടുത്തി ശത്രുക്കളെ ഭയപ്പെടുത്താന്‍ വേണ്ടിയായിരുന്നു. അതുപോലെ രണ്ടാമത്തെ ഇനമായി മുകളില്‍ വിവരിച്ച രീതിയില്‍ തബര്‍റുക്‌ എടുക്കാന്‍ വേണ്ടിയുമായിരുന്നു.

3. ആര്‍ക്കെങ്കിലും കണ്ണേറോ രോഗങ്ങളോ ഉണ്ടായാല്‍ നബിയുടെ ഭാര്യ ഉമ്മുസലമ(റ)യിലേക്ക്‌ ഒരു വെള്ളപ്പാത്രം കൊടുത്തയച്ച്‌ അവരുടെ കൈവശം ഒരു വെള്ളിപ്പാത്രത്തില്‍ സൂക്ഷിച്ചിരുന്ന നബിയുടെ മുടി ആ വെള്ളത്തിലിട്ടിളക്കിക്കൊണ്ട്‌ കൊടുത്തയച്ചിരുന്നു എന്ന്‌ പറയുന്ന ഹദീസ്‌ (ബുഖാരി 5896)

മറുപടി 1. അദൃശ്യവും അഭൗതികവുമായ നിലക്ക്‌ ഉപകാരം ചെയ്യാന്‍ ഈ മുടിക്ക്‌ കഴിവുണ്ടെന്ന്‌ വിശ്വസിച്ചുകൊണ്ട്‌ ഉമ്മുസലമ(റ)യോ മറ്റു സ്വഹാബികളോ യാഥാസ്ഥിതികര്‍ ബര്‍കത്തെടുക്കുന്നതു പോലെ ഈ മുടികൊണ്ട്‌ ബര്‍ക്കത്ത്‌ എടുത്തിരുന്നില്ല. ഉമ്മുസലമ(റ)യും ഉമ്മുസുലൈമും(റ) മറ്റു സ്വഹാബിമാരും നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ രോഗശമനത്തിന്‌ ഉപയോഗിച്ചിരുന്നുവെങ്കില്‍ തേന്‍, കരിഞ്ചീരകം, പച്ചമരുന്നുകള്‍, കൂന്‌ മുതലായവ രോഗശമനത്തിന്‌ ഉപയോഗിക്കുമ്പോള്‍ എന്ത്‌ വീക്ഷണമാണോ ഉണ്ടായിരുന്നത്‌ ആ വീക്ഷണം മാത്രമാണ്‌ ഉണ്ടായിരുന്നത്‌. തേന്‍ സ്വഹാബിമാര്‍ മരുന്നിന്‌ ഉപയോഗിക്കുമ്പോള്‍ ദൃശ്യവും ഭൗതികവുമായ നിലയ്‌ക്ക്‌ ഉപകാരം പ്രതീക്ഷിച്ചതു പോലെ തന്നെയാണ്‌ ഇവ മരുന്നിന്‌ ഉപയോഗിച്ച സന്ദര്‍ഭത്തിലും പ്രതീക്ഷിച്ചിരുന്നത്‌.

മറുപടി 2: ഒരാള്‍ രോഗശമനത്തിന്‌ തേന്‍ ഉപയോഗിക്കുമ്പോഴും, ദാഹശമനത്തിന്‌ വെള്ളം കുടിക്കുമ്പോഴും വിശപ്പടക്കാന്‍ ഭക്ഷണം കഴിക്കുമ്പോഴും തേന്‍, വെള്ളം, ഭക്ഷണം കൊണ്ട്‌ ബര്‍കത്തെടുത്തുവെന്ന്‌ പറയാം. ഇതുപോലെയുള്ള ബര്‍കത്തെടുക്കലാണ്‌ സ്വഹാബിമാര്‍ നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ കൊണ്ട്‌ ചെയ്‌തിരുന്നത്‌. ഒരാള്‍ രോഗശമനത്തിന്‌ വിഷം കഴിച്ചാലോ വിശപ്പടക്കാന്‍ പന്നിമാംസം കഴിച്ചാലോ ദാഹശമനത്തിന്‌ മദ്യപിച്ചാലോ ബര്‍കത്തെടുത്തുവെന്ന്‌ പറയാന്‍ പറ്റില്ല.

മറുപടി 3: ഈ ഹദീസ്‌ പ്രമാണയോഗ്യമല്ല. നബി(സ) ഉമ്മുസലമ(റ)യോട്‌ തന്റെ മുടി രോഗശമനത്തിന്‌ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചത്‌ പ്രസ്‌താവിക്കുന്നില്ല. നബി(സ)യുടെ അംഗീകാരത്തോടു കൂടിയാണ്‌ അവര്‍ ഇപ്രകാരം ചെയ്‌തതെന്നും പ്രസ്‌താവിക്കുന്നില്ല. നബി(സ)ക്ക്‌ രോഗമായപ്പോള്‍ തന്റെ തലമുടി വെള്ളത്തില്‍ മുക്കി അവിടുന്ന്‌ കുടിച്ചതായി ഉമ്മുസലമ(റ)യോ മറ്റു സ്വഹാബിമാരോ രേഖപ്പെടുത്തിയിട്ടില്ല.

മറുപടി 4: ഇമാം ശാത്വിബി എഴുതുന്നു: ``തബര്‍റുക്ക്‌ എടുക്കല്‍ നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ കൊണ്ട്‌ മാത്രം പ്രത്യേകമാക്കപ്പെട്ടതാണെന്ന്‌ സ്വഹാബിമാര്‍ വിശ്വസിച്ചിരുന്നു. കാരണം പ്രവാചകന്റെ പദവി ഇവയെ എല്ലാം വിശാലമാക്കും. സ്വഹാബിമാര്‍ നബിയുടെ മരണശേഷം അവരെക്കൊണ്ട്‌ അവര്‍ക്കുശേഷം വന്നവര്‍ (താബിഉകള്‍) ബര്‍ക്കത്തെടുക്കുന്നതിനെ ഒരു രീതിയിലും അനുവദിച്ചിരുന്നില്ല. ഇത്തരം സംഭവം അവരില്‍ നിന്നുണ്ടായിട്ടില്ല. നബി(സ)യുടെ മരണശേഷം ഈ സമുദായത്തിന്‌ അബൂബക്കറിനെക്കാള്‍(റ) ഉത്തമനായ മറ്റൊരു വ്യക്തിയെ അവിടുന്നു വിട്ടേച്ചു പോയിട്ടില്ല. കാരണം അബൂബക്കര്‍(റ) നബിയുടെ ഖലീഫയായിരുന്നു. എന്നാല്‍ അദ്ദേഹത്തെക്കൊണ്ട്‌ ആരും തബര്‍റുക്ക്‌ എടുക്കുകയുണ്ടായില്ല.

അബൂബക്കറിന്‌ ശേഷം സമുദായത്തില്‍ ഏറ്റവും ഉത്തമന്‍ ഉമര്‍(റ) ആയിരുന്നു. ശേഷം ഉസ്‌മാനും അലി(റ)യും മറ്റുള്ള സ്വഹാബിമാരും. ഇവരെക്കാള്‍ ശ്രേഷ്‌ഠരായവര്‍ ഈ ഉമ്മത്തിന്‌ ഇല്ല തന്നെ. എന്നാല്‍ ഇവരില്‍ ഒരാളെക്കൊണ്ടും ആരും ബര്‍കത്തെടുത്തതായി സ്വഹീഹായി ഉദ്ധരിക്കപ്പെടുന്നില്ല. നബിയെക്കൊണ്ടു അവര്‍ തബര്‍റുക്ക്‌ എടുത്ത മാര്‍ഗത്തിലൂടെയോ മറ്റോ ഇവരില്‍ നിന്ന്‌ ബര്‍കത്തെടുത്തതായി ഉദ്ധരിക്കപ്പെടുന്നില്ല. എന്നാല്‍ അവരുടെ വാക്കുകളെയും പ്രവൃത്തികളെയും പിന്‍തുടരുകയാണ്‌ അവര്‍ ചെയ്‌തത്‌. ഇതുപോലെ നബിചര്യ പിന്‍തുടരുന്നതിലും. അപ്പോള്‍ ബര്‍കത്തെടുക്കല്‍ ഉപേക്ഷിക്കുന്നതില്‍ സ്വഹാബിമാരുടെ ഇജ്‌മാഅ്‌ (ഏകാഭിപ്രായം) ഉണ്ടായിട്ടുണ്ട്‌.'' (ഇഅ്‌തിസ്വാം 2:10)


രോഗശമനത്തിന്‌ തേന്‍ ഉപയോഗിച്ച വീക്ഷണത്തില്‍ മാത്രമായിരുന്നു സ്വഹാബിമാര്‍ നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ രോഗമനത്തിന്‌ ഉപയോഗിച്ചിരുന്നത്‌ എന്നും രോഗശമനത്തിന്‌ തേന്‍ ഉപയോഗിക്കുന്നതിന്‌ ബര്‍കത്തെടുത്തു എന്ന്‌ പറയുന്നതുപോലെ തന്നെയാണ്‌ നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ കൊണ്ട്‌ സ്വഹാബിമാര്‍ ബര്‍കത്തെടുത്തു എന്ന്‌ പറയുന്നതും എന്ന്‌ മുമ്പ്‌ വിശദീകരിച്ചതിനെ ഇമാം ശാത്വിബി(റ)യുടെ വിവരണം ബലപ്പെടുത്തുന്നു.

മറുപടി 5: സ്വഹാബിമാര്‍ നബി(സ)യെ ഖബറടക്കിയപ്പോള്‍ ഒരു മുടിപോലും മുറിച്ചെടുക്കാതെയാണ്‌ ഖബറടക്കം ചെയ്‌തത്‌ എന്നതില്‍ നിന്നും നാം എന്താണ്‌ മനസ്സിലാക്കേണ്ടത്‌? ഖബറടക്കം ചെയ്യുമ്പോള്‍ എടുക്കുവാന്‍ പറ്റുന്നതും ആദരിക്കപ്പെടുന്നതുമായ വസ്‌തുക്കള്‍ എടുത്തുമാറ്റണം എന്നാണ്‌ കര്‍മശാസ്‌ത്രവിധി.

മറുപടി 6: ബുഖാരിയുടെ നിവേദകന്മരില്‍ വിമര്‍ശന വിധേയരായവര്‍ ഈ ഹദീസിന്റെ പരമ്പരയിലുണ്ട്‌. അതില്‍പെട്ട ഒരാളാണ്‌ ഇസ്‌റാഈല്‍ ഇബ്‌നുയൂനുസ്‌. ഇയാളെക്കുറിച്ച്‌ ഇബ്‌നുഹജര്‍(റ) പറയുന്നു: യഹ്‌യാ ഖത്വാന്‍(റ) പറയുന്നു: ദ്വഈഫായ ഹദീസുകള്‍ ഇദ്ദേഹത്തില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇമാം അഹ്‌മദ്‌(റ) പറയുന്നു: ഇമാം യഹ്‌യാ(റ) ഇയാളില്‍ നിന്ന്‌ യാതൊന്നും നിവേദനം ചെയ്യാറില്ല. ഇബ്‌നുശൈബ(റ) പറയുന്നു: ഹദീസിന്റെ വിഷയത്തില്‍ ഇയാള്‍ അയോഗ്യനാണ്‌. അലിയ്യുബ്‌നു മദീനി(റ) പറയുന്നു: ഇദ്ദേഹം ദുര്‍ബലനാണ്‌. ഇബ്‌നുസഅ്‌ദ്‌(റ) പറയുന്നു: ഹദീസ്‌ പണ്ഡിതന്മാരില്‍ ഇയാളെ ദുര്‍ബലപ്പെടുത്തിയവരുണ്ട്‌. ഇബ്‌നുഹസം(റ) പറയുന്നു: ഇയാള്‍ ദുര്‍ബലനാണ്‌. ഇബ്‌നുമഹ്‌ദി(റ) പറയുന്നു: ഇയാള്‍ ഹദീസുകള്‍ മോഷ്‌ടിക്കുന്നയാളാണ്‌.'' (തഹ്‌ദീബ്‌ 1:231). ഇബ്‌നുഹജര്‍(റ) പ്രഖ്യാപിക്കുന്നു: ``ബുഖാരിക്കും മുസ്‌ലിമിനും ശ്രേഷ്‌ഠതയുണ്ടെന്ന്‌ പറയുന്നത്‌ അവരുടെ ഗ്രന്ഥത്തില്‍ പെട്ട ഹദീസുകളില്‍ ഹാഫിദുകളില്‍ ആരും വിമര്‍ശിക്കാത്തതിന്‌ മാത്രം പ്രത്യേകമായതാണ്‌.'' (നുഖ്‌ബത്തുല്‍ ഫിക്‌റി, പേജ്‌ 31)

മറുപടി 7: ഫത്‌ഹുല്‍മുഈനില്‍ എഴുതുന്നു: ``വുദ്വൂവിലെ കാല്‍ കഴുകലെന്ന കര്‍മത്തെ കുളി കഴിയുന്നതു വരെ നബി പിന്തിച്ചത്‌ ബുഖാരിയിലുണ്ടെങ്കിലും പിന്തിക്കാതിരിക്കലാണ്‌ ശ്രേഷ്‌ഠമെന്ന്‌ ഇമാം നവവി(റ) റൗളയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.'' (ഇബ്‌റാഹീം പുത്തൂര്‍ ഫൈസിയുടെ പരിഭാഷ, പേജ്‌ 59) ധാരാളം ഹദീസുകളില്‍ നബിയിലേക്ക്‌ ചേര്‍ത്തിക്കൊണ്ട്‌ തന്നെ ബുഖാരിയിലും മുസ്‌ലിമിലും നബി(സ) കാല്‍ അവസാനമാണ്‌ കഴുകിയിരുന്നതെന്ന്‌ പറയുന്നു. എന്നിട്ടും ശാഫിഈ മദ്‌ഹബ്‌ ഈ ഹദീസുകളെ വര്‍ജിക്കുന്നു. ഉമ്മുസലമ(റ)യുടെ ഹദീസ്‌ നബി(സ)യിലേക്ക്‌ ബന്ധിക്കപ്പെടുന്നില്ല. ഹദീസിന്റെ പരിധിയില്‍ പോലും വരുന്നതുമല്ല. ഇതു ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുമില്ല.

അബൂഹുറയ്‌റ(റ) പറയുന്നു: ``നബി(സ) പറഞ്ഞു: മനുഷ്യന്‍ അല്ലാഹുവിന്‌ തൃപ്‌തിപ്പെട്ട ഒരു വാക്കു പറയും. പ്രാധാന്യം കല്‌പിച്ച്‌ കൊണ്ടല്ല അത്‌ പറയുക. ആ വാക്ക്‌ കാരണം അല്ലാഹു അവനെ പല പടികള്‍ ഉയര്‍ത്തും. വേറൊരു മനുഷ്യന്‍ ദൈവകോപത്തിന്‌ കാരണമായ ഒരു വാക്ക്‌ പറയും. അതിന്‌ അവന്‍ പ്രാധാന്യം കല്‌പിക്കുകയില്ല. ആ വാക്ക്‌ കാരണം അല്ലാഹു അവനെ നരകത്തില്‍ വീഴ്‌ത്തും.'' (ബുഖാരി 6478). ഈ ഹദീസിന്റെ ആശയം ഖുര്‍ആന്‍ കൊണ്ട്‌ തന്നെ സ്ഥിരപ്പെട്ടതാണ്‌. എന്നിട്ടും അല്‍ബാനി ഈ ഹദീസിനെ ദുര്‍ബലമാക്കുന്നു. അദ്ദേഹം എഴുതുന്നു: ``ഈ ഹദീസ്‌ ദുര്‍ബലമാണ്‌. ബുഖാരി ഇത്‌ നിവേദനം ചെയ്യുന്നു. ഒന്നാമത്തെ കാരണം അബ്‌ദുര്‍റഹ്‌മാന്റെ ഓര്‍മയില്‍ ചീത്തയുണ്ട്‌. ബുഖാരി ഇദ്ദേഹത്തെ തെളിവ്‌ പിടിക്കുന്നതോടൊപ്പം.'' (സില്‍സില 3:463, നമ്പര്‍ 1299)


ശേഷം ഈ ഹദീസിനെ ദുര്‍ബലമാക്കാനുള്ള കാരണം വിവരിച്ച്‌ എഴുതുന്നത്‌ ശ്രദ്ധിക്കുക: ``തീര്‍ച്ചയായും ഞാന്‍ ഈ ഹദീസിനെ സംബന്ധിച്ചും അതിന്റെ നിവേദകനെ സംബന്ധിച്ചും ഇത്ര ദീര്‍ഘമായി സംസാരിച്ചത്‌ സുന്നത്തിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ്‌. കെട്ടിച്ചമക്കുന്നവന്‍ കെട്ടിച്ചമക്കാതിരിക്കാന്‍ വേണ്ടിയും അജ്ഞനോ അസൂയക്കാരനോ ആരോപിക്കുന്നവനോ അല്‍ബാനി ബുഖാരിയിലെ ഹദീസിനെ വിമര്‍ശിക്കുകയും ദുര്‍ബലമാക്കുകയും ചെയ്‌തുവെന്ന്‌ പറയാതിരിക്കാന്‍ വേണ്ടിയുമാണ്‌. തീര്‍ച്ചയായും കാഴ്‌ചയുള്ള സര്‍വ മനുഷ്യര്‍ക്കും ഞാന്‍ സ്വന്തം ബുദ്ധികൊണ്ടും അഭിപ്രായം കൊണ്ടും ബുഖാരിയിലെ ഹദീസിനെ ദുര്‍ബലമാക്കിയിട്ടില്ലെന്ന്‌ വ്യക്തമാണ്‌. സ്വാഭീഷ്‌ട പ്രകാരം വ്യാഖ്യാനിക്കുന്ന ആളുകള്‍ മുമ്പും പിമ്പും ചെയ്യുന്നതുപോലെ. തീര്‍ച്ചയായും ഞാന്‍ അവലംബിച്ചത്‌ ഈ നിവേദകനെ സംബന്ധിച്ച്‌ പണ്ഡിതന്മാര്‍ പറഞ്ഞ അഭിപ്രായത്തെ മാത്രമാണ്‌. മഹത്തായ ഹദീസ്‌ വിജ്ഞാനശാഖയിലെ പൊതുനിയമങ്ങളെയുമാണ്‌ ആധാരമാക്കിയിട്ടുള്ളത്‌. ദുര്‍ബല ഹദീസിനെ തള്ളാനുള്ള അവരുടെ സാങ്കേതിക നിയമങ്ങളെയും മാത്രമാണ്‌ അവലംബിച്ചിട്ടുള്ളത്‌.'' (സില്‍സില, പേജ്‌ 463, വാ. 3, നമ്പര്‍ 1299)

4. അദൃശ്യവും അഭൗതികവുമായ നിലക്ക്‌ അല്ലാഹുവില്‍ നിന്ന്‌ മാത്രമേ നന്മ പ്രതീക്ഷിക്കാന്‍ പാടുള്ളൂ എന്ന്‌ പറയുന്ന തൗഹീദിന്റെ ആശയത്തെ തബര്‍റുക്ക്‌ കൊണ്ട്‌ തകര്‍ക്കാന്‍ വേണ്ടി നെല്ലിക്കുത്ത്‌ ഇസ്‌മാഈല്‍ മുസ്‌ലിയാര്‍ എഴുതുന്നു: ``താബിഉകളില്‍ പ്രമുഖനായിരുന്ന ഇബ്‌നുസീരിന്‍(റ) മറ്റൊരു താബിഅ്‌ ആയിരുന്ന അബീദത്തിനോട്‌(റ) പറഞ്ഞു: അനസ്‌(റ) മുഖേന ലഭിച്ച നബിയുടെ മുടി എന്റെ കൈവശമുണ്ട്‌. ഇത്‌ കേട്ട്‌ സന്തോഷാധിക്യത്താല്‍ മുടിയുടെ ബഹുമാനം ഓര്‍ത്തുകൊണ്ട്‌ അബീദത്ത്‌(റ) പറഞ്ഞു: ആ മുടിയില്‍ നിന്ന്‌ ഒന്ന്‌ എന്റെ അടുക്കല്‍ ഉണ്ടാകുന്നത്‌ ദുന്‍യാവും അതിലുള്ള സര്‍വതും എനിക്ക്‌ ലഭിക്കുന്നതിനേക്കാള്‍ പ്രിയങ്കരമാണ്‌. (ബുഖാരി)'' (തൗഹീദ്‌ ഒരു സമഗ്രപഠനം, പേജ്‌ 145)

മറുപടി 1: ഇതു ഹദീസല്ല. സ്വഹാബിയുടെ (അനസിന്റെ) പ്രസ്‌താവനയുമല്ല. അബീദത്ത്‌ എന്ന താബിഅ്‌ന്റെ പ്രസ്‌താവനയാണ്‌.

മറുപടി 2: അനസ്‌(റ) ഈ മുടികൊണ്ട്‌ അദൃശ്യവും അഭൗതികവുമായ നിലക്ക്‌ നന്മ പ്രതീക്ഷിച്ചുകൊണ്ട്‌ ബര്‍കത്ത്‌ എടുത്തത്‌ ഹദീസില്‍ പ്രസ്‌താവിക്കുന്നില്ല.

മറുപടി 3: മുകളിലത്തെ ഹദീസില്‍ നാം വിവരിച്ച ഇസ്‌റാഈല്‍ ഇബ്‌നു യൂനുസ്‌ എന്ന നിവേദകന്‍ ഇതിന്റെ പരമ്പരയിലുണ്ട്‌.

മറുപടി 4: നബി(സ)യുടെ മുടിയില്‍ നിന്ന്‌ ഒന്ന്‌ എന്റെ അടുക്കല്‍ ഉണ്ടാകുന്നത്‌ ദുന്‍യാവും അതിലുള്ള സര്‍വതും എനിക്ക്‌ ലഭിക്കുന്നതിനെക്കാള്‍ പ്രിയങ്കരമാണ്‌ എന്ന്‌ നമുക്കും പറയാവുന്നതാണ്‌. ഇങ്ങനെ നാം പറയുന്നത്‌ നബി(സ)യോടുള്ള സ്‌നേഹം കൊണ്ട്‌ മാത്രമാണ്‌. അദൃശ്യവും അഭൗതികവുമായ നിലക്ക്‌ ഇതില്‍ നിന്ന്‌ നന്മ പ്രതീക്ഷിച്ച്‌ ശിര്‍ക്ക്‌ ചെയ്യാനും ഈ മുടി മുഖേന സാമ്പത്തികചൂഷണം നടത്താനും വേണ്ടിയല്ല. സ്വഹാബികള്‍ നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ കൊണ്ട്‌ ബര്‍കത്തെടുത്തിരുന്നത്‌ ഒരാള്‍ രോഗശമനത്തിന്‌ തേന്‍ കുടിക്കുന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു. അല്ലാതെ, യാഥാസ്ഥിതികര്‍ വിവരിക്കുന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അല്ല.

--
*കടപ്പാട്: ശബാബ് വാരിക
(http://www.shababweekly.net/index.php?option=com_content&view=article&id=728:2011-04-01-08-03-36&catid=48:lead3)
2011 ഏപ്രിൽ 1 വെള്ളി
1432 റബീഉൽ ആഖർ 27

Friday, March 25, 2011

തിരുമുടിയും നബിയുടെ ഭൗതികാവശിഷ്‌ടങ്ങളും -ഒരു പ്രാമാണിക വിശകലനം

എ അബ്‌ദുസ്സലാം സുല്ലമി

ഒരു മനുഷ്യനെയോ വസ്‌തുവിനെയോ ദൈവമാക്കിയാല്‍ മാത്രമേ (ഇലാഹാക്കിയാല്‍ മാത്രമേ) ബഹുദൈവ വിശ്വാസം (ശിര്‍ക്ക്‌) സംഭവിക്കുകയുള്ളൂ എന്ന്‌ യാഥാസ്ഥിതികര്‍ പ്രചരിപ്പിച്ചുവരുന്നു. അതിനാല്‍ ഇലാഹാണെന്ന വിശ്വാസമില്ലാതെ മരണപ്പെട്ടവരെ വിളിച്ച്‌

തേടിയാലും അവരുടെ പേരില്‍ നേര്‍ച്ചയാക്കിയാലും അവരെ പിടിച്ച്‌ സത്യംചെയ്‌താലും ആഗ്രഹസഫലീകരണത്തിനു വേണ്ടി ഖബറുകള്‍ സന്ദര്‍ശിച്ചാലും മരണപ്പെട്ടവരുടെ പ്രീതി ലഭിക്കാന്‍ വേണ്ടി അവരുടെ ആണ്ട്‌ കഴിച്ചാലും മൗലീദ്‌ ആഘോഷിച്ചാലും അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍ ആകില്ലത്രെ! മുസ്‌ലിംകള്‍ക്കിടയില്‍ ബഹുദൈവവിശ്വാസം പ്രചരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച പുരോഹിത വിഭാഗം തെളിവിന്റെ അഭാവത്തിലും ദുര്‍ബലതയിലും ഇത്തരം വിഷയങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ സാധ്യമല്ലാതെ വന്നപ്പോള്‍ ആത്മീയവാണിഭത്തിലൂടെ കോടികള്‍ സമ്പാദിക്കാന്‍ ഇപ്പോള്‍ പുതിയൊരു തര്‍ക്കവിഷയം ഇറക്കുമതി ചെയ്‌തിരിക്കുകയാണ്‌. ഈ വിഷയത്തില്‍ ഹദീസുകളുടെ പിന്‍ബലം ഉണ്ടെന്ന തെറ്റിദ്ധാരണയും കുടില താല്‌പര്യവുമാണ്‌ ഇവരെ നബി(സ)യുടേതാണെന്ന്‌ ജല്‌പിച്ച്‌ രണ്ടു കഷ്‌ണം തലമുടിയുമായി രംഗപ്രവേശം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌. നബി(സ)യുടെ ശാരീരിക അവശിഷ്‌ടങ്ങള്‍ കൊണ്ട്‌ ഇക്കാലത്തും തബര്‍റുക്ക്‌ (അനുഗ്രഹം) എടുക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ടോ? തബര്‍റുക്കിന്റെ എല്ലാ ഇനങ്ങളും ഇസ്‌ലാം അനുവദിച്ചിട്ടുണ്ടോ? മുതലായ വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്‌. അതിനു മുമ്പായി പ്രവാചകന്റെ മുടി, രക്തം പോലെയുള്ള ശാരീരിക അവിശിഷ്‌ടങ്ങളെ സംബന്ധിച്ച്‌ ഇസ്‌ലാമിന്റെ വിധി പരിശോധിക്കാം:

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``(നബിയേ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ആരാധ്യന്‍ ഏക ആരാധ്യന്‍ മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നല്‌കപ്പെടുന്നു.'' (അല്‍കഹ്‌ഫ്‌ 110) ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ ഇമാം റാസി(റ) എഴുതുന്നത്‌ ശ്രദ്ധിക്കുക: ``അതായത്‌ വിശേഷണങ്ങളില്‍ യാതൊരു കാര്യത്തിലും എന്റെയും നിങ്ങളുടെയും ഇടയില്‍ യാതൊരു പ്രത്യേകതയുമില്ല. തീര്‍ച്ചയായും അല്ലാഹു എനിക്ക്‌ ദിവ്യസന്ദേശം നല്‌കി എന്നത്‌ അല്ലാതെ. നിശ്ചയം ഏകനും മറ്റുള്ളവരുടെ സഹായം ആവശ്യമില്ലാത്തവനുമായ അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനുമില്ല.'' (റാസി 11:177).

``(നബിയേ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ തന്നെയാണ്‌'' (ഫുസ്സിലത്ത്‌ 7). ഈ സൂക്തത്തെ വ്യാഖ്യാനിച്ച്‌ അബ്‌ദുര്‍റഹ്‌മാന്‍ മഖ്‌ദൂമി പൊന്നാനി (തിരൂരങ്ങാടി ഖാസി) എഴുതുന്നു: ``പ്രകൃത്യാ നബി തിരുമേനി(സ) ഒരു സാധാരണ മനുഷ്യനാണ്‌.'' (ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും, വാള്യം 2, പേജ്‌ 1022) 
 
വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം പ്രഖ്യാപിക്കുമ്പോള്‍ നബി(സ)യുടെ വിസര്‍ജ്യ വസ്‌തുക്കള്‍ക്ക്‌ സാധാരണ മനുഷ്യന്റേതില്‍ നിന്ന്‌ വ്യത്യാസമുണ്ട്‌; അവ അശുദ്ധമല്ല, മറിച്ച്‌ ശുദ്ധിയാണെന്ന്‌ വാദിക്കാന്‍ ഖണ്ഡിതമായ തെളിവുകള്‍ അനിവാര്യമാണ്‌. എന്നാല്‍ യാഥാസ്ഥിതികര്‍ എഴുതുന്നതു കാണുക: ``തിരുനബി(സ)യുടെ മലം, മൂത്രം, രക്തം എന്നിവയൊക്കെ നജസല്ലെന്ന്‌ പറഞ്ഞത്‌ ഗ്രന്ഥങ്ങളില്‍ കണ്ടിട്ടും അത്തരം വരികള്‍ ചാടിക്കടക്കുകയാണ്‌ അയാളെപ്പോലുള്ളവരുടെ പതിവത്രെ. എങ്കില്‍ വല്ല ഹൈ-ലോങ്‌ജമ്പില്‍ മത്സരിച്ചുകൂടേ? എക്‌സ്‌പീരിയന്‍സ്‌ എത്രയുണ്ടെന്ന്‌ മനസ്സിലാകും. നടു ഇടിച്ച്‌ നിലംപരിശാകുന്നത്‌ നേരിട്ടനുഭവിക്കുകയും ചെയ്യാം. എന്നാല്‍ വിശ്വാസികള്‍ക്ക്‌ ഈ വരികള്‍ തന്നെയാണ്‌ അവലംബം.'' (സെന്‍സിംഗ്‌ -2011 മാര്‍ച്ച്‌, പേജ്‌ 7). ശാഫിഈ മദ്‌ഹബിലെ മുഗ്‌നി എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ``രക്തം, ചലം, ഛര്‍ദിച്ചത്‌, മലം, മൂത്രം, കാമജലം, മൂത്രത്തിലുള്ള കൊഴുത്ത വെള്ളം മുതലായവ നബി(സ)യുടേത്‌ ശുദ്ധിയുള്ളതാണ്‌. ബഗ്‌വിയും മറ്റുള്ളവരും ഇപ്രകാരം ഉറപ്പിച്ചുപറയുന്നു. ഖാളി ഈ അഭിപ്രായത്തെ ശരിയാക്കുന്നു. മറ്റുള്ളവരും. എന്റെ ശൈഖും ഇപ്രകാരം മതവിധി നല്‌കുന്നു. ഈ അഭിപ്രായം ശറഹു സ്വഗീറില്‍ പ്രകടിപ്പിച്ചതിന്‌ എതിരാണ്‌'' (മുഗ്‌നി 1:113). ഈ വിഷയത്തില്‍ ശാഫിഈ മദ്‌ഹബില്‍ പോലും ഏകാഭിപ്രായമില്ലെന്ന്‌ മുഗ്‌നിയിലെ ഈ പ്രസ്‌താവന വ്യക്തമാക്കുന്നു. ഇമാം നവവി(റ) ഉദ്ധരിക്കുന്നതു കാണുക:

``നബി(സ)യുടെ മലവും മൂത്രവും ശുദ്ധിയുള്ളതാണെന്ന്‌ പറയുന്നവന്‍ നബി(സ) മലമൂത്ര വിസര്‍ജനം ചെയ്യുന്ന സന്ദര്‍ഭത്തില്‍ ശുദ്ധിയാക്കിയെന്നതിന്‌ അത്‌ നല്ലത്‌ എന്ന നിലക്കും ശുദ്ധീകരണം എന്ന നിലക്കുമാണെന്ന്‌ മറുപടി പറയുന്നു. എന്നാല്‍ ഭൂരിപക്ഷപ്രകാരം ശരിയായിട്ടുള്ളത്‌ രക്തവും മറ്റുള്ള വിസര്‍ജ്യവസ്‌തുക്കളും അശുദ്ധമാണെന്നാണ്‌. ഇറാഖുകാര്‍ ഇപ്രകാരം ഖണ്ഡിതമായി പറയുന്നു. ഖാളി ഹുസൈന്‍ അവര്‍ക്ക്‌ എതിരഭിപ്രായം പറയുന്നു. അദ്ദേഹം പറഞ്ഞു: ഏറ്റവും ശരിയായത്‌ അവയെല്ലാം ശുദ്ധിയുള്ളതാണെന്നാണ്‌.'' (ശറഹുല്‍ മുഹദ്ദബ്‌ 1:234) ഇമാം നവവി(റ) പറയുന്നു: ``ഖഫാല്‍ തല്‍ഖീസിന്റെ ശറഹില്‍ ഖസ്വാഇസ്വില്‍ പറയുന്നു: നമ്മുടെ ചില അനുയായികള്‍ നബി(സ)യില്‍ നിന്ന്‌ പുറത്തുവരുന്നതെല്ലാം ശുദ്ധമാണെന്ന്‌ പറയുന്നു. ഈ അഭിപ്രായം ശരിയല്ല. ഇപ്രകാരം ഖഫാല്‍ ഉദ്ധരിക്കുന്നു. അദ്ദേഹം ഖുറാസാന്‍കാരുടെ അഭിപ്രായം ഉദ്ധരിക്കുന്ന ശൈഖാണ്‌. അദ്ദേഹത്തിന്റെ മേല്‍ ആണ്‌ അവലംബം.'' (ശറഹുല്‍ മുഹദ്ദബ്‌ 1:234) ശാഫിഈ മദ്‌ഹബിലെ ധാരാളം ഗ്രന്ഥങ്ങളില്‍ ഇവയെല്ലാം അശുദ്ധമാണെന്ന്‌ പറയുന്നു (മിന്‍ഹാജിന്റെ ശറഹായ നിഹായഃ, 1:242). ശുദ്ധമാണെന്ന്‌ പറയുന്നവര്‍ താഴെ പറയുന്ന ഹദീസുകളാണ്‌ തെളിവ്‌ പിടിക്കുന്നത്‌.

ഉമ്മുഅയ്‌മന്‍(റ) പറയുന്നു: ``നബി(സ)ക്ക്‌ രാത്രി മൂത്രമൊഴിക്കാന്‍ വേണ്ടി ഒരു പാത്രമുണ്ടായിരുന്നു. പ്രഭാതമായാല്‍ ഞാനത്‌ പുറത്ത്‌ ഒഴിച്ചുകളയും. ഒരു ദിവസം രാത്രി ദാഹിക്കുന്നവളായി ഞാന്‍ ഉണര്‍ന്നു. എനിക്ക്‌ ഇരുട്ടില്‍ പിഴവ്‌ സംഭവിച്ചു. ഞാന്‍ പാത്രത്തിലെ മൂത്രം കുടിച്ചു. ഈ സംഭവം നബി(സ)യോടു പറഞ്ഞപ്പോള്‍ അവിടുന്ന്‌ പറഞ്ഞു: നിന്റെ വയറിനെ അഗ്നി സ്‌പര്‍ശിക്കുകയില്ല. മറ്റൊരു റിപ്പോര്‍ട്ടില്‍: നിന്റെ വയറിന്‌ യാതൊരു അസുഖവും ഈ ദിവസത്തിനു ശേഷം സംഭവിക്കുകയില്ല.'' (ദാറഖുത്വ്‌നി, ഹാകിം, ത്വബ്‌റാനി) ഈ ഹദീസ്‌ ഇസ്‌ലാമിനെ വികൃതമാക്കാന്‍ വേണ്ടി ശത്രുക്കള്‍ നിര്‍മിച്ചുണ്ടാക്കിയതാണ്‌. നരകത്തില്‍ നിന്ന്‌ മനുഷ്യനെ രക്ഷപ്പെടുത്തുക ഒരാളുടെ വിശ്വാസവും സല്‍കര്‍മവുമാണ്‌. വിശുദ്ധ ഖുര്‍ആനില്‍ ശതക്കണക്കിന്‌ സൂക്തങ്ങളിലൂടെ ഈ തത്വം മനുഷ്യരെ പഠിപ്പിക്കുന്നു. നബി(സ) ഫാത്വിമ(റ)യെ നരകത്തില്‍ നിന്ന്‌ രക്ഷപ്പെടുത്താന്‍ മൂത്രം കുടിപ്പിക്കുകയുണ്ടായില്ല. ഈ ഹദീസിന്റെ പരമ്പരയില്‍ വിശ്വാസയോഗ്യമല്ലാത്തവരാണുള്ളത്‌. അവരെ വിവരിക്കാം:

1). അബൂമാലികിന്നഖ്‌ഈ: ഇയാളുടെ ശരിയായ നാമം അബ്‌ദുല്‍ മലിക്‌ബ്‌നു ഹുസൈന്‍ എന്നാണ്‌. ഹദീസ്‌ പണ്ഡിതന്മാര്‍ ഇയാളെക്കുറിച്ച്‌ പറയുന്നത്‌ കാണുക: ഇബ്‌നു മഈന്‍(റ) പറയുന്നു: ``ഇയാള്‍ യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല.'' ഇബ്‌നു അലിയ്യ്‌(റ) പറയുന്നു: ``ഇയാളുടെ ഹദീസുകള്‍ നിഷിദ്ധമാണ്‌. ഇയാള്‍ അയോഗ്യനാണ്‌.'' അബൂസുര്‍അ(റ)യും അബൂഹാതിമും(റ) പറയുന്നു: ``ഇയാളുടെ ഹദീസുകള്‍ ദുര്‍ബലമാണ്‌.'' ഇമാം നസാഈ(റ) പറയുന്നു: ``ഇയാളുടെ ഹദീസുകള്‍ ഉപേക്ഷിക്കപ്പെടേണ്ടവയാണ്‌.'' ഹാകിം(റ) പറയുന്നു: ``ഇയാള്‍ ബലമുള്ളവനല്ല.'' അബൂദാവൂദ്‌(റ) പറയുന്നു: ``ദുര്‍ബലനാണ്‌.'' ബുഖാരി(റ) പറയുന്നു: ``ഇയാള്‍ ബലമുള്ളവനല്ല.'' ദാറഖുത്വ്‌നി(റ) പറയുന്നു: ``ഇയാള്‍ ദുര്‍ബലനാണ്‌.'' (തഹ്‌ദീബ്‌ 12:240, മീസാന്‍ 1:504)

2). നാഫിഅ്‌ബ്‌നു അത്വാഅ്‌: ഇയാള്‍ അപ്രശസ്‌തനാണെന്ന്‌ ഇബ്‌നുഹജര്‍(റ) പറയുന്നു. (തഹ്‌ദീബ്‌ 10:370)

3). വലീദ്‌ബ്‌നു അബ്‌ദിര്‍റഹ്‌മാന്‍: യഹ്‌യ്‌ബ്‌നു മഈന്‍(റ) പറയുന്നു: ``ഇയാള്‍ യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല.'' (മീസാന്‍ 4:312)

ഉമ്മുഅയ്‌മന്‍(റ) നബി(അ)യുടെ മൂത്രം കുടിച്ചതായി പറയുന്ന മറ്റൊരു ഹദീസ്‌: ഈ ഹദീസില്‍ ഈ വിവരം പറഞ്ഞപ്പോള്‍ നബി(സ)യുടെ പല്ലുകള്‍ പുറത്തുകാണുന്ന വിധം നബി(സ) ചിരിച്ചുവെന്നും പറയുന്നു. ശേഷം നിന്റെ വയറ്റില്‍ തീ പ്രവേശിക്കുകയില്ലെന്ന്‌ നബി(സ) പറഞ്ഞു. (അബൂനുഐമ്‌, ദാറഖുത്വ്‌നി, ഹാകിം). ഇതിന്റെ പരമ്പരയിലും നാം മുകളില്‍ വിവരിച്ച അബൂമാലിക്‌ എന്നയാളുണ്ട്‌. നബീഅ്‌ എന്ന മനുഷ്യനാണ്‌ ഉമ്മുഅയ്‌മനില്‍(റ) നിന്ന്‌ ഈ ഹദീസ്‌ ഉദ്ധരിക്കുന്നത്‌. ഇയാള്‍ ഇവരെ കണ്ടിട്ടില്ല. ഇബ്‌നു ഹജര്‍(റ) പറയുന്നു: ``അബൂമാലിക്‌ ദുര്‍ബലനാണ്‌. നബീഹ്‌ ഉമ്മു അയ്‌മനെ കണ്ടുമുട്ടിയിട്ടില്ല.'' (തല്‍ഖീസ്‌ 1:182)

ബര്‍കതുല്‍ അബ്‌ശി(റ) എന്ന സ്‌ത്രീ നബി(സ)യുടെ മൂത്രം കുടിച്ചപ്പോള്‍ നിനക്ക്‌ ഒരിക്കലും ഇനി രോഗം ബാധിക്കുകയില്ലെന്ന്‌ പറയുന്ന ഹദീസ്‌ (അബ്‌ദുര്‍റസ്സാഖ്‌): ഈ ഹദീസാണ്‌ മുഗ്‌നിയില്‍ തെളിവായി ഉദ്ധരിക്കുന്നത്‌. ഇസ്‌ലാമിനെ വികൃതമാക്കാന്‍ വേണ്ടി കെട്ടിയുണ്ടാക്കിയതാണിത്‌. എങ്കില്‍ നബി(സ)ക്ക്‌ രോഗം വരാതിരിക്കാന്‍ തന്റെ മൂത്രം കുടിച്ചാല്‍ മതിയായിരുന്നു. ധനം ചെലവുചെയ്‌തു ചികിത്സിക്കേണ്ടിയിരുന്നില്ല. ഇതു പരമ്പരമുറിഞ്ഞ ഹദീസാണ്‌.

അബൂത്വയ്യിബ്‌ എന്ന അടിമ നബി(സ)യെ കൊമ്പ്‌ വെച്ച ശേഷം ആ രക്തം കുടിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു: ``എന്റെ രക്തം വല്ലവന്റെയും രക്തവുമായി കലര്‍ന്നാല്‍ അവനെ നരകം സ്‌പര്‍ശിക്കുകയില്ല'' (മുഗ്‌നി 1:113). ഇസ്‌ലാമിനെ അപമാനിക്കാന്‍ വേണ്ടി ചിലര്‍ നിര്‍മിച്ചുണ്ടാക്കിയ ഹദീസാണിത്‌. ഇവര്‍ നബി(സ)യുടെ കാലത്താണ്‌ ജീവിച്ചിരുന്നതെങ്കില്‍ നബി(സ)യെ വധിച്ച്‌ രക്തംകുടിച്ച്‌ നരകത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ശ്രമിച്ചേനെ! ഇമാം നവവി(റ) പ്രസ്‌താവിക്കുന്നതു കാണുക: ``അബൂത്വയ്യിബ്‌ രക്തം കുടിച്ചതായി പറയുന്ന ഹദീസ്‌ ദുര്‍ബലമായതാണ്‌.'' (ശര്‍ഹുല്‍ മുഹദ്ദബ്‌ 1:234) ഈ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ ഇബ്‌നുഹജര്‍(റ) പറയുന്നു. (തല്‍ഖീസ്‌ 1:179)

ഇബ്‌നുഅബ്ബാസ്‌(റ) പറയുന്നു: ``ഒരിക്കല്‍ നബി(സ)യെ ഖുറൈശികളില്‍ പെട്ട ഒരു അടിമ കൊമ്പ്‌ വെച്ചു. ശേഷം അടിമ രക്തം പാത്രത്തിലാക്കി ഒരു മതിലിന്റെ പിന്‍ഭാഗത്തേക്കു പോയി. അവന്‍ ഇടതുഭാഗത്തേക്കും വലതുഭാഗത്തേക്കും നോക്കുകയും ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന്‌ ഉറപ്പായ സന്ദര്‍ഭത്തില്‍ രക്തം മുഴുവന്‍ കുടിക്കുകയും ചെയ്‌തു. നബി(സ)യുടെ അടുത്തു വന്നപ്പോള്‍ നബി(സ) അവന്റെ മുഖത്തേക്ക്‌ നോക്കി. ശേഷം പറഞ്ഞു: നീ നിന്റെ ശരീരത്തെ നരകത്തില്‍ നിന്ന്‌ സംരക്ഷിച്ചു'' (ഇബ്‌നുഹിബ്ബാന്‍) വിശുദ്ധ ഖുര്‍ആന്റെ അധ്യാപനത്തിന്‌ വിരുദ്ധമാണിത്‌. ഇബ്‌നുഹിബ്ബാന്‍(റ) തന്നെ ഈ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ പറയുന്നു. ഇബ്‌നുഹജര്‍(റ) ഈ ഹദീസ്‌ വ്യാജമാണെന്നു വ്യക്തമാക്കുന്നു (തല്‍ഖീസ്‌ 1:179). ഇതിന്റെ പരമ്പരയില്‍ അലിയ്യ്‌ബ്‌നു മുജാഹിദുല്‍ കാബൂലി എന്നയാളുണ്ട്‌. ഇയാള്‍ ഹദീസ്‌ സ്വയം നിര്‍മിക്കുന്നവനാണ്‌. ഇബ്‌നു മഈന്‍ പറയുന്നു: ``ഇയാള്‍ ഹദീസ്‌ നിര്‍മിക്കുന്നവനാണ്‌.'' (തഹ്‌ദീബ്‌ 7:330, മീസാന്‍ 3:149).

ഉമറുബ്‌നു സഫീന തന്റെ പിതാമഹനില്‍ നിന്ന്‌ നിവേദനം. നബി(സ) ഒരിക്കല്‍ കൊമ്പ്‌ വെക്കുകയുണ്ടായി. എന്നിട്ട്‌ പ്രസ്‌തുത രക്തം മൃഗങ്ങളില്‍ നിന്നും അകലെ പക്ഷികളില്‍ നിന്നും മനുഷ്യരില്‍ നിന്നും കുഴിച്ചുമൂടാന്‍ നബി(സ) കല്‌പിച്ചു. ഞാന്‍ ഒളിഞ്ഞുനിന്ന്‌ അത്‌ കുടിച്ചു. തുടര്‍ന്ന്‌ രക്തം എന്ത്‌ ചെയ്‌തുവെന്ന്‌ നബി(സ) എന്നോട്‌ ചോദിച്ചു. ഞാന്‍ കുടിച്ചുവെന്ന്‌ പറഞ്ഞപ്പോള്‍ നബി(സ) ചിരിച്ചു. (ബസ്സാര്‍, ബൈഹഖി) ``ഇതു നിര്‍മിതമായ ഹദീസാണ്‌. അജ്ഞാതരായ പല വ്യക്തികള്‍ ഇതിന്റെ പരമ്പരയിലുണ്ട്‌. ബരിയ്യ എന്നയാള്‍ വളരെയധികം ദുര്‍ബലനാണ്‌. യാതൊരു അവസ്ഥയിലും ഇയാളുടെ ഹദീസുകള്‍ തെളിവിന്‌ യോഗ്യമല്ല.'' (തഹ്‌ദീബ്‌ 1:380)

അബൂബക്കറിന്റെ പുത്രി അസ്‌മാഅ്‌(റ) പറയുന്നു: ``ഞാന്‍ നബി(സ)യുടെ രക്തം കുടിച്ചു. നബി(സ) പറഞ്ഞു: നിന്റെ ശരീരത്തെ ഇതു കാരണം നരകം സ്‌പര്‍ശിക്കുകയില്ല.'' (ദാറഖുത്വ്‌നി, ത്വബ്‌റാനി). ഖുര്‍ആനെ പരിഹസിക്കുന്ന ഹദീസാണിത്‌. വിശ്വാസയോഗ്യനല്ലാത്ത അലിയ്യുബ്‌നു മുജാഹിദ്‌ എന്നയാള്‍ ഇതിന്റെ പരമ്പരയിലുണ്ട്‌. ഈ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ ഇബ്‌നുഹജര്‍(റ) പറയുന്നു. (തല്‍ഖീസ്‌ 1:181)

ഹുകൈമത്ത്‌ എന്ന സ്‌ത്രീ അവരുടെ മാതാവ്‌ ഉമൈമത്ത്‌ നബി(സ)യുടെ മൂത്രം കുടിച്ചതായി പറയുന്ന ഹദീസ്‌ (ബൈഹഖി 13406): ``ഈ സ്‌ത്രീ തന്നെ ഏതാണെന്ന്‌ അറിയുകയില്ല'' (മീസാന്‍ 1:574). അജ്ഞാതരായ ധാരാളം വ്യക്തികള്‍ ഇതിന്റെ പരമ്പരയിലുണ്ട്‌. ഹജ്ജാജ്‌ എന്ന വ്യക്തിയും അയോഗ്യനാണ്‌.

ഈ വിഷയത്തില്‍ വന്ന പ്രധാന ഹദീസുകളുടെ അവസ്ഥയാണ്‌ നാം ഇത്രയും വിവരിച്ചത്‌. ഒരൊറ്റ ഹദീസും ഈ വിഷയത്തില്‍ സ്വഹീഹായി വന്നിട്ടില്ല. യാഥാസ്ഥിതികര്‍ എഴുതുന്നു: ``കഴുകി എന്നത്‌ അവ നജസായി പരിഗണിക്കാനുള്ള മാനദണ്ഡമല്ലെന്നവര്‍ക്കറിയാം. കാരണം പാലോ തേനോ സാക്ഷാല്‍ അമൃത്‌ തന്നെ കഴിച്ചാലും അവരൊക്കെ വായ കഴുകിക്കുന്നവരാണ്‌. സംസ്‌കാര സമ്പന്നരായ മനുഷ്യരൊക്കെ ഭക്ഷണംകഴിച്ചാല്‍ വായ കഴുകാറുണ്ട്‌'' (സെന്‍സിംഗ്‌ -2011 മാര്‍ച്ച്‌, പേജ്‌ 7). നബി(സ)യും സ്വഹാബിമാരും ഒരു ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ അത്‌ അശുദ്ധമല്ലെന്ന്‌ വ്യക്തമാണ്‌. പല സന്ദര്‍ഭത്തിലും അവര്‍ ഭക്ഷണം കഴിച്ച ശേഷം വായ കഴുകാതെ നമസ്‌കാരത്തിന്‌ വരെ പുറപ്പെട്ട സംഭവങ്ങള്‍ ഉദ്ധരിക്കപ്പെടുന്നു.

നാം പഴവര്‍ഗങ്ങളും മറ്റും ഭക്ഷിക്കുമ്പോള്‍ വായ കഴുകാറില്ല. എന്നാല്‍ മൂത്രവും മലവും അശുദ്ധമാണെന്ന്‌ നബി(സ) ധാരാളം സന്ദര്‍ഭങ്ങളില്‍ പ്രഖ്യാപിച്ചപ്പോള്‍ എന്റേതു അശുദ്ധമല്ലെന്ന്‌ പറയുകയുണ്ടായില്ല. രക്തം അശുദ്ധമാണെന്ന്‌ ഖുര്‍ആന്‍ തന്നെ പറഞ്ഞപ്പോള്‍ നബി(സ)യെ അതിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കുകയുണ്ടായില്ല. പ്രവാചകന്റെ ജീവിതത്തില്‍ ഒരൊറ്റ പ്രാവശ്യം പോലും മലമൂത്ര വിസര്‍ജനം ചെയ്‌തപ്പോള്‍ ശുദ്ധിയാക്കാതിരുന്നിട്ടില്ല. വെള്ളമില്ലെങ്കില്‍ കല്ലുകള്‍ കൊണ്ട്‌ അവിടുന്നു ശുദ്ധിയാക്കും. നമ്മുടെ മലവും മൂത്രവും കല്ലുകള്‍ കൊണ്ട്‌ ശുദ്ധിയാകുമെന്നതിന്‌ ഈ ഹദീസുകളും തെളിവാക്കപ്പെടുന്നു. തന്റെ മലവും മൂത്രവും ശുദ്ധിയുള്ളതാണെന്ന്‌ സമുദായത്തെ പഠിപ്പിക്കാന്‍ നബി(സ) ഒരൊറ്റ പ്രാവശ്യം പോലും ശുദ്ധിയാക്കാതിരുന്നിട്ടില്ല. നബി(സ)യുടെ മലവും ഞങ്ങള്‍ക്ക്‌ ലഭിച്ചിട്ടുണ്ടെന്ന്‌ അവകാശപ്പെട്ട്‌ ഇവര്‍ കോടികളുടെ പള്ളികള്‍ അപ്പേരില്‍ നിര്‍മിക്കുമോ?

പ്രവാചകകേശം

ഈ വിഷയത്തില്‍ താഴെ പറയുന്ന അഭിപ്രായങ്ങള്‍ ശാഫിഈ മദ്‌ഹബില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്‌.

1). നബി(സ)യുടെയും സര്‍വ മനുഷ്യരുടെയും മുടി ശുദ്ധിയുള്ളതാണ്‌. അവ നജസ്‌ അല്ല.

2). നബി(സ)യുടെയും സര്‍വ മനുഷ്യരുടെയും മുടി ശരീരത്തില്‍ നിന്ന്‌ വേര്‍പെട്ടുകഴിഞ്ഞാല്‍ അശുദ്ധമാണ്‌. അവ ശുദ്ധിയുള്ളതല്ല. 
 
സ്വഹീഹുല്‍ ബുഖാരിയില്‍ `മനുഷ്യന്റെ മുടി കഴുകപ്പെട്ട വെള്ളത്തിന്റെ വിധി' എന്നൊരു അധ്യായം കാണാം. തുടര്‍ന്ന്‌ മുടികള്‍ കൊണ്ടു നൂലുകളും കയറുകളും ഉണ്ടാക്കുന്നതിനു വിരോധമില്ലെന്ന്‌ ഇമാം അത്വാഅ്‌(റ) പറഞ്ഞതായി അദ്ദേഹം ഉദ്ധരിക്കുന്നു. അതിന്‌ ശേഷം ഉദ്ധരിക്കുന്നത്‌ പ്രവാചകന്റെ ഒരു മുടി എന്റെ അടുത്തു ഉണ്ടാകുന്നതിനെ ദുന്‍യാവിനെക്കാളും അതിലുള്ളതിനെക്കാളും ഞാന്‍ ഇഷ്‌ടപ്പെടുന്നു എന്ന്‌ അനസ്‌(റ) പറഞ്ഞ ഹദീസാണ്‌. ശേഷം നബി(സ) തല മുണ്ഡനം ചെയ്‌തപ്പോള്‍ അബൂത്വല്‍ഹയാണ്‌ നബി(സ)യുടെ മുടിയില്‍ നിന്ന്‌ ആദ്യമായി എടുത്തത്‌ എന്ന്‌ പറയുന്ന ഹദീസാണ്‌. ഈ ഹദീസുകളെ വ്യാഖ്യാനിച്ചുകൊണ്ട്‌ ഇമാം നവവി(റ)യും ഇബ്‌നുഹജറും(റ) പറയുന്നത്‌ ഇതില്‍ നിന്നും നബി(സ)യുടെ മുടി ശുദ്ധിയുള്ളതാണെന്ന്‌ തെളിയുന്നു എന്നല്ല. ബുഖാരി നല്‌കിയ അധ്യായത്തെ അടിസ്ഥാനമാക്കിക്കൊണ്ട്‌ അവര്‍ പറയുന്നത്‌ ഇപ്രകാരമാണ്‌:

``ഈ ഹദീസുകളില്‍ മനുഷ്യന്റെ മുടി ശുദ്ധമാണെന്നു വരുന്നു. ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്‌. നമുക്കും ശരിയായി തോന്നുന്നത്‌ ഇതാണ്‌.'' (ഫത്‌ഹുല്‍ബാരി 1:511). ഇമാം നവവി(റ) ഉദ്ധരിക്കുന്നു: ``മാവര്‍ദിയുടെയും മറ്റുള്ളവരുടെയും അഭിപ്രായം നബി(സ)യുടെ മുടി അശുദ്ധമാണെന്നാണ്‌'' (ശര്‍ഹുല്‍ മുഹദ്ദബ്‌ 1:223). ശാഫിഈ മദ്‌ഹബിലെ കര്‍മശാസ്‌ത്ര പണ്ഡിതനും ഹദീസ്‌ പണ്ഡിതനും ചരിത്രപണ്ഡിതനുമാണ്‌ ഇമാം മാവര്‍ദി. ഇമാം നവവി(റ) എഴുതുന്നു: ``മറ്റുള്ളവരുടെ മുടി അശുദ്ധമാണെന്ന്‌ നാം പറഞ്ഞാല്‍ നബി(സ)യുടെ മുടിയെ സംബന്ധിച്ച്‌ രണ്ട്‌ അഭിപ്രായങ്ങളുണ്ട്‌. അവയില്‍ ഒന്ന്‌: തീര്‍ച്ചയായും നബിയുടെ മുടിയും അശുദ്ധം തന്നെയാണ്‌. കാരണം മറ്റുള്ള മനുഷ്യരുടേത്‌ അശുദ്ധമായത്‌ നബി(സ)യെ സംബന്ധിച്ചും അശുദ്ധമാണ്‌. രക്തം പോലെ തന്നെ.'' (ശര്‍ഹുല്‍ മുഹദ്ദബ്‌ 1:231)

(തുടരും)
കടപ്പാട്: ശബാബ് വാരിക, ഓൺലൈൻ എഡിഷൻ.
(http://shababweekly.net/index.php?option=com_content&view=article&id=717:2011-03-25-08-22-21&catid=48:lead3)

Thursday, December 30, 2010

മനുഷ്യകഴിവിന്‌ അതീതവും സഖാഫികളുടെ അജ്ഞതയും

എ അബ്‌ദുസ്സലാം സുല്ലമി
``ഈസാ(അ) പക്ഷികളെ സൃഷ്‌ടിച്ചതും മരിച്ചവരെ ജീവിപ്പിച്ചതും ആവശ്യങ്ങള്‍ അറിയിച്ചതും ഖുര്‍ആന്‍ വ്യക്തമാക്കിയതാണ്‌. അദ്ദേഹവും ഒരു മനുഷ്യനാകയാല്‍ ഇത്രയൊക്കെ ആയാല്‍ മനുഷ്യകഴിവും അപ്പുറമുള്ളത്‌ അതീതവുമെന്ന്‌ തീരുമാനിക്കുന്നതും പ്രായോഗികമല്ല.'' (രിസാല വാരിക -2008 ഒക്‌ടോബര്‍ 31, പേജ്‌ 18 )
പ്രവാചകന്മാരിലൂടെ അല്ലാഹു പ്രകടിപ്പിക്കുന്ന ദൃഷ്‌ടാന്തങ്ങള്‍ക്ക്‌ (മുഅ്‌ജിസത്തുകള്‍) അമാനുഷികദൃഷ്‌ടാന്തങ്ങള്‍ എന്നാണ്‌ മുസ്‌ലിംകള്‍ പറയാറുള്ളത്‌. മനുഷ്യകഴിവിന്‌ അപ്പുറമുള്ളത്‌ എന്നാണ്‌ ഈ പദത്തിന്റെ അര്‍ഥം. ഈസാ നബി(അ) പക്ഷികളെ സൃഷ്‌ടിച്ചതിനും മരിച്ചവരെ ജീവിപ്പിച്ചതിനും അദൃശ്യങ്ങള്‍ അറിയിച്ചതിനും മുസ്‌ലിംകള്‍ പറയാറുള്ളത്‌ അമാനുഷിക ദൃഷ്‌ടാന്തങ്ങള്‍ (മുഅ്‌ജിസത്തുകള്‍) എന്നാണ്‌. ഈ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ കഴിവില്‍ പെട്ടതാണെങ്കില്‍ സഖാഫി സമ്മതിക്കുന്നതു പോലെ അദ്ദേഹവും ഒരു മനുഷ്യനായതിനാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരിക്കലും അമാനുഷികദൃഷ്‌ടാന്തങ്ങള്‍ എന്ന്‌ പറയുകയില്ല. ഈസാനബി(അ) അദ്ദേഹത്തിന്റെ വിരല്‍ ചലിപ്പിച്ചതിനും അദ്ദേഹം നടക്കുകയും ഇരിക്കുകയും ഭക്ഷണം കഴിക്കുകയും കളിമണ്ണുകൊണ്ട്‌ ഒരു പക്ഷിയുടെ രൂപംപോലെ ഉണ്ടാക്കിയതിനും അമാനുഷിക ദൃഷ്‌ടാന്തങ്ങള്‍ എന്ന്‌ പറയാത്തതു പോലെ.
ഇതിനു ള്ള കാരണം വ്യക്തമാണ്‌: ആദ്യത്തേത്‌ ഈസാനബി(അ)ക്ക്‌ അല്ലാഹു നല്‍കിയ കഴിവുകൊണ്ട്‌ അദ്ദേഹം ചെയ്‌ത അദ്ദേഹത്തിന്റെ പ്രവൃത്തിയല്ല. അവ അല്ലാഹുവിന്റെ പ്രവര്‍ത്തനമാണ്‌. രണ്ടാമത്തേത്‌ ഈസാനബി(അ)ക്ക്‌ പിലാതോസിനും കൈസര്‍ക്കും മുഹമ്മദ്‌ നബി(സ)ക്കും അബൂജഹ്‌ലിനും അല്ലാഹു നല്‍കിയതു പോലുള്ള കഴിവ്‌ കൊണ്ടു പ്രവര്‍ത്തിക്കുന്നതാണ്‌. അതിനാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഈസാ നബി(അ) ചെയ്‌താലും പിലാതോസ്‌ ചെയ്‌താലും അമാനുഷിക ദൃഷ്‌ടാന്തം എന്ന്‌ പറയുകയില്ല. ഈസാനബി(അ) പക്ഷികളെ സൃഷ്‌ടിച്ചതും മരണപ്പെട്ടവരെ ജീവിപ്പിച്ചതും അദൃശ്യകാര്യങ്ങള്‍ പറഞ്ഞതും അദ്ദേഹത്തിന്റെ വിരലുകള്‍ ചലിപ്പിച്ചതു പോലെ ചെയ്‌തതാണെങ്കില്‍ സഖാഫി സമ്മതിക്കുന്നതു പോലെ അദ്ദഹം ഒരു മനുഷ്യനാവുകയില്ല. ക്രിസ്‌ത്യാനികളില്‍ ഒരുവിഭാഗം പറയുന്നതുപോലെ ദൈവമോ ദൈവപുത്രനോ ആയിരിക്കുന്നതാണ്‌. ക്രിസ്‌ത്യാനികള്‍ ഈസാ നബി(അ) ദൈവമാണെന്നതിന്‌ എടുത്തുകാണിക്കാറുള്ള അവരുടെ പ്രധാന തെളിവുകള്‍ സഖാഫി പറയുന്നവയാണ്‌ എന്നതാണ്‌ ഈ രണ്ട്‌ വിഭാഗത്തിനും തൗഹീദില്‍ വ്യതിയാനം സംഭവിച്ചിട്ടുണ്ട്‌ എന്നതിന്‌ വ്യക്തമായ തെളിവ്‌.
ക്രിസ്‌ത്യാനികളുടെ തെളിവ്‌: ഖുര്‍ആനില്‍ യേശുക്രിസ്‌തു മരണപ്പെട്ടവരെ ഞാന്‍ ജീവിപ്പിക്കുമെന്ന്‌ പറയുന്നു. മരണപ്പെട്ടവരെ ജീവിപ്പിക്കല്‍ ദൈവത്തിന്റെ മാത്രം വിശേഷണമാണെന്നും ഖുര്‍ആനില്‍ തന്നെ പറയുന്നു. അപ്പോള്‍ യേശുക്രിസ്‌തു ദൈവമാണെന്ന്‌ ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നു.
മുസ്‌ലിംകളുടെ മറുപടി: യേശുക്രിസ്‌തുവിന്‌ അദ്ദേഹം ഉദ്ദേശിക്കുമ്പോള്‍ തന്റെ കൈകളും കാലുകളും ചലിപ്പിക്കാനും ഭക്ഷണം കഴിക്കാനും ദൈവം കഴിവ്‌ നല്‍കിയതു പോലെയും അദ്ദേഹത്തിന്റെ കണ്ണിന്‌ കാഴ്‌ചശക്തിയും ചെവിക്ക്‌ കേള്‍വിശക്തിയും നാവിന്‌ സംസാരശേഷിയും നല്‍കിയതു പോലെയും അദ്ദേഹം ഉദ്ദേശിക്കുമ്പോള്‍ മരണപ്പെട്ടവരെ ജീവിപ്പിക്കാനുള്ള കഴിവുകള്‍ നല്‍കിയിരുന്നുവെന്ന്‌ മുസ്‌ലിംകള്‍ വിശ്വസിക്കുന്നില്ല. കഴിവ്‌ നല്‍കിയിരുന്നുവെന്നത്‌ ക്രിസ്‌ത്യാനികളായ നിങ്ങളില്‍ ദൈവത്തില്‍ പങ്കുചേര്‍ക്കുന്ന വിഭാഗത്തിന്റെ വിശ്വാസമാണ്‌. ഇതുപോലെ മുസ്‌ലിംകളായ ഞങ്ങളില്‍ ദൈവത്തില്‍ പങ്കുചേര്‍ക്കുന്ന വിഭാഗത്തിന്റെയും വിശ്വാസമാണ്‌. യേശുക്രിസ്‌തുവില്‍ നിന്ന്‌ ഉണ്ടായ സാധാരണ പ്രവൃത്തിയും അസാധാരണ പ്രവൃത്തിയും ഒരുപോലെയാണെന്ന്‌ ഈ വിഭാഗമാണ്‌ ജല്‍പിക്കുന്നത്‌. മരണപ്പെട്ട മനുഷ്യനെ ജീവിപ്പിക്കാന്‍ വേണ്ടി യേശുക്രിസ്‌തു സ്വര്‍ഗലോകത്തേക്ക്‌ നോക്കി ദൈവത്തോട്‌ പ്രാര്‍ഥിക്കുക മാത്രമാണ്‌ ചെയ്‌തത്‌. ജീവിപ്പിച്ചത്‌ ദൈവമാണ്‌. ഇതില്‍ യേശുക്രിസ്‌തുവിന്‌ യാതൊരു പങ്കും ഉണ്ടായിരുന്നില്ല. എനിക്കും, നിങ്ങള്‍ക്കും ചെയ്യാന്‍ സാധിക്കുന്ന പ്രവൃത്തി മാത്രമാണ്‌ ഈ വിഷയത്തില്‍ അദ്ദേഹവും ചെയ്‌തിട്ടുള്ളത്‌. ബൈബിളില്‍ പോലും ഈ യാഥാര്‍ഥ്യം വ്യക്തമാക്കുന്നുണ്ട്‌. ഉദാഹരണം:
1). ``യേശു അവരോട്‌ ഒരു പ്രവാചകന്‍ തന്റെ പിതൃനഗരത്തിലും ചാര്‍ച്ചക്കാരുടെ ഇടയിലും സ്വന്തം ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവന്‍ അല്ല എന്ന്‌ പറഞ്ഞു. ഏതാനും ചില രോഗികളുടെ മേല്‍ കൈവെച്ച്‌ സൗഖ്യം വരുത്തിയത്‌ അല്ലാതെ അവിടെ വീയ്യ പ്രവൃത്തി ഒന്നും ചെയ്‌വാന്‍ കഴിഞ്ഞില്ല. അവരുടെ അവിശ്വാസം ഹേതുവായി അവന്‍ ആശ്ചര്യപ്പെട്ടു. അവന്‍ ചുറ്റുമുള്ള ഊരുകളില്‍ ഉപദേശിച്ചുകൊണ്ട്‌ സഞ്ചരിച്ചുപോന്നു.'' (മാര്‍ക്കോസ്‌ 6:4-6)
2). അവര്‍ കല്ല്‌ നീക്കി. യേശു മേലോട്ടുനോക്കി. പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാല്‍ ഞാന്‍ നിന്നെ വാഴ്‌ത്തുന്നു. നീ എപ്പോഴും എന്റെ അപേക്ഷ കേള്‍ക്കുന്നു എന്ന്‌ ഞാന്‍ അറിഞ്ഞിരിക്കുന്നു. എങ്കിലും നീ എന്നെ അയച്ചു എന്ന്‌ ചുറ്റും നില്‍ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിനു അവരുടെ നിമിത്തം ഞാന്‍ പറയുന്നു എന്ന്‌ പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട്‌ അവന്‍: ലാസറേ, പുറത്തുവരിക എന്ന്‌ ഉറക്കെ വിളിച്ചു. മരിച്ചവന്‍ പുറത്തുവന്നു.'' (യോഹന്നാന്‍ 11:41-44)
3). ``പിന്നെ അവര്‍ അവരോട്‌: എല്ലാവരെയും പച്ചപ്പുല്ലില്‍ പന്തിപന്തിയായി ഇരുത്തുവാന്‍ കല്‌പിച്ചു. അവര്‍ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു. അവന്‍ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വര്‍ഗത്തേക്കു നോക്കി വാഴ്‌ത്തി. അപ്പം നുറുക്കി. അവര്‍ക്കു വിളമ്പുവാന്‍ തന്റെ ശിഷ്യന്മാര്‍ക്ക്‌ കൊടുത്തു; ആ രണ്ടു മീനും എല്ലാവര്‍ക്കും വിഭാഗിച്ചുകൊടുത്തു. എല്ലാവരും തിന്നു തൃപ്‌തരായി.'' (മാര്‍ക്കോസ്‌ 6:40-42)
4). ``ദെക്കപ്പോലി ദേശത്തിന്റെ നടുവില്‍ കൂടി ഗലീല കടപ്പുറത്തു വന്നു. അവിടെ അവര്‍ വിക്കനായൊരു ചെകിടനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവന്റെ മേല്‍ കൈ വെക്കേണം എന്നപേക്ഷിച്ചു. അവന്‍ അവനെ പുരുഷാരത്തില്‍ നിന്ന്‌ വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയില്‍ വിരല്‍ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു. സ്വര്‍ഗത്തേക്കു നോക്കി നെടുവീര്‍പ്പിട്ടു അവനോട്‌: തുറന്നു വരിക എന്ന അര്‍ഥമുള്ള എഫഥാ എന്ന്‌ പറഞ്ഞു. ഉടനെ അവന്റെ ചെവി തുറന്നു. നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവന്‍ ശരിയായി സംസാരിച്ചു. ഇത്‌ ആരോടും പറയരുത്‌ എന്ന്‌ അവരോടു കല്‌പിച്ചു.'' (മാര്‍ക്കോസ്‌ 7:31-36)
5). ``യഹൂദന്മാര്‍ അവനെ കൊല്ലാന്‍ അധികമായി ശ്രമിച്ചുപോന്നു. ആകയാല്‍ യേശു അവരോട്‌ ഇങ്ങനെ പറഞ്ഞു: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവു ചെയ്‌തുകാണുന്നതല്ലാതെ പുത്രനു സ്വതേ ഒന്നും ചെയ്‌വാന്‍ കഴികയില്ല.'' (യോഹന്നാന്‍ 5:18-20)
6). ``എനിക്കു സ്വതേ ഒന്നും ചെയ്‌വാന്‍ കഴിയുന്നതല്ല, ഞാന്‍ കേള്‍ക്കുന്നതു പോലെ ന്യായം വിധിക്കുന്നു. ഞാന്‍ എന്റെ ഇഷ്‌ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്‌ടമത്രേ ചെയ്‌വാന്‍ ഇച്ഛിക്കുന്നതുകൊണ്ട്‌ എന്റെ വിധി നീതിയുള്ളതാകുന്നു. ഞാന്‍ എന്നെക്കുറിച്ചു തന്നെ സാക്ഷ്യം പറഞ്ഞാല്‍ എന്റെ സാക്ഷ്യം സത്യമല്ല. എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നതു മറ്റൊരുത്തന്‍ ആകുന്നു. അവന്‍ എന്നെ കുറിച്ചു പറയുന്ന സാക്ഷ്യം സത്യം എന്നു ഞാന്‍ അറിയുന്നു.'' (യോഹന്നാന്‍ 5:30-33)
7. ``പിതാവ്‌ എന്നെക്കാള്‍ വലിയവനല്ലോ.'' (യോഹന്നാന്‍ 14:29)
യേശുക്രിസ്‌തുവില്‍ നിന്ന്‌ ഉത്ഭവിച്ച സര്‍വ അത്ഭുതസിദ്ധികളും അദ്ദേഹം പ്രവര്‍ത്തിച്ചതല്ല. അല്ലാഹു ചെയ്‌ത അവന്റെ പ്രവൃത്തി മാത്രമാണ്‌. ഈസാനബി (യേശുക്രിസ്‌തു) രോഗിയുടെ മേല്‍ കൈ വെക്കുക, മേലോട്ടു നോക്കുക, പ്രാര്‍ഥിക്കുക, വാഴ്‌ത്തുക, ഉറക്കെ വിളിക്കുക, അപ്പം നുറുക്കുക, ഒരാളെ വേറിട്ടുകൊണ്ടുപോവുക, ചെവിയില്‍ വിരല്‍ ഇടുക, തുപ്പുക, നാവിനെ തൊടുക, നെടുവീര്‍പ്പിടുക മുതലായ സാധാരണക്കാര്‍ക്ക്‌ ചെയ്യാന്‍ സാധിക്കുന്ന പ്രവൃത്തി മാത്രമാണ്‌ ചെയ്യുന്നത്‌. ഈ യാഥാര്‍ഥ്യം വിശുദ്ധ ഖുര്‍ആനിലും ബൈബിളിലും നാം വിവരിച്ചതുപോലെ വ്യക്തമാക്കിയിട്ടും ക്രിസ്‌ത്യാനികള്‍ ഇവയെല്ലാം ഈസാനബി(അ)യുടെ പ്രവൃത്തിയായി ദര്‍ശിച്ച്‌ അദ്ദേഹത്തെ ദൈവമാക്കുന്നു. ഇതുപോലെ സഖാഫികളും ഫൈസികളും മറ്റും ഇലാഹ്‌ എന്ന പദം കൊണ്ട്‌ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നില്ലെങ്കിലും ഇലാഹിന്‌ മാത്രം അവകാശപ്പെട്ട വിശേഷണങ്ങളും പ്രവൃത്തിയും അദ്ദേഹത്തിനുണ്ടെന്ന്‌ ജല്‌പിച്ച്‌ ഫലത്തില്‍ ഇലാഹും ദൈവവുമാക്കുന്നു. അങ്ങനെ അദ്ദേഹം ചെയ്‌ത പ്രവര്‍ത്തികള്‍ എടുത്തുകാണിച്ച്‌ പ്രാര്‍ഥനക്ക്‌ മനുഷ്യകഴിവിന്‌ അതീതം എന്നു പറയാന്‍ പാടില്ലെന്ന്‌ ജല്‌പിക്കുന്നു. എങ്കില്‍ നബിമാരുടെ മുഅ്‌ജിസത്തിന്‌ മലയാളത്തില്‍ അമാനുഷിക ദൃഷ്‌ടാന്തം എന്ന്‌ പറയുന്നത്‌ പിഴവാണെന്ന്‌ ഇവര്‍ പ്രഖ്യാപിക്കേണ്ടി വരും. മുഅ്‌ജിസത്തിന്‌ മലയാളത്തില്‍ പുതിയൊരു പദം കണ്ടെത്തേണ്ടിവരും. ഇതുവരെ ഇവരുടെ ഗ്രന്ഥങ്ങളിലും സാഹിത്യങ്ങളിലും പരിഭാഷകളിലും അമാനുഷിക ദൃഷ്‌ടാന്തം എന്ന്‌ എഴുതിയത്‌ തെറ്റാണെന്ന്‌ പ്രഖ്യാപിക്കേണ്ടി വരും.

തസ്‌ബീഹ്‌ നമസ്‌കാരവും സ്‌ത്രീപള്ളിപ്രവേശവും

എ അബ്‌ദുസ്സലാം സുല്ലമി

“റമളാന്‍ മാസത്തില്‍ പുരുഷ ഇമാമിന്റെ നേതൃത്വത്തില്‍ സ്‌ത്രീകള്‍ തസ്‌ബീഹ്‌ നിസ്‌കാരം നിര്‍വഹിക്കുന്ന സമ്പ്രദായം കണ്ടുവരുന്നു. ഇതു നല്ല ഒരാചാരമാണ്‌. പുരുഷന്റെ പിന്നില്‍ തുടര്‍ന്ന്‌ നിസ്‌കരിക്കുന്ന സ്‌ത്രീകള്‍ മൂന്നു മുഴത്തിലേറെ പിന്നില്‍ നില്‍ക്കലാണ്‌ സുന്നത്ത്‌.'' 
“നാലു റക്‌അത്തുള്ള തസ്‌ബീഹ്‌ നിസ്‌കാരത്തില്‍ മുന്നൂറ്‌ തവണ സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി, വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്‌ബര്‍ എന്നു ചൊല്ലേണ്ടതാണ്‌. ഖിറാഅത്തിനു ശേഷം പതിനഞ്ച്‌ പ്രാവശ്യവും റുകൂഅ്‌, ഇഅ്‌തിദാല്‍, രണ്ടു സുജൂദുകള്‍, ഇടയിലെ ഇരുത്തം എന്നിവയില്‍ സുന്നത്തായ ദിക്‌റുകള്‍ക്കു ശേഷം പത്തു പ്രാവശ്യം വീതവും ഇസ്‌തിറാഹത്തിന്റെ ഇരുത്തത്തില്‍ പത്തുപ്രാവശ്യമായും ഓരോ റക്‌അത്തിലും എഴുപത്തിയഞ്ചു തവണയും...'' (സുന്നി അഫ്‌കാര്‍ -2007 സപ്‌തംബര്‍, പേജ്‌ 22,23).
അഞ്ച്‌ നേരത്തെ ഫര്‍ദ്‌ നമസ്‌കാരങ്ങളിലും ജുമുഅ നമസ്‌കാരത്തിലും പെരുന്നാള്‍ നമസ്‌കാരങ്ങളിലും ഗ്രഹണനമസ്‌കാരങ്ങളിലും സ്‌ത്രീകള്‍ പുരുഷന്മാരുടെ പിന്നില്‍ ഒരു മറപോലുമില്ലാതെ പങ്കെടുത്ത്‌ നമസ്‌കരിച്ചത്‌ നൂറിലധികം ഹദീസുകളില്‍ സ്ഥിരപ്പെട്ടുവന്നതാണ്‌. പ്രവാചകന്റെ കാലത്തു മാത്രമല്ല, സ്വഹാബിമാരുടെയും ശേഷമുള്ള നൂറ്റാണ്ടുകളിലും ഇങ്ങനെയായിരുന്നു. മുജാഹിദുകള്‍ ഒരു മറയ്‌ക്കു പിന്നിലാണ്‌ സ്‌ത്രീകളെ നമസ്‌കാരത്തില്‍ പങ്കെടുപ്പിക്കാറുള്ളത്‌. എന്നാല്‍ പരപുരുഷ ദര്‍ശനം ഉണ്ടാകുമെന്നും അത്‌ കുഴപ്പത്തിന്‌ വഴിവെക്കുമെന്നും ആരോപിച്ച്‌ സ്‌ത്രീകളുടെ പള്ളിപ്രവേശത്തെ ഹറാമാക്കിയ പുരോഹിതന്മാര്‍ നബിചര്യയുടെ പിന്‍ബലമില്ലാത്ത തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ സ്‌ത്രീകള്‍ക്ക്‌ പുരുഷന്മാരുടെ കൂടെ ജമാഅത്തായി നമസ്‌കാരിക്കാമെന്നു പറയുന്നു! അതും മൂന്നു മുഴം മാത്രം പിന്തിനിന്നുകൊണ്ട്‌!!
സ്‌ത്രീകള്‍ ജുമുഅക്ക്‌ പുറപ്പെടുന്ന സന്ദര്‍ഭത്തിലാണ്‌ ഇവര്‍ക്ക്‌ പരപുരുഷദര്‍ശനത്തിന്റെ പ്രശ്‌നം ഉത്ഭവിക്കാറുള്ളത്‌. എന്നാല്‍ ഗ്രാമപഞ്ചായത്ത്‌/ബ്ലോക്ക്‌ പഞ്ചായത്ത്‌/ജില്ലാ പഞ്ചായത്ത്‌ എന്നിവയിലേക്കോ അല്ലെങ്കില്‍ പുരുഷന്മാര്‍ പങ്കെടുക്കുന്ന മറ്റേതെങ്കിലും മീറ്റിംഗിലേക്കോ പങ്കെടുക്കാന്‍ സ്‌ത്രീകള്‍ പുറപ്പെടുന്ന സന്ദര്‍ഭത്തിലോ തസ്‌ബീഹ്‌ നമസ്‌കാരത്തിന്‌ പുറപ്പെടുന്ന സന്ദര്‍ഭത്തിലോ ഇവര്‍ക്ക്‌ പരപുരുഷ ദര്‍ശനത്തിന്റെ പ്രശ്‌നം ഉണ്ടാവാറില്ല!
തസ്‌ബീഹ്‌ നമസ്‌കാരം ബിദ്‌അത്താണ്‌. അതിന്‌ പ്രവാചകചര്യയുടെ പിന്‍ബലമില്ല. തസ്‌ബീഹ്‌ നമസ്‌കാരത്തെക്കുറിച്ച ഹദീസുകള്‍ താഴെ ഉദ്ധരിക്കാം:
1). അബൂറാഫിഇ(റ) പറയുന്നു: ``റസൂല്‍(സ) അബ്ബാസി(റ)നോട്‌ പറഞ്ഞു: പിതൃവ്യാ, ഞാന്‍ അങ്ങേക്ക്‌ നല്‌കുന്നില്ലയോ, ഞാന്‍ ഉപകാരം ചെയ്യുന്നില്ലയോ, ഞാന്‍ ബന്ധം പുലര്‍ത്തുന്നില്ലയോ? അബ്ബാസ്‌(റ)പറഞ്ഞു: അതെ, അല്ലാഹുവിന്റെ ദൂതരേ. നബി(സ) പറഞ്ഞു: അതിനാല്‍ താങ്കള്‍ നാല്‌ റക്‌അത്ത്‌ നമസ്‌കരിക്കുക. ഓരോ റക്‌അത്തിലും ഫാതിഹയും ഒരു സൂറത്തും ഓതണം. ഓത്ത്‌ കഴിഞ്ഞാല്‍ താങ്കള്‍ സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്‌ബര്‍ എന്ന്‌ റുകൂഅ്‌ ചെയ്യുന്നതിന്‌ മുമ്പായി പതിനഞ്ചു പ്രാവശ്യം പറയുക. പിന്നെ റുകൂഅ്‌ ചെയ്യുകയും പത്ത്‌ പ്രാവശ്യം ഇതു ചൊല്ലുകയും ചെയ്യുക. പിന്നെ സുജൂദ്‌ ചെയ്‌തു പത്ത്‌ പ്രാവശ്യം ചൊല്ലുക. താങ്കള്‍ ഖിയാമിലേക്ക്‌ വരുന്നതിന്‌ മുമ്പായി. അങ്ങനെ ഓരോ റക്‌അത്തിലും എഴുപത്തിയഞ്ച്‌ എണ്ണം വീതം. അത്‌ നാല്‌ റക്‌അത്തില്‍ മുന്നൂറ്‌ എണ്ണമായിരിക്കും. അപ്പോള്‍ നിന്റെ പാപങ്ങള്‍ മണല്‍ പോലെയുണ്ടെങ്കിലും അല്ലാഹു നിനക്ക്‌ പൊറുത്തുതരും. അബ്ബാസ്‌(റ) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഓരോ ദിവസവും ഇത്‌ ചെയ്യാന്‍ ഒരാള്‍ക്ക്‌ സാധിച്ചില്ലെങ്കില്‍ എന്ത്‌ ചെയ്യണം? നബി(സ) പറഞ്ഞു: താങ്കള്‍ വെള്ളിയാഴ്‌ച ദിവസം ചൊല്ലുക. അതിന്‌ താങ്കള്‍ക്ക്‌ സാധ്യമല്ലെങ്കില്‍ മാസത്തിലൊരിക്കല്‍. കൊല്ലത്തിലൊരിക്കലെങ്കിലും ചൊല്ലുക എന്ന്‌ വരെ നബി(സ) പറഞ്ഞു.'' (തിര്‍മിദി, ഇബ്‌നുമാജ)
2). അനസ്‌(റ) പറയുന്നു: ``ഉമ്മുസുലൈം(റ) നബി(സ)യെ സമീപിച്ചുകൊണ്ട്‌ പറഞ്ഞു: എനിക്ക്‌ നമസ്‌കാരത്തില്‍ പറയാന്‍ ചില കലിമതുകള്‍ പഠിപ്പിച്ചുതന്നാലും. നബി(സ) പറഞ്ഞു: പത്തു പ്രാവശ്യം അല്ലാഹു അക്‌ബര്‍ എന്ന്‌ പറയുക, പത്ത്‌ പ്രാവശ്യം സ്വുബ്‌ഹാനല്ലാഹ്‌ എന്നു പറയുക, പത്ത്‌ പ്രാവശ്യം അല്‍ഹംദുലില്ലാഹ്‌ എന്നു പറയുക. ശേഷം നീ ഉദ്ദേശിച്ചത്‌ ചോദിക്കുക. അവന്‍ നിനക്ക്‌ ഉത്തരം നല്‌കും.'' (തിര്‍മിദി)
3). ഇബ്‌നു അബ്ബാസ്‌(റ) പറയുന്നു: ``നബി(സ) അബ്ബാസിനോടു പറഞ്ഞു: അബ്ബാസ്‌! പിതൃവ്യാ! ഞാന്‍ താങ്കള്‍ക്ക്‌ നല്‌കുന്നില്ലയോ, ഞാന്‍ താങ്കള്‍ക്ക്‌ വേണ്ടത്‌ തരുന്നില്ലയോ? ഞാന്‍ താങ്കള്‍ക്ക്‌ ദാനം നല്‌കുന്നില്ലയോ? ഞാന്‍ താങ്കളോട്‌ കുടുംബബന്ധം ചേര്‍ക്കുന്നില്ലയോ? പത്ത്‌ കാര്യങ്ങള്‍ താങ്കള്‍ ചെയ്യുകയാണെങ്കില്‍ അല്ലാഹു താങ്കള്‍ക്ക്‌ താങ്കളുടെ ദോഷങ്ങള്‍, അതിന്റെ തുടക്കവും ഒടുക്കവും പുതുതായി മനപ്പൂര്‍വം ചെയ്‌തതും പിഴച്ചുപോയതും ചെറുതും വലുതും രഹസ്യമായതും പരസ്യമായതും എല്ലാം പൊറുത്തു തന്നിരിക്കുന്നു. പത്ത്‌ കാര്യങ്ങള്‍: താങ്കള്‍ നാല്‌ റക്‌അത്ത്‌ നമസ്‌കരിക്കുക. ഓരോ റക്‌അത്തിലും ഫാതിഹയും സൂറത്തും ഓതുക. ആദ്യ റക്‌അത്തില്‍ ഫാതിഹയില്‍ നിന്ന്‌ വിരമിച്ചാല്‍ ഖിയാമില്‍ തന്നെയിരിക്കെ സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്‌ബര്‍ എന്ന്‌ പതിനഞ്ച്‌ പ്രാവശ്യം ചൊല്ലുക. പിന്നെ റുകൂഅ്‌ ചെയ്യുകയും റുകൂഇല്‍ പത്ത്‌ പ്രാവശ്യം ഇത്‌ ചൊല്ലുകയും ചെയ്യുക. പിന്നെ റുകൂഇല്‍ നിന്ന്‌ തലയുയര്‍ത്തി പത്ത്‌ പ്രാവശ്യം ചൊല്ലുക. പിന്നെ സുജൂദില്‍ പ്രവേശിക്കുക. സുജൂദില്‍ പത്ത്‌ പ്രാവശ്യം ചൊല്ലുക. അപ്പോള്‍ ഓരോ റക്‌അത്തിലും എഴുപത്തിയഞ്ച്‌ വീതമായി. അങ്ങനെ താങ്കള്‍ നാല്‌ റക്‌അത്തിലും ചൊല്ലുക. എല്ലാ ദിവസവും ഒരു പ്രാവശ്യം താങ്കള്‍ അങ്ങനെ നമസ്‌കരിക്കാനാവുമെങ്കില്‍ ചെയ്‌തുകൊള്ളുക. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഓരോ വെള്ളിയാഴ്‌ചയും ചെയ്യുക. അതിനു സാധ്യമല്ലെങ്കില്‍ മാസത്തിലൊരിക്കല്‍. അതുമല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍. അതുമല്ലെങ്കില്‍ നിന്റെ ആയുഷ്‌കാലത്ത്‌ ഒരിക്കലെങ്കിലും ചെയ്യുക.'' (അബൂദാവൂദ്‌, ഇബ്‌നുമാജ)
4). അബുല്‍ ജാസാഅ്‌(റ) പറയുന്നു: സ്വഹാബിയായ ഒരാള്‍ എന്നോട്‌ പറഞ്ഞു: ഒരു ദിവസം പ്രവാചകന്‍ എന്നോട്‌ പറഞ്ഞു: നാളെ നീ എന്റെയടുക്കല്‍ വരിക. നിനക്ക്‌ ഞാന്‍.... നല്‌കാം. പ്രവാചകന്‍ എനിക്ക്‌ വല്ല ദാനവും നല്‌കുമെന്ന്‌ ഞാന്‍ വിചാരിച്ചു. പിന്നീട്‌ പ്രവാചകന്‍ പറഞ്ഞു: രാത്രിയായാല്‍ നീ നാല്‌ റക്‌അത്ത്‌ നമസ്‌കരിക്കുക. പിന്നീട്‌ പ്രവാചകന്‍ പറഞ്ഞു: ശേഷം നീ രണ്ടാം സുജൂദില്‍ നിന്ന്‌ എഴുന്നേറ്റ്‌ ഇരിക്കുക (എഴുന്നേറ്റ്‌ നില്‌ക്കരുത്‌). അങ്ങനെ പത്ത്‌ തവണ വീതം തസ്‌ബീഹും തഹ്‌മീദും തക്‌ബീറും തഹ്‌ലീലും ചൊല്ലുക. അതുപോലെ നാല്‌ റക്‌അത്തിലും തുടരുക. പിന്നീട്‌ പ്രവാചകന്‍ പറഞ്ഞു: ഭൂമിയില്‍ ഏറ്റവും വലിയ ദോഷി നീയാണെങ്കിലും ഈ നമസ്‌കാരം കാരണം അതെല്ലാം നിനക്ക്‌ പൊറുക്കപ്പെട്ടു. ഞാന്‍ ചോദിച്ചു: ആ സമയം എനിക്കത്‌ നിര്‍വഹിക്കാന്‍ സാധിച്ചില്ലെങ്കിലോ? നബി(സ) പറഞ്ഞു: എങ്കില്‍ നീ രാത്രിയിലും പകലും അത്‌ നിര്‍വഹിക്കുക. മറ്റൊരു നിവേദനത്തില്‍ ഇപ്രകാരം നബി(സ) പറഞ്ഞതു ജഅ്‌ഫറി(റ)നോടാണ്‌.'' (അബൂദാവൂദ്‌)
5). അബ്‌ദുല്ലാഹിബ്‌നുല്‍ മുബാറക്‌ തസ്‌ബീഹ്‌ നമസ്‌കാരത്തെ സംബന്ധിച്ചു പറഞ്ഞു: ``നീ തക്‌ബീര്‍ ചൊല്ലുക. ശേഷം പറയുക: സുബ്‌ഹാനകല്ലാഹുമ്മ വബിഹംദിക തബറാകഇസ്‌മുക. വതആലാജദുക. വലാഇലാഹു ഗൈറുക. ശേഷം പതിനഞ്ച്‌ പ്രാവശ്യം സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹുഅക്‌ബര്‍. ശേഷം അഊദു ചൊല്ലി ബിസ്‌മി ഓതുക. ശേഷം ഫാതിഹയും ഒരു സൂറത്തും ഓതുക. ശേഷം പത്തു പ്രാവശ്യം ചൊല്ലുക. ശേഷം റുകൂഅ്‌ ചെയ്യുക.... അങ്ങനെ 75 പ്രാവശ്യം ഓരോ റക്‌ത്തിലും ചൊല്ലുക. ഓരോ റക്‌അത്തും പതിനഞ്ച്‌ പ്രാവശ്യം ചൊല്ലിക്കൊണ്ട്‌ ആരംഭിക്കുക. ശേഷം ഓതുക. ശേഷം പത്തു പ്രാവശ്യം ചൊല്ലുക. രാത്രിയാണ്‌ നമസ്‌കരിക്കുന്നതെങ്കില്‍ ഓരോ രണ്ട്‌ റക്‌അത്തിലും സലാം വീട്ടുന്നതാണ്‌ എനിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ടത്‌. പകലില്‍ നമസ്‌കരിക്കുകയാണെങ്കില്‍ ഓരോ രണ്ട്‌ റക്‌അത്തിലും നീ ഉദ്ദേശിക്കുന്നുവെങ്കില്‍ സലാം വീട്ടുക. ഉദ്ദേശിക്കുന്നുവെങ്കില്‍ സലാം വീട്ടാതിരിക്കുക.'' (തിര്‍മിദി)
ഈ ഹദീസുകളില്‍ തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ രൂപം വിവരിക്കുന്നതില്‍ ധാരാളം വൈരുധ്യങ്ങള്‍ കാണാം. ഹദീസുകള്‍ ശ്രദ്ധിച്ച്‌ വായിക്കുന്നവര്‍ക്ക്‌ വിശദീകരണത്തിന്റെ ആവശ്യമില്ലാതെ തന്നെ ഇതു വ്യക്തമാകും. രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബില്‍ എഴുതുന്നു: ``തസ്‌ബീഹ്‌ നമസ്‌കാരം നല്ലതാണെന്ന വാദത്തില്‍ വിമര്‍ശനമുണ്ട്‌. തീര്‍ച്ചയായും അതിന്റെ ഹദീസുകള്‍ ദുര്‍ബലമാണ്‌. പുറമെ അറിയപ്പെടുന്ന നമസ്‌കാരത്തിന്റെ രൂപത്തെ മാറ്റി മറിക്കലുമുണ്ട്‌. അതിനാല്‍ സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ ഇതു നിര്‍വഹിക്കാതിരിക്കലാണ്‌ നല്ലത്‌. എന്നാല്‍ ഈ നമസ്‌കാരത്തിന്റെ ഹദീസുകള്‍ സ്ഥിരപ്പെട്ടതല്ല. ഉഖൈലി(റ) പറയുന്നു: തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ സ്ഥിരപ്പെട്ട ഒരു ഹദീസും വന്നിട്ടില്ല. ഇപ്രകാരം ഇബ്‌നുഅറബിയും മറ്റുള്ളവരും തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ സ്വഹീഹായ ഹദീസും ഹസനായ ഹദീസും വന്നിട്ടില്ലെന്ന്‌ പറയുന്നു.'' (4:54).
ഇമാം സുയൂഥി(റ) ഉദ്ധരിക്കുന്നു: ``ഉഖൈലി(റ)പറയുന്നു: തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ ഒരൊറ്റ ഹദീസും സ്ഥിരപ്പെട്ടിട്ടില്ല. ഇബ്‌നുഅറബി(റ) പറയുന്നു: ഇതില്‍ സ്വഹീഹായ ഹദീസോ ഹസനായ ഹദീസോ ഇല്ല. ഇബ്‌നുജൗസി(റ) ഈ ഹദീസുകളെ മനുഷ്യനിര്‍മിതമായ ഹദീസിന്റെ ഗണത്തിലാണ്‌ പെടുത്തിയിരിക്കുന്നത്‌. (അല്ലആലി 2:44). ഈ ഹദീസിന്റെ പരമ്പരയെല്ലാം ദുര്‍ബലമാണെന്ന്‌ ഇമാം ശൗക്കാനി(റ)യും പറയുന്നു (അല്‍ഫവാഇദ്‌, പേജ്‌ 38)
ഇമാം നവവി(റ)യുടെ ഉസ്‌താദായ അബൂശാമ(റ) എഴുതുന്നു: ``തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ കൂടുതല്‍ ഹദീസുകള്‍ വന്നിട്ടുണ്ടെങ്കിലും അവ സ്വഹീഹല്ല. അബൂദാവൂദ്‌ തന്റെ സുനനിലും തിര്‍മിദി തന്റെ ജാമിഇലും ഇബ്‌നുമാജ തന്റെ സുനനിലും ഹാകിം തന്റെ മുസ്‌തദ്‌റകിലും ബൈഹഖി തന്റെ സുനനിലും തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ ഹദീസുകള്‍ ഉദ്ധരിച്ചതു കൊണ്ട്‌ ആരും വഞ്ചിതരാകരുത്‌.'' (അല്‍ബാഇസ്‌, പേജ്‌ 47)
അദ്ദേഹം വീണ്ടും എഴുതുന്നു: ``ഹാഫിദ്‌ അബൂജഅ്‌ഫര്‍(റ) പറയുന്നു: തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ സ്ഥിരപ്പെട്ട ഒരു ഹദീസുമില്ല. ശൈഖ്‌ അബുല്‍ഫര്‍ജ്‌ നിര്‍മിതമായ ഹദീസുകള്‍ വിവരിക്കുന്ന ഗ്രന്ഥത്തില്‍ തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ ഹദീസുകള്‍ ഉദ്ധരിക്കുന്നു. ഈ നമസ്‌കാരത്തിന്റെ ഹദീസുകളുടെ പരമ്പരകള്‍ ചിലതു നബിയിലേക്ക്‌ എത്തിയിട്ടില്ല. ചിലതു പരമ്പര മുറിഞ്ഞതാണ്‌. ചിലത്‌ നിവേദകര്‍ ദുര്‍ബലരായവരാണ്‌. ഇത്തരം ന്യൂനതകളില്‍ നിന്ന്‌ ഈ ഹദീസുകള്‍ ഒഴിവാകുന്നില്ല.'' (അല്‍ബാഇസ്‌, പേജ്‌ 47)
ഇമാം ശാഫിഈ(റ)യുടെ ശിഷ്യനായ ഇമാം ശീറാസി(റ) എഴുതുന്നു: ``തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ ഒരു ഹദീസ്‌ പോലും സ്വഹീഹായിട്ടില്ല.'' (സിഫ്‌ദസ്സആദ, പേജ്‌ 144). ഇബ്‌നുഹജറില്‍ അസ്‌ഖലാനി(റ) എഴുതുന്നു: ``തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ സര്‍വ പരമ്പരകളും ദുര്‍ബലമായതാണ്‌.'' ഇബ്‌നുതീമിയ്യാ, മുസ്‌നി മുതലായവരും ഇതിനെ ദുര്‍ബലമാക്കുന്നു.'' (തല്‍ഖീസ്‌ 4:185) ഹദീസ്‌ നിരൂപകന്മാരില്‍ പ്രഥമ സ്ഥാനത്ത്‌ നില്‌ക്കുന്ന ഇബ്‌നുജൗസി(റ) മനുഷ്യനിര്‍മിതമായ ഹദീസുകള്‍ വിവരിക്കുന്ന അല്‍മൗളൂആത്ത്‌ 2:465ല്‍ ഈ നമസ്‌കാരത്തിന്റെ പരമ്പരകള്‍ ദുര്‍ബലമായതാണെന്ന്‌ സ്ഥാപിക്കുന്നു. ഇബ്‌നുഖുസൈമ(റ) തന്റെ സ്വഹീഹില്‍ തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ ഹദീസുകള്‍ ദുര്‍ബലമാണെന്ന്‌ പറയുന്നു. (വാള്യം 1, പേജ്‌ 601, ഹദീസ്‌ നമ്പര്‍ 1216)
ഫര്‍ദ്‌ നമസ്‌കാരങ്ങള്‍ കൃത്യമായി അനുഷ്‌ഠിക്കുമെന്നും എന്നാല്‍ സുന്നത്ത്‌ നമസ്‌കാരങ്ങള്‍ യാതൊന്നും ഞാന്‍ നമസ്‌കരിക്കുകയില്ലെന്നും പറഞ്ഞ ഒരു വ്യക്തിയോട്‌ താങ്കള്‍ സ്വര്‍ഗത്തില്‍ പോകുമെന്ന്‌ നബി(സ) പറഞ്ഞതായി നിവേദനം ചെയ്യുന്ന ഹദീസ്‌ ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ ധാരാളം സ്ഥലത്ത്‌ ഉദ്ധരിക്കുന്നതു കാണാം. എന്നാല്‍ നബി(സ) നമസ്‌കരിക്കാത്ത ഒരു നമസ്‌കാരം വല്ലവനും നമസ്‌കരിച്ചാല്‍ അവന്‍ നരകത്തിലാണെന്ന്‌ നബി(സ) പറഞ്ഞ ധാരാളം ഹദീസുകള്‍ സ്വഹീഹായി ഉദ്ധരിക്കപ്പെടുന്നു. വിശുദ്ധ ഖുര്‍ആനും ഈ യാഥാര്‍ഥ്യം നമ്മെ പഠിപ്പിക്കുന്നു. സംശയമുള്ളത്‌ ഉപേക്ഷിക്കാനും നബി(സ) നമ്മോട്‌ നിര്‍ദേശിക്കുന്നു.

ഈസാനബി(അ)യുടെ വെല്ലുവിളിയും ഡോക്‌ടറുടെ പരസ്യപ്പെടുത്തലും

എ അബ്‌ദുസ്സലാം സുല്ലമി

``എത്ര വലിയ രോഗങ്ങളും സുഖപ്പെടുത്തും എന്ന്‌ ഒരു ഡോക്‌ടര്‍ പരസ്യപ്പെടുത്തിയാല്‍ എന്തു സംഭവിക്കും? രോഗികളും ബന്ധുക്കളുമായി അദ്ദേഹത്തിന്റെ സമീപത്ത്‌ ജനസമുദ്രം സൃഷ്‌ടിക്കപ്പെടാന്‍ അധിക കാലമെടുക്കില്ല. വാക്ക്‌ പാലിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ലെങ്കിലോ? അദ്ദേഹത്തിന്റെ ശിഷ്‌ടജീവിതം ക്ലേശപൂര്‍ണമാവുകയും ഫലം ജനങ്ങള്‍ക്കിടയില്‍ സ്വാധീനം നശിക്കുകയും ജോലി നഷ്‌ടപ്പെടുക പോലുമുണ്ടാകും. ഇത്തരമൊരു പരസ്യം ഈസാ പ്രവാചകന്‍(അ) നടത്തിയത്‌ വിശുദ്ധഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്‌. അന്നത്തെ ഏറ്റവും വലിയ രോഗങ്ങളായ വെള്ളപ്പാണ്ഡും കുഷ്‌ഠവും സുഖപ്പെടുത്തുക മാത്രമല്ല മരണപ്പെട്ടവരെ ജീവിപ്പിക്കാന്‍ വരെ അദ്ദേഹം സന്നദ്ധനായി (ആലുഇംറാന്‍ 49) തന്നിമിത്തം ജനങ്ങള്‍ ഈസാനബി(അ)യില്‍ നിന്ന്‌ തദ്‌ ആവശ്യങ്ങള്‍ക്കായി സഹായംതേടിയത്‌ ഇമാം റാസി ഉദ്ധരിച്ചിട്ടുണ്ട്‌ (8:56). മുഅ്‌ജിസത്ത്‌ പ്രകടിപ്പിക്കുന്നതില്‍ യാതൊരു സ്വാധീനമോ അറിവോ ഇല്ലാതെ കേവലം കൊടുങ്കാറ്റിലെ കരിയിലയായിരുന്നു ഈസാനബിയെങ്കില്‍ ഈ വെല്ലുവിളിയുടെ പ്രസക്തിയെന്ത്‌? ജനങ്ങള്‍ സമീപിക്കുമ്പോള്‍ എനിക്കു കഴിയില്ല, എപ്പോഴെങ്കിലും പ്രകടമാവുന്ന മുഅ്‌ജിസത്തിന്‌ കാത്തുനില്‌ക്കുക, സമയംപോലും പറയാന്‍ എനിക്കറിയില്ല, വല്ലപ്പോഴും പ്രത്യക്ഷപ്പെട്ടെങ്കിലായി എന്നിത്യാദി മറുപടികളായിരുന്നു അവിടുന്ന്‌ നല്‌കയിരുന്നതെങ്കില്‍ തന്നെ വിശ്വസിക്കാനോ നബിയായി അംഗീകരിക്കാനോ ആരെങ്കിലും തയ്യാറാവുമോ? ഒരിക്കലുമില്ല. വിശ്വാസികള്‍ പോലും വിട്ടുനില്‌ക്കാന്‍ അതു കാരണമാവുകയും ചെയ്യും.'' (സുന്നിവോയ്‌സ്‌ -2008 ഒക്‌ടോബര്‍ 16-31, മുഅ്‌ജിസത്ത്‌, കറാമത്ത്‌, പേജ്‌ 16)
`എത്ര വലിയ രോഗങ്ങളും സുഖപ്പെടുത്തും' എന്ന്‌ ഒരു ഡോക്‌ടര്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത്‌ താഴെ പറയുന്ന തത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. 
1). ഒരു ഡോക്‌ടര്‍ ഇപ്രകാരം പരസ്യപ്പെടുത്തുമ്പോള്‍ താന്‍ നേടിയ യോഗ്യതകള്‍ കൂടി കാണിച്ചിരിക്കും. ഇതിന്റെ അര്‍ഥം തന്റെ പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും പഠനത്തിലൂടെയും ഇതിനുള്ള യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്‌ എന്നതാണ്‌. 
2). നിരീശ്വര നിര്‍മത വാദികളായ ഡോക്‌ടര്‍മാരും ഇപ്രകാരം പരസ്യപ്പെടുത്താറുണ്ട്‌. ചിലപ്പോള്‍ മതവിശ്വാസികളായ ഡോക്‌ടര്‍മാരെക്കാള്‍ രോഗികളെ സുഖപ്പെടുത്താന്‍ കഴിവുണ്ടായിരിക്കുക നിരീശ്വരവാദികളായ ഡോക്‌ടര്‍മാര്‍ക്കായിരിക്കാം. ഭൗതികമായ അറിവുകള്‍ കരസ്ഥമാക്കുന്നതിലുള്ള മാനദണ്ഡം മനുഷ്യന്റെ പരിശീലനവും പരിശ്രമവുമാണ്‌. വിശ്വാസവും അവിശ്വാസവുമല്ല. മുഹമ്മദ്‌ നബി(സ)യെ ചികിത്സിക്കാന്‍ ഒരു അമുസ്‌ലിം ഡോക്‌ടര്‍ തന്നെ ഉണ്ടായിരുന്നു. നബി(സ) പറഞ്ഞു: ``നിങ്ങളുടെ ഭൗതിക കാര്യങ്ങളില്‍ എന്നെക്കാള്‍ അറിവുള്ളവര്‍ നിങ്ങളാണ്‌.'' (മുസ്‌ലിം) ഇനി മുസ്‌ലിയാര്‍ എഴുതിയ ശിര്‍ക്കിന്റെ ആഴം പരിശോധിക്കാം:
ഒന്ന്‌), ``വെള്ളപ്പാണ്ഡും കുഷ്‌ഠവും ഞാന്‍ സുഖപ്പെടുത്തും'' എന്ന്‌ ഈസാ നബി(അ) ഒരു പരസ്യപ്പലക തന്റെ വീട്ടിന്റെ മുമ്പില്‍ വെച്ചു എന്ന്‌ സങ്കല്‌പിക്കുക. അങ്ങനെയെങ്കില്‍ മുകളില്‍ വിവരിച്ച ഡോക്‌ടര്‍മാരുടെ ഉദ്ദേശ്യം തന്നെയാണ്‌ അദ്ദേഹത്തിനുമുണ്ടായിരിക്കുക. അല്ലെങ്കില്‍ ഈസാനബി(അ)ക്ക്‌ ഈ രോഗികളുടെ ശരീരത്തില്‍ തടവാനും സ്‌പര്‍ശിക്കാനും അല്ലാഹു കഴിവ്‌ നല്‌കിയതിലുപരി ഈ രോഗങ്ങള്‍ സുഖപ്പെടുത്താന്‍ തന്നെ കഴിവ്‌ നല്‌കിയിട്ടുണ്ടെന്ന്‌ വല്ലവരും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ മുശ്‌രിക്കും കാഫിറുമാണ്‌.
രണ്ട്‌), ``മരണപ്പെട്ടവരെ ഞാന്‍ ജീവിപ്പിക്കും. അതിനാല്‍ മരണപ്പെട്ടവരെ ജീവിപ്പിക്കാന്‍ എന്നെ സമീപിക്കുക'' എന്നൊരു പരസ്യം ഈസാനബി(അ) നല്‌കിയിരുന്നുവെന്ന്‌ മുസ്‌ലിയാര്‍ പറയുന്നതായി സങ്കല്‌പിക്കുക. അപ്പോള്‍ അദ്ദേഹം ഉദ്ദേശിച്ചത്‌ മതവിശ്വാസിയായ ഡ്രൈവിംഗ്‌ അറിയാത്തവരെ ഞാന്‍ ഡ്രൈവിംഗ്‌ പഠിപ്പിക്കും, അല്ലെങ്കില്‍ ഇംഗ്ലീഷ്‌ സംസാരിക്കാന്‍ സാധിക്കാത്തവരെ ഞാന്‍ ഇംഗ്ലീഷ്‌ സംസാരിപ്പിക്കാന്‍ കഴിവ്‌ നല്‌കും എന്നെല്ലാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നതു പോലെയുള്ള ഉദ്ദേശ്യം തന്നെയായിരുന്നു ഈസാനബി(അ)ക്കും ഉണ്ടായിരുന്നത്‌ എന്നോ ഈസാനബി(അ)ക്ക്‌ മരണപ്പെട്ട മനുഷ്യനെ സമീപിച്ച്‌ ശരീരത്തില്‍ സ്‌പര്‍ശിക്കുവാന്‍ സാധിക്കുന്നതു പോലെയും അയാളെ മയ്യിത്ത്‌ കുളിപ്പിക്കാനും ഖബ്‌റടക്കം ചെയ്യാനും കഴിവ്‌ നല്‌കിയതുപോലെയും അയാളെ മരണശേഷം ജീവിപ്പിക്കാനും കഴിവ്‌ നല്‌കിയിരുന്നുവെന്ന്‌ വല്ലവരും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ മുശ്‌രിക്കുകളായി.
മൂന്ന്‌), ``കളിമണ്ണുകൊണ്ട്‌ ഞാന്‍ പക്ഷിയുടെ രൂപമുണ്ടാക്കി ആകാശത്തിലൂടെ പറപ്പിക്കുന്നത്‌ കാണാന്‍ ആഗ്രഹമുള്ളവര്‍ വരിക'' എന്നൊരു പരസ്യപ്പലക ഈസാനബി(അ)തന്റെ വീട്ടിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്നുവെന്ന്‌ സങ്കല്‌പിക്കുക. പ്രാവിനെ വളര്‍ത്തുന്ന ഒരു മനുഷ്യന്‌ തന്റെ കൂട്ടിലുള്ള പ്രാവുകളെ ആകാശത്തിലൂടെ പറപ്പിക്കാന്‍ അല്ലാഹു കഴിവ്‌ നല്‌കിയതു പോലെ ഈസാനബി(അ) അസാധാരണ മനുഷ്യനായതിനാല്‍ അദ്ദേഹത്തിന്‌ കളിമണ്ണുകൊണ്ടു പക്ഷികളുടെ രൂപമുണ്ടാക്കി അതിനെ ജീവന്‍ നല്‌കി പറപ്പിക്കാനുള്ള കഴിവ്‌ നല്‌കപ്പെട്ടിരിക്കുന്നുവെന്ന്‌ വല്ലവരും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ മുശ്‌രിക്കുകളായി.
നാല്‌), ഈസാനബി(അ) പരസ്യപ്പെടുത്തിയത്‌ വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നതു കാണുക: ``നിങ്ങളുടെ നാഥന്റെ പക്കല്‍ നിന്ന്‌ നിശ്ചയം നിങ്ങള്‍ക്ക്‌ ഞാന്‍ ഒരു ദൃഷ്‌ടാന്തം കൊണ്ടുവന്നിരിക്കുന്നു. കളിമണ്ണില്‍ നിന്ന്‌ പക്ഷിയുടെ രൂപം പോലുള്ളതിനെ ഞാന്‍ സൃഷ്‌ടിക്കുകയും അതില്‍ ഞാന്‍ ഊതുകയും ചെയ്യുന്നു. അപ്പോള്‍ അല്ലാഹുവിന്റെ (പ്രത്യേക) അനുമതിയോടു കൂടി അത്‌ പക്ഷിയായിത്തീരുന്നു. കുഷ്‌ഠരോഗിയെയും ജന്മനാ അന്ധന്മാരെയും ഞാന്‍ സുഖപ്പടുത്തുന്നു. മരണപ്പെട്ടവരെ അല്ലാഹുവിന്റെ അനുമതിയോടു കൂടി ഞാന്‍ ജീവിപ്പിക്കുകയും ചെയ്യുന്നു.'' (ആലുഇംറാന്‍ 49) ഈ പരസ്യപ്പലകയെ മുസ്‌ലിം പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നതു കാണുക:
ഇമാം റാസി(റ) എഴുതുന്നു: ``ഈസാനബി(അ) ഊതിയപ്പോള്‍ അദ്ദേഹത്തിന്റെ മുഅ്‌ജിസത്ത്‌ വെളിവാക്കാനായി അല്ലാഹു അവന്റെ കഴിവു കൊണ്ടു ആ ശരീരത്തില്‍ ജീവനുണ്ടാക്കുകയാണ്‌ ചെയ്‌തത്‌. ഈ അഭിപ്രായമാണ്‌ ശരി. കാരണം അല്ലാഹു പറയുന്നു: അവനാണ്‌ മരണത്തെയും ജീവനെയും സൃഷ്‌ടിക്കുന്നത്‌. ഇബ്‌റാഹീം നബി(അ) രാജാവുമായി തര്‍ക്കിച്ച സന്ദര്‍ഭത്തില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞതായി അല്ലാഹു ഉദ്ധരിക്കുന്നു: നിശ്ചയം എന്റെ രക്ഷിതാവ്‌ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ്‌. ജീവിപ്പിക്കാനുള്ള കഴിവ്‌ അല്ലാഹു അല്ലാത്ത മറ്റാര്‍ക്കെങ്കിലും ഉണ്ടായിരുന്നാല്‍ ഈ തെളിവ്‌ പിടിക്കല്‍ നിരര്‍ഥകമാവുന്നതാണ്‌.'' (റാസി 12:52). അല്ലാഹുവിന്റെ അനുമതിയോടു കൂടി എന്ന്‌ ഈസാനബി(അ) പരസ്യത്തില്‍ കാണിച്ചതിന്റെ ഉദ്ദേശ്യം ഇമാം റാസി(റ) വിവരിക്കുന്നതു ശ്രദ്ധിക്കുക: ``അല്ലാഹുവിന്റെ കഴിവുകൊണ്ടും സൃഷ്‌ടിപ്പുകൊണ്ടുമാണ്‌ ജീവനുണ്ടായതെന്നും ഈസാനബി(അ)യുടെ കഴിവിന്റെയോ സൃഷ്‌ടിപ്പിന്റെയോ അടിസ്ഥാനത്തിലല്ലെന്നുമുള്ള തത്വത്തെ ശക്തിപ്പെടുത്തുകയാണ്‌ ഇതുകൊണ്ട്‌ ചെയ്യുന്നത്‌.'' (റാസി 12:126)
തഫ്‌സീര്‍ ബൈദാവിയില്‍ എഴുതുന്നു: ``ഈസാനബി(അ)യില്‍ ഉലൂഹിയ്യത്ത്‌ ഉണ്ടെന്ന ധാരണ നീക്കാന്‍ വേണ്ടിയാണ്‌ അല്ലാഹുവിന്റെ അനുവാദപ്രകാരം എന്ന്‌ പ്രത്യേകമായി അദ്ദേഹം പറഞ്ഞത്‌. നിശ്ചയം ജീവിപ്പിക്കല്‍ മനുഷ്യപ്രവര്‍ത്തനങ്ങളില്‍പ്പെട്ടതല്ല.'' (2:139).
തഫ്‌സീര്‍ ഖാസിനില്‍ എഴുതുന്നു: ``അല്ലാഹുവിന്റെ അനുമതി എന്നതു കൊണ്ട്‌ വിവക്ഷ അവന്റെ സൃഷ്‌ടിപ്പാണ്‌. അപ്പോള്‍ ആയത്തിന്റെ അര്‍ഥം ഈ രൂപപ്പെടുത്തല്‍ എന്റെ പ്രവൃത്തിയാണ്‌. എന്നാല്‍ ഇതിന്‌ ജീവന്‍ നല്‌കുന്ന പ്രവൃത്തി അല്ലാഹുവിന്റേതാണ്‌.'' (1:350)
ഭൂമിയില്‍ നിന്ന്‌ ഒരു ഉറവ്‌ പൊട്ടിക്കുക, ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടം ഉണ്ടാക്കുക, സ്വര്‍ണത്തിന്റെ ഒരു ഭവനം ഉണ്ടാക്കുക മുതലായ പ്രവര്‍ത്തനങ്ങള്‍ മരണപ്പെട്ടവരെ ജീവിപ്പിക്കുക, കളിമണ്ണുകൊണ്ട്‌ പക്ഷിയെ ഉണ്ടാക്കി അതിനു ജീവന്‍ നല്‌കുക മുതലായ പ്രവൃത്തികളെക്കാള്‍ പ്രയാസം കുറഞ്ഞതാണ്‌. ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ മുഹമ്മദ്‌ നബി(സ)യോട്‌ ശത്രുക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ നബിയുടെ വീട്ടിന്റെ മുന്നില്‍ സ്ഥാപിക്കാന്‍ അല്ലാഹു നിര്‍ദേശിച്ച പരസ്യത്തിന്റെ പലകയിലെ പ്രസ്‌താവന വിശുദ്ധ ഖുര്‍ആന്‍ വിവരിക്കന്നത്‌ കാണുക: ``എന്റെ രക്ഷിതാവ്‌ പരിശുദ്ധനാണ്‌. ഞാന്‍ മനുഷ്യനായ ഒരു ദൂതന്‍ മാത്രമാണ്‌.'' (അല്‍ഇസ്‌റാഅ്‌ 90-93) മുസ്‌ലിം പണ്ഡിതന്മാര്‍ ഈ പരസ്യത്തെ വ്യാഖ്യാനിക്കുന്നത്‌ കാണുക.
``അതായത്‌ ഞാന്‍ മറ്റുള്ള പ്രവാചകന്മാരെപ്പോലെ ഒരു പ്രവാചകനാണ്‌. അവരെപ്പോലെ ഒരു മനുഷ്യനുമാണ്‌. അല്ലാഹു അവര്‍ മുഖേന പ്രകടിപ്പിക്കുന്ന മുഅ്‌ജിസത്തുകള്‍ അല്ലാതെ പ്രവാചകന്മാര്‍ അവര്‍ക്ക്‌ തോന്നുന്ന സന്ദര്‍ഭത്തില്‍ സ്വാഭിഷ്‌ടപ്രകാരം മുഅ്‌ജിസത്തുകള്‍ പ്രകടമാക്കാറില്ല. കാരണം മുഅ്‌ജിസത്തുകളുടെ പ്രശ്‌നം എന്റേതല്ല. അതു അല്ലാഹുവിന്റേതാണ്‌. അപ്പോള്‍ എന്റെ ഉദ്ദേശമനുസരിച്ച്‌ അതു കൊണ്ടുവരാന്‍ നിങ്ങള്‍ ആവശ്യപ്പെടുന്നു. നിങ്ങളുടെ അവസ്ഥ വിചിത്രം തന്നെ!'' (തഫ്‌സീറുല്‍ മദാരിക്ക്‌ 2:327).
ഇമാം റാസി(റ) എഴുതുന്നു: ``ഈ സംഗതികള്‍ കൊണ്ടുവരികയെന്നത്‌ ഒരു മനുഷ്യന്റെ കഴിവില്‍ പെടുന്നതല്ല. നിശ്ചയം, ഞാന്‍ ഒരു മനുഷ്യനാണ്‌.'' (21:59) ഇപ്രകാരം തഫ്‌സീര്‍ ഖുര്‍ത്വുബി 5:47ലും എഴുതുന്നു. ഇബ്‌നുകസീര്‍(റ) എഴുതുന്നു: ``ഉദ്ദേശിക്കുന്നതെല്ലാം ചെയ്യുന്നവന്‍ അല്ലാഹുവാണ്‌. നിങ്ങള്‍ ആവശ്യപ്പെടുന്നതിന്‌ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം മറുപടി നല്‌കും. അവന്‍ ഉദ്ദേശിക്കാത്ത പക്ഷം നിങ്ങള്‍ക്ക്‌ മറുപടി തരികയുമില്ല. ഞാന്‍ അവന്റെ ദൂതന്‍ മാത്രമാണ്‌. നിങ്ങള്‍ ചോദിച്ച പ്രശ്‌നം അല്ലാഹുവില്‍ മാത്രം നിക്ഷിപ്‌തമാണ്‌. (ഇബ്‌നുകസീര്‍ 3:64).
ഇബ്‌നുജരീര്‍(റ) എഴുതുന്നു: ``ഞാന്‍ ആദം സന്തതികളില്‍ പെട്ട അല്ലാഹുവിന്റെ ഒരു ദാസനാണ്‌. അപ്പോള്‍ നിങ്ങള്‍ എന്നോട്‌ ആവശ്യപ്പെട്ട ഈ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ എനിക്കു എങ്ങനെയാണ്‌ സാധിക്കുക?! അവ ചെയ്യാന്‍ എന്റെയും നിങ്ങളുടെയും സ്രഷ്‌ടാവായ അല്ലാഹുവിന്‌ മാത്രമേ സാധിക്കുകയുള്ളൂ. ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്‌. എന്റെയും നിങ്ങളുടെയും യജമാനനായ അല്ലാഹു എന്നെ ഏതൊരു ദൗത്യവുമായാണോ നിയോഗിച്ചത്‌, അത്‌ ഞാന്‍ നിര്‍വഹിക്കുന്നു. നിങ്ങള്‍ എന്നോടു ആവശ്യപ്പെട്ട സംഗതികള്‍ അല്ലാഹുവിന്‌ അല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ സാധ്യമല്ല.'' (ഇബ്‌നുജരീര്‍ 7:110). തഫ്‌സീര്‍ ഖാസിനിലും ജമലിലും എഴുതുന്നു: ``ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്‌. നിങ്ങള്‍ ആവശ്യപ്പെടുന്നത്‌ ഒരു മനുഷ്യന്റെ കഴിവില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ ആവശ്യപ്പെട്ടത്‌ അവന്‍ ചെയ്യും.'' (ഖാസിന്‍ 4:185, ജമല്‍ 4:648).
മുഹമ്മദ്‌ നബി(സ) ഇപ്രകാരം പരസ്യപ്പെടുത്തിയതുകൊണ്ട്‌ അദ്ദേഹത്തിന്‌ അനുയായികള്‍ ദിവസവും വര്‍ധിക്കുകയാണ്‌ ചെയ്‌തത്‌. മുസ്‌ലിയാര്‍ എഴുതിയതുപോലെ നബി(സ) പരസ്യം ചെയ്‌തിരുന്നുവെന്ന്‌ സങ്കല്‌പിക്കുക. എങ്കില്‍ നബിക്ക്‌ അനുയായികള്‍ വര്‍ധിച്ചാലും ക്രിസ്‌ത്യാനികളും ഖുബൂരികളും ലോകത്ത്‌ വര്‍ധിച്ചതിന്‌ മാത്രമേ അത്‌ സമമാവുകയുള്ളൂ. ഏകദൈവ വിശ്വാസികള്‍ കുറയുകയാണ്‌ ചെയ്യുക. കാരണം, അപ്രകാരമുള്ള വിശ്വാസം ശിര്‍ക്കിന്റെ ഗണത്തില്‍ പെടുന്നു.

അല്ലാഹു കഴിവ് നല്കലും പുരോഹിതന്മാരുടെ അജ്ഞതയും

എ അബ്‌ദുസ്സലാം സുല്ലമി


``സാധാരണവും അസാധാരണവുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കഴിവ്‌ നല്‌കുന്നവന്‍ അല്ലാഹുവാണ്‌. പ്രവാചകന്മാര്‍ക്കും വലിയ്യുകള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന സമയത്ത്‌ അതു നല്‌കാന്‍ അല്ലാഹുവിന്‌ കഴിയില്ലെന്നാണോ പുത്തന്‍വാദികള്‍ വിശ്വസിക്കുന്നത്‌?'' (സുന്നിവോയ്‌സ്‌ -2008 ഒക്‌ടോബര്‍ 16-31, പേജ്‌ 16)

സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി ശിര്‍ക്കും കുഫ്‌റും കലര്‍ന്ന ഒരു വാദമാണ്‌ യാഥാസ്ഥിതികര്‍ ഇവിടെ അവതരിപ്പിക്കുന്നത്‌. അവ താഴെ വിവരിക്കുന്നു.

1). സാധാരണവും അസാധാരണവുമായ പ്രവര്‍ത്തനം ഒരുപോലെ കണ്ടത്‌: സാധാരണ മനുഷ്യനും അസാധാരണ മനുഷ്യനും ദൈവവിശ്വാസിക്കും ദൈവനിഷേധിക്കും പരലോക വിശ്വാസിക്കും പരലോക നിഷേധിക്കും അബൂലഹബ്‌, അബൂജഹ്‌ല്‍, ഉമയ്യ, ഉത്‌ബത്ത്‌, ശൈബ, വലീദ്‌, ഫിര്‍ഔന്‍, ഖാറൂന്‍, ഹാമാന്‍, നംറൂദ്‌ മുതലായവര്‍ക്കും മുഹമ്മദ്‌ നബി(സ), അബൂബക്കര്‍, ഉമര്‍, ഉസ്‌മാന്‍, അലി(റ), മൂസാനബി(അ), ഇബ്‌റാഹീം നബി(അ) മുതലായവര്‍ക്കും അവരുടെ കണ്ണിന്‌ കാഴ്‌ചശക്തിയും ചെവിക്ക്‌ കേള്‍വിശക്തിയും നാവിന്‌ സംസാരശേഷിയും കാലുകള്‍ക്ക്‌ നടക്കാനുള്ള കഴിവും വിരലുകള്‍ക്ക്‌ ചലിപ്പിക്കാനുള്ള കഴിവും അല്ലാഹു നല്‌കിയിട്ടുണ്ട്‌. സാധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കഴിവുകളും അല്ലാഹു ഇവര്‍ക്കെല്ലാം നല്‌കിയിട്ടുണ്ട്‌. അപ്പപ്പോള്‍ സന്ദര്‍ഭോചിതം അല്ലാഹു മാത്രം ഉദ്ദേശിക്കുമ്പോള്‍ നല്‌കുകയല്ല. ഇത്‌ ഇസ്‌ലാമില്‍ നിന്ന്‌ പുറത്തുപോയ പിഴച്ച കക്ഷിയായ ജബ്‌രിയാക്കളുടെ ജല്‌പനമാണ്‌. ജീവിച്ചിരിക്കുന്നവരെ വിളിച്ച്‌ സഹായംതേടുന്നതും മരണപ്പെട്ടവരെ വിളിച്ച്‌ സഹായംതേടുന്നതും ഒരുപോലെയാണെന്ന തങ്ങളുടെ മറ്റൊരു തനിച്ച ശിര്‍ക്കും കുഫ്‌റും വിഡ്‌ഢിത്തവും നിറഞ്ഞ വാദത്തെ സ്ഥാപിക്കാനാണ്‌ ജബ്‌രിയാക്കളുടെ ഈ വാദത്തെ സുന്നത്ത്‌ ജമാഅത്തിന്റെ വാദമായി അട്ടിമറി നടത്തിക്കൊണ്ട്‌ ഇവര്‍ അവതരിപ്പിക്കുന്നത്‌.

``അദ്ദേഹം അവരെ വിട്ടുമാറുകയും യൂസുഫിനെ കുറിച്ചുള്ള എന്റെ ദു:ഖമേ എന്നു പറഞ്ഞു കരയുകയും ചെയ്‌തു. അങ്ങനെ ദു:ഖം മൂലം (കരഞ്ഞുകരഞ്ഞ്‌) കണ്ണുകള്‍ വെളുത്തു. അദ്ദേഹം നിറഞ്ഞ ദു:ഖിതനായിരുന്നു'' (യൂസുഫ്‌ 84). കെ വി കൂറ്റനാട്‌ മുസ്‌ലിയാരുടെ പരിഭാഷയില്‍ എഴുതുന്നു: ``കരച്ചിലിന്റെയും മനോവ്യഥയുടെയും കാഠിന്യത്താല്‍ ആ മഹാന്റെ കണ്ണുകള്‍ വെളുത്തു അന്ധത തന്നെ ബാധിക്കുകയുണ്ടായി.'' (ഫത്‌ഹുര്‍റഹ്‌മാന്‍, വാള്യം 3, പേജ്‌ 94). അല്ലാഹു പറയുന്നു: ``അങ്ങനെ ശുഭവാര്‍ത്താ വാഹകന്‍ വന്നപ്പോള്‍ ആ കുപ്പായം അദ്ദേഹത്തിന്റെ മുഖത്ത്‌ വെച്ചു തല്‍സമയം കാഴ്‌ചയുള്ള ആളായിത്തീര്‍ന്നു.'' (യൂസുഫ്‌ 96). കെ വി കൂറ്റനാട്‌ മുസ്‌ലിയാര്‍ ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട്‌ എഴുതുന്നു: ``കുപ്പായം വന്ദ്യപിതാവിന്റെ മുഖത്ത്‌ വെച്ചുകൊടുത്തു. എന്തൊരത്ഭുതം. കരഞ്ഞുകരഞ്ഞ്‌ കണ്ണു കലങ്ങി കാഴ്‌ച നഷ്‌ടപ്പെട്ട അദ്ദേഹത്തിന്നതാ കാഴ്‌ച തിരിച്ചുകിട്ടിയിരിക്കുന്നു'' (ഫത്‌ഹുര്‍റഹ്‌മാന്‍, വാള്യം 3, പേജ്‌ 104). യഅ്‌ഖൂബ്‌ നബി(അ)യുടെ കണ്ണിന്‌ അല്ലാഹു കാഴ്‌ചശക്തി നല്‌കിയിരുന്നില്ല. അപ്പപ്പോള്‍ നല്‌കുകയാണ്‌ ചെയ്‌തിരുന്നതെങ്കില്‍ അദ്ദേഹം കരഞ്ഞു കരഞ്ഞു കണ്ണുകള്‍ കലങ്ങിയത്‌ കാരണം കാഴ്‌ചശക്തി നഷടപ്പെട്ടുവെന്നും കുപ്പായം മുഖത്ത്‌ വെച്ചപ്പോള്‍ നഷ്‌ടപ്പെട്ട കാഴ്‌ചശക്തി തിരിച്ചുകിട്ടിയെന്നും എങ്ങനെയാണ്‌ പുരോഹിതന്മാരേ പറയുക? മഹാനും അസാധാരണക്കാരനുമായ അദ്ദേഹത്തിന്റെ കാഴ്‌ചശക്തി നഷ്‌ടപ്പെട്ട്‌, കാണാന്‍ സാധിക്കാതെ അദ്ദേഹം ജീവിക്കുന്ന സന്ദര്‍ഭത്തില്‍ അന്ന്‌ നാടു ഭരിച്ചിരുന്ന ഫിര്‍ഔനിന്റെയും അതുപോലെ പല മുശ്‌രിക്കുകളുടെയും കാഴ്‌ചശക്തി നഷ്‌ടപ്പെട്ടിരുന്നില്ല. ഈ പ്രവാചകനെക്കാള്‍ കാണാനുള്ള കഴിവ്‌ അല്ലാഹു അവര്‍ക്ക്‌ നല്‌കിയിരുന്നു. അദൃശ്യകാര്യം അറിയാനുള്ള കഴിവ്‌ അല്ലാഹു അദ്ദേഹത്തിന്‌ നല്‌കിയിരുന്നുവെങ്കില്‍ കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടാലും കണ്ണ്‌ എന്ന അവയവം ഇല്ലെങ്കില്‍ പോലും അദ്ദേഹത്തിന്‌ കാണാന്‍ സാധിച്ചേനെ. യൂസുഫിനെക്കുറിച്ച്‌ ദു:ഖിക്കുകയുമില്ല. ഏകദേശം നാല്‌പത്‌ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ യൂസുഫിനെക്കുറിച്ച്‌ അദ്ദേഹത്തിന്‌ അറിവ്‌ ലഭിക്കുന്നത്‌. ഈ കാലം വരെ ആ പ്രവാചകന്‌ തന്റെ മകനെക്കുറിച്ച്‌ അറിയാന്‍ ആഗ്രഹവും ഉദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന്‌ മുശ്‌രിക്കുകളല്ലാതെ മറ്റാരും ജല്‌പിക്കുകയില്ല.

2). അസാധാരണ വ്യക്തികള്‍ക്ക്‌ അസാധാരണ കഴിവുകള്‍ അല്ലാഹു നല്‌കുമെന്ന വാദം: അസാധാരണ വ്യക്തികളില്‍ നിന്ന്‌ ഉണ്ടാകുന്ന സാധാരണ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു അവര്‍ക്ക്‌ നല്‌കിയ കഴിവുകൊണ്ട്‌ അവര്‍ ചെയ്യുന്നതാണ്‌. എന്നാല്‍ അസാധാരണ വ്യക്തികളില്‍ നിന്ന്‌ ഉണ്ടാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു അവര്‍ക്കു നല്‌കിയ കഴിവുകള്‍ കൊണ്ട്‌ ഉണ്ടാകുന്നതല്ല. അവ അല്ലാഹു നേരിട്ടു ചെയ്യുന്ന അവന്റെ പ്രവര്‍ത്തനം മാത്രമാണ്‌. ഇതാണ്‌ അഹ്‌ലുസുന്നത്തിന്റെയും ഏകദൈവവിശ്വാസികളുടെയും വിശ്വാസം. ശുദ്ധാത്മാക്കളുടെ അന്നമെന്ന്‌ മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍ വിശേഷിപ്പിച്ച `ജൗഹറത്തി'ല്‍ എഴുതുന്നു: ``പ്രവാചകത്വ വാദവുമായി രംഗത്തുവന്നയാളോട്‌ എതിരാളികള്‍ മത്സരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുമ്പോള്‍ അവരെ അശക്തരാക്കിത്തീര്‍ക്കും വിധം ആ പ്രവാചകന്റെ കൈയാല്‍ അല്ലാഹു വെളിപ്പെടുത്തുന്ന അസാധാരണവും അത്ഭുതകരവുമായ ഒരു മഹത്‌കൃത്യത്തിനാണ്‌ മുഅ്‌ജിസത്ത്‌ എന്നു പറയുന്നത്‌. ഇതില്‍ മനുഷ്യരില്‍ നിന്നാര്‍ക്കും തന്നെ യാതൊരു പങ്കും പ്രവൃത്തിയുമില്ല. തന്റെ പ്രവാചകന്മാരെ ശക്തിപ്പെടുത്താനായി അവരുടെ കൈയാല്‍ അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ വെളിപ്പെടുത്തുന്നതു മാത്രമാണവ. അവരുടെ പ്രവൃത്തികൊണ്ടോ അധ്വാനം കൊണ്ടോ ഒന്നുമല്ല. മൂസാ(അ)ന്റെ വടി ഓടുന്ന പാമ്പായി രൂപാന്തരപ്പെട്ടപ്പോള്‍ അദ്ദേഹം ഭയപ്പെട്ട്‌ തിരിഞ്ഞുനോക്കാതെ ഓടി. താങ്കള്‍ ഭയപ്പെടേണ്ടതില്ല. അതിനെ പൂര്‍വാവസ്ഥയിലേക്ക്‌ നാം മടക്കുന്നതാണ്‌ എന്ന്‌ അല്ലാഹു സമാശ്വസിപ്പിച്ചപ്പോള്‍ മാത്രമാണ്‌ അദ്ദേഹത്തിന്റെ ഭയം വിട്ടുമാറിയത്‌ എന്നാണ്‌ പരിശുദ്ധ ഖുര്‍ആന്‍ തറിപ്പിച്ചു പറഞ്ഞിട്ടുള്ളത്‌. ഇതില്‍ അവര്‍ക്ക്‌ യാതൊരു പങ്കുമില്ലെന്നു വ്യക്തമാകുന്നു (ജൗഹറത്തു തൗഹീദ്‌, സുന്നി പബ്ലിക്കേഷന്‍ സെന്റര്‍ ചെമ്മാട്‌, പേജ്‌ 176). ചില ഉദാഹരണത്തിലൂടെ ഇത്‌ വിശദീകരിക്കാം.

1). അസാധാരണ വ്യക്തിയായ സ്വാലിഹ്‌ നബി(അ) മുഖേന ഉണ്ടായ ഒരു അസാധാരണ സംഭവമായിരുന്നു വലിയൊരു ഒട്ടകം സൃഷ്‌ടിക്കപ്പെട്ടത്‌. സ്വാലിഹ്‌ നബി(അ)ക്ക്‌ താന്‍ ഉദ്ദേശിക്കുമ്പോള്‍ തന്റെ കൈവിരലുകള്‍ ചലിപ്പിക്കാനും സംസാരിക്കാനും കളിമണ്ണുകൊണ്ട്‌ ഒരു ഒട്ടകത്തിന്റെ രൂപം ഉണ്ടാക്കാനും അല്ലാഹു കഴിവ്‌ നല്‌കിയതു പോലെ ഒട്ടകത്തെ സൃഷ്‌ടിക്കാനും അല്ലാഹു കഴിവ്‌ നല്‌കിയതുകൊണ്ട്‌ അദ്ദേഹം സൃഷ്‌ടിച്ചതല്ല ഈ ഒട്ടകം. വല്ലവരും അപ്രകാരം വിശ്വസിച്ചാല്‍ അത്‌ ശിര്‍ക്കായിരിക്കും. അല്ലാഹു സ്വാലിഹ്‌ നബി(അ)യെ ഒരു കുട്ടിദൈവമാക്കി സൃഷ്‌ടിച്ചുവെന്നും അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ അവന്‍ സ്വാലിഹ്‌ നബിയെ പങ്കാളിയാക്കി എന്നും പറയുന്നതിന്‌ തുല്യമാണിത്‌.

2). അസാധാരണ വ്യക്തിയായ ഈസാനബി(അ) മുഖേന ഉണ്ടായ ഒരു അസാധാരണ സംഭവമായിരുന്നു മരണപ്പെട്ട ചില മനുഷ്യന്മാരെ ജീവിപ്പിച്ചതും കളിമണ്ണുകൊണ്ട്‌ പക്ഷികളുടെ രൂപം ഉണ്ടാക്കി ശേഷം അവയ്‌ക്ക്‌ ജീവന്‍ നല്‌കി ആകാശത്തിലൂടെ പറപ്പിച്ചതും. ഈസാനബി(അ)ക്കു അദ്ദേഹം ഉദ്ദേശിക്കുമ്പോള്‍ നിലത്ത്‌ മരിച്ചുകിടക്കുന്ന ഒരു മനുഷ്യനെ താങ്ങിപ്പിടിച്ച്‌ ഇരുത്താനും കളിമണ്ണുകൊണ്ട്‌ പക്ഷിയുടെ ഏകദേശ രൂപം ഉണ്ടാക്കാനും അല്ലാഹു കഴിവ്‌ നല്‌കിയതു പോലെ ഈ അസാധാരണമായ പ്രവര്‍ത്തനത്തിനും കഴിവ്‌ നല്‌കിയിരുന്നുവെന്ന്‌ വല്ലവരും വിശ്വസിച്ചാല്‍ അത്‌ ശിര്‍ക്കായിരിക്കും.

3പ്രവാചകരും വലിയ്യുകളും ആഗ്രഹിക്കുന്ന സമയത്ത്‌ അസാധാരണ സംഭവങ്ങള്‍ പ്രകടിപ്പിക്കാന്‍ അല്ലാഹു കഴിവ്‌ നല്‌കുമെന്നാണ്‌ ഇവര്‍ പ്രചരിപ്പിക്കുന്ന മറ്റൊരു ബഹുദൈവ വിശ്വാസം. മുഹമ്മദ്‌ നബി(സ)യുടെ നാവില്‍ നിന്ന്‌ പുറത്തുവന്ന അസാധാരണ വചനങ്ങളായിരുന്നു വിശുദ്ധ ഖുര്‍ആന്‍. നബി(സ) ഉദ്ദേശിക്കുമ്പോള്‍ തന്റെ ഭാര്യയോടും കുട്ടികളോടും ജനങ്ങളോടും സംസാരിക്കാന്‍ അല്ലാഹു അദ്ദേഹത്തിന്‌ കഴിവ്‌ നല്‌കിയതു പോലെ ഖുര്‍ആന്‍ ജനങ്ങള്‍ക്ക്‌ ഓതിക്കൊടുക്കാനും കഴിവ്‌ നല്‌കിയിരുന്നുവെന്ന്‌ വല്ലവരും വിശ്വസിക്കുന്നുവെങ്കില്‍ അത്‌ ശിര്‍ക്കാണ്‌. പ്രവാചകന്മാര്‍ക്കും വലിയ്യുകള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന സമയത്ത്‌ സാധാരണവും അസാധാരണവുമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കഴിവ്‌ നല്‌കാന്‍ അല്ലാഹുവിന്‌ കഴിവില്ലെന്നാണോ പുത്തന്‍വാദികള്‍ വിശ്വസിക്കുന്നത്‌ എന്നാണ്‌ യാഥാസ്ഥിതികരുടെ ചോദ്യം. കഴിവില്ലെന്ന്‌ ഒരു പുത്തന്‍വാദിയും വിശ്വസിക്കുന്നില്ല. മക്കാമുശ്‌രിക്കുകള്‍ക്ക്‌ പോലും ഇപ്രകാരം വിശ്വാസമുണ്ടായിരുന്നില്ല. കഴിവ്‌ നല്‌കുമോ ഇല്ലയോ എന്നതിലായിരുന്നു തര്‍ക്കം. കഴിവ്‌ നല്‌കുകയില്ലെന്ന്‌ മുസ്‌ലിംകള്‍ വിശ്വസിച്ചു. നല്‌കുമെന്ന്‌ മുശ്‌രിക്കുകളും വിശ്വസിച്ചു. അങ്ങനെ മരണപ്പെട്ടുപോയ ഇബ്‌റാഹീം നബി(അ)യെയും ഇസ്‌മാഈല്‍ നബി(സ)യെയും വിളിച്ച്‌ സഹായംതേടിയും ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും കോളങ്ങള്‍ അവര്‍ നിറച്ചു. ``ചിലപ്പോള്‍ വലിയ്യിന്റെ ഭാഗത്തുനിന്ന്‌ പ്രാര്‍ഥനയും അഭിലാഷവും ഉണ്ടെങ്കിലും കറാമത്ത്‌ ഉണ്ടായില്ല എന്നും വരും.'' (ജൗഹറതുത്തൗഹീദ്‌, പേജ്‌ 215)

Sunday, October 25, 2009

പ്രാര്‍ഥനയില്ലാത്ത ധാരാളം ആരാധനകളോ?


എ അബ്‌ദുസ്സലാം സുല്ലമി  /



“പ്രാര്‍ഥനയില്ലാത്ത ധാരാളം ആരാധനകളുണ്ട്‌” (കെ കെ സകരിയ്യ സ്വലാഹി). മുജാഹിദ്‌ പ്രസ്ഥാനം പ്രബോധനം ചെയ്‌തുകൊണ്ടിരിക്കുന്ന തൗഹീദിനെ തകര്‍ക്കാന്‍ നവയാഥാസ്ഥിതികര്‍ ഇപ്പോള്‍ വാദിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാനരഹിതവും ഖുര്‍ആന്‍-ഹദീസ്‌ വിരുദ്ധവുമായ ജല്‌പനമാണിത്‌. അല്ലാഹു പറയുന്നു: “നിങ്ങളുടെ റബ്ബ്‌ പറയുന്നു: നിങ്ങള്‍ എന്നെ വിളിച്ച്‌ പ്രാര്‍ഥിക്കുവീന്‍. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‌കാം. നിശ്ചയമായും എന്നെ ആരാധിക്കുന്നതിനെക്കുറിച്ച്‌ അഹങ്കരിക്കുന്നവര്‍ നിന്ദ്യരായ നിലയില്‍ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌.” അല്ലാഹു ഇവിടെ, `എന്നോട്‌ ദുആ ചെയ്യുന്നതിനെക്കുറിച്ച്‌ അഹങ്കരിക്കുന്നവര്‍' എന്ന്‌ പറയേണ്ട സ്ഥാനത്ത്‌ എന്നെ ആരാധിക്കുന്നതിനെക്കുറിച്ച്‌ അഹങ്കരിക്കുന്നവര്‍ എന്നാണ്‌ പറയുന്നത്‌. പ്രാര്‍ഥനയും ആരാധനയും ഒന്നുതന്നെയാണെന്ന്‌ അല്ലാഹു ഇവിടെ പ്രഖ്യാപിക്കുന്നു. എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നു; രണ്ടാണെന്ന്‌. പര്യായപദം എന്ന നിലക്കാണ്‌ പ്രാര്‍ഥനയും ആരാധനയും അല്ലാഹു ഇവിടെ ദര്‍ശിക്കുന്നത്‌. ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ മുഹമ്മദ്‌ നബി(സ) പറയുന്നു: “നുഅ്‌മാന്‍(റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ പ്രവാചകന്‍ പറഞ്ഞു: നിശ്ചയം പ്രാര്‍ഥനയാണ്‌ ആരാധന. ശേഷം നബി(സ) പാരായണം ചെയ്‌തു: നിങ്ങളുടെ നാഥന്‍ പറയുന്നു: നിങ്ങള്‍ എന്നെ വിളിച്ച്‌ പ്രാര്‍ഥിക്കുവിന്‍. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം ചെയ്യുന്നതാണ്‌. നിശ്ചയം എനിക്ക്‌ ആരാധന അര്‍പ്പിക്കുന്നതിനെക്കുറിച്ച്‌ അഹങ്കരിക്കുന്നവര്‍ പിറകെ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്‌.” (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്‌)