പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Friday, April 1, 2011

അഭൗതികമാര്‍ഗത്തില്‍ ആത്മീയ ചികിത്സകളോ?

തുടര്‍ച്ച/ എ അബ്‌ദുസ്സലാം സുല്ലമി

ബര്‍കത്ത്‌ എടുക്കുന്നതിനെ രണ്ടായി തിരിക്കാം. ഒന്ന്‌), അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെ അല്ലാഹുവില്‍ നിന്ന്‌ മാത്രമേ നന്മ പ്രതീക്ഷിക്കാനും ആഗ്രഹിക്കാനും പാടുള്ളൂവെന്ന രീതിയില്‍. ഇത്‌ തൗഹീദിന്റെ പ്രധാന വശമാണ്‌. അല്ലാഹുവിന്‌ പുറമെയുള്ള സൃഷ്‌ടികളില്‍ നിന്ന്‌ അദൃശ്യവും അഭൗതികവുമായ നിലയ്‌ക്ക്‌ നന്മ ആഗ്രഹിക്കല്‍ ശിര്‍ക്കും കുഫ്‌റുമാണ്‌. പ്രവാചകന്റെ മുടികൊണ്ടോ വസ്‌ത്രം കൊണ്ടോ വിയര്‍പ്പ്‌ കൊണ്ടോ മറ്റോ അദൃശ്യവും അഭൗതികവുമായ നിലയ്‌ക്ക്‌ നന്മ ആഗ്രഹിച്ചുകൊണ്ട്‌ ബര്‍ക്കത്ത്‌ എടുക്കല്‍ ഈ വകുപ്പില്‍ പെടുന്നു.

രണ്ട്‌). ഒരു വസ്‌തു മുഖേന ആവേശം സ്വീകരിക്കല്‍. വിശുദ്ധഖുര്‍ആന്‍ കൈയിലെടുത്ത്‌ മുസ്‌ലിംകള്‍ യുദ്ധക്കളത്തിലിറങ്ങിയപ്പോള്‍ ഖുര്‍ആന്‍ കൊണ്ട്‌ അവര്‍ ബര്‍കത്തെടുത്തു എന്ന്‌ പറയാം. സത്യത്തിനും ആദര്‍ശത്തിനും വേണ്ടി ജീവിച്ച പിതാവ്‌ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തെക്കുറിച്ച സ്‌മരണ ആവേശവും പ്രചോദനവും നല്‌കാനായി പുത്രന്‍ പിതാവുമായി ബന്ധപ്പെട്ട എന്തെങ്കിലും വസ്‌തുക്കള്‍ (ഉദാ: കണ്ണട, വടി, ഡയറി) സൂക്ഷിച്ചുവെക്കുകയും അതില്‍ നിന്ന്‌ മാനസികമായ പ്രചോദനം നേടുകയും ചെയ്‌താല്‍ അതിനും ബര്‍കത്തെടുത്തു എന്ന്‌ പറയാം. മാനസികമായ പ്രചോദനത്തിലുപരി അദൃശ്യമാര്‍ഗത്തിലൂടെയുള്ള നന്മയോ തിന്മയോ ഈ അവശിഷ്‌ടങ്ങളില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നില്ല. ദാഹം തീര്‍ക്കാന്‍ വെള്ളം കുടിച്ചാല്‍ അതു മുഖേന ബര്‍കത്തെടുത്തു എന്ന്‌ പറയാം.

ആദ്യത്തെ രീതിയിലുള്ള ബര്‍കത്തെടുക്കല്‍ ശിര്‍ക്കും കുഫ്‌റുമാണ്‌. ഏതു കാലത്തും ബഹുദൈവ വിശ്വാസികള്‍ സ്വീകരിച്ച മാര്‍ഗമാണത്‌. കേരളത്തിലെ മുസ്‌ലിയാക്കള്‍ ബര്‍കത്തെടുക്കല്‍ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഇതാണ്‌. അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെ അല്ലാഹുവില്‍ നിന്ന്‌ മാത്രമേ നന്മ പ്രതീക്ഷിക്കാന്‍ പാടുള്ളൂ എന്ന ഇബാദത്തിന്റെ ആശയത്തെ തകര്‍ക്കാന്‍ വേണ്ടി അല്ലാഹു അല്ലാത്തവരില്‍ നിന്ന്‌ അദൃശ്യവും അഭൗതികവുമായ നിലക്ക്‌ നന്മ ആഗ്രഹിക്കുകയും ചോദിക്കുകയും ചെയ്യാമെന്ന്‌ സ്ഥാപിക്കാനാണ്‌ തൗഹീദ്‌ ഒരു സമഗ്രപഠനം എന്ന പുസ്‌തകത്തില്‍ നെല്ലിക്കുത്ത്‌ ഇസ്‌മാഈല്‍ മുസ്‌ലിയാര്‍ ചില സലഫീ പണ്ഡിതന്മാര്‍ തബര്‍റുക്ക്‌ അനുവദനീയമാണെന്ന്‌ പറയാന്‍ ഉദ്ധരിക്കാറുള്ള തെളിവുകള്‍ ഉദ്ധരിച്ചിട്ടുള്ളത്‌.

മുസ്‌ലിയാര്‍ എഴുതുന്നു: ``മറഞ്ഞ വഴിയിലൂടെ ഗുണം തേടുകയും സിദ്ധിക്കുകയും ചെയ്‌തതിന്‌ നബിയുടെയും സ്വഹാബത്തിന്റെയും ജീവിതത്തില്‍ തെളിവുകള്‍ അനേകമുണ്ട്‌. ഖൈബര്‍ യുദ്ധത്തില്‍ ധീര സമരം നടത്തിയ സലമത്ത്‌ബ്‌നുല്‍ അഖ്‌വഅ്‌(റ) പറയുന്നത്‌ കാണുക: ഖൈബര്‍ യുദ്ധത്തില്‍ എനിക്കൊരു വെട്ടേറ്റു. ജനങ്ങള്‍ സലമത്ത്‌ നശിച്ചു എന്ന്‌ പറഞ്ഞു. അപ്പോള്‍ ഞാന്‍ നബി(സ) തങ്ങളെ സമീപിച്ചു. നബി ആ മുറിവില്‍ മൂന്നു പ്രാവശ്യം ഊതി. പിന്നീടതിനു ഇതുവരെ ഒരു രോഗവും ബാധിച്ചില്ല (ബുഖാരി, മിശ്‌കാത്ത്‌ 2:533). ഈ സംഭവം മറഞ്ഞ വഴിക്ക്‌ ഗുണം തേടലല്ലേ?... നബിയെ അകമഴിഞ്ഞു സ്‌നേഹിക്കുകയും നബിയുടെ തബര്‍റുകില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരായിരുന്നു സ്വഹാബാക്കള്‍. നബി വുദ്വൂവെടുത്ത വെള്ളത്തിന്റെ അവശിഷ്‌ടമെടുത്ത്‌ അവര്‍ ശരീരത്തില്‍ പുരട്ടിയിരുന്നത്‌ അഴുക്കുകളയാന്‍ വേണ്ടിയായിരുന്നില്ല, പ്രത്യുത അനുഗ്രഹം മോഹിച്ചുകൊണ്ടായിരുന്നു. മാത്രമല്ല, ഈ ബര്‍കത്ത്‌ ലഭിക്കാനായി അവര്‍ തമ്മില്‍ മത്സരം തന്നെ നടത്തിയിരുന്നതായി ബുഖാരി തന്നെ രേഖപ്പെടുത്തുന്നു. ഒരാള്‍ തുപ്പിയ വെള്ളം അറപ്പൊന്നുമില്ലാതെ കുടിക്കാനാരാണ്‌ തയ്യാറാവുക?

ഉമ്മസുലൈം(റ) നബിയുമായി മുലകുടിബന്ധമുള്ള ഒരു സ്വഹാബി സ്‌ത്രീയാണ്‌. ഒരിക്കല്‍ നബി ഉറങ്ങിയപ്പോള്‍ വിയര്‍ത്ത്‌ കുളിച്ചു. ആ വിയര്‍പ്പ്‌ ഉമ്മുസുലൈം(റ) വടിച്ചെടുത്ത്‌ സൂക്ഷിച്ചു. നബി അത്‌ കണ്ടപ്പോള്‍ എന്തിനാണെന്നന്വേഷിച്ചു. റസൂലേ, ഞങ്ങളുടെ കുട്ടികള്‍ക്ക്‌ അതിന്റെ ബര്‍കത്ത്‌ ഞങ്ങളാഗ്രഹിക്കുന്നു എന്ന്‌ ഉമ്മുസുലൈം(റ) പറഞ്ഞു. നബി(സ) പറഞ്ഞു: നീ സത്യം കണ്ടെത്തി (ബുഖാരി, മുസ്‌ലിം, മിശ്‌കാത്ത്‌ 517). ഉസ്‌മാനുബിന്‍ അബ്‌ദില്ല പറയുന്നത്‌ കാണുക: എന്നെ എന്റെ വീട്ടുകാര്‍ ഒരു വെള്ളപാത്രവുമായി ഉമ്മുസലമ ബീവിയുടെ സന്നിധിയിലേക്കയച്ചു. അക്കാലത്ത്‌ ഒരാള്‍ക്ക്‌ കണ്ണേറോ മറ്റു രോഗങ്ങളോ ഉണ്ടായാല്‍ നബിയുടെ ഭാര്യയായ ഉമ്മുസലമ ബീവിയിലേക്ക്‌ ഒരു വെള്ളപാത്രം കൊടുത്തയച്ചു അവരുടെ കൈവശം ഒരു വെള്ളിപ്പാത്രത്തില്‍ സൂക്ഷിച്ചുവെച്ചിരുന്ന നബിയുടെ മുടി ആ വെള്ളത്തിലിട്ടിളക്കി കൊടുത്തയക്കുകയും അതില്‍ നിന്ന്‌ കുടിക്കുകയും ചെയ്യല്‍ പതിവായിരുന്നു (ബുഖാരി). നബി അത്‌ അബൂത്വല്‍ഹതിന്‌ കൊടുത്തുകൊണ്ട്‌ ജനങ്ങള്‍ക്ക്‌ വിതരണം ചെയ്യാനാവശ്യപ്പെട്ടു (ബുഖാരി).'' (തൗഹീദ്‌ ഒരു സമഗ്രപഠനം, പേജ്‌ 113-118).

നബി(സ)യുടെ മുടികൊണ്ട്‌ ബര്‍കത്തെടുക്കുകയാണെങ്കില്‍ അദൃശ്യവും അഭൗതികവും മറഞ്ഞതുമായ മാര്‍ഗത്തിലൂടെ അതില്‍ നിന്ന്‌ നന്മ പ്രതീക്ഷിച്ചുകൊണ്ടാണെന്ന്‌ ഇവര്‍ തന്നെ പ്രഖ്യാപിക്കുന്നു. ശിര്‍ക്കിന്റെ അടിത്തറയും ആരംഭവും ഈ ബര്‍ക്കത്തെടുക്കലാണ്‌. ഇമാം ശാത്വിബി (മരണം ഹി. 790) എഴുതുന്നു: ``ഈ ബര്‍കത്തെടുക്കലാണ്‌ ആരാധനയുടെ അടിത്തറ. നബി(സ)ക്ക്‌ സ്വഹാബിമാര്‍ ബൈഅത്ത്‌ ചെയ്‌ത മരത്തെ ഉമര്‍(റ) മുറിച്ചുകളഞ്ഞത്‌ ഇതുകൊണ്ടാണ്‌. ഈ ബര്‍കത്തെടുക്കല്‍ ആണ്‌ പൂര്‍വികസമുദായങ്ങളിലെ വിഗ്രഹാരാധനയുടെ അടിത്തറയും.'' (ഇഅ്‌തിസ്വാം 2:9-11).

ലാത്ത, ഉസ്സ, മനാത്ത എന്നീ വിഗ്രഹങ്ങളെ ആരാധിക്കാന്‍ മുശ്‌രിക്കുകളെ പ്രേരിപ്പച്ചത്‌ തബര്‍റുക്ക്‌ എടുക്കാന്‍ വേണ്ടിയായിരുന്നുവെന്ന്‌ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു: ``അവര്‍ മഹാന്മാരുടെ പ്രതിമകളുടെ അടുക്കല്‍ നിന്ന്‌ ബര്‍കത്തെടുക്കല്‍ മുഖേന മഴയെ ആഗ്രഹിച്ചിരുന്നു.'' (മദാരിക്ക്‌ 4:196). ഒരാളെ ദൈവമാക്കിക്കൊണ്ട്‌ അയാളില്‍ നിന്ന്‌ ബര്‍കത്തെടുക്കാന്‍ പാടില്ലെന്ന്‌ സര്‍വ മുസ്‌ലിയാക്കന്മാരും സമ്മതിക്കുമല്ലോ. അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെ ഒരാളില്‍ നിന്നോ ഒരു വസ്‌തുവില്‍ നിന്നോ നന്മയോ അനുഗ്രഹമോ പ്രതീക്ഷിച്ചാല്‍ അത്‌ ആ മനുഷ്യനെ/വസ്‌തുവിനെ ദൈവമാക്കലാണ്‌; ദൈവമാക്കുക എന്ന വിശ്വാസം ഇല്ലെങ്കില്‍ പോലും. എന്നെയും ഈ പ്രപഞ്ചത്തെയും സൃഷ്‌ടിച്ച്‌ പരിപാലിച്ചുപോരുന്നത്‌ ഇന്നവനാണ്‌/ഇന്ന വസ്‌തുവാണ്‌ എന്ന്‌ വിശ്വസിച്ചാല്‍ മാത്രമേ ഒരാളെ ദൈവമാക്കലാവുകയുള്ളൂ എന്നത്‌ മുസ്‌ലിയാക്കന്മാരുടെ മാത്രം ജല്‌പനമാണ്‌. എങ്കില്‍ മക്കാമുശ്‌രിക്കുകളെ സംബന്ധിച്ച്‌ ലാത്തയും ഉസ്സയും ഇലാഹാവുകയില്ല. ദാതുഅന്‍വാത്വ്‌ എന്ന മരത്തെ ഇലാഹ്‌ എന്ന്‌ നബി(സ) വിശേഷിപ്പിച്ചത്‌ അദൃശ്യവും അഭൗതികവും മറഞ്ഞതുമായ മാര്‍ഗത്തിലൂടെ അതില്‍ നിന്ന്‌ നന്മ പ്രതീക്ഷിച്ചതുകൊണ്ടാണ്‌.

അവരുടെ തെളിവുകള്‍

1). നബി(സ) ജീവിച്ചിരുന്ന സന്ദര്‍ഭത്തില്‍ തടവുകയും ഊതുകയും ഉമിനീര്‍ പുരട്ടുകയും ചെയ്‌തപ്പോള്‍ രോഗശമനം ലഭിച്ചതായി പറയുന്ന ഹദീസുകള്‍.

മറുപടി: അദൃശ്യവും അഭൗതികവുമായ നിലയ്‌ക്ക്‌ അല്ലാഹു അല്ലാത്തവരില്‍ നിന്ന്‌ നന്മ ആഗ്രഹിച്ചുകൊണ്ട്‌ ബര്‍കത്തെടുക്കാമെന്നതിന്‌ ഈ ഹദീസുകള്‍ തെളിവല്ല. നബി(സ)യുടെ പ്രാര്‍ഥനകൊണ്ടാണ്‌ ഈ സന്ദര്‍ഭങ്ങളില്‍ ഫലം സിദ്ധിച്ചത്‌. നബി(സ)യില്‍ നിന്ന്‌ പ്രാര്‍ഥന മാത്രമാണ്‌ സ്വഹാബികള്‍ ആഗ്രഹിച്ചത്‌. ഊതലിനും ഉമിനീരിനും തടവലിനും അദൃശ്യവും അഭൗതികവുമായ കഴിവുകള്‍ ഉള്ളതുകൊണ്ടല്ല. പ്രാര്‍ഥിക്കുമ്പോള്‍ കൈ ഉയര്‍ത്തുക, മുഖത്തു തടവുക പോലെയുള്ള ചില ബാഹ്യപ്രവര്‍ത്തനങ്ങള്‍ മാത്രമാണിതെല്ലാം. നാം പ്രാര്‍ഥിക്കുമ്പോഴും ഇപ്രകാരമെല്ലാം ചെയ്യാറുണ്ടല്ലോ. ശരീരത്തില്‍ ഊതാറുണ്ട്‌. സ്വഹാബിമാര്‍ നബിയില്‍ നിന്ന്‌ അദൃശ്യവും അഭൗതികവുമായ നിലക്ക്‌ നന്മ പ്രതീക്ഷിച്ചിരുന്നുവെങ്കില്‍ നബി(സ)യുടെ അടുക്കല്‍ വരാതെ തന്നെ അവര്‍ നബിയെ വിളിച്ച്‌ സഹായം തേടുമായിരുന്നു. അല്ലാഹുവിനോടു പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയുമില്ല. ഭൗതിക സഹായങ്ങള്‍ ചോദിക്കുന്നതു പോലെ ചോദിക്കുക മാത്രമാണ്‌ ചെയ്യുക. ഖൈബര്‍ യുദ്ധത്തില്‍ അടിമകളെ ലഭിച്ചപ്പോള്‍ മകള്‍ ഫാതിമ(റ) വന്ന്‌ ഒരു വേലക്കാരിയെ നേരിട്ടു ചോദിക്കുകയാണ്‌ ചെയ്‌തത്‌. അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയായിരുന്നില്ല.

2). നബി(സ) ഹജ്ജിന്റെ വേളയില്‍ തന്റെ മുടി ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ പറഞ്ഞ ഹദീസുകള്‍ (ബുഖാരി 171, മുസ്‌ലിം 1365). അബൂത്വല്‍ഹത്തിനും അനസിനും ഉമ്മുസുലൈമിനും ഇതില്‍ നിന്നും മുടികള്‍ നല്‌കിയത്‌ (മുസ്‌ലിം 1306).

മറുപടി 1: എന്റെ മുടിക്ക്‌ അദൃശ്യവും അഭൗതികവുമായ നിലക്ക്‌ നന്മ ചെയ്യാന്‍ സാധിക്കും; അതിനാല്‍ ഈ ഉദ്ദേശ്യത്തോടു കൂടി എന്റെ മുടികള്‍ കൊണ്ട്‌ നിങ്ങള്‍ ബര്‍കത്തെടുക്കുക എന്ന്‌ നബി(സ) ഈ സന്ദര്‍ഭത്തില്‍ ആരോടും പറഞ്ഞിരുന്നില്ല.

മറുപടി 2: മുടി കരസ്ഥമാക്കിയെന്നു പറയുന്ന അനസ്‌(റ), ഉമ്മുസുലൈം(റ), അബൂത്വല്‍ഹ(റ) മുതലായവര്‍ ഈ മുടികൊണ്ട്‌ രോഗശമനത്തിനും മറ്റും തബര്‍റുക്ക്‌ എടുത്തതായി ഒരൊറ്റ ഹദീസിലും പറയുന്നില്ല.

മറുപടി 3: പിന്നെ എന്തിനാണ്‌ ഇപ്രകാരമെല്ലാം ചെയ്‌യത്‌? ഹാഫിള്‌ ഇബ്‌നുഹജര്‍(റ) എഴുതുന്നു: ``സ്വഹാബിമാര്‍ അപ്രകാരം ചെയ്‌തത്‌- ഉര്‍വതിന്റെ മുന്നില്‍ വെച്ച്‌- അവരതില്‍ അതിരുകവിഞ്ഞതും യുദ്ധംനടന്നാല്‍ സ്വഹാബിമാര്‍ നബിയെ ഉപേക്ഷിച്ച്‌ ഓടിക്കളയും എന്ന്‌ ഭയപ്പെട്ടതിനെ ഖണ്ഡിക്കാന്‍ വേണ്ടിയായിരിക്കാം. സാഹചര്യത്തിന്റെ ഭാഷ്യമനുസരിച്ച്‌ അവര്‍ ഇപ്രകാരം പറഞ്ഞതുപോലെയാണിത്‌: ആരാണ്‌ തങ്ങളുടെ നേതാവിനെ ഇപ്രകാരം സ്‌നേഹിക്കുക? ആരാണ്‌ ഇപ്രകാരം ആദരിക്കുക. എങ്കില്‍, എങ്ങനെയാണ്‌ ഞങ്ങള്‍ അദ്ദേഹത്തെ ശത്രുക്കളെ ഏല്‌പിച്ചുകൊണ്ട്‌ ഓടിക്കളയുക? എന്നാല്‍ അവര്‍ അദ്ദേഹത്തെ കൊണ്ട്‌ വളരെ കഠിനമായ സന്തോഷമുള്ളവരാണ്‌. അദ്ദേഹത്തിന്റെ മതംകൊണ്ടും അദ്ദേഹത്തെ സഹായിക്കല്‍ കൊണ്ടും. ഗോത്രങ്ങളില്‍ ചിലര്‍ ചിലരെ കുടുംബ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സ്‌നേഹിക്കുന്നു.'' (ഫത്‌ഹുല്‍ബാരി 7:231, നമ്പര്‍ 2731)

നബി(സ)യുടെ മുടി സൂക്ഷിക്കാന്‍ വേണ്ടി അവിടുന്ന്‌ അനുവദിച്ചതും സ്വഹാബിമാര്‍ നബി(സ)യുടെ മുടി, പാദുകം, പാത്രങ്ങള്‍, പടയങ്കി, ഊന്നുവടി, വാള്‍, കോപ്പ, മോതിരം മുതലായവ നബി(സ)യുടെ മരണശേഷം സൂക്ഷിച്ചുവെച്ചിരുന്നതും നബി(സ)യോട്‌ ആത്മാര്‍ഥമായ സ്‌നേഹം അനുയായികള്‍ക്ക്‌ ഉണ്ടെന്ന്‌ ബോധ്യപ്പെടുത്തി ശത്രുക്കളെ ഭയപ്പെടുത്താന്‍ വേണ്ടിയായിരുന്നു. അതുപോലെ രണ്ടാമത്തെ ഇനമായി മുകളില്‍ വിവരിച്ച രീതിയില്‍ തബര്‍റുക്‌ എടുക്കാന്‍ വേണ്ടിയുമായിരുന്നു.

3. ആര്‍ക്കെങ്കിലും കണ്ണേറോ രോഗങ്ങളോ ഉണ്ടായാല്‍ നബിയുടെ ഭാര്യ ഉമ്മുസലമ(റ)യിലേക്ക്‌ ഒരു വെള്ളപ്പാത്രം കൊടുത്തയച്ച്‌ അവരുടെ കൈവശം ഒരു വെള്ളിപ്പാത്രത്തില്‍ സൂക്ഷിച്ചിരുന്ന നബിയുടെ മുടി ആ വെള്ളത്തിലിട്ടിളക്കിക്കൊണ്ട്‌ കൊടുത്തയച്ചിരുന്നു എന്ന്‌ പറയുന്ന ഹദീസ്‌ (ബുഖാരി 5896)

മറുപടി 1. അദൃശ്യവും അഭൗതികവുമായ നിലക്ക്‌ ഉപകാരം ചെയ്യാന്‍ ഈ മുടിക്ക്‌ കഴിവുണ്ടെന്ന്‌ വിശ്വസിച്ചുകൊണ്ട്‌ ഉമ്മുസലമ(റ)യോ മറ്റു സ്വഹാബികളോ യാഥാസ്ഥിതികര്‍ ബര്‍കത്തെടുക്കുന്നതു പോലെ ഈ മുടികൊണ്ട്‌ ബര്‍ക്കത്ത്‌ എടുത്തിരുന്നില്ല. ഉമ്മുസലമ(റ)യും ഉമ്മുസുലൈമും(റ) മറ്റു സ്വഹാബിമാരും നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ രോഗശമനത്തിന്‌ ഉപയോഗിച്ചിരുന്നുവെങ്കില്‍ തേന്‍, കരിഞ്ചീരകം, പച്ചമരുന്നുകള്‍, കൂന്‌ മുതലായവ രോഗശമനത്തിന്‌ ഉപയോഗിക്കുമ്പോള്‍ എന്ത്‌ വീക്ഷണമാണോ ഉണ്ടായിരുന്നത്‌ ആ വീക്ഷണം മാത്രമാണ്‌ ഉണ്ടായിരുന്നത്‌. തേന്‍ സ്വഹാബിമാര്‍ മരുന്നിന്‌ ഉപയോഗിക്കുമ്പോള്‍ ദൃശ്യവും ഭൗതികവുമായ നിലയ്‌ക്ക്‌ ഉപകാരം പ്രതീക്ഷിച്ചതു പോലെ തന്നെയാണ്‌ ഇവ മരുന്നിന്‌ ഉപയോഗിച്ച സന്ദര്‍ഭത്തിലും പ്രതീക്ഷിച്ചിരുന്നത്‌.

മറുപടി 2: ഒരാള്‍ രോഗശമനത്തിന്‌ തേന്‍ ഉപയോഗിക്കുമ്പോഴും, ദാഹശമനത്തിന്‌ വെള്ളം കുടിക്കുമ്പോഴും വിശപ്പടക്കാന്‍ ഭക്ഷണം കഴിക്കുമ്പോഴും തേന്‍, വെള്ളം, ഭക്ഷണം കൊണ്ട്‌ ബര്‍കത്തെടുത്തുവെന്ന്‌ പറയാം. ഇതുപോലെയുള്ള ബര്‍കത്തെടുക്കലാണ്‌ സ്വഹാബിമാര്‍ നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ കൊണ്ട്‌ ചെയ്‌തിരുന്നത്‌. ഒരാള്‍ രോഗശമനത്തിന്‌ വിഷം കഴിച്ചാലോ വിശപ്പടക്കാന്‍ പന്നിമാംസം കഴിച്ചാലോ ദാഹശമനത്തിന്‌ മദ്യപിച്ചാലോ ബര്‍കത്തെടുത്തുവെന്ന്‌ പറയാന്‍ പറ്റില്ല.

മറുപടി 3: ഈ ഹദീസ്‌ പ്രമാണയോഗ്യമല്ല. നബി(സ) ഉമ്മുസലമ(റ)യോട്‌ തന്റെ മുടി രോഗശമനത്തിന്‌ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചത്‌ പ്രസ്‌താവിക്കുന്നില്ല. നബി(സ)യുടെ അംഗീകാരത്തോടു കൂടിയാണ്‌ അവര്‍ ഇപ്രകാരം ചെയ്‌തതെന്നും പ്രസ്‌താവിക്കുന്നില്ല. നബി(സ)ക്ക്‌ രോഗമായപ്പോള്‍ തന്റെ തലമുടി വെള്ളത്തില്‍ മുക്കി അവിടുന്ന്‌ കുടിച്ചതായി ഉമ്മുസലമ(റ)യോ മറ്റു സ്വഹാബിമാരോ രേഖപ്പെടുത്തിയിട്ടില്ല.

മറുപടി 4: ഇമാം ശാത്വിബി എഴുതുന്നു: ``തബര്‍റുക്ക്‌ എടുക്കല്‍ നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ കൊണ്ട്‌ മാത്രം പ്രത്യേകമാക്കപ്പെട്ടതാണെന്ന്‌ സ്വഹാബിമാര്‍ വിശ്വസിച്ചിരുന്നു. കാരണം പ്രവാചകന്റെ പദവി ഇവയെ എല്ലാം വിശാലമാക്കും. സ്വഹാബിമാര്‍ നബിയുടെ മരണശേഷം അവരെക്കൊണ്ട്‌ അവര്‍ക്കുശേഷം വന്നവര്‍ (താബിഉകള്‍) ബര്‍ക്കത്തെടുക്കുന്നതിനെ ഒരു രീതിയിലും അനുവദിച്ചിരുന്നില്ല. ഇത്തരം സംഭവം അവരില്‍ നിന്നുണ്ടായിട്ടില്ല. നബി(സ)യുടെ മരണശേഷം ഈ സമുദായത്തിന്‌ അബൂബക്കറിനെക്കാള്‍(റ) ഉത്തമനായ മറ്റൊരു വ്യക്തിയെ അവിടുന്നു വിട്ടേച്ചു പോയിട്ടില്ല. കാരണം അബൂബക്കര്‍(റ) നബിയുടെ ഖലീഫയായിരുന്നു. എന്നാല്‍ അദ്ദേഹത്തെക്കൊണ്ട്‌ ആരും തബര്‍റുക്ക്‌ എടുക്കുകയുണ്ടായില്ല.

അബൂബക്കറിന്‌ ശേഷം സമുദായത്തില്‍ ഏറ്റവും ഉത്തമന്‍ ഉമര്‍(റ) ആയിരുന്നു. ശേഷം ഉസ്‌മാനും അലി(റ)യും മറ്റുള്ള സ്വഹാബിമാരും. ഇവരെക്കാള്‍ ശ്രേഷ്‌ഠരായവര്‍ ഈ ഉമ്മത്തിന്‌ ഇല്ല തന്നെ. എന്നാല്‍ ഇവരില്‍ ഒരാളെക്കൊണ്ടും ആരും ബര്‍കത്തെടുത്തതായി സ്വഹീഹായി ഉദ്ധരിക്കപ്പെടുന്നില്ല. നബിയെക്കൊണ്ടു അവര്‍ തബര്‍റുക്ക്‌ എടുത്ത മാര്‍ഗത്തിലൂടെയോ മറ്റോ ഇവരില്‍ നിന്ന്‌ ബര്‍കത്തെടുത്തതായി ഉദ്ധരിക്കപ്പെടുന്നില്ല. എന്നാല്‍ അവരുടെ വാക്കുകളെയും പ്രവൃത്തികളെയും പിന്‍തുടരുകയാണ്‌ അവര്‍ ചെയ്‌തത്‌. ഇതുപോലെ നബിചര്യ പിന്‍തുടരുന്നതിലും. അപ്പോള്‍ ബര്‍കത്തെടുക്കല്‍ ഉപേക്ഷിക്കുന്നതില്‍ സ്വഹാബിമാരുടെ ഇജ്‌മാഅ്‌ (ഏകാഭിപ്രായം) ഉണ്ടായിട്ടുണ്ട്‌.'' (ഇഅ്‌തിസ്വാം 2:10)


രോഗശമനത്തിന്‌ തേന്‍ ഉപയോഗിച്ച വീക്ഷണത്തില്‍ മാത്രമായിരുന്നു സ്വഹാബിമാര്‍ നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ രോഗമനത്തിന്‌ ഉപയോഗിച്ചിരുന്നത്‌ എന്നും രോഗശമനത്തിന്‌ തേന്‍ ഉപയോഗിക്കുന്നതിന്‌ ബര്‍കത്തെടുത്തു എന്ന്‌ പറയുന്നതുപോലെ തന്നെയാണ്‌ നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ കൊണ്ട്‌ സ്വഹാബിമാര്‍ ബര്‍കത്തെടുത്തു എന്ന്‌ പറയുന്നതും എന്ന്‌ മുമ്പ്‌ വിശദീകരിച്ചതിനെ ഇമാം ശാത്വിബി(റ)യുടെ വിവരണം ബലപ്പെടുത്തുന്നു.

മറുപടി 5: സ്വഹാബിമാര്‍ നബി(സ)യെ ഖബറടക്കിയപ്പോള്‍ ഒരു മുടിപോലും മുറിച്ചെടുക്കാതെയാണ്‌ ഖബറടക്കം ചെയ്‌തത്‌ എന്നതില്‍ നിന്നും നാം എന്താണ്‌ മനസ്സിലാക്കേണ്ടത്‌? ഖബറടക്കം ചെയ്യുമ്പോള്‍ എടുക്കുവാന്‍ പറ്റുന്നതും ആദരിക്കപ്പെടുന്നതുമായ വസ്‌തുക്കള്‍ എടുത്തുമാറ്റണം എന്നാണ്‌ കര്‍മശാസ്‌ത്രവിധി.

മറുപടി 6: ബുഖാരിയുടെ നിവേദകന്മരില്‍ വിമര്‍ശന വിധേയരായവര്‍ ഈ ഹദീസിന്റെ പരമ്പരയിലുണ്ട്‌. അതില്‍പെട്ട ഒരാളാണ്‌ ഇസ്‌റാഈല്‍ ഇബ്‌നുയൂനുസ്‌. ഇയാളെക്കുറിച്ച്‌ ഇബ്‌നുഹജര്‍(റ) പറയുന്നു: യഹ്‌യാ ഖത്വാന്‍(റ) പറയുന്നു: ദ്വഈഫായ ഹദീസുകള്‍ ഇദ്ദേഹത്തില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇമാം അഹ്‌മദ്‌(റ) പറയുന്നു: ഇമാം യഹ്‌യാ(റ) ഇയാളില്‍ നിന്ന്‌ യാതൊന്നും നിവേദനം ചെയ്യാറില്ല. ഇബ്‌നുശൈബ(റ) പറയുന്നു: ഹദീസിന്റെ വിഷയത്തില്‍ ഇയാള്‍ അയോഗ്യനാണ്‌. അലിയ്യുബ്‌നു മദീനി(റ) പറയുന്നു: ഇദ്ദേഹം ദുര്‍ബലനാണ്‌. ഇബ്‌നുസഅ്‌ദ്‌(റ) പറയുന്നു: ഹദീസ്‌ പണ്ഡിതന്മാരില്‍ ഇയാളെ ദുര്‍ബലപ്പെടുത്തിയവരുണ്ട്‌. ഇബ്‌നുഹസം(റ) പറയുന്നു: ഇയാള്‍ ദുര്‍ബലനാണ്‌. ഇബ്‌നുമഹ്‌ദി(റ) പറയുന്നു: ഇയാള്‍ ഹദീസുകള്‍ മോഷ്‌ടിക്കുന്നയാളാണ്‌.'' (തഹ്‌ദീബ്‌ 1:231). ഇബ്‌നുഹജര്‍(റ) പ്രഖ്യാപിക്കുന്നു: ``ബുഖാരിക്കും മുസ്‌ലിമിനും ശ്രേഷ്‌ഠതയുണ്ടെന്ന്‌ പറയുന്നത്‌ അവരുടെ ഗ്രന്ഥത്തില്‍ പെട്ട ഹദീസുകളില്‍ ഹാഫിദുകളില്‍ ആരും വിമര്‍ശിക്കാത്തതിന്‌ മാത്രം പ്രത്യേകമായതാണ്‌.'' (നുഖ്‌ബത്തുല്‍ ഫിക്‌റി, പേജ്‌ 31)

മറുപടി 7: ഫത്‌ഹുല്‍മുഈനില്‍ എഴുതുന്നു: ``വുദ്വൂവിലെ കാല്‍ കഴുകലെന്ന കര്‍മത്തെ കുളി കഴിയുന്നതു വരെ നബി പിന്തിച്ചത്‌ ബുഖാരിയിലുണ്ടെങ്കിലും പിന്തിക്കാതിരിക്കലാണ്‌ ശ്രേഷ്‌ഠമെന്ന്‌ ഇമാം നവവി(റ) റൗളയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.'' (ഇബ്‌റാഹീം പുത്തൂര്‍ ഫൈസിയുടെ പരിഭാഷ, പേജ്‌ 59) ധാരാളം ഹദീസുകളില്‍ നബിയിലേക്ക്‌ ചേര്‍ത്തിക്കൊണ്ട്‌ തന്നെ ബുഖാരിയിലും മുസ്‌ലിമിലും നബി(സ) കാല്‍ അവസാനമാണ്‌ കഴുകിയിരുന്നതെന്ന്‌ പറയുന്നു. എന്നിട്ടും ശാഫിഈ മദ്‌ഹബ്‌ ഈ ഹദീസുകളെ വര്‍ജിക്കുന്നു. ഉമ്മുസലമ(റ)യുടെ ഹദീസ്‌ നബി(സ)യിലേക്ക്‌ ബന്ധിക്കപ്പെടുന്നില്ല. ഹദീസിന്റെ പരിധിയില്‍ പോലും വരുന്നതുമല്ല. ഇതു ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുമില്ല.

അബൂഹുറയ്‌റ(റ) പറയുന്നു: ``നബി(സ) പറഞ്ഞു: മനുഷ്യന്‍ അല്ലാഹുവിന്‌ തൃപ്‌തിപ്പെട്ട ഒരു വാക്കു പറയും. പ്രാധാന്യം കല്‌പിച്ച്‌ കൊണ്ടല്ല അത്‌ പറയുക. ആ വാക്ക്‌ കാരണം അല്ലാഹു അവനെ പല പടികള്‍ ഉയര്‍ത്തും. വേറൊരു മനുഷ്യന്‍ ദൈവകോപത്തിന്‌ കാരണമായ ഒരു വാക്ക്‌ പറയും. അതിന്‌ അവന്‍ പ്രാധാന്യം കല്‌പിക്കുകയില്ല. ആ വാക്ക്‌ കാരണം അല്ലാഹു അവനെ നരകത്തില്‍ വീഴ്‌ത്തും.'' (ബുഖാരി 6478). ഈ ഹദീസിന്റെ ആശയം ഖുര്‍ആന്‍ കൊണ്ട്‌ തന്നെ സ്ഥിരപ്പെട്ടതാണ്‌. എന്നിട്ടും അല്‍ബാനി ഈ ഹദീസിനെ ദുര്‍ബലമാക്കുന്നു. അദ്ദേഹം എഴുതുന്നു: ``ഈ ഹദീസ്‌ ദുര്‍ബലമാണ്‌. ബുഖാരി ഇത്‌ നിവേദനം ചെയ്യുന്നു. ഒന്നാമത്തെ കാരണം അബ്‌ദുര്‍റഹ്‌മാന്റെ ഓര്‍മയില്‍ ചീത്തയുണ്ട്‌. ബുഖാരി ഇദ്ദേഹത്തെ തെളിവ്‌ പിടിക്കുന്നതോടൊപ്പം.'' (സില്‍സില 3:463, നമ്പര്‍ 1299)


ശേഷം ഈ ഹദീസിനെ ദുര്‍ബലമാക്കാനുള്ള കാരണം വിവരിച്ച്‌ എഴുതുന്നത്‌ ശ്രദ്ധിക്കുക: ``തീര്‍ച്ചയായും ഞാന്‍ ഈ ഹദീസിനെ സംബന്ധിച്ചും അതിന്റെ നിവേദകനെ സംബന്ധിച്ചും ഇത്ര ദീര്‍ഘമായി സംസാരിച്ചത്‌ സുന്നത്തിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ്‌. കെട്ടിച്ചമക്കുന്നവന്‍ കെട്ടിച്ചമക്കാതിരിക്കാന്‍ വേണ്ടിയും അജ്ഞനോ അസൂയക്കാരനോ ആരോപിക്കുന്നവനോ അല്‍ബാനി ബുഖാരിയിലെ ഹദീസിനെ വിമര്‍ശിക്കുകയും ദുര്‍ബലമാക്കുകയും ചെയ്‌തുവെന്ന്‌ പറയാതിരിക്കാന്‍ വേണ്ടിയുമാണ്‌. തീര്‍ച്ചയായും കാഴ്‌ചയുള്ള സര്‍വ മനുഷ്യര്‍ക്കും ഞാന്‍ സ്വന്തം ബുദ്ധികൊണ്ടും അഭിപ്രായം കൊണ്ടും ബുഖാരിയിലെ ഹദീസിനെ ദുര്‍ബലമാക്കിയിട്ടില്ലെന്ന്‌ വ്യക്തമാണ്‌. സ്വാഭീഷ്‌ട പ്രകാരം വ്യാഖ്യാനിക്കുന്ന ആളുകള്‍ മുമ്പും പിമ്പും ചെയ്യുന്നതുപോലെ. തീര്‍ച്ചയായും ഞാന്‍ അവലംബിച്ചത്‌ ഈ നിവേദകനെ സംബന്ധിച്ച്‌ പണ്ഡിതന്മാര്‍ പറഞ്ഞ അഭിപ്രായത്തെ മാത്രമാണ്‌. മഹത്തായ ഹദീസ്‌ വിജ്ഞാനശാഖയിലെ പൊതുനിയമങ്ങളെയുമാണ്‌ ആധാരമാക്കിയിട്ടുള്ളത്‌. ദുര്‍ബല ഹദീസിനെ തള്ളാനുള്ള അവരുടെ സാങ്കേതിക നിയമങ്ങളെയും മാത്രമാണ്‌ അവലംബിച്ചിട്ടുള്ളത്‌.'' (സില്‍സില, പേജ്‌ 463, വാ. 3, നമ്പര്‍ 1299)

4. അദൃശ്യവും അഭൗതികവുമായ നിലക്ക്‌ അല്ലാഹുവില്‍ നിന്ന്‌ മാത്രമേ നന്മ പ്രതീക്ഷിക്കാന്‍ പാടുള്ളൂ എന്ന്‌ പറയുന്ന തൗഹീദിന്റെ ആശയത്തെ തബര്‍റുക്ക്‌ കൊണ്ട്‌ തകര്‍ക്കാന്‍ വേണ്ടി നെല്ലിക്കുത്ത്‌ ഇസ്‌മാഈല്‍ മുസ്‌ലിയാര്‍ എഴുതുന്നു: ``താബിഉകളില്‍ പ്രമുഖനായിരുന്ന ഇബ്‌നുസീരിന്‍(റ) മറ്റൊരു താബിഅ്‌ ആയിരുന്ന അബീദത്തിനോട്‌(റ) പറഞ്ഞു: അനസ്‌(റ) മുഖേന ലഭിച്ച നബിയുടെ മുടി എന്റെ കൈവശമുണ്ട്‌. ഇത്‌ കേട്ട്‌ സന്തോഷാധിക്യത്താല്‍ മുടിയുടെ ബഹുമാനം ഓര്‍ത്തുകൊണ്ട്‌ അബീദത്ത്‌(റ) പറഞ്ഞു: ആ മുടിയില്‍ നിന്ന്‌ ഒന്ന്‌ എന്റെ അടുക്കല്‍ ഉണ്ടാകുന്നത്‌ ദുന്‍യാവും അതിലുള്ള സര്‍വതും എനിക്ക്‌ ലഭിക്കുന്നതിനേക്കാള്‍ പ്രിയങ്കരമാണ്‌. (ബുഖാരി)'' (തൗഹീദ്‌ ഒരു സമഗ്രപഠനം, പേജ്‌ 145)

മറുപടി 1: ഇതു ഹദീസല്ല. സ്വഹാബിയുടെ (അനസിന്റെ) പ്രസ്‌താവനയുമല്ല. അബീദത്ത്‌ എന്ന താബിഅ്‌ന്റെ പ്രസ്‌താവനയാണ്‌.

മറുപടി 2: അനസ്‌(റ) ഈ മുടികൊണ്ട്‌ അദൃശ്യവും അഭൗതികവുമായ നിലക്ക്‌ നന്മ പ്രതീക്ഷിച്ചുകൊണ്ട്‌ ബര്‍കത്ത്‌ എടുത്തത്‌ ഹദീസില്‍ പ്രസ്‌താവിക്കുന്നില്ല.

മറുപടി 3: മുകളിലത്തെ ഹദീസില്‍ നാം വിവരിച്ച ഇസ്‌റാഈല്‍ ഇബ്‌നു യൂനുസ്‌ എന്ന നിവേദകന്‍ ഇതിന്റെ പരമ്പരയിലുണ്ട്‌.

മറുപടി 4: നബി(സ)യുടെ മുടിയില്‍ നിന്ന്‌ ഒന്ന്‌ എന്റെ അടുക്കല്‍ ഉണ്ടാകുന്നത്‌ ദുന്‍യാവും അതിലുള്ള സര്‍വതും എനിക്ക്‌ ലഭിക്കുന്നതിനെക്കാള്‍ പ്രിയങ്കരമാണ്‌ എന്ന്‌ നമുക്കും പറയാവുന്നതാണ്‌. ഇങ്ങനെ നാം പറയുന്നത്‌ നബി(സ)യോടുള്ള സ്‌നേഹം കൊണ്ട്‌ മാത്രമാണ്‌. അദൃശ്യവും അഭൗതികവുമായ നിലക്ക്‌ ഇതില്‍ നിന്ന്‌ നന്മ പ്രതീക്ഷിച്ച്‌ ശിര്‍ക്ക്‌ ചെയ്യാനും ഈ മുടി മുഖേന സാമ്പത്തികചൂഷണം നടത്താനും വേണ്ടിയല്ല. സ്വഹാബികള്‍ നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ കൊണ്ട്‌ ബര്‍കത്തെടുത്തിരുന്നത്‌ ഒരാള്‍ രോഗശമനത്തിന്‌ തേന്‍ കുടിക്കുന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു. അല്ലാതെ, യാഥാസ്ഥിതികര്‍ വിവരിക്കുന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അല്ല.

--
*കടപ്പാട്: ശബാബ് വാരിക
(http://www.shababweekly.net/index.php?option=com_content&view=article&id=728:2011-04-01-08-03-36&catid=48:lead3)
2011 ഏപ്രിൽ 1 വെള്ളി
1432 റബീഉൽ ആഖർ 27