പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Friday, March 25, 2011

തിരുമുടിയും നബിയുടെ ഭൗതികാവശിഷ്‌ടങ്ങളും -ഒരു പ്രാമാണിക വിശകലനം

എ അബ്‌ദുസ്സലാം സുല്ലമി

ഒരു മനുഷ്യനെയോ വസ്‌തുവിനെയോ ദൈവമാക്കിയാല്‍ മാത്രമേ (ഇലാഹാക്കിയാല്‍ മാത്രമേ) ബഹുദൈവ വിശ്വാസം (ശിര്‍ക്ക്‌) സംഭവിക്കുകയുള്ളൂ എന്ന്‌ യാഥാസ്ഥിതികര്‍ പ്രചരിപ്പിച്ചുവരുന്നു. അതിനാല്‍ ഇലാഹാണെന്ന വിശ്വാസമില്ലാതെ മരണപ്പെട്ടവരെ വിളിച്ച്‌

തേടിയാലും അവരുടെ പേരില്‍ നേര്‍ച്ചയാക്കിയാലും അവരെ പിടിച്ച്‌ സത്യംചെയ്‌താലും ആഗ്രഹസഫലീകരണത്തിനു വേണ്ടി ഖബറുകള്‍ സന്ദര്‍ശിച്ചാലും മരണപ്പെട്ടവരുടെ പ്രീതി ലഭിക്കാന്‍ വേണ്ടി അവരുടെ ആണ്ട്‌ കഴിച്ചാലും മൗലീദ്‌ ആഘോഷിച്ചാലും അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍ ആകില്ലത്രെ! മുസ്‌ലിംകള്‍ക്കിടയില്‍ ബഹുദൈവവിശ്വാസം പ്രചരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച പുരോഹിത വിഭാഗം തെളിവിന്റെ അഭാവത്തിലും ദുര്‍ബലതയിലും ഇത്തരം വിഷയങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ സാധ്യമല്ലാതെ വന്നപ്പോള്‍ ആത്മീയവാണിഭത്തിലൂടെ കോടികള്‍ സമ്പാദിക്കാന്‍ ഇപ്പോള്‍ പുതിയൊരു തര്‍ക്കവിഷയം ഇറക്കുമതി ചെയ്‌തിരിക്കുകയാണ്‌. ഈ വിഷയത്തില്‍ ഹദീസുകളുടെ പിന്‍ബലം ഉണ്ടെന്ന തെറ്റിദ്ധാരണയും കുടില താല്‌പര്യവുമാണ്‌ ഇവരെ നബി(സ)യുടേതാണെന്ന്‌ ജല്‌പിച്ച്‌ രണ്ടു കഷ്‌ണം തലമുടിയുമായി രംഗപ്രവേശം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌. നബി(സ)യുടെ ശാരീരിക അവശിഷ്‌ടങ്ങള്‍ കൊണ്ട്‌ ഇക്കാലത്തും തബര്‍റുക്ക്‌ (അനുഗ്രഹം) എടുക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ടോ? തബര്‍റുക്കിന്റെ എല്ലാ ഇനങ്ങളും ഇസ്‌ലാം അനുവദിച്ചിട്ടുണ്ടോ? മുതലായ വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്‌. അതിനു മുമ്പായി പ്രവാചകന്റെ മുടി, രക്തം പോലെയുള്ള ശാരീരിക അവിശിഷ്‌ടങ്ങളെ സംബന്ധിച്ച്‌ ഇസ്‌ലാമിന്റെ വിധി പരിശോധിക്കാം:

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``(നബിയേ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ആരാധ്യന്‍ ഏക ആരാധ്യന്‍ മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നല്‌കപ്പെടുന്നു.'' (അല്‍കഹ്‌ഫ്‌ 110) ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ ഇമാം റാസി(റ) എഴുതുന്നത്‌ ശ്രദ്ധിക്കുക: ``അതായത്‌ വിശേഷണങ്ങളില്‍ യാതൊരു കാര്യത്തിലും എന്റെയും നിങ്ങളുടെയും ഇടയില്‍ യാതൊരു പ്രത്യേകതയുമില്ല. തീര്‍ച്ചയായും അല്ലാഹു എനിക്ക്‌ ദിവ്യസന്ദേശം നല്‌കി എന്നത്‌ അല്ലാതെ. നിശ്ചയം ഏകനും മറ്റുള്ളവരുടെ സഹായം ആവശ്യമില്ലാത്തവനുമായ അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനുമില്ല.'' (റാസി 11:177).

``(നബിയേ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ തന്നെയാണ്‌'' (ഫുസ്സിലത്ത്‌ 7). ഈ സൂക്തത്തെ വ്യാഖ്യാനിച്ച്‌ അബ്‌ദുര്‍റഹ്‌മാന്‍ മഖ്‌ദൂമി പൊന്നാനി (തിരൂരങ്ങാടി ഖാസി) എഴുതുന്നു: ``പ്രകൃത്യാ നബി തിരുമേനി(സ) ഒരു സാധാരണ മനുഷ്യനാണ്‌.'' (ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും, വാള്യം 2, പേജ്‌ 1022) 
 
വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം പ്രഖ്യാപിക്കുമ്പോള്‍ നബി(സ)യുടെ വിസര്‍ജ്യ വസ്‌തുക്കള്‍ക്ക്‌ സാധാരണ മനുഷ്യന്റേതില്‍ നിന്ന്‌ വ്യത്യാസമുണ്ട്‌; അവ അശുദ്ധമല്ല, മറിച്ച്‌ ശുദ്ധിയാണെന്ന്‌ വാദിക്കാന്‍ ഖണ്ഡിതമായ തെളിവുകള്‍ അനിവാര്യമാണ്‌. എന്നാല്‍ യാഥാസ്ഥിതികര്‍ എഴുതുന്നതു കാണുക: ``തിരുനബി(സ)യുടെ മലം, മൂത്രം, രക്തം എന്നിവയൊക്കെ നജസല്ലെന്ന്‌ പറഞ്ഞത്‌ ഗ്രന്ഥങ്ങളില്‍ കണ്ടിട്ടും അത്തരം വരികള്‍ ചാടിക്കടക്കുകയാണ്‌ അയാളെപ്പോലുള്ളവരുടെ പതിവത്രെ. എങ്കില്‍ വല്ല ഹൈ-ലോങ്‌ജമ്പില്‍ മത്സരിച്ചുകൂടേ? എക്‌സ്‌പീരിയന്‍സ്‌ എത്രയുണ്ടെന്ന്‌ മനസ്സിലാകും. നടു ഇടിച്ച്‌ നിലംപരിശാകുന്നത്‌ നേരിട്ടനുഭവിക്കുകയും ചെയ്യാം. എന്നാല്‍ വിശ്വാസികള്‍ക്ക്‌ ഈ വരികള്‍ തന്നെയാണ്‌ അവലംബം.'' (സെന്‍സിംഗ്‌ -2011 മാര്‍ച്ച്‌, പേജ്‌ 7). ശാഫിഈ മദ്‌ഹബിലെ മുഗ്‌നി എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ``രക്തം, ചലം, ഛര്‍ദിച്ചത്‌, മലം, മൂത്രം, കാമജലം, മൂത്രത്തിലുള്ള കൊഴുത്ത വെള്ളം മുതലായവ നബി(സ)യുടേത്‌ ശുദ്ധിയുള്ളതാണ്‌. ബഗ്‌വിയും മറ്റുള്ളവരും ഇപ്രകാരം ഉറപ്പിച്ചുപറയുന്നു. ഖാളി ഈ അഭിപ്രായത്തെ ശരിയാക്കുന്നു. മറ്റുള്ളവരും. എന്റെ ശൈഖും ഇപ്രകാരം മതവിധി നല്‌കുന്നു. ഈ അഭിപ്രായം ശറഹു സ്വഗീറില്‍ പ്രകടിപ്പിച്ചതിന്‌ എതിരാണ്‌'' (മുഗ്‌നി 1:113). ഈ വിഷയത്തില്‍ ശാഫിഈ മദ്‌ഹബില്‍ പോലും ഏകാഭിപ്രായമില്ലെന്ന്‌ മുഗ്‌നിയിലെ ഈ പ്രസ്‌താവന വ്യക്തമാക്കുന്നു. ഇമാം നവവി(റ) ഉദ്ധരിക്കുന്നതു കാണുക:

``നബി(സ)യുടെ മലവും മൂത്രവും ശുദ്ധിയുള്ളതാണെന്ന്‌ പറയുന്നവന്‍ നബി(സ) മലമൂത്ര വിസര്‍ജനം ചെയ്യുന്ന സന്ദര്‍ഭത്തില്‍ ശുദ്ധിയാക്കിയെന്നതിന്‌ അത്‌ നല്ലത്‌ എന്ന നിലക്കും ശുദ്ധീകരണം എന്ന നിലക്കുമാണെന്ന്‌ മറുപടി പറയുന്നു. എന്നാല്‍ ഭൂരിപക്ഷപ്രകാരം ശരിയായിട്ടുള്ളത്‌ രക്തവും മറ്റുള്ള വിസര്‍ജ്യവസ്‌തുക്കളും അശുദ്ധമാണെന്നാണ്‌. ഇറാഖുകാര്‍ ഇപ്രകാരം ഖണ്ഡിതമായി പറയുന്നു. ഖാളി ഹുസൈന്‍ അവര്‍ക്ക്‌ എതിരഭിപ്രായം പറയുന്നു. അദ്ദേഹം പറഞ്ഞു: ഏറ്റവും ശരിയായത്‌ അവയെല്ലാം ശുദ്ധിയുള്ളതാണെന്നാണ്‌.'' (ശറഹുല്‍ മുഹദ്ദബ്‌ 1:234) ഇമാം നവവി(റ) പറയുന്നു: ``ഖഫാല്‍ തല്‍ഖീസിന്റെ ശറഹില്‍ ഖസ്വാഇസ്വില്‍ പറയുന്നു: നമ്മുടെ ചില അനുയായികള്‍ നബി(സ)യില്‍ നിന്ന്‌ പുറത്തുവരുന്നതെല്ലാം ശുദ്ധമാണെന്ന്‌ പറയുന്നു. ഈ അഭിപ്രായം ശരിയല്ല. ഇപ്രകാരം ഖഫാല്‍ ഉദ്ധരിക്കുന്നു. അദ്ദേഹം ഖുറാസാന്‍കാരുടെ അഭിപ്രായം ഉദ്ധരിക്കുന്ന ശൈഖാണ്‌. അദ്ദേഹത്തിന്റെ മേല്‍ ആണ്‌ അവലംബം.'' (ശറഹുല്‍ മുഹദ്ദബ്‌ 1:234) ശാഫിഈ മദ്‌ഹബിലെ ധാരാളം ഗ്രന്ഥങ്ങളില്‍ ഇവയെല്ലാം അശുദ്ധമാണെന്ന്‌ പറയുന്നു (മിന്‍ഹാജിന്റെ ശറഹായ നിഹായഃ, 1:242). ശുദ്ധമാണെന്ന്‌ പറയുന്നവര്‍ താഴെ പറയുന്ന ഹദീസുകളാണ്‌ തെളിവ്‌ പിടിക്കുന്നത്‌.

ഉമ്മുഅയ്‌മന്‍(റ) പറയുന്നു: ``നബി(സ)ക്ക്‌ രാത്രി മൂത്രമൊഴിക്കാന്‍ വേണ്ടി ഒരു പാത്രമുണ്ടായിരുന്നു. പ്രഭാതമായാല്‍ ഞാനത്‌ പുറത്ത്‌ ഒഴിച്ചുകളയും. ഒരു ദിവസം രാത്രി ദാഹിക്കുന്നവളായി ഞാന്‍ ഉണര്‍ന്നു. എനിക്ക്‌ ഇരുട്ടില്‍ പിഴവ്‌ സംഭവിച്ചു. ഞാന്‍ പാത്രത്തിലെ മൂത്രം കുടിച്ചു. ഈ സംഭവം നബി(സ)യോടു പറഞ്ഞപ്പോള്‍ അവിടുന്ന്‌ പറഞ്ഞു: നിന്റെ വയറിനെ അഗ്നി സ്‌പര്‍ശിക്കുകയില്ല. മറ്റൊരു റിപ്പോര്‍ട്ടില്‍: നിന്റെ വയറിന്‌ യാതൊരു അസുഖവും ഈ ദിവസത്തിനു ശേഷം സംഭവിക്കുകയില്ല.'' (ദാറഖുത്വ്‌നി, ഹാകിം, ത്വബ്‌റാനി) ഈ ഹദീസ്‌ ഇസ്‌ലാമിനെ വികൃതമാക്കാന്‍ വേണ്ടി ശത്രുക്കള്‍ നിര്‍മിച്ചുണ്ടാക്കിയതാണ്‌. നരകത്തില്‍ നിന്ന്‌ മനുഷ്യനെ രക്ഷപ്പെടുത്തുക ഒരാളുടെ വിശ്വാസവും സല്‍കര്‍മവുമാണ്‌. വിശുദ്ധ ഖുര്‍ആനില്‍ ശതക്കണക്കിന്‌ സൂക്തങ്ങളിലൂടെ ഈ തത്വം മനുഷ്യരെ പഠിപ്പിക്കുന്നു. നബി(സ) ഫാത്വിമ(റ)യെ നരകത്തില്‍ നിന്ന്‌ രക്ഷപ്പെടുത്താന്‍ മൂത്രം കുടിപ്പിക്കുകയുണ്ടായില്ല. ഈ ഹദീസിന്റെ പരമ്പരയില്‍ വിശ്വാസയോഗ്യമല്ലാത്തവരാണുള്ളത്‌. അവരെ വിവരിക്കാം:

1). അബൂമാലികിന്നഖ്‌ഈ: ഇയാളുടെ ശരിയായ നാമം അബ്‌ദുല്‍ മലിക്‌ബ്‌നു ഹുസൈന്‍ എന്നാണ്‌. ഹദീസ്‌ പണ്ഡിതന്മാര്‍ ഇയാളെക്കുറിച്ച്‌ പറയുന്നത്‌ കാണുക: ഇബ്‌നു മഈന്‍(റ) പറയുന്നു: ``ഇയാള്‍ യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല.'' ഇബ്‌നു അലിയ്യ്‌(റ) പറയുന്നു: ``ഇയാളുടെ ഹദീസുകള്‍ നിഷിദ്ധമാണ്‌. ഇയാള്‍ അയോഗ്യനാണ്‌.'' അബൂസുര്‍അ(റ)യും അബൂഹാതിമും(റ) പറയുന്നു: ``ഇയാളുടെ ഹദീസുകള്‍ ദുര്‍ബലമാണ്‌.'' ഇമാം നസാഈ(റ) പറയുന്നു: ``ഇയാളുടെ ഹദീസുകള്‍ ഉപേക്ഷിക്കപ്പെടേണ്ടവയാണ്‌.'' ഹാകിം(റ) പറയുന്നു: ``ഇയാള്‍ ബലമുള്ളവനല്ല.'' അബൂദാവൂദ്‌(റ) പറയുന്നു: ``ദുര്‍ബലനാണ്‌.'' ബുഖാരി(റ) പറയുന്നു: ``ഇയാള്‍ ബലമുള്ളവനല്ല.'' ദാറഖുത്വ്‌നി(റ) പറയുന്നു: ``ഇയാള്‍ ദുര്‍ബലനാണ്‌.'' (തഹ്‌ദീബ്‌ 12:240, മീസാന്‍ 1:504)

2). നാഫിഅ്‌ബ്‌നു അത്വാഅ്‌: ഇയാള്‍ അപ്രശസ്‌തനാണെന്ന്‌ ഇബ്‌നുഹജര്‍(റ) പറയുന്നു. (തഹ്‌ദീബ്‌ 10:370)

3). വലീദ്‌ബ്‌നു അബ്‌ദിര്‍റഹ്‌മാന്‍: യഹ്‌യ്‌ബ്‌നു മഈന്‍(റ) പറയുന്നു: ``ഇയാള്‍ യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല.'' (മീസാന്‍ 4:312)

ഉമ്മുഅയ്‌മന്‍(റ) നബി(അ)യുടെ മൂത്രം കുടിച്ചതായി പറയുന്ന മറ്റൊരു ഹദീസ്‌: ഈ ഹദീസില്‍ ഈ വിവരം പറഞ്ഞപ്പോള്‍ നബി(സ)യുടെ പല്ലുകള്‍ പുറത്തുകാണുന്ന വിധം നബി(സ) ചിരിച്ചുവെന്നും പറയുന്നു. ശേഷം നിന്റെ വയറ്റില്‍ തീ പ്രവേശിക്കുകയില്ലെന്ന്‌ നബി(സ) പറഞ്ഞു. (അബൂനുഐമ്‌, ദാറഖുത്വ്‌നി, ഹാകിം). ഇതിന്റെ പരമ്പരയിലും നാം മുകളില്‍ വിവരിച്ച അബൂമാലിക്‌ എന്നയാളുണ്ട്‌. നബീഅ്‌ എന്ന മനുഷ്യനാണ്‌ ഉമ്മുഅയ്‌മനില്‍(റ) നിന്ന്‌ ഈ ഹദീസ്‌ ഉദ്ധരിക്കുന്നത്‌. ഇയാള്‍ ഇവരെ കണ്ടിട്ടില്ല. ഇബ്‌നു ഹജര്‍(റ) പറയുന്നു: ``അബൂമാലിക്‌ ദുര്‍ബലനാണ്‌. നബീഹ്‌ ഉമ്മു അയ്‌മനെ കണ്ടുമുട്ടിയിട്ടില്ല.'' (തല്‍ഖീസ്‌ 1:182)

ബര്‍കതുല്‍ അബ്‌ശി(റ) എന്ന സ്‌ത്രീ നബി(സ)യുടെ മൂത്രം കുടിച്ചപ്പോള്‍ നിനക്ക്‌ ഒരിക്കലും ഇനി രോഗം ബാധിക്കുകയില്ലെന്ന്‌ പറയുന്ന ഹദീസ്‌ (അബ്‌ദുര്‍റസ്സാഖ്‌): ഈ ഹദീസാണ്‌ മുഗ്‌നിയില്‍ തെളിവായി ഉദ്ധരിക്കുന്നത്‌. ഇസ്‌ലാമിനെ വികൃതമാക്കാന്‍ വേണ്ടി കെട്ടിയുണ്ടാക്കിയതാണിത്‌. എങ്കില്‍ നബി(സ)ക്ക്‌ രോഗം വരാതിരിക്കാന്‍ തന്റെ മൂത്രം കുടിച്ചാല്‍ മതിയായിരുന്നു. ധനം ചെലവുചെയ്‌തു ചികിത്സിക്കേണ്ടിയിരുന്നില്ല. ഇതു പരമ്പരമുറിഞ്ഞ ഹദീസാണ്‌.

അബൂത്വയ്യിബ്‌ എന്ന അടിമ നബി(സ)യെ കൊമ്പ്‌ വെച്ച ശേഷം ആ രക്തം കുടിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു: ``എന്റെ രക്തം വല്ലവന്റെയും രക്തവുമായി കലര്‍ന്നാല്‍ അവനെ നരകം സ്‌പര്‍ശിക്കുകയില്ല'' (മുഗ്‌നി 1:113). ഇസ്‌ലാമിനെ അപമാനിക്കാന്‍ വേണ്ടി ചിലര്‍ നിര്‍മിച്ചുണ്ടാക്കിയ ഹദീസാണിത്‌. ഇവര്‍ നബി(സ)യുടെ കാലത്താണ്‌ ജീവിച്ചിരുന്നതെങ്കില്‍ നബി(സ)യെ വധിച്ച്‌ രക്തംകുടിച്ച്‌ നരകത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ശ്രമിച്ചേനെ! ഇമാം നവവി(റ) പ്രസ്‌താവിക്കുന്നതു കാണുക: ``അബൂത്വയ്യിബ്‌ രക്തം കുടിച്ചതായി പറയുന്ന ഹദീസ്‌ ദുര്‍ബലമായതാണ്‌.'' (ശര്‍ഹുല്‍ മുഹദ്ദബ്‌ 1:234) ഈ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ ഇബ്‌നുഹജര്‍(റ) പറയുന്നു. (തല്‍ഖീസ്‌ 1:179)

ഇബ്‌നുഅബ്ബാസ്‌(റ) പറയുന്നു: ``ഒരിക്കല്‍ നബി(സ)യെ ഖുറൈശികളില്‍ പെട്ട ഒരു അടിമ കൊമ്പ്‌ വെച്ചു. ശേഷം അടിമ രക്തം പാത്രത്തിലാക്കി ഒരു മതിലിന്റെ പിന്‍ഭാഗത്തേക്കു പോയി. അവന്‍ ഇടതുഭാഗത്തേക്കും വലതുഭാഗത്തേക്കും നോക്കുകയും ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന്‌ ഉറപ്പായ സന്ദര്‍ഭത്തില്‍ രക്തം മുഴുവന്‍ കുടിക്കുകയും ചെയ്‌തു. നബി(സ)യുടെ അടുത്തു വന്നപ്പോള്‍ നബി(സ) അവന്റെ മുഖത്തേക്ക്‌ നോക്കി. ശേഷം പറഞ്ഞു: നീ നിന്റെ ശരീരത്തെ നരകത്തില്‍ നിന്ന്‌ സംരക്ഷിച്ചു'' (ഇബ്‌നുഹിബ്ബാന്‍) വിശുദ്ധ ഖുര്‍ആന്റെ അധ്യാപനത്തിന്‌ വിരുദ്ധമാണിത്‌. ഇബ്‌നുഹിബ്ബാന്‍(റ) തന്നെ ഈ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ പറയുന്നു. ഇബ്‌നുഹജര്‍(റ) ഈ ഹദീസ്‌ വ്യാജമാണെന്നു വ്യക്തമാക്കുന്നു (തല്‍ഖീസ്‌ 1:179). ഇതിന്റെ പരമ്പരയില്‍ അലിയ്യ്‌ബ്‌നു മുജാഹിദുല്‍ കാബൂലി എന്നയാളുണ്ട്‌. ഇയാള്‍ ഹദീസ്‌ സ്വയം നിര്‍മിക്കുന്നവനാണ്‌. ഇബ്‌നു മഈന്‍ പറയുന്നു: ``ഇയാള്‍ ഹദീസ്‌ നിര്‍മിക്കുന്നവനാണ്‌.'' (തഹ്‌ദീബ്‌ 7:330, മീസാന്‍ 3:149).

ഉമറുബ്‌നു സഫീന തന്റെ പിതാമഹനില്‍ നിന്ന്‌ നിവേദനം. നബി(സ) ഒരിക്കല്‍ കൊമ്പ്‌ വെക്കുകയുണ്ടായി. എന്നിട്ട്‌ പ്രസ്‌തുത രക്തം മൃഗങ്ങളില്‍ നിന്നും അകലെ പക്ഷികളില്‍ നിന്നും മനുഷ്യരില്‍ നിന്നും കുഴിച്ചുമൂടാന്‍ നബി(സ) കല്‌പിച്ചു. ഞാന്‍ ഒളിഞ്ഞുനിന്ന്‌ അത്‌ കുടിച്ചു. തുടര്‍ന്ന്‌ രക്തം എന്ത്‌ ചെയ്‌തുവെന്ന്‌ നബി(സ) എന്നോട്‌ ചോദിച്ചു. ഞാന്‍ കുടിച്ചുവെന്ന്‌ പറഞ്ഞപ്പോള്‍ നബി(സ) ചിരിച്ചു. (ബസ്സാര്‍, ബൈഹഖി) ``ഇതു നിര്‍മിതമായ ഹദീസാണ്‌. അജ്ഞാതരായ പല വ്യക്തികള്‍ ഇതിന്റെ പരമ്പരയിലുണ്ട്‌. ബരിയ്യ എന്നയാള്‍ വളരെയധികം ദുര്‍ബലനാണ്‌. യാതൊരു അവസ്ഥയിലും ഇയാളുടെ ഹദീസുകള്‍ തെളിവിന്‌ യോഗ്യമല്ല.'' (തഹ്‌ദീബ്‌ 1:380)

അബൂബക്കറിന്റെ പുത്രി അസ്‌മാഅ്‌(റ) പറയുന്നു: ``ഞാന്‍ നബി(സ)യുടെ രക്തം കുടിച്ചു. നബി(സ) പറഞ്ഞു: നിന്റെ ശരീരത്തെ ഇതു കാരണം നരകം സ്‌പര്‍ശിക്കുകയില്ല.'' (ദാറഖുത്വ്‌നി, ത്വബ്‌റാനി). ഖുര്‍ആനെ പരിഹസിക്കുന്ന ഹദീസാണിത്‌. വിശ്വാസയോഗ്യനല്ലാത്ത അലിയ്യുബ്‌നു മുജാഹിദ്‌ എന്നയാള്‍ ഇതിന്റെ പരമ്പരയിലുണ്ട്‌. ഈ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ ഇബ്‌നുഹജര്‍(റ) പറയുന്നു. (തല്‍ഖീസ്‌ 1:181)

ഹുകൈമത്ത്‌ എന്ന സ്‌ത്രീ അവരുടെ മാതാവ്‌ ഉമൈമത്ത്‌ നബി(സ)യുടെ മൂത്രം കുടിച്ചതായി പറയുന്ന ഹദീസ്‌ (ബൈഹഖി 13406): ``ഈ സ്‌ത്രീ തന്നെ ഏതാണെന്ന്‌ അറിയുകയില്ല'' (മീസാന്‍ 1:574). അജ്ഞാതരായ ധാരാളം വ്യക്തികള്‍ ഇതിന്റെ പരമ്പരയിലുണ്ട്‌. ഹജ്ജാജ്‌ എന്ന വ്യക്തിയും അയോഗ്യനാണ്‌.

ഈ വിഷയത്തില്‍ വന്ന പ്രധാന ഹദീസുകളുടെ അവസ്ഥയാണ്‌ നാം ഇത്രയും വിവരിച്ചത്‌. ഒരൊറ്റ ഹദീസും ഈ വിഷയത്തില്‍ സ്വഹീഹായി വന്നിട്ടില്ല. യാഥാസ്ഥിതികര്‍ എഴുതുന്നു: ``കഴുകി എന്നത്‌ അവ നജസായി പരിഗണിക്കാനുള്ള മാനദണ്ഡമല്ലെന്നവര്‍ക്കറിയാം. കാരണം പാലോ തേനോ സാക്ഷാല്‍ അമൃത്‌ തന്നെ കഴിച്ചാലും അവരൊക്കെ വായ കഴുകിക്കുന്നവരാണ്‌. സംസ്‌കാര സമ്പന്നരായ മനുഷ്യരൊക്കെ ഭക്ഷണംകഴിച്ചാല്‍ വായ കഴുകാറുണ്ട്‌'' (സെന്‍സിംഗ്‌ -2011 മാര്‍ച്ച്‌, പേജ്‌ 7). നബി(സ)യും സ്വഹാബിമാരും ഒരു ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ അത്‌ അശുദ്ധമല്ലെന്ന്‌ വ്യക്തമാണ്‌. പല സന്ദര്‍ഭത്തിലും അവര്‍ ഭക്ഷണം കഴിച്ച ശേഷം വായ കഴുകാതെ നമസ്‌കാരത്തിന്‌ വരെ പുറപ്പെട്ട സംഭവങ്ങള്‍ ഉദ്ധരിക്കപ്പെടുന്നു.

നാം പഴവര്‍ഗങ്ങളും മറ്റും ഭക്ഷിക്കുമ്പോള്‍ വായ കഴുകാറില്ല. എന്നാല്‍ മൂത്രവും മലവും അശുദ്ധമാണെന്ന്‌ നബി(സ) ധാരാളം സന്ദര്‍ഭങ്ങളില്‍ പ്രഖ്യാപിച്ചപ്പോള്‍ എന്റേതു അശുദ്ധമല്ലെന്ന്‌ പറയുകയുണ്ടായില്ല. രക്തം അശുദ്ധമാണെന്ന്‌ ഖുര്‍ആന്‍ തന്നെ പറഞ്ഞപ്പോള്‍ നബി(സ)യെ അതിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കുകയുണ്ടായില്ല. പ്രവാചകന്റെ ജീവിതത്തില്‍ ഒരൊറ്റ പ്രാവശ്യം പോലും മലമൂത്ര വിസര്‍ജനം ചെയ്‌തപ്പോള്‍ ശുദ്ധിയാക്കാതിരുന്നിട്ടില്ല. വെള്ളമില്ലെങ്കില്‍ കല്ലുകള്‍ കൊണ്ട്‌ അവിടുന്നു ശുദ്ധിയാക്കും. നമ്മുടെ മലവും മൂത്രവും കല്ലുകള്‍ കൊണ്ട്‌ ശുദ്ധിയാകുമെന്നതിന്‌ ഈ ഹദീസുകളും തെളിവാക്കപ്പെടുന്നു. തന്റെ മലവും മൂത്രവും ശുദ്ധിയുള്ളതാണെന്ന്‌ സമുദായത്തെ പഠിപ്പിക്കാന്‍ നബി(സ) ഒരൊറ്റ പ്രാവശ്യം പോലും ശുദ്ധിയാക്കാതിരുന്നിട്ടില്ല. നബി(സ)യുടെ മലവും ഞങ്ങള്‍ക്ക്‌ ലഭിച്ചിട്ടുണ്ടെന്ന്‌ അവകാശപ്പെട്ട്‌ ഇവര്‍ കോടികളുടെ പള്ളികള്‍ അപ്പേരില്‍ നിര്‍മിക്കുമോ?

പ്രവാചകകേശം

ഈ വിഷയത്തില്‍ താഴെ പറയുന്ന അഭിപ്രായങ്ങള്‍ ശാഫിഈ മദ്‌ഹബില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്‌.

1). നബി(സ)യുടെയും സര്‍വ മനുഷ്യരുടെയും മുടി ശുദ്ധിയുള്ളതാണ്‌. അവ നജസ്‌ അല്ല.

2). നബി(സ)യുടെയും സര്‍വ മനുഷ്യരുടെയും മുടി ശരീരത്തില്‍ നിന്ന്‌ വേര്‍പെട്ടുകഴിഞ്ഞാല്‍ അശുദ്ധമാണ്‌. അവ ശുദ്ധിയുള്ളതല്ല. 
 
സ്വഹീഹുല്‍ ബുഖാരിയില്‍ `മനുഷ്യന്റെ മുടി കഴുകപ്പെട്ട വെള്ളത്തിന്റെ വിധി' എന്നൊരു അധ്യായം കാണാം. തുടര്‍ന്ന്‌ മുടികള്‍ കൊണ്ടു നൂലുകളും കയറുകളും ഉണ്ടാക്കുന്നതിനു വിരോധമില്ലെന്ന്‌ ഇമാം അത്വാഅ്‌(റ) പറഞ്ഞതായി അദ്ദേഹം ഉദ്ധരിക്കുന്നു. അതിന്‌ ശേഷം ഉദ്ധരിക്കുന്നത്‌ പ്രവാചകന്റെ ഒരു മുടി എന്റെ അടുത്തു ഉണ്ടാകുന്നതിനെ ദുന്‍യാവിനെക്കാളും അതിലുള്ളതിനെക്കാളും ഞാന്‍ ഇഷ്‌ടപ്പെടുന്നു എന്ന്‌ അനസ്‌(റ) പറഞ്ഞ ഹദീസാണ്‌. ശേഷം നബി(സ) തല മുണ്ഡനം ചെയ്‌തപ്പോള്‍ അബൂത്വല്‍ഹയാണ്‌ നബി(സ)യുടെ മുടിയില്‍ നിന്ന്‌ ആദ്യമായി എടുത്തത്‌ എന്ന്‌ പറയുന്ന ഹദീസാണ്‌. ഈ ഹദീസുകളെ വ്യാഖ്യാനിച്ചുകൊണ്ട്‌ ഇമാം നവവി(റ)യും ഇബ്‌നുഹജറും(റ) പറയുന്നത്‌ ഇതില്‍ നിന്നും നബി(സ)യുടെ മുടി ശുദ്ധിയുള്ളതാണെന്ന്‌ തെളിയുന്നു എന്നല്ല. ബുഖാരി നല്‌കിയ അധ്യായത്തെ അടിസ്ഥാനമാക്കിക്കൊണ്ട്‌ അവര്‍ പറയുന്നത്‌ ഇപ്രകാരമാണ്‌:

``ഈ ഹദീസുകളില്‍ മനുഷ്യന്റെ മുടി ശുദ്ധമാണെന്നു വരുന്നു. ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്‌. നമുക്കും ശരിയായി തോന്നുന്നത്‌ ഇതാണ്‌.'' (ഫത്‌ഹുല്‍ബാരി 1:511). ഇമാം നവവി(റ) ഉദ്ധരിക്കുന്നു: ``മാവര്‍ദിയുടെയും മറ്റുള്ളവരുടെയും അഭിപ്രായം നബി(സ)യുടെ മുടി അശുദ്ധമാണെന്നാണ്‌'' (ശര്‍ഹുല്‍ മുഹദ്ദബ്‌ 1:223). ശാഫിഈ മദ്‌ഹബിലെ കര്‍മശാസ്‌ത്ര പണ്ഡിതനും ഹദീസ്‌ പണ്ഡിതനും ചരിത്രപണ്ഡിതനുമാണ്‌ ഇമാം മാവര്‍ദി. ഇമാം നവവി(റ) എഴുതുന്നു: ``മറ്റുള്ളവരുടെ മുടി അശുദ്ധമാണെന്ന്‌ നാം പറഞ്ഞാല്‍ നബി(സ)യുടെ മുടിയെ സംബന്ധിച്ച്‌ രണ്ട്‌ അഭിപ്രായങ്ങളുണ്ട്‌. അവയില്‍ ഒന്ന്‌: തീര്‍ച്ചയായും നബിയുടെ മുടിയും അശുദ്ധം തന്നെയാണ്‌. കാരണം മറ്റുള്ള മനുഷ്യരുടേത്‌ അശുദ്ധമായത്‌ നബി(സ)യെ സംബന്ധിച്ചും അശുദ്ധമാണ്‌. രക്തം പോലെ തന്നെ.'' (ശര്‍ഹുല്‍ മുഹദ്ദബ്‌ 1:231)

(തുടരും)
കടപ്പാട്: ശബാബ് വാരിക, ഓൺലൈൻ എഡിഷൻ.
(http://shababweekly.net/index.php?option=com_content&view=article&id=717:2011-03-25-08-22-21&catid=48:lead3)