പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Friday, March 20, 2009

സൃഷ്‌ടികള്‍ക്ക്‌ സാധ്യമായത്‌ ഖബ്‌റാളികളോട്‌ ചോദിക്കാമോ?








എ അബ്‌ദുസ്സലാം സുല്ലമി




“പ്രാര്‍ഥന(ദുആ)ക്ക്‌ മുജാഹിദുകള്‍ നല്‍കിയ വിശദീകരണം തെറ്റാണെന്ന്‌ സ്ഥാപിക്കാനാണല്ലോ അഹ്‌സനികള്‍ ഈ ഹദീസിന്റെ വാല്‍ക്കഷ്‌ണം വലിച്ചുകൊണ്ടുവന്നത്‌. എന്നാല്‍ അതിന്റെ ഒറ്റ രിവായത്തിലും ഈസാനബി(അ) മുഹമ്മദ്‌ നബി(സ)യുടെ ഖ ബ്‌റിന്നരികില്‍വന്ന്‌ സൃഷ്‌ടികളുടെ കഴിവിന്നതീതമായ/കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ യാതൊരുകാര്യവും നബി(സ)യോട്‌ ആവശ്യപ്പെടുമെന്ന്‌ പറയുന്നില്ല. നബി(സ)യുടെ ഖബ്‌റിന്നരികിലെത്തിയ ഈ സാ നബി(അ) പ്രത്യുത 'യാ മുഹമ്മദ്‌' എന്ന്‌ പറഞ്ഞാല്‍ അദ്ദേഹത്തിന്‌ പ്രവാചകന്‍(സ) മറുപടി കൊടുക്കുമെന്നാണ്‌ പറയുന്നത്‌. ഇവിടെ എന്തിനാണ്‌ ഈസാനബി(അ) യാ മുഹമ്മദ്‌ എന്ന്‌ അഭിസംബോധന ചെയ്യുന്നത്‌? ഖുബൂരികള്‍ വാദിക്കുംപോലെ സൃഷ്‌ടികളിലാര്‍ക്കും സാധിക്കാത്ത എന്തെങ്കിലും കാര്യങ്ങള്‍ സാധിച്ച്‌ കിട്ടാനാണോ? അല്ലേയല്ല. അങ്ങനെയെന്തെങ്കിലുമൊരു അപേക്ഷ ഈസാനബി(അ) നടത്തിയതായി ഒറ്റ റിപ്പോര്‍ട്ടിലുമില്ല.'' (ഇസ്വ്‌ലാഹ്‌ മാസിക -ഫെബ്രുവരി 2009, പേജ്‌ 16)


ഇസ്വ്‌ലാഹ്‌ മാസികയിലെ ഈ പ്രസ്‌താവന ഉദ്ധരിച്ചുകൊണ്ട്‌ രിസാല വാരിക എഴുതുന്നു: "മുജാഹിദ്‌ പ്രസ്ഥാനം സംവാദദിവസംവരെ നിലനിര്‍ത്തിപ്പോന്നിരുന്ന ആശയത്തില്‍നിന്നുള്ള വ്യക്തമായ വ്യതിയാനമാണിത്‌. നബി(സ)യുടെ ഖബ്‌റിന്നരികില്‍ നിന്ന്‌ ഒരു സത്യവിശ്വാസി അവിടുന്ന്‌ കേള്‍ക്കും, ഉത്തരം ചെയ്യും എന്ന്‌ വിശ്വസിച്ചുകൊണ്ട്‌ നബിയെ വിളിച്ചാല്‍ അത്‌ ശിര്‍ക്കാകുമോ എന്നായിരുന്നല്ലോ സുന്നികളുടെ ചോദ്യം. ശിര്‍ക്കാകുമെന്ന്‌ നിസ്സംശയം കായക്കൊടി മറുപടി പറഞ്ഞു. വിളിക്കുക മാത്രമേ ചെയ്‌തുള്ളൂവെങ്കില്‍ ശിര്‍ക്കാകില്ല. മനുഷ്യ (സൃഷ്‌ടി....?) കഴിവിന്നതീതമായി വല്ല കാര്യവും സഫലീകരിച്ചുതരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രമേ ശിര്‍ക്കാവൂ എന്നല്ലല്ലോ മറുപടി വന്നത്‌. സംവാദ ദിവസംവരെ ആ വിളി തന്നെ ശിര്‍ക്കായിരുന്നുവെന്നര്‍ഥം.... ഇപ്പോഴിതാ സംവാദത്തില്‍ കുടുങ്ങിയപ്പോള്‍ കുട്ടി മൗലവിമാര്‍ പറയുന്നു: കേള്‍ക്കും, ഉത്തരം ചെയ്യും എന്ന്‌ വിശ്വസിച്ച്‌ വിളിച്ചാല്‍ അത്‌ ശിര്‍ക്കായ ദുആ അല്ല. മൗലവി ഗ്രൂപ്പ്‌ പൗരോഹിത്യം ചില ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയേണ്ടതുണ്ട്‌.

1). നബി(സ)യുടെ ഖബ്‌റിന്നരികില്‍ നിന്ന്‌ നബി കേള്‍ക്കുമെന്ന്‌ വിശ്വസിച്ചുകൊണ്ട്‌ വിളിച്ചാല്‍ അത്‌ ശിര്‍ക്കായ ദുആ അല്ലെന്നാണോ വഹാബി പറയുന്നത്‌?


2). ശിര്‍ക്കായ ദുആ അല്ലെങ്കില്‍ ആ വിശ്വാസപ്രകാരം ഏതൊരു വിശ്വാസിക്കും നബിയെ വിളിക്കല്‍ ശിര്‍ക്കല്ലെന്ന്‌ ആലുവ സംവാദത്തോടെ വഹാബിസം സമ്മതിച്ചോ?


3). അങ്ങനെ വിളിക്കുന്നത്‌ ശിര്‍ക്കാണെന്ന്‌ കായക്കൊടി സംവാദത്തില്‍ മറുപടിയായി പറഞ്ഞത്‌ തെറ്റാണെന്ന്‌ സമ്മതിച്ചോ?


4). അത്തരം വിളികള്‍ ശിര്‍ക്കാണെന്ന്‌ മുജാഹിദ്‌ പണ്ഡിതന്മാര്‍ നിരന്തരമായി പ്രസംഗിക്കുന്നു. ഇത്തരം പ്രസംഗങ്ങള്‍ നിറുത്തിവെക്കാന്‍ ആലുവ സംവാദാനന്തരം മുജാഹിദുകള്‍ തീരുമാനമെടുത്തോ?


5). മരണത്തോടെ മനുഷ്യന്റെ കേള്‍വി, അറിവ്‌, ബോധം എന്നിവ നശിച്ചുപോകുമെന്നും പിന്നീട്‌ അവന്‌ യാതൊരു വിധ കഴിവുമില്ലെന്നും അങ്ങനെ വല്ല കഴിവുമുണ്ടെന്ന്‌ വിശ്വസിച്ചാല്‍ അത്‌ അഭൗതികമായ, മനുഷ്യ കഴിവിന്നതീതമായ, അദൃശ്യമായ, കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ കഴിവ്‌ അല്ലാഹു അല്ലാത്ത ശക്തിക്കുണ്ടെന്ന വിശ്വാസമാണെന്നും അതിനാല്‍ ആ വിശ്വാസം കൊണ്ടുതന്നെ ശിര്‍ക്ക്‌ സംഭവിക്കുമെന്നും ആ വിശ്വാസത്തോടുകൂടി തേടിയാല്‍ കര്‍മത്തിലും ശിര്‍ക്ക്‌ സംഭവിക്കുമെന്നുള്ള പഴയകാല മുജാഹിദ്‌ വിശ്വാസത്തില്‍നിന്ന്‌ ആലുവ സംവാദത്തോടെ മുജാഹിദുകള്‍ പിന്‍മാറിയോ?


6). ഇവിടെ വിളി മാത്രമേ നടക്കുന്നുള്ളൂ, ഒരു തേട്ടവും നടക്കുന്നില്ല എന്നതിനാലാണോ അതല്ല സൃഷ്‌ടികളിലാര്‍ക്കും കഴിയാത്ത ഒരു കാര്യവും തേടുന്നില്ല എന്നതുകൊണ്ടാണോ ഇത്‌ ശിര്‍ക്കല്ലാതാവുന്നത്‌?


7). സകരിയ്യയുടെ വിശദീകരണത്തില്‍ നിന്ന്‌ ബോധ്യപ്പെടുന്നത്‌ രണ്ടാമത്തേതാണ്‌. അങ്ങനെയെങ്കില്‍ മരിച്ചുപോയവരോട്‌ തനിക്കുവേണ്ടി ദുആ ചെയ്യണമെന്ന്‌ ആവശ്യപ്പെടുന്നതുപോലും ശിര്‍ക്കാണെന്ന്‌ ഹുസൈന്‍ സലഫി നാദാപുരത്ത്‌ പ്രസംഗിച്ചതും പിന്‍വലിച്ചതില്‍ പെടുമോ?


8). അപ്പോള്‍ മരിച്ചവരോട്‌ എന്തൊക്കെ കാര്യങ്ങള്‍ ആവശ്യപ്പെട്ടാലാണ്‌ അത്‌ വഹ്‌ഹാബികളുടെ വാദപ്രകാരം പ്രാര്‍ഥനയും ശിര്‍ക്കുമാവുക?


9). ബ്രേക്ക്‌പൊട്ടിയ വാഹനത്തില്‍ നിന്ന്‌ മുഹ്യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്ന്‌ വിളിച്ചാല്‍ അപ്പോള്‍ ശിര്‍ക്കാവുന്നതെങ്ങനെ? സൃഷ്‌ടികളില്‍പെട്ട ജിന്നുകള്‍ക്ക്‌ കഴിയുന്ന കാര്യമാണല്ലോ ഇവിടെ ആവശ്യപ്പെട്ടിട്ടുള്ളത്‌? (അത്‌ ശിര്‍ക്കാണെങ്കില്‍) സൃഷ്‌ടികളിലാര്‍ക്കും ചെയ്യാന്‍ കഴിയാത്ത കാര്യം ഈസാനബി ഇവിടെ അപേക്ഷിച്ചിട്ടില്ല എന്ന്‌ മൗലവി എഴുതിയത്‌ എന്തിനാണ്‌?


10). അതല്ല എന്തുകാര്യം തേടിയാലും ശിര്‍ക്കാണെന്നാണ്‌ മറുപടിയെങ്കില്‍ വിളികേള്‍ക്കണം, ഉത്തരംചെയ്യണം എന്നതും ഒരു തേട്ടമല്ലേ? (2009 മാര്‍ച്ച്‌ 6, പേജ്‌ 23,24)

നവയാഥാസ്ഥിതികര്‍ ജിന്നുകളെയും പിശാചുക്കളെയും മലക്കുകളെയും വിളിച്ച്‌ സഹായംതേടാമെന്നും ഈ സഹായതേട്ടം ശിര്‍ക്കല്ലെന്നും സിദ്ധാന്തിച്ച ശേഷം ഇപ്പോള്‍ മരണപ്പെട്ടവരെയും വിളിച്ച്‌ ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സഹായംതേടാമെന്ന്‌ ഇസ്വ്‌ലാഹ്‌ മാസികയിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഇവര്‍ എഴുതുന്നത്‌ ഒന്നുകൂടി ആവര്‍ത്തിക്കുന്നു: "ഈസാ(അ) മുഹമ്മദ്‌ നബി(അ)യുടെ ഖബ്‌റിന്നരികില്‍ വന്ന്‌ സൃഷ്‌ടികളുടെ കഴിവിന്നതീതമായ/കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ യാതൊരു കാര്യവും നബി(സ)യോട്‌ ആവശ്യപ്പെടുമെന്ന്‌ പറയുന്നില്ല. നബി(സ)യുടെ ഖബ്‌റിന്നരികിലെത്തിയ ഈസാ (അ) പ്രത്യുത "യാ മുഹമ്മദ്‌" എന്ന്‌ പറഞ്ഞാല്‍ അദ്ദേഹത്തിന്‌ പ്രവാചകന്‍(സ) മറുപടി കൊടുക്കുമെന്നാണ്‌ പറയുന്നത്‌. ഇവിടെ എന്തിനാണ്‌ ഈസാ(അ) യാ മുഹമ്മദ്‌ എന്ന്‌ അഭിസംബോധന ചെയ്യുന്നത്‌? ക്വുബൂരികള്‍ വാദിക്കുംപോലെ സൃഷ്‌ടികളിലാര്‍ക്കും സാധിക്കാത്ത്‌ എന്തെങ്കിലും കാര്യങ്ങള്‍ സാധിച്ചുകിട്ടാനാണോ? അല്ലേയല്ല. അങ്ങനെയെന്തെങ്കിലുമൊരു അപേക്ഷ ഈസാ(അ) നടത്തിയതായി ഒറ്റ റിപ്പോര്‍ട്ടിലുമില്ല.'' (ഇസ്വ്‌ലാഹ്‌ മാസിക).

നവയാഥാസ്ഥിതികര്‍ ഇവിടെ പറയുന്ന ശിര്‍ക്കുകള്‍ താഴെ വിവരിക്കുന്നു.




1). മരണപ്പെട്ടവരോട്‌ സഹായംതേടുന്നത്‌ നിരുപാധികം ശിര്‍ക്കല്ല.


2). സൃഷ്‌ടികളിലാര്‍ക്കും സാധിക്കാത്ത എന്തെങ്കിലും കാര്യങ്ങള്‍ സാധിച്ച്‌ കിട്ടാന്‍ ഉദ്ദേശിച്ച്‌ മരണപ്പെട്ടവരോട്‌ സഹായം തേടിയാലാണ്‌ ശിര്‍ക്കാവുന്നത്‌.


3). അപ്പോള്‍ ബ്രേക്ക്‌പൊട്ടിയ വാഹനത്തില്‍ നിന്ന്‌ ഒരാള്‍ മുഹ്യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്ന്‌ വിളിച്ചാല്‍ ശിര്‍ക്കാവുകയില്ല. സൃഷ്‌ടികളില്‍പെട്ട ജിന്നുകള്‍ക്കും മലക്കുകള്‍ക്കും പിശാചുക്കള്‍ക്കും സാധിക്കുന്ന കാര്യമാണ്‌ ഇയാള്‍ മുഹ്യിദ്ദീന്‍ ശൈഖിനോട്‌ ചോദിക്കുന്നത്‌.


4). കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ കാര്യം എന്ന്‌ പറയാന്‍ സര്‍വ സൃഷ്‌ടികളുടെയും കഴിവുകള്‍ കൂടി പരിഗണിക്കണമെന്ന്‌ ഇവര്‍ പറയുന്നു. മുഹമ്മദ്‌ നബി(സ)യുടെ ഖബറിന്റെ അടുത്തുചെന്ന്‌ കാര്യകാരണബന്ധങ്ങള്‍ക്ക്‌ അതീതമായ കാര്യം ഈസാനബി(അ) ചോദിക്കാത്തതുകൊണ്ടാണ്‌ ശിര്‍ക്കും പ്രാര്‍ഥനയും ആകാതിരുന്നതെന്ന്‌ ഇവര്‍ ജല്‌പിക്കുന്നു. അപ്പോള്‍ മരണപ്പെട്ടവരോട്‌ കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അധീനമായത്‌ ചോദിക്കാമെന്ന്‌ സമ്മതിക്കുന്നു. ദാഹിച്ച ഒരു മനുഷ്യന്‍ മരണപ്പെട്ടവരോട്‌ ദാഹജലം തരാന്‍ ആവശ്യപ്പെട്ടാല്‍ ഇത്‌ ഇവരുടെ വീക്ഷണത്തില്‍ ശിര്‍ക്കും പ്രാര്‍ഥനയുമാകുന്നില്ല. കാരണം ദാഹജലം കൊണ്ടുവരാന്‍ മരണപ്പെട്ട വ്യക്തിയുടെ കഴിവിന്‌ അഥവാ മനുഷ്യകഴിവിന്‌ സാധിക്കുന്നതാണ്‌. ഇവരുടെ വിവരണപ്രകാരം വിശന്ന ഒരു മനുഷ്യന്‍ മരണപ്പെട്ടവരെ വിളിച്ച്‌ ഭക്ഷണം ആവശ്യപ്പെട്ടാല്‍ ഇത്‌ ശിര്‍ക്കോ പ്രാര്‍ഥനയോ ആകുന്നില്ല.

സൃഷ്‌ടികളിലാര്‍ക്കും സാധിക്കാത്ത കാര്യം ഈസാനബി(അ) മുഹമ്മദ്‌ നബിയുടെ ഖബ്‌റിന്റെ അടുത്തുവന്ന്‌ ആവശ്യപ്പെടുന്നില്ല. ഇതുകൊണ്ടാണ്‌ ഈസാനബി(അ)യുടെ വിളി ശിര്‍ക്കാകാതിരിക്കാന്‍ കാരണം എന്നാണ്‌ ഇവര്‍ പറയുന്നത്‌. മുജാഹിദുകളെ സംബന്ധിച്ച്‌ മരണപ്പെട്ടവര്‍ കേള്‍ക്കുമെന്ന്‌ വിശ്വസിച്ച്‌ വിളിച്ചാല്‍ തന്നെ ശിര്‍ക്കും കുഫ്‌റും പ്രാര്‍ഥനയുമാണ്‌. മരണപ്പെട്ടവരോട്‌ എന്ത്‌ ചോദിച്ചാലും അത്‌ മനുഷ്യകഴിവിന്‌ അതീതമായതും ശിര്‍ക്കും കുഫ്‌റും പ്രാര്‍ഥനയുമാണ്‌. സൃഷ്‌ടികളുടെ (മലക്ക്‌/ജിന്ന്‌/പിശാച്‌) കഴിവുകള്‍ക്ക്‌ അതീതമാവുക എന്ന പ്രശ്‌നം ഇവിടെയില്ല. അല്ലാഹു പറയുന്നു: "ഖബ്‌റുകളിലുള്ളവരെ കേള്‍പ്പിക്കുന്നവല്ല നീ.'' (ഫാത്വിര്‍ 22)

മുഹമ്മദ്‌ നബി(സ)ക്കുവരെ ഖബ്‌റാളികളെ വിളിച്ച്‌ കേള്‍പിക്കുവാന്‍ സാധ്യമല്ല എന്നാണ്‌ അല്ലാഹു ഇവിടെ പറയുന്നത്‌. ഇബ്‌നുഹജര്‍ (റ) എഴുതുന്നു: "ഖബറാളികള്‍ എന്നതുകൊണ്ട്‌ മരണപ്പെട്ടവര്‍ എന്നുതന്നെയാണ്‌ ഉദ്ദേശ്യമെന്ന്‌ ആഇശ(റ) വ്യാഖ്യാനിക്കുന്നു. ഇപ്രകാരം തന്നെയാണ്‌ ഭൂരിപക്ഷം പണ്ഡിതന്മാരുടെയും വ്യാഖ്യാനം. എന്നാലിത്‌ ഉപമയാണെന്നും ഖബറാളികള്‍ എന്നതുകൊണ്ട്‌ ഉദ്ദേശിക്കപ്പെടുന്നത്‌ സത്യനിഷേധികളാണെന്നും ഒരു ഖൗലുണ്ട്‌'' (ഫത്‌ഹുല്‍ബാരി 7:304). ഈ ഖൗല്‌ പ്രകാരം ഖബ്‌റാളികള്‍ വിളി കേള്‍ക്കുകയില്ലെന്ന്‌ കൂടുതല്‍ സ്ഥിരപ്പെടുകയാണ്‌ ചെയ്യുക.

No comments:

Post a Comment