പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Friday, September 18, 2015

ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങളോ? -2

ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട (മന്‍സൂഖ്) ആയത്തുകള്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ ക്രിസ്ത്യാനികളും ജൂതന്മാരും പ്രസിദ്ധീകരിച്ച തഅ്‌ലീഖാത്ത് പോലെയുള്ള ഗ്രന്ഥങ്ങളില്‍ എടുത്തുകാണിക്കാറുള്ള തെളിവുകളെ വിശകലനം ചെയ്യാം:
മരണവും ഇദ്ദയും

1). ''നിങ്ങളില്‍ നിന്ന് ചരമം പ്രാപിക്കുന്നവര്‍, അവര്‍ ഭാര്യമാരെ ഉപേക്ഷിക്കുന്നു; അവരുടെ ഭാര്യമാര്‍ക്ക് ഒരു വസ്വിയ്യത്തിനെ (അവര്‍ ചെയ്തുകൊണ്ടു) അതായത് പുറത്താക്കാത്തവിധം ഒരു വര്‍ഷത്തേക്കുള്ള ജീവിതവിഭവത്തെ. ഇനി അവര്‍ സ്വയം പുറത്തുപോയെങ്കില്‍ അപ്പോള്‍ നിങ്ങളുടെ മേല്‍ യാതൊരു കുറ്റവുമില്ല; അവര്‍ തങ്ങളുടെ ദേഹങ്ങളുടെ കാര്യത്തില്‍ മര്യാദയായി ചെയ്യുന്നതില്‍. അല്ലാഹു പ്രതാപശാലിയും തത്വജ്ഞാനിയുമാണ്.'' (അല്‍ബഖറ 240)
ഇസ്‌ലാമിന്റെ മുമ്പുള്ള ജാഹിലിയ്യാ കാലത്തും ഇസ്‌ലാമിന്റെ ആരംഭത്തിലും ഉണ്ടായിരുന്ന ഒരു ആചാരത്തെയാണ് ഖുര്‍ആന്‍ ഇവിടെ വിവരിക്കുന്നത്. ഒരാള്‍ മരണപ്പെടുന്ന സന്ദര്‍ഭത്തില്‍ തന്റെ ഭാര്യയോട് നീ ഒരു വര്‍ഷം എന്റെ വീട്ടില്‍ നിന്ന് പുറത്തുപോകരുത്. ഈ കാലത്തേക്കുള്ള ജീവിതച്ചെലവ് നിനക്കുണ്ടെന്ന് ഉണര്‍ത്തി വസ്വിയ്യത്തു ചെയ്തു മരണപ്പെട്ടുപോകാറുണ്ട്. എന്നാല്‍ ഇസ്‌ലാമിന്റെ നിയമം അവള്‍ക്ക് നാല് മാസവും പത്തു ദിവസവും ഇദ്ദ അനുഷ്ഠിച്ചാല്‍ മതിയെന്നാണ്. ഈ അധ്യായത്തിലെ ന്നെ 234ാം സൂക്തത്തില്‍ ഖുര്‍ആന്‍ അത് ഉണര്‍ത്തുന്നുണ്ട്. അതിനാല്‍ ഇസ്‌ലാമില്‍ ആരെങ്കിലും ഒരു വര്‍ഷം ഇദ്ദ ഇരിക്കണമെന്നും അതിനുള്ള ജീവിതച്ചെലവ് (മതാഅ്) നല്കാമെന്നും വസ്വിയ്യത്ത് ചെയ്തു മരണപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ അതനുഷ്ഠിക്കാനും ഭര്‍ത്താവിന്റെ വസ്വിയ്യത്ത് നടപ്പാക്കാനും ആ വിധവക്ക് ബാധ്യതയില്ലെന്നും നാല് മാസവും പത്തു ദിവസവും കഴിഞ്ഞശേഷം അവള്‍ പുനര്‍വിവാഹത്തില്‍ ഏര്‍പ്പെട്ടാല്‍ അത് കുറ്റകരമല്ലെന്നും ഖുര്‍ആന്‍ ഈ സൂക്തത്തിലൂടെ ഉണര്‍ത്തുന്നു. ഇമാം അബൂമുസ്‌ലിം ഇപ്രകാരം വ്യാഖ്യാനിക്കുന്നു (റാസി 6:158)

അല്ലാഹുവിന്റെ ഖുര്‍ആനില്‍ വൈരുധ്യമില്ല. അതിനാല്‍ ദുര്‍ബലമാക്കപ്പെട്ട യാതൊരു സൂക്തവുമില്ല. റശീദ് രിദാ(റ) സുരക്ഷിതമായ ബുദ്ധിയുള്ളവര്‍ എല്ലാം തന്നെ ഇമാം അബൂമുസ്‌ലിമിന്റെ വ്യാഖ്യാനമാണ് ഏറ്റവും അനുയോജ്യമായതെന്നതിന് സാക്ഷിനില്ക്കുമെന്ന് പറയുന്നു (തഫ്‌സീര്‍മനാര്‍ 2:449). 234-ാം സൂക്തവും 240-ാം സൂക്തവും തമ്മില്‍ വൈരുധ്യമുണ്ടാകുന്ന സന്ദര്‍ഭത്തിലാണ് ഒരായത്ത് ദുര്‍ബലപ്പെടുത്തുന്ന പ്രശ്‌നം തന്നെ ഉണ്ടാവുക. ഖുര്‍ആന്‍ അല്ലാഹുവിന്റെ വേദഗ്രന്ഥമാണെങ്കില്‍ അതില്‍ വൈരുധ്യം ഉണ്ടാവുകയില്ലെന്ന് ജൂത-ക്രിസ്ത്യാനികള്‍ പോലും എഴുതുന്നതു കാണാം. നാം ഖുര്‍ആന്‍ അല്ലാഹുവിന്റെ വേദ ഗ്രന്ഥമാണെന്ന് വിശ്വസിക്കുന്നതിനാല്‍ ഖുര്‍ആനിന് വൈരുധ്യമില്ലെന്ന് പ്രഖ്യാപിക്കുന്നു. 240-ാം ആയത്തില്‍ ഒരു വര്‍ഷം ഇദ്ദ ഇരിക്കണമെന്ന് പറയുന്നില്ല. വസ്വിയ്യത്ത് ചെയ്യണം എന്നും പറയുന്നില്ല. മുമ്പ് ഉണ്ടായിരുന്ന ഒരു ആചാരം വിവരിക്കുകയാണ്. മന്‍സൂഖിന്റെ പ്രശ്‌നം ഉത്ഭവിക്കുക ഒരു വര്‍ഷം ഇദ്ദ ഇരിക്കണമെന്ന് പറയുന്ന സൂക്തം ആദ്യവും (234-ാം സൂക്തമായി വരികയും) നാല് മാസവും പത്തു ദിവസവും ഇദ്ദ ഇരിക്കണമെന്ന് പറയുന്ന (240-ാം സൂക്തമായി വരുന്ന) സന്ദര്‍ഭത്തിലുമാണ്.

എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ ആദ്യം തന്നെ പറയുന്നത് നാല് മാസവും പത്തു ദിവസവും ഇദ്ദ അനുഷ്ഠിക്കണമെന്നാണ്. യാതൊരു നിലക്കും നസ്ഖിന്റെ പ്രശ്‌നം ഇവിടെ ഉത്ഭവിക്കുന്നില്ല. അല്ലെങ്കില്‍ നാല് മാസവും പത്തു ദിവസവും എന്ന് പറഞ്ഞത് നിര്‍ബന്ധവും ഒരു വര്‍ഷം എന്നത് അനുവദനീയമായും വ്യാഖ്യാനിച്ച് വൈരുധ്യവും മന്‍സൂഖും ഇല്ലാതെയാക്കാനും സാധിക്കുന്നതാണ്. എന്നാല്‍ ജൂത-ക്രിസ്ത്യാനികള്‍ ഖുര്‍ആനില്‍ വൈരുധ്യം ഉണ്ടെന്ന് സ്ഥാപിച്ചാല്‍ മാത്രമേ തൃപ്തിയാവുകയുള്ളൂ.

മര്‍കസുല്‍ ബിശാറ വിതരണം ചെയ്യുന്ന ഖുര്‍ആനിന്റെ രഹസ്യം എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ഒരു ഗ്രന്ഥത്തിലെ പ്രസ്താവനകള്‍ തമ്മില്‍ വൈരുധ്യം ഉണ്ടായാല്‍ ആ ഗ്രന്ഥം ദൈവത്തിന്റേതല്ലായെന്ന് സ്ഥിരപ്പെടുന്നു. കാരണം ദൈവത്തിന്റെ വചനങ്ങളില്‍ പരസ്പര വൈരുധ്യം ഉണ്ടാവുകയില്ല. (പേജ് 35) ഈ തത്വം വിശുദ്ധ ഖുര്‍ആനും പറയുന്നു (അന്നിസാഅ് 82).

ശേഷം ജൂത-ക്രിസ്ത്യാനികള്‍ എഴുതുന്നു: നസ്ഖ് ഉണ്ടാവുക വൈരുധ്യം ഉണ്ടാകുന്ന സന്ദര്‍ഭത്തിലാണ്. ഖുര്‍ആനിലെ ധാരാളം സൂക്തങ്ങള്‍ മന്‍സൂഖ് ആയതാണ് (പേജ് 41,42 ജൂര്‍ജിസ്സ്‌സാല്‍ ഘശഴവ േീള ഹശളല ്ശഹഹമരവമരവശ അൗെേെൃശമ). ജൂത-ക്രിസ്ത്യാനികള്‍ പ്രസിദ്ധീകരിക്കുന്ന മറ്റൊരു ലോകപ്രസിദ്ധ ഗ്രന്ഥമായ അഅ്‌ലീഖാതുന്‍ അലാഖുര്‍ആന്‍ എന്നതില്‍ എഴുതുന്നു: ദുര്‍ബലമാക്കപ്പെട്ട ആയത്തുകള്‍ മാത്രമുള്ളതും ദുര്‍ബലമാക്കിയ ആയത്തുകള്‍ ഇല്ലാത്തതുമായ ഖുര്‍ആനിലെ അധ്യായങ്ങള്‍ നാല്പത് അധ്യായങ്ങളാണ്. നാസിഖ് മാത്രമുള്ളത് (ദുര്‍ബലപ്പെടുത്തുന്നത്) ആറ് അധ്യായമാണ്.
ദുര്‍ബലപ്പെട്ടതും (മന്‍സൂഖ്) ദുര്‍ബലപ്പെട്ടതുമായ സൂക്തങ്ങള്‍ ഉള്ള അധ്യായം 43 ആയത്തുകളാണ് (തഅ്‌ലീഖാത്ത്: പേജ് 51, Light of life villachachi Asutsria). ശേഷം ഈ അധ്യായങ്ങള്‍ എല്ലാം തന്നെ ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. പൊട്ടക്കിണറ്റിലെ തവളകള്‍ക്ക് ഇതൊന്നും അറിയുകയില്ല. ഇവരുടെ സലഫിസത്തില്‍ ജൂത-ക്രിസ്ത്യാനികളുടെ വാദങ്ങളും അതിനുള്ള മറുപടിയും പഠിപ്പിക്കുന്നുമില്ല. അല്ലാഹു ആകാശത്താണോ? അവന് കൈയും കാലും ഊരയും മുഖവും ഉണ്ടോ എന്നതാണ് ഇവരുടെ പ്രധാന ചര്‍ച്ചാവിഷയം.

2). ജൂത-ക്രിസ്ത്യാനികള്‍ എഴുതുന്നു: അല്‍ബഖറ 106-ാം സൂക്തത്തില്‍ പറയുന്നു: നാം ഒരു ദൃഷ്ടാന്തത്തെ ദുര്‍ബലപ്പെടുത്തുകയോ അല്ലെങ്കില്‍ അതിനെ വിസ്മൃതമാക്കുകയോ ചെയ്യുകയാണെങ്കില്‍ അതിനേക്കാള്‍ ഉത്തമമായതോ തുല്യമായതോ ആയത് നാം കൊണ്ടുവരുന്നതാണ്. നീ ഗ്രഹിക്കുന്നില്ലയോ? തീര്‍ച്ചയായും അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്ന്. ''ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തമുണ്ടെന്ന് ഇത് അറിയിക്കുന്നു (തഅ്‌ലീഖാത്ത് പേജ് 100).
വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങള്‍ ഉണ്ടെന്നതിന് ജൂത-ക്രിസ്ത്യാനികള്‍ പ്രധാനമായും തെളിവാകുന്നത് ഈ സൂക്തമാണ് (ഉദാ: മീസാനുല്‍ഹഖ്, മിശഇഹായുടെ ദീന്‍ ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടില്ലേ? ഖുര്‍ആന്‍ രഹസ്യം) ജൂത-ക്രിസ്ത്യാനികള്‍ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തെ നിഷേധിക്കാന്‍ അവലംബിച്ചിരുന്ന മറ്റൊരു വിമര്‍ശനത്തിന് മറുപടി നല്കുകയാണ് വിശുദ്ധ ഖുര്‍ആന്‍ ഇവിടെ ചെയ്യുന്നത്. മൂസാക്കും ഈസാക്കും വടിയിട്ടാല്‍ സര്‍പ്പമാകുക, രോഗിയെ സുഖപ്പെടുത്തുക, മരണപ്പെട്ടവരെ ജീവിപ്പിക്കുക മുതലായ ദൃഷ്ടാന്തങ്ങള്‍ ഉണ്ടായിരുന്നു. നീ പ്രവാചകനാണെങ്കില്‍ എന്തുകൊണ്ട് അത്തരം ദൃഷ്ടാന്തങ്ങള്‍ കൊണ്ടുവരുന്നില്ല.

ഇതായിരുന്നു അവരുടെ വിമര്‍ശനം. ഇതിന് സുവ്യക്തമായ മറുപടി നല്കുകയാണ്. കാലഘട്ടത്തിനനുസരിച്ച് നബിമാര്‍ക്ക് ദൃഷ്ടാന്തങ്ങള്‍ നല്കുന്നുണ്ട്. ഒരു നബിക്ക് നല്കിയ ദൃഷ്ടാന്തത്തേക്കാള്‍ ഉത്തമമായ മറ്റൊരു ദൃഷ്ടാന്തം അടുത്ത അറബിക്ക് നല്കും. അല്ലെങ്കില്‍ ആ കാലഘട്ടത്തിന് തുല്യമായതിനെ നല്കും. മുഹമ്മദ് നബി(സ) വജ്ഞാനത്തിന്റെ കാലഘട്ടത്തിലേക്ക് നിയോഗിച്ച പ്രവാചകനാണ്. അതിനാല്‍ അദ്ദേഹത്തിന് അനുയോജ്യമായ ദൃഷ്ടാന്തം ഞാന്‍ നല്കിയിട്ടുണ്ട്. അത് ഈ വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്. ആയത്ത് എന്നതിന്റെ വിവക്ഷ ഖുര്‍ആനിലെ ആയത്തല്ല. പ്രത്യുത നബിമാര്‍ക്ക് നല്കുന്ന അമാനുഷിക ദൃഷ്ടന്തമാണ്. വടി നിലത്തിട്ടാല്‍ സര്‍പ്പമാകുന്നതുപോലെയുള്ളവ. തൗറാത്തിലെയും ഇഞ്ചീലിലെയും ചില നിയമങ്ങളെയും സൂക്തങ്ങളെയും വിശുദ്ധ ഖുര്‍ആന്‍ ദുര്‍ബലപ്പെടുത്തിയപ്പോള്‍ അതൊരു വിമര്‍ശനമായി വേദക്കാര്‍ ഉന്നയിച്ചു. ഇതിന് മറുപടി പറയുകയാണ്. അതായത് ഒരു നബി മറ്റൊരു നബിയെ സത്യപ്പെടുത്തുന്നവനാണെന്ന തത്വം ഇതിന് പ്രതിബന്ധമാകുന്നില്ല.

ഈ സത്യം ക്രിസ്ത്യാനികള്‍ തന്നെ എഴുതിയത് നാം വിവരിച്ചു. 'ആയത്ത്' എന്നതിന് സൂക്തം എന്നര്‍ഥം കല്പിച്ചാല്‍ തൗറാത്തിലെയും ഇഞ്ചീലിലെയും സൂക്തമാണ് വിവക്ഷ. ഇമാം അബൂമുസ്‌ലിം(റ) ഇപ്രകാരവും ആയത്തിനെ വ്യാഖ്യാനിക്കുന്നു (റാസി 3:229) ഖുര്‍ആനിലെ പല ആയത്തും ദുര്‍ബലപ്പെടുത്തിയാല്‍ ദുര്‍ബലപ്പെടുത്തിയത് ഖുര്‍ആനില്‍ തന്നെ അവശേഷിക്കുകയില്ല. അതിനെ എടുത്തുമാറ്റി അതിനേക്കാള്‍ ആശയ സമ്പൂര്‍ണമായതോ തത്തുല്യമായതോ അതിന്റെ സ്ഥാനത്ത് കൊണ്ടുവരും. ഇതാണ് ആയത്ത് എന്നതുകൊണ്ട് ഖുര്‍ആനിലെ സൂക്തങ്ങള്‍ എന്ന് അര്‍ഥം നല്കിയാല്‍ ഉദ്ദേശിക്കപ്പെടുന്നത്. ദുര്‍ബലമാക്കപ്പെട്ട (മന്‍സൂഖ് ആയ) സൂക്തം ഖുര്‍ആനില്‍ വിശേഷിപ്പിക്കുകയില്ലെന്ന് അല്ലാഹു പറയുമ്പോള്‍ അവശേഷിച്ചത് ഉണ്ടെന്ന് ജൂത-ക്രിസ്ത്യാനികള്‍ ജല്പിക്കുന്നു.

എ അബ്ദുസ്സലാം സുല്ലമി
ശബാബ് 03-08-2012

No comments:

Post a Comment